സൌദി-യുഎഇ അതിര്‍ത്തിയില്‍ വാഹനാപകടം; അഞ്ച് മലയാളികള്‍ മരിച്ചു
സൌദി-യുഎഇ അതിര്‍ത്തിയില്‍ വാഹനാപകടം; അഞ്ച് മലയാളികള്‍ മരിച്ചു
Friday, July 3, 2015 11:56 PM IST
ദമാം: സൌദി-യുഎഇ അതിര്‍ത്തിയിലെ ശൈബയില്‍ പിക്കപ്പില്‍ ട്രെയിലറിടിച്ച് അഞ്ചു മലയാളികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ താഴമേല്‍ വടക്കേപുര പുത്തന്‍വീട്ടില്‍ കൃഷ്ണന്റെ മകന്‍ തുളസീധരന്‍ (43), ആലപ്പുഴ സക്കരിയ്യ ബസാര്‍ പുത്തന്‍വീട്ടില്‍ അസീസിന്റെ മകന്‍ നുഹുമാന്‍ ഇക്ബാല്‍ (33), തിരുവനന്തപുരം പുത്തന്‍കോട്ട എംആര്‍ ഹില്ലില്‍ ശ്രീധരന്‍ പിള്ളയുടെ മകന്‍ രവീന്ദ്രന്‍നായര്‍ (55), തിരുവനന്തപുരം വട്ടിയൂര്‍കാവ് ലക്ഷ്മി നിവാസില്‍ ഭഗവതിപിള്ളയുടെ മകന്‍ ശിവകുമാര്‍ (43), തിരുവനന്തപുരം പോത്തന്‍കോട് മണ്ണത്തുംകാവ് വിളയില്‍ വീട്ടില്‍ കൃഷ്ണനാചാരിയുടെ മകന്‍ സന്തോഷ് കുമാര്‍ (43) എന്നിവരാണു മരിച്ചത്.

ബുധനാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ദമാമിലെ അലി ഖഷാഷ് അല്‍ അംരി എന്ന കമ്പനിയില്‍ ജോലിക്കാരായ ഇവര്‍ ശൈബയിലെ അരാംക്കോ പ്രൊജക്ടില്‍ ക്ളാഡിംഗ് ഇന്‍സ്റലേഷന്‍ ടെക്നീഷ്യന്മാരാണ്. ക്ളാഡിംഗ് നിര്‍മാണം പൂര്‍ത്തീകരിച്ചശേഷം ദമാമിലേക്ക് മടങ്ങവേയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പില്‍ എതിര്‍ദിശയില്‍നിന്നു വന്ന ട്രെയ്ലര്‍ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ പിക്കപ്പ് പൂര്‍ണമായും തകര്‍ന്നു. പുറത്തേക്കു തെറിച്ചു വീണ യാത്രക്കാരെല്ലാം സംഭവസ്ഥലത്തുതന്നെ മരിച്ചു. ദമാമില്‍നിന്നു 1,000 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന ശൈബ.


രവീന്ദ്രന്റെ ഭാര്യ പ്രസന്ന കുമാരി. രണ്ടു മക്കളുണ്ട്. ശിവകുമാറിന്റെ ഭാര്യ ഗായത്രി. 12 വയസ് പ്രായമായ മകളുണ്ട്. തുളസീധരന്റെ ഭാര്യ ദീപ. ഒരു കുട്ടിയുണ്ട്. സന്തോഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. നുഹുമാന്റെ കബറടക്കം പടിഞ്ഞാറെ ഷാഫി ജുമാഅത്ത് കബര്‍സ്ഥാനില്‍ പിന്നീട്. ഭാര്യ: ഹസീന. മാതാവ്: ആരിഫ. സഹോദരങ്ങള്‍: നൌഫല്‍, നഫിയ, നഫ്സി. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസി എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി കമ്പനി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.