യെമന്‍: രാഷ്ര്ട്രീയ പരിഹാരം വേണമെന്നു ചൈന
Sunday, April 19, 2015 10:38 PM IST
ബെയ്ജിംഗ്: യെമനിലെ പ്രതിസന്ധിക്കു രാഷ്ട്രീയ പരിഹാരം കാണാനുള്ള നടപടി ഊര്‍ജിതമാക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്. സൌദി രാജാവ് സല്‍മാനുമായി ടെലഫോണില്‍ നടത്തിയ സംഭാഷണത്തിലാണു ചിന്‍പിംഗ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

ഗള്‍ഫ് മേഖലയുടെ സുരക്ഷയും സ്ഥിരതയും കണക്കിലെടുത്ത് യെമനിലെ യുദ്ധം അവസാനിപ്പിക്കണമെന്നും ഇതിനായി രാഷ്ട്രീയതലത്തിലുള്ള നീക്കം ത്വരിതപ്പെടുത്തണമെന്നും ചിന്‍പിംഗ് ആവശ്യപ്പെട്ടതായി ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ബന്ധപ്പെട്ട എല്ലാവരും യുഎന്‍ രക്ഷാസമിതിയുടെയും ഗള്‍ഫ് സഹകരണ സമിതിയുടെയും നിര്‍ദേശങ്ങള്‍ പാലിക്കണം.

യെമന്‍ പ്രശ്നത്തില്‍ സൌദിയുടെ നിലപാട് സല്‍മാന്‍ രാജാവ് വിശദീകരിച്ചു.സമാധാന സ്ഥാപനത്തിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സൌദി തയാറാണെന്നും അദ്ദേഹം പറഞ്ഞുവെന്ന് വിദേശമന്ത്രാലയം വ്യക്തമാക്കി.


ഇതിനിടെ സനായിലും മറ്റു നഗരങ്ങളിലും ഹൌതി ഷിയകള്‍ക്ക് എതിരേയുള്ള വ്യോമാക്രമണം സൌദി തുടരുകയാണ്. യെമന്‍ പ്രസിഡന്റ് ഹാദിയുടെ അനുകൂലികളും ഇറാന്റെ പിന്തുണയുള്ള ഹൌതികളും തെയിസ് നഗരത്തില്‍ നടത്തിയ പോരാട്ടത്തില്‍ 27 പേര്‍ക്കു ജീവഹാനി നേരിട്ടു. ഏഡന്‍ നഗരത്തിലും ഇരുവിഭാഗം സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതിനിടെ യെമനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി യുഎന്‍ ആവശ്യപ്പെട്ട മുഴുവന്‍ തുകയും നല്‍കുമെന്ന് സൌദി വ്യക്തമാക്കി.

27 കോടി ഡോളര്‍ അന്തര്‍ദേശീയ സമൂഹം അടിയന്തരമായി യെമനിലെ ദുരിതാശ്വാസത്തിനായി നല്‍കണമെന്നാണു യുഎന്‍ ആവശ്യപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.