തിരുവല്ല: സാഹിത്യകാരനും ഇരവിപേരൂരിന്റെ വികസന പ്രവർത്തനങ്ങളിൽ നിരവധി സംഭാവനകൾ നൽകിയ അറിയപ്പെടുന്ന 32 പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവും അധ്യാപകനുമായ പ്ലാക്കീഴ് പുത്തൻപുരയിൽ ചെറിയാൻ പി. ചെറിയാൻ (സണ്ണിസാർ 83) അന്തരിച്ചു.
സംസ്കാരം ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ പിന്നീട് നടക്കും. മാരാമൺ കളത്തൂർ തേവർത്തുണ്ടിയിൽ കുടുംബാംഗമായ മേരി ചെറിയാൻ ആണ് ഭാര്യ (റിട്ട. ഹെഡ്മിസ്ട്രസ്, എംഎംഎ ഹൈസ്കൂൾ, മാരാമൺ).
ദീപു (യുഎസ്എ), ദിലീപ് (യുകെ), ദീപ്തി (കാനഡ) എന്നിവർ മക്കളും ദീപം (യുഎസ്എ), ടീന (യുകെ), ജൂബിൻ (കാനഡ) എന്നിവർ മരുമക്കളും ദിയ, അയാൻ, ആരൺ എന്നിവർ കൊച്ചുമക്കളുമാണ്.
1941ൽ പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂരിലാണ് ഇദ്ദേഹം ജനിച്ചത്. 1963 മുതൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ അധ്യാപകവൃത്തിയിൽ പ്രവേശിച്ചു.
1972ൽ എംഎസ്.സി. പഠനത്തിന് ചങ്ങനാശേരി എസ്.ബി കോളേജിൽ ചേർന്നു. 1974ൽ വീണ്ടും സെന്റ് ജോൺസിൽ അധ്യാപകനായി തുടർന്ന അദ്ദേഹം, 33 വർഷത്തെ തന്റെ അധ്യാപനത്തിനുശേഷം 1999ൽ ഹെഡ്മാസ്റ്ററായി വിരമിച്ചു.
1975ൽ തിരുവല്ല വൈഎംസിഎയുടെ സ്ഥാപക സെക്രട്ടറിയായി ചുമതലയറ്റു. 2008 വരെയുള്ള 33 വർഷക്കാലം അവിടെ സെക്രട്ടറിയായി മികച്ച വികസന പ്രവർത്തനം കാഴ്ചവച്ചു.
അദ്ദേഹം നടപ്പിലാക്കിയ ആകർഷകമായ വികസന പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ മികച്ച ഗ്രാമീണ വൈഎംസിഎയായി മൂന്ന് വർഷക്കാലം തെരഞ്ഞെടുക്കപ്പെട്ടു. തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റിവ് ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.
2009ൽ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. തുർന്നുള്ള 12 വർഷങ്ങളിലായി കഥ, കവിത, ലേഖനം, ഹാസ്യ വിമർശനം, ചരിത്രം, ബൈബിൾ, യാത്രാ വിവരണം, കല എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് 32 പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. 2016ൽ സാഹിത്യരചനയ്ക്കുള്ള ‘നവോത്ഥാന ശ്രേഷ്ഠ പുരസ്കാരത്തിന്’ അദ്ദേഹം അർഹനായി.
33 വർഷം താൻ അധ്യാപകനായിരുന്ന സെന്റ് ജോൺസ് ഹൈസ്കൂളിലെ ഗതകാല സ്മരണകളെ അയവിറക്കിക്കൊണ്ട് തയാറാക്കി, പ്രഫസർ ഡോ. എബി കോശി അവതാരിക എഴുതിയ “ഗുരുസ്മൃതി 2' എന്ന തന്റെ 33ാമതെ പുസ്തകത്തിന്റെ പ്രകാശനത്തിനായി തയാറെടുക്കുമ്പോളാണ് മരണം സംഭവിച്ചത്.
മലായാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയയുടെ(മാപ്പ്) സജീവാംഗവും കമ്മിറ്റി മെമ്പറുമായ ദീപു ചെറിയാന്റെ പിതാവായ ചെറിയാൻ പി. ചെറിയാന്റെ ദേഹവിയോഗത്തിൽ ഫോമ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ, മുൻ പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, ഫോമയുടെ ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറി ബിനു ജോസഫ് എന്നിവരും മാപ്പ് ഭരണസമിതിയിലെ മറ്റ് അംഗങ്ങളും മാപ്പ് കുടുംബാംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.
|