കാസർഗോഡ്: വേനല്‍ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൂര്യതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് പൊതുജനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു.
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും വിയര്‍പ്പ്, ശ്വാസം എന്നിവയിലൂടെ ശരീരതാപം കുറയ്ക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം.
ഇത് സംഭവിച്ചാൽ ശരീരത്തിന്റെ താപനില 41 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുകയും താപ നിയന്ത്രണം നഷ്ടപ്പെടുകയും തലച്ചോര്‍, ഹൃദയം, രക്തധമനികള്‍, വൃക്ക മുതലായവ തകരാറിലാവുകയും ചെയ്യും.
ഉയര്‍ന്ന ശരീര താപനില, വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരാവസ്ഥ, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, അബോധാവസ്ഥ എന്നിവയാണ് മുഖ്യ ലക്ഷണങ്ങൾ. ഇവയെല്ലാം ഒരുമിച്ച് പ്രത്യക്ഷപ്പെടണമെന്നില്ല. വെയിലത്തു ജോലി ചെയ്യുകയോ വെയിലേല്‍ക്കുകയോ ചെയ്തിട്ടുള്ളവരില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
സൂര്യാഘാതത്തെക്കാള്‍ അല്പം കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപമേറ്റുള്ള ശരീരശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണവും വിയര്‍പ്പിലൂടെ നഷ്ടപ്പെട്ടാൽ ഈ അവസ്ഥയുണ്ടാകാം.
ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം എന്നിവയാണ് ലക്ഷണങ്ങള്‍. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ താപ ശരീരശോഷണം സൂര്യാഘാതത്തിലേക്കുതന്നെ മാറിയേക്കാം.
കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേരിട്ട് വെയിലേല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യതാപമേറ്റ് ചുവന്നു തുടുത്ത് വേദനയും പൊള്ളലുകളും സംഭവിച്ചേക്കാം. അന്തരീക്ഷത്തില്‍ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുന്നതും പതിവാണ്.
ഇത്തരം സാഹചര്യങ്ങളില്‍ ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, കരിക്കിന് വെള്ളം തുടങ്ങിയവ കുടിച്ച് ആവശ്യത്തിന് വിശ്രമിക്കണം.ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പു മൂലം കുട്ടികളുടെ ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്ന അവസ്ഥയും ശ്രദ്ധിക്കണം.
സൂര്യാഘാതമോ താപ ശരീരശോഷണമോ ഉണ്ടായതായി സംശയം തോന്നിയാല്‍ ഉടൻ തണുത്ത സ്ഥലത്തേക്ക് മാറ്റുക. തണുത്ത വെള്ളം ശരീരത്തില്‍ ഒഴിക്കുക, ഫാന്‍, എസി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക എന്നിവയും ചെയ്യാവുന്നതാണ്. തുടർന്ന് എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.
65 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്, നാലു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍, പ്രമേഹം, വൃക്ക രോഗങ്ങള്‍, ഹൃദ്രോഗം മുതലായ പ്രശ്നങ്ങളുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവര്‍, പോഷകാഹാര കുറവുള്ളവര്‍ തുടങ്ങിയവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.
ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. വെയിലത്ത് ജോലി ചെയ്യുന്നവര്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയം പരമാവധി ഒഴിവാക്കി ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ ഒരു കാരണവശാലും വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. വീടിന്റെ വാതിലുകളും ജനലുകളും തുറന്നിട്ട് കാറ്റ് കടക്കാന്‍ അനുവദിക്കണം.
കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തി പോകരുത്. ഒആര്‍എസ് ലായനി, കരിക്കിന് വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, പഞ്ചസാരയോ ഉപ്പോ ചേര്‍ത്ത പാനീയങ്ങള്‍ എന്നിവ കുടിക്കണം.