ഇതാ, പാട്ടിലെ പുതുകാലം
Saturday, June 21, 2025 11:16 PM IST
പുല്ലാങ്കുഴലിലൂടെ ഒഴുകിയെത്തിയ സംഗീതമാവണം കുഞ്ഞുനാളുകളിൽ സിക്കിൾ ഗുരുചരണിന്റെ ശ്വാസത്തിൽ നിറഞ്ഞിരുന്നത്. അഞ്ചാം വയസിൽ പാടിത്തുടങ്ങിയ ഗുരുചരണ്‍ ഇന്ന് കർണാടകസംഗീതത്തിന്റെ ഭാവിയിലേക്കുള്ള യൂത്ത് അംബാസഡർമാരിൽ മുൻനിരക്കാരനാണ്. സംഗീതപ്രേമികൾ ഒരേപോലെ ഇഷ്ടപ്പെടുന്ന സുന്ദരസ്വരം... അദ്ദേഹത്തിന്റെ നാല്പത്തിമൂന്നാം ജന്മദിനമായിരുന്നു ഇന്നലെ...
സിക്കിൾ കുഞ്ഞുമണി, സിക്കിൾ നീല- സിക്കിൾ സിസ്റ്റേഴ്സ് എന്നു പ്രശസ്തരായ പുല്ലാങ്കുഴൽ വാദകർ. ഇരുവരുംചേർന്ന് ഒരിക്കൽ കുഞ്ഞുമണിയുടെ അഞ്ചുവയസുകാരനായ പേരക്കുട്ടിയോട് ഒരു പാട്ടുപാടാൻ ആവശ്യപ്പെട്ടു. അല്പനേരം ശങ്കിച്ചുനിന്നശേഷം അവനൊരു സിനിമാപ്പാട്ടുപാടി.
അതിന്റെ ഭംഗികണ്ട് മുത്തശിമാർ അത്ഭുതപ്പെട്ടു. കുടുംബത്തിൽ മിക്കവാറും എല്ലാവർക്കും അവർ പുല്ലാങ്കുഴൽ പരിശീലനം നൽകിയിരുന്നു. എന്നാൽ അന്ന് ഇരുവരും ഒരുമിച്ചു തീരുമാനിച്ചു- ഇവൻ വായ്പ്പാട്ടു പഠിക്കട്ടെ.
ബാക്കി സിക്കിൾ ഗുരുചരണ്‍ എന്ന ആ പേരക്കുട്ടി പറയും: "സംഗീതം എന്റെ ചുറ്റുമുണ്ടായിരുന്നു. വീട്ടിലെത്തുന്ന കുട്ടികളെ അമ്മ പുല്ലാങ്കുഴൽ പഠിപ്പിച്ചിരുന്നു, എന്റെ സഹോദരിയേയും. മുറിയുടെ ഒരു മൂലയിലിരുന്ന് എല്ലാം കണ്ടുംകേട്ടും അറിയാൻ എനിക്കിഷ്ടമായിരുന്നു. മുത്തശിമാരുടെ കച്ചേരികൾ നടക്കുന്ന വേദികളിലും പോകും. എനിക്കു പാടാനാകുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് അവരാണ്. അവരുടെയും, പുല്ലാങ്കുഴൽ വായിച്ചിരുന്ന വീട്ടിലെ മറ്റാരുടെയും കാല്പാടുകൾ ഞാൻ പിന്തുടരേണ്ടെന്ന് അവർ ആഗ്രഹിച്ചു. അങ്ങനെയാണ് ഞാൻ പാട്ടിന്റെ ലോകത്തെത്തിയത്'.
പാട്ടുപഠിച്ചുതുടങ്ങിയ സമയത്തുതന്നെ ഗുരുചരണിന്റെ കുടുംബത്തിന് ചെന്നൈയിൽനിന്ന് ഹൈദരാബാദിലേക്കു താമസം മാറേണ്ടിവന്നു. പഠനം മുടങ്ങാതിരിക്കാൻ അമ്മ മൈഥിലി ചന്ദ്രശേഖരൻ ബാലപാഠങ്ങൾ പകർന്നുകൊടുത്തിരുന്നു. ജനപ്രിയ കൃതികൾ അങ്ങനെ പാടിത്തുടങ്ങി. സഹോദരി പുല്ലാങ്കുഴലിൽ വായിക്കുന്ന പാഠങ്ങൾ ഗുരുചരണ്‍ പാടാനും തുടങ്ങി.
വീണ്ടും ചെന്നൈയിൽ
ഗുരുചരണിന്റെ എട്ടാം വയസിൽ, 1990-ലാണ് കുടുംബം ചെന്നൈയിൽ തിരിച്ചെത്തുന്നത്. സിക്കിൾ സഹോദരമാർ ഉടനെ അവനുവേണ്ടി ഗുരുവിനെ കണ്ടെത്തി- ദണ്ഡപാണി ദേശികരുടെയും ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെയും ശിഷ്യനായ വൈഗൈ എസ്. ജ്ഞാനസ്കന്ദനെ. ഗുരുചരണിന് കൃത്യനിഷ്ഠയോടെയുള്ള അഭ്യസനം അദ്ദേഹം ഉറപ്പാക്കി.
ബിരുദപഠനത്തിന് ചെന്നൈ രാമകൃഷ്ണ മിഷൻ വിവേകാനന്ദ കോളജിൽ എത്തിയശേഷമാണ് താൻ പാടാൻ കൊള്ളാമെന്നു തോന്നിയതെന്ന് ഗുരുചരണ്‍ ഓർമിക്കുന്നു. സംഗീതത്തോടു പ്രിയമുള്ള ഒരു സുഹൃദ്സംഘത്തെ കിട്ടി.
അവർ സംഗീതസഭകൾതോറും കച്ചേരികൾ കേട്ടുനടന്നു. മഹാപ്രതിഭകളുടെ കാസറ്റുകൾ കൈമാറി, അവരുടെ ശൈലികളെക്കുറിച്ചു ചർച്ചചെയ്തു. പിന്നീടു ഗൗരവമായി പാടാൻ തുടങ്ങിയപ്പോൾ ഇതെല്ലാം തന്നെ സഹായിച്ചുവെന്ന് ഗുരുചരണ്‍ പറയുന്നു.
"ശ്രോതാക്കൾ പുതുമയുള്ളതു തേടി എന്റെ പാട്ടുകേൾക്കാൻ വന്നുതുടങ്ങി. നല്ല അഭിപ്രായങ്ങൾ വന്നു. സംഗീതത്തെ കൂടുതൽ ഗൗരവത്തോടെ ഉൾക്കൊള്ളണമെന്ന് എനിക്കു മനസിലായി. കൂടുതൽ പേർ വിളിച്ചു. ചെറിയ വേദികൾ, ക്ഷേത്രങ്ങൾ, വിവാഹച്ചടങ്ങുകൾ... ഓരോ അവസരവും ഓരോ പാഠങ്ങളായിരുന്നു. ഇനിയും എത്ര നന്നാക്കണമെന്ന പാഠങ്ങൾ'. ആ പാഠങ്ങൾ അദ്ദേഹം ഏറ്റവും മികവോടെതന്നെ പഠിച്ചു.
സിനിമാപ്പാട്ട് കൊള്ളാം
ഒരു സാധാരണ സംഗീതാസ്വാദകൻ എങ്ങനെയാണ് കർണാടക സംഗീതത്തിന്റെ ആഴങ്ങളിലേക്ക് എത്തേണ്ടതെന്ന് ഒരിക്കൽ ഗുരുചരണിനോടു ചോദിച്ചു. ഉത്തരം രസകരമായിരുന്നു- സിനിമാ സംഗീതം ശരിക്കും ഒരു മികച്ച സ്റ്റാർട്ടിംഗ് പോയിന്റാണ്.
ഒരു സിനിമാപ്പാട്ടു മൂളുന്നതു കേട്ടിട്ടാണ് എനിക്കു പാടാനാവുമെന്ന് എന്റെ മുത്തശിമാർക്ക് തോന്നിയത്. പാട്ടിലെ സ്വരങ്ങളും താളവും ഒന്നു മനസിരുത്തി കേട്ടാൽ ശ്രോതാക്കൾക്ക് എളുപ്പമാണ്. ദിവസവും അരമണിക്കൂർ മാറ്റിവച്ചാൽമതി.
സിനിമാപ്പാട്ടിലെ ഒരു രാഗം മനസിലാക്കുക. കർണാടക സംഗീതത്തിൽ അത് എങ്ങനെയൊക്കെയാണ് പ്രയോഗിക്കുന്നതെന്നു കേൾക്കുക. അതിനു ഹിന്ദുസ്ഥാനിയുമായുള്ള സാമ്യങ്ങൾ തേടുക. ഒരു താളം തിരിച്ചറിഞ്ഞ്, എങ്ങനെയാണ് ആ താളം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് മനസിലാക്കുക- ധാരാളമായി. ഇതു പതിവായി ചെയ്താൽ സംഗീതം കൂടുതൽ മികച്ച അനുഭവമാകും സമ്മാനിക്കുക- ഗുരുചരണ്‍ പറയുന്നു.
ഇളയരാജായുടെ വലിയ ആരാധകൻകൂടിയാണ് അദ്ദേഹം. സെലിബ്രേറ്റിംഗ് ഇളയരാജാ എന്ന പേരിൽ നടത്തിയ സംഗീതപരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുത്തം പുതു കാലൈ എന്ന സിനിമയിലും അഭിനയിച്ചു. ബി. കൃഷ്ണമൂർത്തിയുടെ കീഴിൽ പഠനംതുടരുന്ന ഗുരുചരണിൽനിന്നുള്ള പുതുമകൾക്കായി ആസ്വാദകലോകം ചെവികൂർപ്പിക്കുന്നു.
ഹരിപ്രസാദ്