സിനഡിന്റെ പൊതുസമ്മേളനങ്ങള്‍ക്ക് ഇന്നു തുടക്കം
Monday, October 5, 2015 11:44 PM IST
റോം: വത്തിക്കാനില്‍ സിനഡിനോടനുബന്ധിച്ചുള്ള ആദ്യ പൊതുസമ്മേളനം ഇന്നു രാവിലെ ഒന്‍പതിനു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ സിനഡ് ഹാളില്‍ നടക്കും. മാര്‍പാപ്പ നിയോഗിക്കുന്ന അധ്യക്ഷന്‍ ആദ്യം സംസാരിക്കും. തുടര്‍ന്നു ഹംഗറിയിലെ ഏസ്റര്‍ഗോം ബുഡാപെസ്റ് ആര്‍ച്ച്ബിഷപ്പും സിനഡിന്റെ ജനറല്‍ റിലേറ്ററുമായ കര്‍ദിനാള്‍ ഡോ. പീറ്റര്‍ എര്‍ഡോയും ഇറ്റലിയിലെ കിയത്തി വാസ്തോയുടെ ആര്‍ച്ച്ബിഷപ്പും സിനഡിന്റെ സെക്രട്ടറി ജനറലുമായ ഡോ. ബ്രൂണോ ഫോര്‍ത്തേയും സംസാരിക്കും.

പ്രവര്‍ത്തനരേഖയുടെ ഒന്നാമത്തെ ഭാഗം ആറു മുതല്‍ മുപ്പത്താറു വരെയുള്ള ഖണ്ഡികകള്‍ ജനറല്‍ റിലേറ്റര്‍ അവതരിപ്പിക്കും. തുടര്‍ന്ന് ഒരു അല്മായ വിശ്വാസി ജീവിതസാക്ഷ്യം പങ്കുവയ്ക്കും. ഇതിനുശേഷം സിനഡ് പിതാക്കന്മാര്‍ അവരുടെ ചിന്തകളും നിര്‍ദേശങ്ങളും പങ്കുവയ്ക്കും. 12.30ന് ഒന്നാമത്തെ പൊതുസമ്മേളനം അവസാനിക്കും.

ഉച്ചകഴിഞ്ഞു 4.30 മുതല്‍ ഏഴു വരെയായിരിക്കും രണ്ടാമത്തെ പൊതുസമ്മേളനം. ആകെ പതിനെട്ടു പൊതുസമ്മേളനങ്ങള്‍ നടക്കും. ഇറ്റാലിയന്‍, ഇംഗ്ളീഷ്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍ ഭാഷാടിസ്ഥാനത്തിലുള്ള പതിമ്മൂന്നു ഗ്രൂപ്പ് സമ്മേളനങ്ങളും ഉണ്ടാകും.


സമ്മേളനങ്ങളില്‍ ഉരുത്തിരിയുന്ന ചിന്തകളും നിര്‍ദേശങ്ങളും പ്രവര്‍ത്തനരേഖയോടു കൂട്ടിച്ചേര്‍ത്തു സിനഡിന്റെ പ്രമേയം എഴുതാനായി പത്തുപേരടങ്ങുന്ന ഒരു കമ്മീഷനെ മാര്‍പാപ്പ നിയമിച്ചിട്ടുണ്ട്. സിനഡിന്റെ അവസാന പ്രമേയം 24ന് ശനിയാഴ്ച രാവിലെ സിനഡിന്റെ പതിനേഴാമത് പൊതുസമ്മേളനത്തില്‍ വായിക്കും. ഉച്ചകഴിഞ്ഞു നടക്കുന്ന അവസാന പൊതുസമ്മേളനത്തില്‍ വോട്ടിനിടും.

സിനഡിന്റെ തീരുമാനങ്ങള്‍ ഫ്രാന്‍സിസ് പാപ്പായ്ക്കു സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സഭയിലും സമകാലിക ലോകത്തിലും കുടുംബത്തിന്റെ വിളിയെയും ദൌത്യത്തെയുംകുറിച്ചുള്ള കത്തോലിക്കാസഭയുടെ ശ്ളൈഹിക പ്രബോധനം പരിശുദ്ധ പിതാവ് നല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.