തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് കേരളമുൾപ്പെടെയുള്ള രാജ്യത്തെ 88 മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു.
സംസ്ഥാനത്ത് രാവിലെ പോളിംഗ് ആരംഭിച്ചപ്പോൾ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. തുടക്കത്തിൽത്തന്നെ മികച്ച പോളിംഗ് ആണ് സംസ്ഥാനത്തുടനീളം രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 1.15 വരെ സംസ്ഥാനത്ത് 40.21 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക്.
വോട്ടെടുപ്പ് തുടങ്ങിയിട്ട് മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ സംസ്ഥാനത്ത് പോളിംഗ് ശതമാനം 19.06 ൽ എത്തിയിരുന്നു. ഉച്ചയ്ക്ക് 1.15 വരെ തിരുവനന്തപുരം-39.13, ആറ്റിങ്ങല്‍-41.91, കൊല്ലം-39.43, പത്തനംതിട്ട-40.06, മാവേലിക്കര-40.16, ആലപ്പുഴ-42.25, കോട്ടയം-40.28, ഇടുക്കി-40.03, എറണാകുളം-39.49, ചാലക്കുടി-41.81, തൃശൂര്‍-40.58, പാലക്കാട്-41.99, ആലത്തൂര്‍-40.51, പൊന്നാനി-35.90, മലപ്പുറം-38.21, കോഴിക്കോട്-39.32, വയനാട്-41.10, വടകര-39.03, കണ്ണൂര്‍-42.09, കാസര്‍ഗോഡ്-41.28 എന്നിങ്ങനെയാണയായിരുന്നു പോളിംഗ് ശതമാനം.
അക്രമസംഭവങ്ങളൊന്നും സംസ്ഥാനത്ത് ഒരിടത്തും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാവിലെ എഴു മുതലാണ് പോളിംഗ് ആരംഭിച്ചത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പലരും രാവിലെ 8.30ന് മുന്‍പ് തന്നെ വോട്ട് രേഖപ്പെടുത്താനായി എത്തിയിരുന്നു. പലയിടത്തും വോട്ടിംഗ് മെഷീനിലെ തകരാർ മൂലം പോളിംഗ് അൽപ്പനേരത്തേക്ക് തടസപ്പെട്ടിരുന്നു.