"ബ്ലാക്ക് സീഡെവിൾ ആംഗ്ലർഫിഷ്!'
Saturday, March 8, 2025 11:08 PM IST
സമുദ്രോപരിതലത്തിൽനിന്ന് 650 മുതൽ 6,500 അടി വരെ താഴ്ചയിൽ ജീവിക്കുന്ന ആംഗ്ലർഫിഷിനെ ജീവനോടെ കാണാൻ കഴിയുന്നതു വലിയ അവസരമാണെന്നു ഗവേഷണ മേഖലയിലെ വിദഗ്ധർ പറയുന്നു.
ആയിരക്കണക്കിന് അടി താഴ്ചയിൽ ജീവിക്കുന്ന "കറുത്ത കടൽ രാക്ഷസൻ' എന്നറിയപ്പെടുന്ന ഭീകരമത്സ്യമാണ് "ബ്ലാക്ക് സീഡെവിൾ ആംഗ്ളർഫിഷ്!' വായിൽ നിറയെ മൂർച്ചയുള്ള കൂർത്ത പല്ലുകളുള്ള, സ്വയം പ്രകാശിക്കുന്ന, കാഴ്ചയിൽ ഭയം ജനിപ്പിക്കുന്ന, ആക്രമണകാരിയായ കറുത്തമത്സ്യം സമുദ്രോപരിതലത്തിൽ പ്രത്യക്ഷപ്പെട്ടതാണ് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത്.
ആഫ്രിക്കയുടെ തീരത്തുള്ള കാനറി ദ്വീപുകൾക്കു സമീപമുള്ള സമുദ്രോപരിതലത്തിലാണ് ഭീകരൻമത്സ്യത്തെ കണ്ടെത്തിയത്. സ്പാനിഷ് എൻജിഒ പ്രവർത്തകനായ കോൺഡ്രിക് ടെനറൈഫും മറൈൻലൈഫ് ഫോട്ടോഗ്രാഫർ ഡേവിഡ് ജാര ബൊഗുണയും സ്രാവുകളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടെ തീർത്തും അപ്രതീക്ഷിതമായാണ്, അവരുടെ കൺമുന്നിലേക്ക് ആംഗ്ലർഫിഷ് എത്തുന്നത്.
പെൺ താരം
അതൊരു പെൺ ആംഗ്ലർഫിഷ് ആയിരുന്നു. ഗവേഷകരുടെ അഭിപ്രായത്തിൽ, ഈ ഇനത്തിലെ പെൺ ബ്ലാക്ക് സീഡെവിൾ ആംഗ്ലർഫിഷുകളാണ് കൂടുതൽ ശക്തർ. ആൺ ഇനങ്ങളെ അപേക്ഷിച്ച് പെണ്ണിനു വലിപ്പം കൂടുതലാണ്. ആക്രമണോത്സുകതയും കൂടുതലാണ്.
ഏഴ് ഇഞ്ച് വരെ വലിപ്പമുണ്ടാകും. തലയിൽ സ്വയം പ്രകാശിക്കുന്ന ഒരു കൊന്പുണ്ട്. കണ്ടാൽ ആന്റിന പോലെ തോന്നും. ഇതിന്റെ പ്രകാശത്തിലൂടെ അവയ്ക്ക് ഇരയെ ആകർഷിക്കാനും കഴിയും (ഡിസ്നി സിനിമയായ "ഫൈൻഡിംഗ് നെമോ'യിൽ കാണിച്ചിരിക്കുന്നതുപോലെ, ഇരകൾ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെടുന്നു. അടുത്തെത്തുമ്പോൾ മത്സ്യത്തിന് അവയെ ഭക്ഷിക്കാം).
അതേസമയം, ആൺ മത്സ്യങ്ങൾക്ക് ഒരിഞ്ച് നീളം മാത്രമാണുണ്ടാകുക, തന്നെയുമല്ല ഇവയ്ക്കു പ്രകാശിക്കാനും കഴിയില്ല.
സമുദ്രോപരിതലത്തിൽനിന്ന് 650 മുതൽ 6,500 അടി വരെ താഴ്ചയിൽ ജീവിക്കുന്ന ആംഗ്ലർഫിഷിനെ ജീവനോടെ കാണാൻ കഴിയുന്നതു വലിയ അവസരമാണെന്നു ഗവേഷണ മേഖലയിലെ വിദഗ്ധർ പറയുന്നു.
ഇവയെന്തിനാണ് തങ്ങളുടെ ആവാസവ്യവസ്ഥയ്ക്കു പുറത്തെത്തിയതെന്നു വ്യക്തമല്ല. ചിലപ്പോൾ മത്സ്യത്തിനു രോഗം ബാധിച്ചിട്ടുണ്ടാകാം, അല്ലെങ്കിൽ മറ്റൊരു ജലജീവിയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടെത്തിയതാകാമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
ടെനറൈഫും ബൊഗുണയും ദൃശ്യങ്ങൾ പകർത്തിയതിനു പിന്നാലെ കറുത്ത ഭീകരൻ ചാവുകയും ചെയ്തു. ആംഗ്ലർഫിഷ് ചത്തതിന്റെ കാരണം എന്തെന്നും വ്യക്തമായിട്ടില്ല. ഇതുവരെയുള്ള രേഖകളിൽ; ഈ ജീവിയുടെ ലാർവകൾ, ചത്തുപോയ മുതിർന്ന മത്സ്യങ്ങൾ, അല്ലെങ്കിൽ ആഴക്കടൽ ശാസ്ത്രീയ പര്യവേഷണങ്ങളിൽ അന്തർവാഹിനികൾ കണ്ടെത്തിയവ മാത്രമാണുണ്ടായിരുന്നത്. ആംഗ്ലർഫിഷിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
പി.ടി. ബിനു