ഐഎസ് ബന്ധം തെളിയിച്ചാല്‍ രാജിവയ്ക്കാമെന്ന് എര്‍ദോഗന്‍
ഐഎസ് ബന്ധം തെളിയിച്ചാല്‍ രാജിവയ്ക്കാമെന്ന് എര്‍ദോഗന്‍
Wednesday, December 2, 2015 12:06 AM IST
പാരീസ്: ഐഎസുമായുള്ള എണ്ണക്കച്ചവടം സംരക്ഷിക്കാനാണ് റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചുവീഴ്ത്തിയതെന്ന ആരോപണം തെളിയിക്കാന്‍ പ്രസിഡന്റ് എര്‍ദോഗന്‍ റഷ്യയെ വെല്ലുവിളിച്ചു. ആരോപണം തെളിഞ്ഞാല്‍ പ്രസിഡന്റ് പദം രാജിവയ്ക്കാമെന്ന് പാരീസ് കാലാവസ്ഥാ ഉച്ചകോടിക്കെത്തിയ എര്‍ദോഗന്‍ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. മറിച്ച് ആരോപണം തെറ്റാണെന്നു വ്യക്തമായാല്‍ പ്രസിഡന്റ് പുടിന്‍ രാജിവയ്ക്കണമെന്ന്എര്‍ദോഗന്‍ ആവശ്യപ്പെട്ടു.

ഐഎസ് നിയന്ത്രിത മേഖലയില്‍നിന്ന് തുര്‍ക്കിയിലേക്കു വന്‍തോതില്‍ എണ്ണ എത്തിക്കുന്നതു സംബന്ധിച്ചു വിവരം കിട്ടിയിട്ടുണ്െടന്ന് കഴിഞ്ഞദിവസം റഷ്യ ആരോപിച്ചിരുന്നു. എണ്ണ കൊണ്ടുപോകുന്ന റൂട്ടുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് റഷ്യന്‍ വിമാനം വീഴ്ത്തിയതെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പുടിന്‍ പറഞ്ഞു.

എവിടെനിന്നാണ് ഞങ്ങള്‍ എണ്ണ വാങ്ങുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഭീകരസംഘടനകളുമായി ബന്ധമുണ്ടാക്കാന്‍ മാത്രം ഞങ്ങള്‍ അധപ്പതിച്ചിട്ടില്ല-എര്‍ദോഗന്‍ മറുപടി നല്‍കി.


വിമാന പ്രശ്നത്തിന്റെ പേരിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യയും തുര്‍ക്കിയും തയാറാവണമെന്നു പ്രസിഡന്റ് ഒബാമ ആവശ്യപ്പെട്ടു. പൊതുശത്രുവായ ഐഎസിനെതിരേ ഒറ്റക്കെട്ടായി പൊരുതാന്‍ എല്ലാവരും സഹകരിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായി പാരീസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഒബാമ പറഞ്ഞു.

ഐഎസിനെ നേരിടാന്‍ ജര്‍മന്‍ സൈന്യവും

ഐഎസിനെതിരേ പോരാട്ടം നടത്തുന്ന പാശ്ചാത്യ സഖ്യത്തില്‍ ജര്‍മനിയുടെ 1200 ഭടന്മാര്‍ പങ്കുചേരും. നിരീക്ഷണപ്പറക്കലിനുള്ള വിമാനങ്ങള്‍, യുദ്ധക്കപ്പല്‍ എന്നിവയും അയയ്ക്കും. ഇതു സംബന്ധിച്ച പദ്ധതി കാബിനറ്റ് അംഗീകരിച്ചു. പാര്‍ലമെന്റില്‍ ഇന്നു വോട്ടെടുപ്പു നടക്കും.

പാരീസ് ആക്രമണത്തെത്തുടര്‍ന്ന് ഐഎസ് വിരുദ്ധ പോരാട്ടത്തിനു ജര്‍മനിയുടെ സഹായം ഫ്രാന്‍സ് അഭ്യര്‍ഥിച്ചിരുന്നു. സിറിയയിലെ ഐഎസ് വിരുദ്ധപോരാട്ടത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിലും ഇന്നു വോട്ടെടുപ്പു നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.