അഭയാര്‍ഥികളെ സഹായിക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം
അഭയാര്‍ഥികളെ സഹായിക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം
Monday, May 25, 2015 11:53 PM IST
വത്തിക്കാന്‍ സിറ്റി: ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ സമുദ്രത്തിലും കുടുങ്ങിയ റോഹിങ്ക്യ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ അന്തര്‍ദേശീയ സമൂഹത്തോടു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം.

പന്തക്കുസ്താ ദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കടലില്‍ കഴിയുന്നവര്‍ക്ക് അഭയം നല്‍കാന്‍ തയാറായ മലേഷ്യയും ഇന്തോനേഷ്യയുമടക്കമുള്ള രാജ്യങ്ങളെ മാര്‍പാപ്പ അഭിനന്ദിച്ചു.

മ്യാന്‍മറില്‍നിന്നും ബംഗ്ളാദേശില്‍നിന്നും അഭയാര്‍ഥികളായി മറ്റു രാജ്യങ്ങളിലേക്കു കുടിയേറാന്‍ ശ്രമിച്ചവരാണ് വെള്ളവും ഭക്ഷണവുമില്ലാതെ കഴിയുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ തായ്ലന്‍ഡ് കര്‍ശന നടപടിയെടുത്തതാണ് ഇവര്‍ക്ക് വിനയായത്.

ശനിയാഴ്ച വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട എല്‍സാല്‍വദോറിലെ മുന്‍ ആര്‍ച്ച്ബിഷപ് ഓസ്കര്‍ റൊമേറോ, കെനിയയില്‍ സേവനം അനുഷ്ഠിച്ച ഇറ്റാലിയന്‍ കന്യാസ്ത്രീ ഐറിന്‍ സെഫാനി എന്നിവരുടെ വീരോചിത ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ മാര്‍പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു. ആശുപത്രി ചാപ്പലില്‍ ദിവ്യബലി അര്‍പ്പിക്കുമ്പോഴാണ് 1980 മാര്‍ച്ച് 24ന് അക്രമികളുടെ വെടിയേറ്റ് റൊമേറോ കൊല്ലപ്പെട്ടത്. പാവങ്ങളുടെ പക്ഷം ചേര്‍ന്നു പ്രവര്‍ത്തിച്ച അദ്ദേഹം, അമേരിക്കന്‍ പിന്തുണയുള്ള സൈനിക ഭരണകൂടം ജനങ്ങളെ മര്‍ദിച്ച് ഒതുക്കുന്നതിനെതിരേ മരണത്തിനു തലേന്നു നടത്തിയ പ്രസംഗത്തില്‍ താക്കീതു നല്‍കിയിരുന്നു.


ഏറെ ദയയോടും സന്തോഷത്തോടും കൂടിയാണ് ഇറ്റലിക്കാരിയായ കണ്‍സൊലേത്താ മിഷനറി സന്യാസ സഭാംഗമായ സിസ്റര്‍ സെഫാനി കെനിയന്‍ ജനതയ്ക്കുവേണ്ടി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും മാര്‍പാപ്പ അനുസ്മരിച്ചു. 1915ല്‍ കെനിയയില്‍ എത്തിയ അവര്‍ 39-ാമത്തെ വയസില്‍ 1930ലാണ് അന്തരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.