ഫലൂജ ഐഎസിൽനിന്നു തിരിച്ചുപിടിച്ചെന്ന് ഇറാക്ക്
ഫലൂജ ഐഎസിൽനിന്നു തിരിച്ചുപിടിച്ചെന്ന് ഇറാക്ക്
Sunday, June 26, 2016 11:21 AM IST
ബാഗ്ദാദ്: ഒരു മാസത്തിലധികം നീണ്ട പോരാട്ടത്തിനൊടുവിൽ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരരെ ഫലൂജ നഗരത്തിൽനിന്ന് തുരത്തിയതായി ഇറാക്ക് സൈനിക വക്‌താവ്. നഗരത്തിന്റെ നിയന്ത്രണം പൂർണമായി കൈയാളിയതായി ഇറാക്ക് സൈനിക വക്‌താവ് സബാഹ് അൽ നൊമാൻ അറിയിച്ചു. ഫലൂജയ്ക്കുവേണ്ടിയുള്ള പോരാട്ടം അവസാനിച്ചെന്നും നഗരം പൂർണമായി മോചിപ്പിക്കപ്പെട്ടെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.

ഐഎസ് തീവ്രവാദികളുടെ കൈവശമായിരുന്ന അവസാന പ്രദേശമായ ജൊലാന്റെ നിയന്ത്രണവും ഭീകരവിരുദ്ധ സേന (സിടിഎസ്) തിരിച്ചുപിടിച്ചു. ഇതോടെയാണ് ഫലൂജയുടെ നിയന്ത്രണം ഇറാക്ക് സൈന്യം പൂർണമായി കൈക്കലാക്കിയത്. ഐഎസ് തീവ്രവാദികളുടെ ചെറുത്തുനിൽപ്പ് ദുർബലമായിരുന്നു. വെറും രണ്ടു മണിക്കൂറിനുള്ളിൽ സൈന്യം പ്രദേശത്തിന്റെ നിയന്ത്രണം സ്വന്തമാക്കി. വെടിവയ്പ്പ് നടത്താൻപോലും തീവ്രവാദികൾക്ക് സാധിച്ചില്ലെന്നും അൽ നൊമാൻ പറഞ്ഞു.

ഫലൂജയുടെ വടക്ക്–പടിഞ്ഞാറൻ പ്രദേശത്ത് ഒറ്റപ്പെട്ട നിലയിൽ കുറച്ച് ജിഹാദികൾകൂടിയുണ്ടെന്ന് ഐഎസിനെതിരേ പോരാടുന്ന സംയുക്‌ത സേനയുടെ കമാൻഡർ പറഞ്ഞു. ഈ പ്രദേശത്ത് സൈനിക നടപടി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.


പോരാട്ടം ശക്‌തമായതോടെ നഗരത്തിൽനിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം വർധിച്ചിരുന്നു. ഇറാക്ക് തലസ്‌ഥാനമായ ബാഗ്ദാദിന്റെ 50 കിലോമീറ്റർ പടിഞ്ഞാറുള്ള നഗരമാണ് ഫലൂജ. ഐഎസ് തീവ്രവാദികളുടെ ശക്‌തികേന്ദ്രങ്ങളിൽ ഒന്നായിരുന്ന ഫലൂജ തിരിച്ചുപിടിക്കാനുള്ള പോരാട്ടം മേയ് അവസാന ആഴ്ചയിലാണ് ഇറാക്ക് സൈന്യം ആരംഭിച്ചത്. ഫലൂജ നഗരത്തിന്റെ നിയന്ത്രണം താമസിയാതെ സൈന്യം സ്വന്തമാക്കുമെന്ന് വെള്ളിയാഴ്ച ഇറാക്ക് പ്രധാനമന്ത്രി ഹൈദർ അൽ അബാദി പറഞ്ഞിരുന്നു. നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനിടെ രണ്ടായിരത്തോളം ഐഎസ് ഭീകരരെ സൈന്യം വധിച്ചതായാണ് സ്‌ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.