ഞാൻ ഒരു തനി നാട്ടിൻപുറത്തുകാരൻ
Saturday, June 21, 2025 10:49 PM IST
ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇതിനായി നിയമസഭാ ലൈബ്രറിയില്‍ ഒട്ടേറെ സമയം വായനയ്ക്കായി ചെലവഴിച്ചു.
പൊതുപ്രവർത്തനത്തിൽ അഞ്ചു പതിറ്റാണ്ട് പിന്നിട്ട കരുത്ത്. ഗാന്ധിയൻ ആദർശങ്ങളുടെ പിൻബലം, അടിയുറച്ച കാർഷിക പാരന്പര്യം, അതിർത്തികളില്ലാത്ത സൗഹൃദവലയം, യുവത്വം ചോരാത്ത കലാഹൃദയം ഇതൊക്കെയാണ് പി.ജെ. ജോസഫ് എന്ന ജനകീയ നേതാവിന്റെ ഈട്. അനുയായികൾക്കും പ്രിയപ്പെട്ടവർക്കും ഇദ്ദേഹം തനി നാട്ടിൻ പുറത്തുകാരനാണ്. ജൂണ്‍ 28നു 84 വയസ് പൂര്‍ത്തിയാക്കി ശതാഭിഷേക നിറവിലെത്തുന്ന പി.ജെ. ജോസഫ് സൺഡേ ദീപികയ്ക്കു നൽകിയ അഭിമുഖം.
രാഷ്ട്രീയക്കാരനാകുമെന്നു കരുതിയിരുന്നോ?
അങ്ങനെയൊരു സ്വപ്നം ഇല്ലായിരുന്നുവെന്നതാണ് യാഥാർഥ്യം. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍നിന്ന് എംഎ ഇക്കണോമിക്സ് പൂര്‍ത്തിയാക്കിയ ശേഷം ഒരു ജോലിക്കു ശ്രമിച്ചു. അതിനിടയിലാണ് കേരള കോൺഗ്രസ് സ്ഥാപകനായ കെ.എം. ജോർജ് അപ്രതീക്ഷിതമായി എന്നെ നിയമസഭയിലേക്കു മത്സരിപ്പിക്കണമെന്ന് എന്റെ പിതാവിനോട് ആവശ്യപ്പെട്ടത്.
അദ്ദേഹം സമ്മതിച്ചില്ല. ഒടുവിൽ മറ്റുള്ളവരുടെ സമ്മർദത്തിനു വഴങ്ങി. അങ്ങനെ ഞാനും രാഷ്ട്രീയക്കാരനായി. തൊടുപുഴയും കൂത്താട്ടുകുളം, ഇലഞ്ഞി, വാഴക്കുളം, കല്ലൂര്‍ക്കാട് തുടങ്ങിയ മേഖലകളും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ഒറ്റയ്ക്കു മതസരിച്ചാണ് 1,635 വോട്ടുകള്‍ക്കു വിജയിച്ചത്.
ജനപ്രതിനിധി എന്ന നിലയിൽ ശ്രദ്ധിച്ചത്?
ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇതിനായി നിയമസഭ ലൈബ്രറിയില്‍ ഒട്ടേറെ സമയം വായനയ്ക്കായി ചെലവഴിച്ചു. 1978ല്‍ പ്രത്യേക സാഹചര്യത്തില്‍ എട്ടു മാസം ആഭ്യന്തരമന്ത്രിയാകാനും അവസരം കിട്ടി. അന്നു റൂള്‍ ഓഫ് ലോ നടപ്പാക്കുക എന്നതായിരുന്നു നിലപാട്. അതില്‍ നന്നായി വിജയിച്ചു.
തിരക്കിനിടയിലും കൃഷി വിട്ടില്ലല്ലോ?
കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച എനിക്കും കൃഷിക്കും തമ്മിൽ അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾകൊടി ബന്ധമാണുള്ളത്. ഗാന്ധിയന്‍ ആശയങ്ങളോടു ചെറുപ്പത്തിലേ ഇഷ്ടമായിരുന്നു. അതിന്റെ പ്രചാരണപ്രവർത്തനങ്ങൾക്കാണ് 1980ല്‍ ഗാന്ധിജി സ്റ്റഡി സെന്റര്‍ സ്ഥാപിച്ചത്.
ഗ്രാമസ്വരാജ് എന്ന ആശയം മുന്‍നിര്‍ത്തി കാര്‍ഷിക മേളയ്ക്കു തുടക്കം കുറിച്ചു. കോട്ടയത്തായിരുന്നു ആദ്യത്തെ കാര്‍ഷികമേള. അഞ്ചു ദിവസത്തെ മേള വന്‍ വിജയമായിരുന്നു. അന്ന് എംജി സര്‍വകലാശാല വിസി ആയിരുന്ന യു.ആര്. അനന്തമൂര്‍ത്തി മേളയ്ക്ക് എത്തിയപ്പോൾ നൽകിയ ഉപദേശത്തെത്തുടർന്നാണ് ഇതു തൊടുപുഴയിലേക്കു മാറ്റിയത്.
കാര്‍ഷിക മേള വലിയ ശ്രദ്ധ നേടിയതിനു പിന്നിൽ?
കാര്‍ഷിക മേളകള്‍ വലിയ ജനശ്രദ്ധ നേടി. മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയ പ്രഗല്‍ഭരൊക്കെ മേളയിലെത്തിയത് രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാക്കി.
25 വര്‍ഷം നടത്തിയ കാര്‍ഷിക മേളയിലൂടെ ജൈവകൃഷി, നൂതനകൃഷി സമ്പ്രദായങ്ങള്‍, പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കല്‍, ക്ഷീരമേഖലയുടെ വികസനം എന്നിവയ്ക്കെല്ലാം ഉണര്‍വും ഉത്തേജനവും നല്‍കാനായി. കലാകാരന്മാരുടെ സാന്നിധ്യവും പരിപാടിയെ കൂടുതൽ ജനകീയമാക്കി. കാര്‍ഷിക മേളയിലെ ആശയമായ ജൈവകൃഷി പ്രോത്സാഹനം കേന്ദ്രസര്‍ക്കാര്‍ പിന്നീടു സര്‍ക്കാര്‍ നയമായി പ്രഖ്യാപിച്ചു.
മുൻ മന്ത്രിയെന്ന നിലയിൽ തിരിഞ്ഞുനോക്കുന്പോൾ?
ഭവനനിര്‍മാണ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന 1982-87 കാലയളവില്‍ ഭവനരഹിതര്‍ക്ക് ഒരു ലക്ഷം വീടുകളും 1996ല്‍ മൈത്രി ഭവനനിര്‍മാണ പദ്ധതിയില്‍ നാലു ലക്ഷം വീടുകളും നിര്‍മിച്ചത് വലിയ നേട്ടമായി കരുതുന്നു. കേന്ദ്രസര്‍ക്കാരിനു പ്രത്യേകം തയാറാക്കി സമര്‍പ്പിച്ച പദ്ധതിപ്രകാരമാണ് ഇതിനു പണം കിട്ടിയത്. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്രയും വീടുകള്‍ നിര്‍മിച്ചു നൽകിയത്. ഇതിനു കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു.
പൊതുമരാമത്ത് മന്ത്രിയായിരിക്കെ സംസ്ഥാനത്ത് ആദ്യമായി ബിഎം ആൻഡ് ബിസി നിലവാരത്തില്‍ റോഡ് നിര്‍മാണത്തിനു തുടക്കം കുറിച്ചു. ഇതിനായി കെഎസ്ടിപി രൂപീകരിച്ചു. ലോകബാങ്ക് സഹായത്തോടെയാണ് ഇത്തരം റോഡുകള്‍ നിര്‍മിച്ചത്. ഗുണനിലവാരമുള്ള റോഡുകളുടെ നിര്‍മാണത്തില്‍ വിപ്ലവകരമായ മാറ്റത്തിന് ഇതോടെ തുടക്കമായി.
ജലവിഭവ മന്ത്രിയായിരിക്കെ പൈപ്പ് പോളിസി നടപ്പാക്കി. ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നതും റോഡുകള്‍ തകരുന്നതും പതിവായിരുന്നു. പൈപ്പ് സ്ഥാപിക്കാൻ കുറഞ്ഞ നിരക്കിലുള്ള ക്വട്ടേഷന്‍ ക്ഷണിക്കുന്ന മൂലം ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിക്കുന്നതാണ് കാരണമെന്നു കണ്ടെത്തി. പരിഹാരമായി ക്വാളിറ്റി കണ്ട്രോള് ഏര്‍പ്പെടുത്തി. സ്കൂളുകളില്‍ പ്ലസ് ടു ആരംഭിക്കാനായത് വിദ്യാഭ്യാസ നിലവാരം ഉയർത്താൻ വഴിതെളിച്ചു.
നടക്കാതെ പോയ സ്വപ്നം ?
സംസ്ഥാനത്ത് നോര്‍ത്ത്- സൗത്ത് എക്സ്പ്രസ് ഹൈവേ യാഥാര്‍ഥ്യമാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. 1998ല്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ ഈ ആശയം മുന്നോട്ടുവച്ചു രൂപരേഖ തയാറാക്കി. എന്നാല്‍, പാത സംസ്ഥാനത്തെ രണ്ടായി പിളര്‍ത്തുമെന്ന വാദത്തെത്തുടര്‍ന്നു പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.
ചെറു നഗരങ്ങളെല്ലാം വികസിച്ചതോടെ കേരളത്തിൽ യാത്ര ദുഷ്കരമാണ്. ദീര്‍ഘദൂര യാത്രക്കാര്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കിലാകുന്നു. നോര്‍ത്ത്-സൗത്ത് എക്സ്പ്രസ് ഹൈവേ കേരളത്തിന് അനിവാര്യമാണെന്ന് ഇപ്പോഴും കരുതുന്നു.
അതുപോലെ ഹയര്‍ എഡ്യൂക്കേഷന്‍ സംവിധാനം പൊളിച്ചെഴുതണം. ലോക നിലവാരത്തിലേക്ക് എത്തിക്കണം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയുള്ള കോഴ്സുകള്‍ കൂടുതൽ തുടങ്ങണം.
തൊടുപുഴയുടെ മുഖം മാറ്റിയതിൽ?
ശരിയായ പ്ലാനിംഗ് ഉണ്ടെങ്കില്‍ വികസനം സാധ്യമാണെന്നതിന് ഉദാഹരണമാണ് തൊടുപുഴ. തൊടുപുഴയുടെ വികസനം സംബന്ധിച്ച എന്റെ ആശയങ്ങള്‍ റൈറ്റ്സുമായി പങ്കുവച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് നിരവധി ബൈപാസ് റോഡുകള്‍ യാഥാര്‍ഥ്യമായത്. മലങ്കരയില്‍ 1,000 ഏക്കര്‍ സ്ഥലമെടുത്ത് വ്യവസായ പാര്‍ക്ക് സ്ഥാപിക്കണമെന്ന ആഗ്രഹം സഫലമായിട്ടില്ല. നൂറുകണക്കിനാളുകള്‍ക്കു തൊഴില്‍ കിട്ടുന്ന തരത്തില്‍ ടെക്നോപാര്‍ക്ക്, മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആഗ്രഹം.
രാഷ്ട്രീയ, കൃഷി, സംഗീത സമന്വയം എങ്ങനെ ?
ആധ്യാത്മികരംഗത്ത് ക്രിസ്തുവും പൊതുപ്രവര്‍ത്തനത്തില്‍ ഗാന്ധിജിയുമാണ് റോള്‍ മോഡല്‍. ഏതു കാര്യത്തിന് ഇറങ്ങുന്പോഴും ഇവര്‍ മനസില്‍ തെളിഞ്ഞുനില്ക്കും. ബൈബിള്‍ വായിക്കാനും പ്രാര്‍ഥിക്കാനും സമയം കണ്ടെത്തും.
ഇതോടൊപ്പം സംഗീതവും ആസ്വദിക്കും. സുജാത എന്ന സിനിമയിലെ എസ്ഡി ബര്മന് എഴുതിയ "ജല്‍ത്തെ ഹെ..... ജിസ്കെലിയെ'''' എന്ന ഗാനമാണ് പ്രിയപ്പെട്ടത്. ഭാര്യ ശാന്തയ്ക്കും ഈ പാട്ട് ഏറെ ഇഷ്ടമായിരുന്നു. ചാനലില്‍ ദിവസവും രാവിലെ സംഗീത പരിപാടി കാണാറുണ്ട്. പഴയഗാനങ്ങളും ഗായകരെ സംബന്ധിച്ച വിലയിരുത്തലുകളും ഇഷ്ടമാണ്.
ഇതോടൊപ്പം ആത്മീയ പ്രഭാഷണങ്ങള്‍ കേള്‍ക്കാനും വിശുദ്ധ കുര്‍ബാന കാണാനും സമയം നീക്കിവയ്ക്കാറുണ്ട്. പതിറ്റാണ്ടുകളായി വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ വിവിധ ഇനങ്ങളില്‍പ്പെട്ട പശുക്കളെ പരിപാലിച്ചുവരുന്നു. കാലിത്തൊഴുത്തിലും കൃഷിയിടത്തിലുമെത്തിയാല് മനസിനു വലിയ സന്തോഷം തോന്നും.
പ്രിയതമയുടെ വേര്‍പാട് ...
കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും ഭാര്യ ഡോ. ശാന്തയുടെ സൗമ്യ സാന്നിധ്യമുണ്ടായിരുന്നു. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കുമെങ്കിലും തീരുമാനങ്ങളില്‍ ഇടപെട്ടിരുന്നില്ല. സാധാരണക്കാരോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ആളായിരുന്നു. പുറപ്പുഴ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്തിരുന്നപ്പോഴെല്ലാം സമയം നോക്കാതെ ആളുകളുടെ ആവശ്യത്തിന് ഓടിയെത്തിയിരുന്നു.
മേശപ്പുറത്തു ഫ്രെയിം ചെയ്തു സൂക്ഷിച്ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി അല്പനേരം മൗനം പാലിച്ച ശേഷം ശാന്തയുടെ വേര്‍പാടുണ്ടാക്കിയ ശൂന്യത ഇപ്പോഴും ജീവിതത്തിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജീവിതത്തില്‍ ശത്രുക്കളുണ്ടോ ?
ഏഴേഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണമെന്ന ബൈബിള്‍ വചനമാണ് മനസിലുള്ളത്. മനസ് എപ്പോഴും ശാന്തമായിരിക്കണമെന്നും പുഞ്ചിരിക്കുന്ന മുഖമാണ് വേണ്ടതെന്നും ഡോ. ശാന്ത പറയുമായിരുന്നു. ഇതു ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ കരുത്ത് നല്‍കും. ദിവസത്തില്‍ ഒരു നന്മയെങ്കിലും ചെയ്യാതെ കടന്നുപോകരുതെന്നാണ്ആഗ്രഹം. എങ്കിലേ ജീവിതം അര്‍ഥപൂര്‍ണമാകൂ എന്നാണ് വിശ്വാസം.
പിതാവിന്റെ രാഷ്ട്രീയ പാരന്പര്യം പിന്തുടർന്ന് മകൻ അപു ജോൺ ജോസഫ് ഇപ്പോൾ സജീവമായി രാഷ്ട്രീയ രംഗത്തുണ്ട്. ഡോ. അനു യമുന, ആന്റണി ജോസഫ്, പരേതനായ ജോമോൻ എന്നിവരാണ് മറ്റു മക്കൾ.
ജെയിസ് വാട്ടപ്പിള്ളില്‍