വാട്ടര്‍ഗേറ്റ് എഡിറ്റര്‍ ബ്രാഡ്ലി അന്തരിച്ചു
വാട്ടര്‍ഗേറ്റ് എഡിറ്റര്‍ ബ്രാഡ്ലി അന്തരിച്ചു
Thursday, October 23, 2014 12:10 AM IST
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന്റെ രാജിയില്‍ കലാശിച്ച വാട്ടര്‍ഗേറ്റ് അപവാദക്കേസ് പുറത്തുകൊണ്ടുവരുന്നതിന് ബോബ് വുഡ്വേര്‍ഡ്, കാള്‍ ബേണ്‍സ്റീന്‍ എന്നീ റിപ്പോര്‍ട്ടര്‍മാരെ പ്രോത്സാഹിപ്പിച്ച വാഷിംഗ്ടണ്‍ പോസ്റിന്റെ മുന്‍ എഡിറ്റര്‍ ബെഞ്ചമിന്‍ ബ്രാഡ്ലി അന്തരിച്ചു. അദ്ദേഹത്തിനു 93 വയസായിരുന്നു. അദ്ദേഹം എഡിറ്ററായിരുന്ന 26 വര്‍ഷത്തിനുള്ളില്‍ പത്രത്തിന് 17 പുലിറ്റ്സര്‍ പുരസ്കാരം നേടാനായി. അമേരിക്കന്‍ പത്രപ്രവര്‍ത്തനരംഗത്തെ ഇതിഹാസം എന്നാണു സഹപ്രവര്‍ത്തകരും എതിരാളികളും ബ്രാഡ്ലിയെ വിശേഷിപ്പിച്ചത്. 2013ല്‍ അദ്ദേഹത്തിന് പ്രസിഡന്റിന്റെ ഫ്രീഡം മെഡല്‍ ലഭിച്ചു. ബ്രാഡ്ലിയുടെ നിര്യാണത്തില്‍ പ്രസിഡന്റ് ഒബാമ അനുശോചിച്ചു.

വാഷിംഗ്ടണിലെ വാട്ടര്‍ഗേറ്റ് കോംപ്ളക്സിലെ ഡെമോക്രാറ്റിക് പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ 1972 ജൂണ്‍ 17ന് അതിക്രമിച്ചു കയറിയ അഞ്ചുപേരെ പിടികൂടിയതിനെത്തുടര്‍ന്നുണ്ടായ അന്വേഷണ പരമ്പരയാണ് വാട്ടര്‍ഗേറ്റ് അപവാദം എന്നറിയപ്പെടുന്നത്. അതിക്രമിച്ചു കയറിയവര്‍ ഓഫീസില്‍ ചാരപ്രവര്‍ത്തനത്തിനുള്ള ഉപകരണം സ്ഥാപിക്കുകയും രേഖകളുടെ ഫോട്ടോ എടുക്കുകയും ചെയ്തു. ബ്രാഡ്ലിയുടെ നിര്‍ദേശപ്രകാരം രണ്ടു പത്രപ്രവര്‍ത്തകരും ഇക്കാര്യങ്ങളെക്കുറിച്ച് വിശദ അന്വേഷണം നടത്തി. നിക്സന്റെ പങ്ക് തെളിയിക്കുന്ന രഹസ്യടേപ്പുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് 1974ല്‍ നിക്സനു രാജിവയ്ക്കേണ്ടിവന്നു.


1965ലാണ് ബ്രാഡ്ലി വാഷിംഗ്ടണ്‍ പോസ്റിന്റെ മാനേജിംഗ് എഡിറ്ററായത്. 1968മുതല്‍ 1991വരെ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.