റാഗിംഗ്: മൂന്നു മലയാളി വിദ്യാർഥിനികൾ അറസ്റ്റിൽ
Friday, June 24, 2016 2:20 PM IST
കോഴിക്കോട്: കലബുറഗിയിലെ അൽ ഖമാർ നഴ്സിംഗ് കോളജിൽ ദളിത് വിദ്യാർഥിനി റാഗിംഗിന് ഇരയായ സംഭവത്തിൽ മൂന്നു മലയാളി വിദ്യാർ ഥിനികൾ അറസ്റ്റിലായതായി സൂചന. സീനിയർ വിദ്യാർ ഥിനികളായ കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര, കൃഷ്ണപ്രിയ എന്നിവരെ ഗുൽബർഗ പോലീസ് അറസ്റ്റ് ചെയ്ത യായാണ് അറിയുന്നത്.

അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട് കർണാടക പോലീസിന്റെ അന്വേഷണസംഘം കോഴിക്കോട്ടെത്തി. മൂന്ന് എസ്ഐമാരുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘമാണ് ഇന്നലെ വൈകുന്നേരത്തോടെ റോഡുമാർഗം കോഴിക്കോട്ടെത്തിയത്. കലബുറഗിയിലെ വനിതാ ഡിവൈഎസ്പി ജാൻവിയും ഒരു സിഐയും ഇന്നു രാവിലെ ഹൈദരാബാദ് വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങും. ഇവർ കോഴിക്കോട്ട് എത്തിയ ശേഷമേ, മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അശ്വതിയുടെ മൊഴിയെടുക്കാൻ സാധ്യതയുള്ളുവെന്നു സിറ്റി പോലീസ് അറിയിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശപ്രകാരം ഇന്നലെ എത്തിയ ഒൻപതംഗ സംഘത്തിനു പോലീസ് ക്ലബ്ബിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.

മെഡിക്കൽ കോളജ് പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ വ്യാഴാഴ്ച കർണാടക പോലീസിനു കൈമാറിയതിനെത്തുടർന്നാണ് അന്വേഷണസംഘം കോഴിക്കോട്ടെത്തിയത്. സംഘത്തിൽ കൂടുതലും വനിതകളാണ്. റാഗിംഗിന് ഇരയായ അശ്വതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടി അന്വേഷണ സംഘം കൈക്കൊള്ളും. അശ്വതിയുടെ ആരോഗ്യനില മോശമാണെങ്കിൽ മൊഴിയെടുക്കൽ നീട്ടിവയ്ക്കാനും സാധ്യതയുണ്ട്. അതേസമയം, എടപ്പാളിലെയും തൃശൂരിലെയും ആശുപത്രിയിൽ അശ്വതി ചികിത്സയിൽ കഴിഞ്ഞതിന്റെ വിവരങ്ങൾ മെഡിക്കൽ കോളജ് പോലീസ് ഇന്നലെ ശേഖരിച്ചു. ഇതും ഇന്നു കർണാടക പോലീസിനു കൈമാറും.


നിലവിൽ മെഡിക്കൽ കോളജ് പോലീസ് രണ്ട് സീനിയർ വിദ്യാർഥികൾക്കെതിരേയാണു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇടുക്കി സ്വദേശിനി ആതിര, കൊല്ലം സ്വദേശിനി ലക്ഷ്മി എന്നിവർക്കെതിരേ വധശ്രമത്തിനും എസ്സി/എസ്ടി പ്രൊട്ടക്ഷൻ ആക്ട് പ്രകാരവുമാണു കേസെടുത്തത്. എന്നാൽ, റാഗിംഗ് നടത്തിയെന്ന കുറ്റത്തിനു കർണാടക പോലീസ് മൂന്നു വിദ്യാർഥിനികൾക്കെതിരേ കൂടി കേസെടുക്കും. കൃഷ്ണ, രേഷ്മ, ജോ എന്നിവർക്കെതിരേയാണു റാഗിംഗിനു കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്യുക.

1998ൽ കേരള നിയമസഭ പാസാക്കിയ റാഗിംഗ് പ്രിവൻഷൻ ആക്ട് കർണാടകയിൽ ബാധകമല്ലാത്തതിനാലാണു കർണാടക പോലീസ് പ്രത്യേക കേസ് രജിസ്റ്റർ ചെയ്യുക. ചികിത്സയിൽ കഴിയുന്ന അശ്വതിയുടെ ആരോഗ്യനിലയിൽ കാര്യമായ മാറ്റം വന്നിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.