ഡോ യുയാക്കിം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കൊപ്പാമാരുടെ സ്ഥാനാരോഹണം ഞായറാഴ്ച
Saturday, July 17, 2021 1:51 PM IST
ന്യൂയോർക്ക്: നോർത്ത് അമേരിക്ക- യൂറോപ്പ് മാർത്തോമാ മുൻ ഭദ്രാസനാധിപനും ഇപ്പോൾ കൊട്ടാരക്കര ഭദ്രാസനത്തിന്‍റെ ചുമതല വഹിക്കുന്ന റൈറ്റ് റവ. ഡോ. യുയാക്കിം മാര്‍ കൂറിലോസ് , തിരുവനന്ത പുരം ഭദ്രാസനത്തിന്‍റെ ചുമതല വഹിക്കുന്ന റൈറ്റ് റവ ജോസഫ് മാര്‍ ബര്‍ണബാസ് എന്നീ എപ്പിസ്കൊപ്പാമാരുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത സ്ഥാനാരോഹണം ജൂലൈ 18-നു ഞായറാഴ്ച രാവിലെ ഒന്പതിനു തിരുവല്ലയിലെ സഭാ ആസ്ഥാനത്തനുള്ള പുലാത്തീന്‍ അരമന ചാപ്പലില്‍ വച്ചു നടത്തപ്പെടുന്നു.

മലങ്കര മാര്‍ത്തോമാ സുറിയാനി സഭയ്ക്ക് രണ്ട് പുതിയ സഫ്രഗന്‍ മെത്രാപ്പോലീത്തമാരെ നിയോഗിക്കാന്‍ ജൂലൈ 16-നു തിരുവല്ലയില്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമായുടെ അധ്യക്ഷതയിൽ കൂടിയ എപ്പിസ്‌കോപ്പല്‍ സിനഡാണ് തീരുമാനിച്ചത്.

ഞായറാഴ്ച രാവിലെ ഒന്പതിനു അഭിവന്ദ്യ മാർത്തോമാ മെത്രാപോലിത്ത ഡോ. തിയോഡോഷ്യസ് മാര്‍ത്തോമായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേ നടക്കുന്ന സ്ഥാനാരോഹ ശുശ്രുഷയിൽ റൈറ്റ് റവ. തോമസ് മാര്‍ തിമോഥെയോസ് എപ്പിസ്‌കോപ്പ വചന ശുശ്രൂഷ നിര്‍വഹിക്കും സഭയിലെ മറ്റ് എപ്പിസ്‌കോപ്പമാരും സഹകാര്‍മികരായിരിക്കും.

1951നവംബർ 25 നു കുന്നംകുളം ചീരൻ കുടുംബത്തിൽ ജനിച്ച റൈറ്റ് റവ. ഡോ. യുയാക്കിം മാര്‍ കൂറിലോസ് 1978 ലാണ് സഭയിലെ പട്ടത്വ ശുശ്രുഷയിൽ പ്രവേശിച്ചത്. 1989 ഡിസംബർ 9 നു സഭയിലെ എപ്പിസ്‌കോപയായി അവരോധിക്കപ്പെട്ടു .

1949 സെപ്റ്റംബർ 8 നു അഞ്ചേരി ക്രിസ്റ്റോസ് പാരിഷ് ഏലക്കാട്ടു കടുപ്പിൽ ജെ ക്കബിന്റേയും സാറാമ്മയുടെയും മകനായി ജനിച്ച റൈറ്റ് റവ ജോസഫ് മാര്‍ ബര്‍ണബാസ് 1976 ജൂൺ 12 നാണു സഭയിലെ പട്ടത്വ ശുശ്രുഷയിൽ പ്രവേശിച്ചത്. 1993 ഒക്ടോബർ രണ്ടിനു സഭയിലെ എപ്പിസ്‌കോപയായി അവരോധിക്കപ്പെട്ടു.

മദ്രാസ് മാര്‍ത്തോമാ (ചെട്ട്‌പെട്ട്) ഇടവക വികാരിയായ റവ. ജോര്‍ജ് മാത്യുവിന്റെ വികാരി ജനറാള്‍ നിയോഗ ശുശ്രൂഷയും ഇതോടൊപ്പം തന്നെ നടത്തപ്പെടുന്നു. ശുശ്രൂഷകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ളതായിരിക്കുമെന്നും, സഭയുടെ വെബ്‌സൈറ്റിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വെബ്കാസ്റ്റ് ചെയ്യുന്നതാണെന്നും സഭാസെക്രട്ടറിയുടെ അറിയിപ്പിൽ പറയുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ