ആലപ്പോയിലെ ജനവാസകേന്ദ്രത്തിലേക്കു ബാരല്‍ ബോംബുകള്‍; സിറിയയില്‍ 71 മരണം
ആലപ്പോയിലെ ജനവാസകേന്ദ്രത്തിലേക്കു ബാരല്‍ ബോംബുകള്‍; സിറിയയില്‍ 71 മരണം
Sunday, May 31, 2015 11:08 PM IST
ആലപ്പോ:സിറിയയിലെ ആലപ്പോയില്‍ സൈനിക ഹെലികോപ്റ്ററുകള്‍ ജനവാസകേന്ദ്രത്തില്‍ നടത്തിയ ബാരല്‍ ബോംബ് ആക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടു. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനോടു കൂറുപുലര്‍ത്തുന്ന സൈനികര്‍ ആലപ്പോയ്ക്കു തൊട്ടടുത്തുള്ള വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്ലിബില്‍ നിന്ന് പിന്‍മാറിയതിനു പിന്നാലെയായിരുന്നു ബോംബാക്രമണം. അല്‍ക്വയ്ദയുടെ സിറിയന്‍ പതിപ്പായ അല്‍ നുസരാ ഫ്രണ്ടിന്റെ നിയന്ത്രണത്തിലാണിപ്പോള്‍ ഇദ്ലിബിന്റെ ഭൂരിഭാഗം മേഖലകളും. ആലപ്പോ നഗരത്തിലെ പടിഞ്ഞാറന്‍ മേഖലയിലെ അല്‍ ബാബിലും അല്‍ ഷാറിലും ഉണ്ടായ ആക്രമണത്തില്‍ നിരവധിപ്പേര്‍ക്കു പരിക്കേറ്റതായും മനുഷ്യാവകാശ പ്രസ്ഥാനമായ ദി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍റൈറ്റ് അറിയിച്ചു. ഒരു കുടുംബത്തിലെ എട്ടുപേര്‍ ഉള്‍പ്പെടെ 12 പേര്‍ അല്‍ ഷാറില്‍ കൊല്ലപ്പെട്ടുവെന്നും ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഡയറക്ടര്‍ റാമി അബ്ദുല്‍ റഹ്മാന്‍ അറിയിച്ചു. ബാക്കിയുള്ള 59 പേരും കൊല്ലപ്പെട്ടത് അല്‍ബാബിലെ ഒരു വ്യാപാരശാലയില്‍വച്ചാണ്. ആലപ്പോ നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണ് അല്‍ബാബ്.


തീവ്രവാദികളുടെ നിയന്ത്രണത്തിലാണ് ഈ മേഖലയും. കൊല്ലപ്പെട്ടവരെല്ലാം പുരുഷന്മാരാണ്. ഐഎസ് നിയന്ത്രണത്തിലുള്ള മേഖലകളില്‍ സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്.

ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ തെരുവുകളില്‍ കിടക്കുകയാണ്. ശക്തമായ ആക്രമണത്തെത്തുടര്‍ന്ന് മേഖലയിലെ നിരവധി കെട്ടിടങ്ങളും തകര്‍ന്നു. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പ്രദേശം വൃത്തിയാക്കുന്നുണ്െടന്ന് മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.