യുഎസ് ജുഡിഷറി കമ്മിറ്റിയേയും മറികടന്ന് എമി ബാററ്റ് സെനറ്റിലേക്ക്
Friday, October 23, 2020 7:09 PM IST
വാഷിംഗ്ടൺ ഡിസി: യുഎസ് സുപ്രീം കോടതി ജഡ്ജിയായി പ്രസിഡന്‍റ് ട്രംപ് നോമിനേറ്റ് ചെയ്ത ഏമി കോണി ബാരറ്റിന് യുഎസ് ജുഡീഷറി കമ്മിറ്റിയുടെ അംഗീകാരം. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 22 അംഗങ്ങളുള്ള കമ്മിറ്റിയിൽ 12 അംഗങ്ങൾ എമിക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോൾ പത്തംഗങ്ങളുള്ള ഡമോക്രാറ്റിക് പാർട്ടി വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു.

ഒക്ടോബർ 26 നാണ് യുഎസ് സെനറ്റിൽ വോട്ടെടുപ്പ്. 53 അംഗങ്ങളുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ വോട്ടു ചെയ്താൽ, ഡമോക്രാറ്റിക് അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചാൽ പോലും എമി സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടും.

സെനറ്റ് ജുഡീഷറി കമ്മിറ്റി ചെയർമാൻ ലിൻഡ്സി ഗ്രഹാം (റിപ്പബ്ലിക്കൻ പാർട്ടി) ജുഡീഷറി കമ്മിറ്റി എമിയുടെ നോമിനേഷൻ അംഗീകരിച്ചതിൽ സംതൃപ്തി രേഖപ്പെടുത്തി.

അതേസമയം എമിയുടെ നാമനിർദേശം ജുഡീഷറി കമ്മിറ്റി അംഗീകരിച്ചതു നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് ഡെമോക്രാറ്റ് സെനറ്ററും കമ്മിറ്റി അംഗവുമായ ഡിക് ഡർബിൻ പറഞ്ഞു. സുപ്രീം കോടതിയുടെ ഒമ്പതംഗം ബഞ്ചിൽ എമിയുടെ നിയമനം അംഗീകരിക്കപ്പെട്ടാൽ കൺസർവേറ്റീവ് ജഡ്ജിമാരുടെ അംഗം ആറ് ആകും. ഈ ഭൂരിപക്ഷം ട്രംപിന്‍റെ പല വിവാദപരമായ തീരുമാനങ്ങളേയും കോടതിയിൽ സ്വാധീനിക്കുമോ എന്നാണ് ഡമോക്രാറ്റുകൾ ഭയപ്പെടുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ