ബ്രിട്ടനില്‍ പ്രചാരണം തുടങ്ങി, വോട്ടെടുപ്പ് മേയ് ഏഴിന്
Tuesday, March 31, 2015 11:47 PM IST
ലണ്ടന്‍ :മേയ് ഏഴിനു നടത്തുന്ന ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പിന്റെ പ്രചാരണപരിപാടികള്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ലമെന്റിന്റെ അധോസഭ പിരിച്ചുവിട്ടു.

ലേബര്‍ നേതാവ് എഡ് മിലിബാന്‍ഡ് അധികാരത്തിലെത്തിയാല്‍ സാമ്പത്തിക അരാജകത്വമായിരിക്കും ഫലമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പ്രചാരണത്തിനു തുടക്കംകുറിച്ച് മുന്നറിയിപ്പു നല്‍കി. നിലവിലുള്ള സാമ്പത്തിക വളര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെ വീണ്ടും അധികാരത്തില്‍ എത്തിക്കാന്‍ വോട്ടുചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കാമറോണ്‍ അധികാരത്തിലെത്തിയാല്‍ രണ്ടു വര്‍ഷത്തിനകം യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതു സംബന്ധിച്ച് ഹിതപരിശോധന നടത്തുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍നിന്നു വിട്ടുപോരാന്‍ ബ്രിട്ടന്‍ തീരുമാനിച്ചാല്‍ വീണ്ടും സ്വാതന്ത്യ്രത്തിനുവേണ്ടി ഹിതപരിശോധന നടത്തുമെന്നു സ്കോട്ടിഷ് ദേശീയ വാദികള്‍ ഭീഷണി മുഴക്കി.


ഹിതപരിശോധന നടത്തുന്നതിനെ ലേബര്‍ പാര്‍ട്ടി എതിര്‍ക്കുകയാണ്. പാര്‍ട്ടിയുടെ ബിസിനസ് മാനിഫെസ്റോ നേരത്തെ മിലിബാന്‍ഡ് പ്രകാശനം ചെയ്തു.

ഇതിനിടെ അടുത്ത പാര്‍ലമെന്റില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ നിക്ക് ക്ളെഗ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.