കുരുന്നുകളുടെ വിളിയില്‍ അമ്മ കണ്ണുതുറന്നില്ല; ബിന്ദുവിനു കണ്ണീരോടെ യാത്രാമൊഴി
കുരുന്നുകളുടെ വിളിയില്‍ അമ്മ കണ്ണുതുറന്നില്ല; ബിന്ദുവിനു കണ്ണീരോടെ യാത്രാമൊഴി
Friday, March 6, 2015 12:18 AM IST
ജെവിന്‍ കോട്ടൂര്‍

കോട്ടയം: അമ്മ കണ്ണുതുറക്കില്ലേ ആ കുഞ്ഞുങ്ങളുടെ നിലവിളി ഒരു ഗ്രാമത്തിന്റെ വിലാപമായി. അച്ഛന്‍ അമ്മയെ കിണറ്റില്‍ തള്ളിയിട്ടു മുക്കിക്കൊന്നതാണെന്നറിയാതെ അമ്മ കണ്ണുതുറക്കുന്നതും കാത്തിരുന്ന അശ്വിനെയും അശ്വതിയെയും നോക്കി വിദൂരങ്ങളില്‍നിന്നെത്തിയവരും കണ്ണീര്‍വാര്‍ത്തു.

ഭര്‍ത്താവ് രാജേഷിന്റെ കൊടുംക്രൂരതയ്ക്ക് ഇരയായ ബിന്ദുവിനു (34)ഇളമ്പള്ളി ഗ്രാമം ഇന്നലെ വൈകുന്നേരം വിട നല്‍കി. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റുമോര്‍ട്ടത്തിനുശേഷം വൈകുന്നേരം നാലോടെ ബിന്ദുവിന്റെ മൃതദേഹം വീട്ടിലേത്തിച്ചു. അമ്മയുടെ വിറങ്ങലിച്ച മുഖത്തും കൈകളിലും തലോടി, ഇടയ്ക്കിടെ ചുംബനങ്ങള്‍ നല്‍കി വിതുമ്പിക്കരഞ്ഞ കുഞ്ഞുങ്ങളെ ഇനി ആരു പോറ്റുമെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല.

മൃതദേഹം വീട്ടില്‍ എത്തിക്കുന്നതിനു മണിക്കുറുകള്‍ക്കു മുമ്പുതന്നെ വീടും പരിസരവും നൂറുകണക്കിനാളുകളെ കൊണ്ടു നിറഞ്ഞിരുന്നു. ഒട്ടേറെ പരിമിതികള്‍ക്കു നടുവിലാണു രാജേഷും ബിന്ദുവും ജീവിച്ചിരുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണു 20 സെന്റ് സ്ഥലം വാങ്ങി ഇവിടെ താമസം ആരംഭിക്കുന്നത്. വീടിന്റെ പണി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.

കോട്ടയം നഗരസഭയിലെ താത്കാലിക ജീവനക്കാരിയായിരുന്നു ബിന്ദു. രാജേഷ് ലോഡിംഗ് തൊഴിലാളിയാണ്. ഏറെ നാളുകളായി രാജേഷും ബിന്ദുവും തമ്മില്‍ കലഹം പതിവായിരുന്നു. എന്നാല്‍ വഴക്കുകളുടെ അന്ത്യം ഇങ്ങനെയൊരു ദാരുണ അന്ത്യത്തിലെത്തുമെന്ന് ആരും കരുതിയിരുന്നില്ല. വഴക്ക് പതിവായപ്പോള്‍ രാജേഷുമായി ഒന്നിച്ചു ജീവിക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞു ബിന്ദു മക്കള്‍ക്കൊപ്പം പള്ളിക്കത്തോട് കയ്യൂരിയിലുള്ള സഹോദരിയുടെ വീട്ടില്‍ അടുത്തയിടെ പോയി താമസിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച രമ്യതയിലെത്തി ബിന്ദുവിനെയും കുട്ടികളെയും ഇളമ്പള്ളിയിലെ വീട്ടിലേക്കു രാജേഷ് കുട്ടികൊണ്ടുവരുകയായിരുന്നു.


ബുധനാഴ്ച പതിവു പോലെ ജോലിക്കുശേഷം മടങ്ങിയെത്തിയ ബിന്ദുവിനെ രാജേഷ് പള്ളിക്കത്തോട്ടില്‍ എത്തി ബൈക്കില്‍ കൂട്ടികൊണ്ടുപിന്നാലെയാണ് വഴക്കുണ്ടായതും ബിന്ദുവിനെ കിണറ്റിലേക്കു തള്ളിയിട്ടു മുക്കിക്കൊലപ്പെടുത്തിയതും. വീട്ടിലുള്ള പ്രശ്നങ്ങള്‍ ആരോടും പറയാതെ സ്വയം ഒതുങ്ങിക്കഴിയുന്ന പ്രകൃതമായിരുന്നു ബിന്ദുവിന്റേത്.

ബിന്ദുവിനെ കൊലപ്പെടുത്തിയശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ജീപ്പിടിച്ച് പരിക്കേറ്റ രാജേഷ് പോലീസ് സംരക്ഷണയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.