ആലപ്പുഴ: ആലപ്പുഴയില്‍ മ്യൂസിയം മൂന്നാംഘട്ട ഉദ്ഘാടനത്തിനായി ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ചന്ദ്രിക കുമാര തുംഗെയെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ വ്യക്തിഗത മ്യൂസിയങ്ങളിലൊന്നായ ആലപ്പുഴ രവി കരുണാകരന്‍ മെമ്മോറിയല്‍ മ്യൂസിയത്തിന്റെ മൂന്നാംഘട്ടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ചന്ദ്രിക കുമാര തുംഗെ നിര്‍വഹിച്ചു.

ആലപ്പുഴയിലെ കയര്‍വ്യവസായി ആയിരുന്ന രവി കരുണാകരന്റെ 84-ാം ജന്മവാര്‍ഷിക ദിനത്തിലാണ് മ്യൂസിയത്തിന്റെ മൂന്നാംഘട്ട ഉദ്ഘാടനം നടന്നത്. രവി കരുണാകരന്റെ സ്മരണയ്ക്കായി ഭാര്യ ബെറ്റി കരണ്‍ 2006ലാണ് മ്യൂസിയം സ്ഥാപിച്ചത്. അതിന്റെ വിപുലീകരണമാണ് ഇപ്പോള്‍ നടന്നത്. സ്ഫടിക ശില്‍പങ്ങള്‍, ആനക്കൊമ്പുകളിലെ വിസ്മയം എല്ലാം ഈ മ്യൂസിയത്തിലുണ്ട്. മിസോറാം മുന്‍ ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍, മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, ഫാ.എബ്രഹാം മുളമൂട്ടില്‍, ബെറ്റി കരണ്‍, അശോക് വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.