നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ 73 വിദ്യാർഥികളെ മോചിപ്പിച്ചു
ലാഗോസ്: വടക്കൻ നൈജീരിയയിൽ സ്കൂളിൽനിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ വിദ്യാർഥികളെ രണ്ടാഴ്ചയ്ക്കു ശേഷം മോചിപ്പിച്ചതായി സംഭാര ഗവർണർ ബെല്ലോ മതാവല്ലേ പറഞ്ഞു.
ഭീകരസംഘത്തിലെ ചിലരുടെ സഹായത്തോടെതന്നെയാണ് ഞായറാഴ്ച 68 കുട്ടികളെ മോചിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംഭാര സെക്കൻഡറി സ്കൂളിൽനിന്നു സെപ്റ്റംബർ ഒന്നിനാണ് 73 വിദ്യാർഥികളെ ഭീകരർ തട്ടിക്കൊണ്ടു പോയത്. അഞ്ചു പേരെ പോലീസ് ശനിയാഴ്ച മോചിപ്പിച്ചിരുന്നു.
പട്ടാള അട്ടിമറിക്കു പിന്നാലെ കർഫ്യൂ; ഗിനിയൻ പ്രസിഡന്റ് മുറിവേറ്റ നിലയിൽ
കൊണാക്രി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ വിമത സൈനികർ അട്ടിമറി നടത്തിയതിനു പിന്നാലെ കർഫ്യും പ്രഖ്യാപിച്ചു. പ്രസിഡന്റ് ആൽഫ കോണ്ടയെ കസ്റ്റഡിയിലെടുത്തുവെന്നും സർക്കാരിനെ പിരിച്ചുവിട്ടുവെന്നും വിമതർ പറഞ്ഞു.
അതേസമയം, തലസ്ഥാനമായ കോണാക്രിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേർക്കു വിമത സൈനികർ നടത്തിയ ആക്രമണം പരാജയപ്പെടുത്തിയെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. ഇതിനിടെ, പട്ടാള അട്ടിമറിയെത്തുടർന്നു ഗിനിയയും മൊറോക്കയുമായുള്ള ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരം ഫിഫ മാറ്റിവച്ചു.
ഫുട്ബോൾ ടീം കുടുങ്ങി
മത്സരത്തിനായി ഗിനിയയിലെത്തിയ മൊറോക്കോ ടീം അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ സുരക്ഷയ്ക്കായുള്ള ഇടപെടലുകൾ ഫിഫ ആരംഭിച്ചിട്ടുണ്ട്. അതേസമയം, പട്ടാള അട്ടിമറിയെ യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് രൂക്ഷമായി വിമർശിച്ചു. എത്രയും പെട്ടെന്നു ഭരണം പുനഃസ്ഥാപിക്കണമെന്നും പ്രസിഡന്റിനെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തേ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം മണിക്കൂറുകൾ വെടിവയ്പു നടന്നിരുന്നു. സൈന്യത്തിലെ സ്പെഷൽ ഫോഴ്സ് വിഭാഗമാണ് ഇതിനു പിന്നിലെന്നും റിപ്പോർട്ടുകളിൽ പറഞ്ഞു.
പ്രസിഡന്റ് കോണ്ടെ വിമത സൈനികർക്കിടയിൽ അദ്ദേഹം ഇരിക്കുന്ന വീഡിയോ ഗിനിയൻ ടിവി പുറത്തുവിട്ടിട്ടുണ്ട്.
ഒരു സോഫയിൽ അദ്ദേഹം ജീൻസും ടീഷർട്ടും ധരിച്ച് ഇരിക്കുന്ന മറ്റൊരു രംഗവും പുറത്തുവന്നു. ചെരിപ്പും ധരിച്ചിട്ടില്ല. ചോരപ്പാടുകളും വസ്ത്രങ്ങളിലും മറ്റും കാണാനുണ്ട്. ആക്രമണത്തിൽ അദ്ദേഹത്തിനു പരിക്കേറ്റു എന്നാണ് കരുതപ്പെടുന്നത്.
അതിർത്തികൾ അടച്ചു
രാജ്യത്തിന്റെ കര, വ്യോമ അതിർത്തികൾ അടച്ചതായി വിമതർ പ്രഖ്യാപിച്ചു. പ്രസിഡൻഷ്യൽ പാലസിനു സമീപമുണ്ടായ വെടിവയ്പിൽ സിവിലിയന്മാർക്കു പരിക്കേറ്റതായി ദൃക്സാക്ഷികൾ പറഞ്ഞുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മൂന്നു പട്ടാളക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കൊട്ടാരത്തിനും മന്ത്രിമാരുടെ വസതികൾക്കും സമീപം വലിയ തോതിൽ പട്ടാളക്കാരെ വിന്യസിച്ചു.
പ്രസിഡന്റിനും പാർലമെന്റംഗങ്ങൾക്കുമുള്ള ബജറ്റ് വർധിപ്പിക്കാനും പട്ടാളത്തിലും പോലീസിലും ജോലി ചെയ്യുന്നവർക്കുള്ള ധനവിഹിതം കുറയ്ക്കാനും കഴിഞ്ഞയാഴ്ച പാർലമെന്റ് വോട്ടു ചെയ്തിരുന്നു.
പിപിഇ കിറ്റ് തട്ടിപ്പ്: വിവരം നൽകിയ ഇന്ത്യൻ വംശജയെ വെടിവച്ചു കൊന്നു
ജൊഹന്നാസ്ബർഗ്: പിപിഇ കിറ്റ് വിതരണത്തിൽ കോടിക്കണക്കിനു ഡോളർ അഴിമതി നടത്തിയ കേസിൽ നിർണായക വിവരം നൽകിയ ഇന്ത്യൻ വംശജ ദക്ഷിണാഫ്രിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു.
ഗുട്ടൻബെർഗ് പ്രവിശ്യാ ആരോഗ്യവിഭാഗം മുതിർന്ന ഉദ്യോഗസ്ഥ ബബിത ദേവ്കരനെ (53) ആണ് കാറിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച കുട്ടിയെ സ്കൂളിൽ കൊണ്ടുവിടാൻ ജൊഹന്നാസ്ബർഗിലെത്തിയപ്പോഴാണു വെടിയേറ്റത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞവർഷം കോവിഡ്-19 ലോക്ഡൗണിനിടെ പിപിഇ കിറ്റ് വിതരണം ചെയ്തതിൽ 20 ലക്ഷം ഡോളറിന്റെ അഴിമതി നടന്നതു സംബന്ധിച്ച് നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിനു നൽകിയത് ബബിതയായിരുന്നു.
സുഡാനിൽ രണ്ടു കന്യാസ്ത്രീകൾ വെടിയേറ്റ് മരിച്ചു
നെയ്റോബി: ദക്ഷിണ സുഡാനിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ രണ്ടു കന്യാസ്ത്രീകൾ വെടിയേറ്റ് മരിച്ചു. ഏഴ് കന്യാസ്ത്രീകൾ ആക്രമണത്തിൽ നിന്നും രക്ഷപെട്ടു. ജുബ അതിരൂപതയിലെ തിരുഹൃദയ സന്യാസിനി സഭാംഗങ്ങളായ സിസ്റ്റർ മേരി ഡാനിയേൽ അബട്ട്, റെയ്ജിന റോബ എന്നിവരാണ് മരിച്ചത്.
ഓഗസ്റ്റ് 16ന് ദക്ഷിണ സുഡാനിലെ ഹൈവേയിലായിരുന്നു സംഭവം. ടോറിറ്റ് രൂപതയിലെ ലോവ ദൈവാലയത്തിലെ ശതാബ്ദി ആഘോഷങ്ങൾക്ക് ശേഷം മടങ്ങുകയായിരുന്ന കന്യാസ്ത്രീകൾക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. രണ്ടു പേരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.
സംഭവത്തിന് പിന്നാലെ ജുബ അതിരൂപത അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കന്യാസ്ത്രീകളുടെ മരണത്തിൽ മാർപാപ്പയും അനുശോചനം രേഖപ്പെടുത്തി.
ആഫ്രിക്കയിൽ വാഹനാപകടത്തിൽ മലയാളികളായ യുവദന്പതികൾ മരിച്ചു
ചേർപ്പ്: ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ ഗ്വാബോണിൽ ഉണ്ടായ വാഹനാപകടത്തിൽ തൃശൂർ വല്ലച്ചിറ സ്വദേശികളായ ദന്പതികൾ മരിച്ചു. വല്ലച്ചിറ ഗവണ്മെന്റ് സ്കൂളിനു സമീപം മേലയിൽ വീട്ടിൽ സുശീല ടീച്ചറുടെയും പരേതനായ സുകുമാരൻ മേനോന്റെയും മകൻ ദീപക്(29), ഭാര്യ ഡോ. ഗായത്രി ( 25)എന്നിവരാണു മരിച്ചത്.
ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഇവരുടെ കാർ സിഗ്നലിൽ നിൽക്കുന്പോൾ നിയന്ത്രണം വിട്ട മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.
ബോട്സ്വാനയിലെ ഒരു സ്വകാര്യ കന്പനിയിൽ മൂന്നു വർഷമായി ദീപക് ചാർട്ടഡ് അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. സംസ്കാരം പിന്നീട് നടക്കും.
ഫാ. ആന്റണി പാസ്കൽ ബോട്സ്വാനയിൽ ബിഷപ്
വത്തിക്കാൻ സിറ്റി: ഗോവ സ്വദേശിയായ വൈദികൻ ഫാ. ആന്റണി പാസ്കൽ റിബെല്ലോയെ തെക്കനാഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ ഫ്രാൻസിസ്ടൗൺ രൂപതയുടെ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
കെനിയയിലെ നെയ്റോബിയിൽ ജനിച്ച അദ്ദേഹം ദൈവവചനസഭയിൽ(എസ്വിഡി) ചേർന്ന് ഇന്ത്യയിലാണു വൈദികപഠനം പൂർത്തിയാക്കിയത്. 1977ൽ ഗോവയിൽവച്ചായിരുന്നു പൗരോഹിത്യ സ്വീകരണം.
റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലടക്കം പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യക്കു പുറമേ ബോട്സ്വാന, കെനിയ, അംഗോള, ആന്റിഗ്വ മുതലായ രാജ്യങ്ങളിൽ ഇടവക വികാരിയായും മിഷണറിയായും പ്രവർത്തിച്ചു. 2003 മുതൽ ബോട്സ്വാനയിൽ മിഷണറിയായി പ്രവർത്തിക്കുന്നു. നിലവിൽ മൊഗോദിഷാനിലെ ഹോളിക്രോസ് ഇടവക വികാരിയാണ്.
കോവിഡ് കാലത്ത് ജയിലിലിടുന്നത് വധശിക്ഷയ്ക്കു സമാനം: ജേക്കബ് സുമ
ജൊഹാനസ്ബർഗ്: കോവിഡ് കാലത്ത് ഈ പ്രായത്തിൽ തന്നെ ജയിലിലേക്കു വിടുന്നത് വധശിക്ഷയ്ക്കു സമാനമാണെന്നു കോടതിയലക്ഷ്യത്തിനു സുപ്രീംകോടതി 15 മാസം ജയിൽശിക്ഷ വിധിച്ച സൗത്ത് ആഫ്രിക്കൻ മുൻ പ്രസിഡന്റ് ജേക്കബ് സുമ. 79 കാരനായ സുമയെ പിന്തുണയ്ക്കുന്നവർ ക്വാസൂലൂ നേറ്റൽ പ്രവിശ്യയിലെ കാൻഡലയിലുള്ള വസതിക്കുമുന്നിൽ മനുഷ്യമതിൽ തീർത്തിരിക്കുകയാണ്. ജൂലൈ നാലിനാണ് ജേക്കബ് സുമയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. വധശിക്ഷയ്ക്കു വിധിക്കുന്നത് സൗത്ത് ആഫ്രിക്കയിൽ 1995ൽ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജേക്കബ് സുമ പറഞ്ഞു.
ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ശനിയാഴ്ച ഭരണഘടനാ കോടതിയിൽ സുമ നല്കിയ ഹർജി 12 നു പരിഗണിക്കും. അതുവരെ ജയിലിലടയ്ക്കേണ്ടെന്നാണു കോടതി നിർദേശിച്ചത്.
എത്യോപ്യയിൽ വാഹനാപകടം : രാജഗിരി സ്വദേശി മരിച്ചു
ചെറുപുഴ: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ രാജഗിരി സ്വദേശി മരിച്ചു. പള്ളത്തുപറമ്പിൽ വിശ്വനാഥപിള്ള-ജയന്തി ദന്പതികളുടെ മകൻ വിഷ്ണുനാരായണൻ (44) ആണ് മരിച്ചത്. എത്യോപ്യയിലെ അർബാ മിഞ്ച് യൂണിവേഴ്സിറ്റിയിൽ പ്രഫസറായ വിഷ്ണുനാരായണൻ ശനിയാഴ്ച രാവിലെ കോളജിലേക്ക് ഷെയർ ടാക്സിയിൽ സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. എതിരേ വന്ന ബസ് ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു.
അപകടസ്ഥലം ഗ്രാമപ്രദേശമായതിനാൽ 250 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായത്. വിഷ്ണുനാരായണൻ ഏഴു വർഷമായി എത്യോപ്യയിൽ ജോലി ചെയ്തുവരികയായിരുന്നു. ബസിൽ കോളജിലേക്ക് പോകാനൊരുങ്ങിയ വിഷ്ണുനാരായണൻ ബസിലെ അമിതമായ തിരക്കിനെ തുടർന്നാണ് സുഹൃത്തുക്കൾക്കൊപ്പം ഷെയർ ടാക്സിയിൽ യാത്രതിരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽനിന്ന് ഇനി ഇന്ത്യയിലേക്കുള്ള അടുത്ത വിമാനം മുംബൈയിലേക്ക് ബുധനാഴ്ചയാണുള്ളത്. ഈ വിമാനം ലഭ്യമായാൽ മൃതദേഹം വ്യാഴാഴ്ചയോടെ സ്വദേശത്ത് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പയ്യന്നൂർ അന്നൂർ സ്വദേശിനി തുളസിയാണ് ഭാര്യ. മക്കൾ: ആദിത്യൻ, തനുഷ് (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: വിമൽഘോഷ് (യുഎസ്എ), വിശ്വജിത്ത്, വിനായക്.
ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകൾക്കു തട്ടിപ്പുകേസിൽ തടവുശിക്ഷ
ഡർബൻ: മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയുടെ മകൾക്കു ദക്ഷിണാഫ്രിക്കയിൽ തട്ടിപ്പുകേസിൽ തടവുശിക്ഷ. ഗാന്ധിജിയുടെ ചെറുമകളും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയുമായ ഇള ഗാന്ധിയുടെ മകൾ അന്‍പത്താറുകാരിയായ ആശിഷ് ലത രാംഗോബിനെയാണു ഡർബൻ കോടതി ഏഴു വർഷത്തെ തടവിനു ശിക്ഷിച്ചത്. ഇവർ കുറ്റക്കാരിയാണെന്നു വ്യാവസായിക കുറ്റങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.
ഇന്ത്യയിൽനിന്നുള്ള ചരക്ക് എത്തിക്കുന്നതിനായി ഇറക്കുമതി, കസ്റ്റംസ് തീരുവ എന്ന പേരിൽ വ്യവസായിയായ എസ്.ആർ. മഹാരാജിൽനിന്ന് 60 ലക്ഷം റാൻഡ് (ഏകദേശം മൂന്നേകാൽ കോടി രൂപ) തട്ടിച്ചു എന്നതാണു ലതയ്ക്കെതിരായ കേസ്. ലാഭത്തിന്റെ ഒരു പങ്ക് നൽകാമെന്നും ഇവർ മഹാരാജിനെ വിശ്വസിപ്പിച്ചു. ഇതിനായി വ്യാജരേഖ ചമച്ചു.
2015ലാണ് ഇവർക്കെതിരായ വിചാരണ ആരംഭിച്ചന്നത്. അന്ന് 50,000 റാണ്ടിന്റെ ജാമ്യത്തിൽ ഇവരെ വിട്ടയയ്ക്കുകയായിരുന്നു. ന്യൂ ആഫ്രിക്ക അലയൻസ് ഫുട്വെയർ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ഡയറക്ടറാണു മഹാരാജ്. ലാഭവിഹിതം വാങ്ങി മറ്റു കന്പനികൾക്ക് സാന്പത്തിക സഹായവും മഹാരാജ് നൽകാറുണ്ട്.
ദക്ഷിണാഫ്രിക്കൻ ആശുപത്രി ശൃംഖലയായ നെറ്റ്കെയറിനായി മൂന്നു കണ്ടെയ്നർ ലിനൻ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ഇതിന്റെ തീരുവ അടയ്ക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി 62 ലക്ഷം റാൻഡ് ആവശ്യമുണ്ടെന്നും ഇവർ മഹാരാജിനെ വിശ്വസിപ്പിച്ചു.
ദക്ഷിണാഫ്രിക്കൻ ടെലികോം റേഡിയോ ഫ്രീക്വൻസി സ്പെക്ട്രത്തിന്റെ ഉപയോഗം വിപുലീകരിക്കുന്നു
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ടെലികോം റെഗലേറ്ററി ലൈസൻസികൾക്ക് നൽകുന്ന താൽക്കാലിക റേഡിയോ ഫ്രീക്വൻസി സ്പെക്ട്രത്തിന്റെ ഉപയോഗം വിപുലീകരിക്കാൻ അധികൃതർ തീരുമാനിച്ചു. പുതിയ സ്ഥിരം സ്പെക്ട്രം ലേലം ചെയ്യുന്നതിലെ കാലതാമസത്തിനിടയിലാണ് ഐസിഎഎസ്എയുടെ പ്രഖ്യാപനം. ജൂണ്‍ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് വിപുലീകരണം.
ധാരാളം ആളുകൾ വീട്ടിൽ നിന്നും ജോലി ചെയ്യുന്നത് കാരണം മൊബൈൽ ഓപ്പറേറ്റർമാർ ഉപയോക്താക്കൾക്ക് വേഗത്തിൽ കണക്റ്റിവിറ്റി നൽകുന്നതിന് ഇത് സഹായകരമാകും. അടിയന്തിര സ്പെക്ട്രത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് ചില നിർണായക ആരോഗ്യ-വിദ്യാഭ്യാസ വെബ്സൈറ്റുകളിലേക്ക് ഉപയോക്താക്കൾക്ക് ജന്യ ആക്സസിലൂടെ വിവരങ്ങൾ അറിയാൻ കഴിയും.
മാർച്ച് 31ന് ശേഷം ലൈസൻസികൾ താൽക്കാലിക സ്പെക്ട്രം റെഗുലേറ്ററിലേക്ക് തിരികെ നൽകേണ്ടതായിരുന്നു, അപ്പോഴേക്കും ഐസിഎഎസ്എ സ്ഥിരമായ സ്പെക്ട്രം ലേലം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്, എന്നാൽ ഒരു നിയമവിരുദ്ധവും യുക്തിരഹിതവുമാണെന്ന് കണക്കാക്കിയതിനാൽ ഹൈക്കോടതി മാർച്ചിൽ ആസൂത്രണം ചെയ്ത ലേലം നിർത്തിവച്ചു. ഓപ്പറേറ്റർമാരായ ടെൽകോം, എംടിഎൻ എന്നിവരാണ് പ്രധാന വ്യവഹാരികൾ..
മൂന്ന് മാസത്തെ വിപുലീകരണം എല്ലാ പങ്കാളികൾക്കും സ്പെക്ട്രം വ്യവഹാര പ്രതിസന്ധിക്ക് പരിഹാരം കാണാൻ അവസരമൊരുക്കുന്നുവെന്ന് ഐസിഎഎസ്എ ചെയർപേഴ്സണ്‍ കീബെറ്റ്സ്വെ മോഡിമോംഗ് പറഞ്ഞു.
കേപ് ടൗണിൽ കാട്ടുതീ: ജനങ്ങളെ ഒഴിപ്പിച്ചു
കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ പീഠഭൂമിയിൽ കാട്ടുതീ പടർന്നതോടെ പ്രദേശവാസികളെ ഒഴിപ്പിച്ചു. തീപടരാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടിയായി റെഡിഹോക്ക് മേഖലയിലെ ജനങ്ങളെ ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു.
പർവതത്തിലെ ഡെവിൾ കൊടുമുടിയിലാണ് ആദ്യം കാട്ടുതീയുണ്ടായത്. തീപിടിത്തത്തിനു കാരണക്കാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രദേശിക മാധ്യമങ്ങൾ പറഞ്ഞു.
ടാൻസാനിയയുടെ ആദ്യ വനിതാ പ്രസിഡന്റ് സാമിയ സുലുഹു ഹസൻ ചുമതലയേറ്റു
ദാർഇസലാം: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയുടെ ചരിത്രത്തിൽ ആദ്യ വനിതാ പ്രസിഡന്റായി സാമിയ സുലുഹു ഹസൻ (61) ചുമതലയേറ്റു.
ഹിജാബ് ധരിച്ച്, ഒരു കൈയിൽ ഖുറാനുമായാണ് സാമിയ സത്യപ്രതിജ്ഞയ്ക്കെത്തിയത്. ചീഫ് ജസ്റ്റീസ് ഇബ്രാഹിം ജുമാവോംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് ജോൺ മഗുഫുലി (61) ഹൃദ്രോഗത്തെത്തുടർന്ന് മരിച്ചതിനെത്തുടർന്നാണ് വൈസ് പ്രസിഡന്റായ സാമിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്.
മഗുഫുലി കോവിഡ് ബാധിച്ചാണ് മരിച്ചതെന്നും അഭ്യൂഹമുണ്ട്. മഗുഫുലി കോവിഡ് ബാധിതനായിരുന്നെന്നും ഇക്കാര്യം പുറംലോകത്തോടു മറച്ചുവച്ചെന്നും പ്രതിപക്ഷപാർട്ടികൾ പറയുന്നു.
കെനിയയിൽ കോവിഡ്മൂലം ദുരിതമനുഭവിക്കുന്ന പാവങ്ങൾക്ക് സഹായഹസ്തവുമായി മാതാ അമൃതാനന്ദമയി മഠം
നയ്റോബി: : കെനിയയിൽ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പാവങ്ങൾക്ക് സഹായ ഹസ്തവുമായി വീണ്ടും ’അമ്മ മാതാ അമൃതാനന്ദമയി ദേവിയുടെ കെനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഘടകം അഞ്ചാം വട്ട സഹായ വിതരണം നടത്തി. ഹിന്ദു കൗണ്‍സിൽ ഓഫ് കെനിയ സെക്രട്ടറി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ , എല്ദോറേത് എംപി അധ്യക്ഷത വഹിച്ചു.

മുപ്പത്തിയഞ്ചു അന്ധവിദ്യാർഥികൾക്ക് വൈറ്റ് കെയ്ൻ സമ്മാനിച്ച പ്രസ്തുത ചടങ്ങിൽ 101 കുടുംബങ്ങൾക്ക് ഒരുമാസത്തേക്കു ആവശ്യമായ അരി, ആട്ട , ചോളമാവ് , ബീൻസ് , ചെറുപയർ, പഞ്ചസാര, കാപ്പിപ്പൊടി ,ഉപ്പു, എണ്ണ , നൂഡിൽസ് തുടങ്ങിയവ അടങ്ങിയ ഭക്ഷ്യകിറ്റും മാസ്കും, ടിഷർട്ടും നൽകി.
ചടങ്ങിൽ പങ്കെടുത്ത എല്ലാ വ്യക്തികൾക്കും ഉച്ചഭക്ഷണവും വിതരണം ചെയ്തു. മാതാ അമൃതാനന്ദമയി മഠം കെനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന അഞ്ചാമത്തെ ഭക്ഷ്യ കിറ്റ് വിതരണമാണ് കഴിഞ്ഞദിവസം നടന്നത്. പ്രസ്തുത ചടങ്ങിലേക്ക് സംഭവാനകൾ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായി കണ്‍വീനർ ബിനു നായർ അറിയിച്ചു.
റിപ്പോർട്ട്: മനോജ് കുമാർ കെനിയയിൽ വ്യാജ തൊഴിൽ വാഗ്ദാനം നൽകി ഉദ്യോഗാർഥികളെ കബളിപ്പിക്കുന്ന തട്ടിപ്പു സംഘങ്ങൾ വിലസുന്നതായി പരാതി
നയ്റോബി: ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ കെനിയയിൽ വൻ തൊഴിൽ സാധ്യത എന്ന വ്യാജ വാഗ്ദാനം നൽകി കേരളത്തിന്റെ പലഭാഗത്തുനിന്നുമുള്ള ഉദ്യോഗാർഥികളെ കെനിയയിൽ എത്തിച്ച് കടന്നുകളയുന്ന തട്ടിപ്പു സംഘങ്ങളെക്കുറിച്ചാണ് കേരള അസോസിയേഷൻ ഓഫ് കെനിയ ചൂണ്ടിക്കാണിക്കുന്നത്.
രണ്ടു വർഷത്തോളമായി ചില വ്യക്തികൾ 20 ൽ പരം യുവാക്കളെ ഇല്ലാത്ത ഹോട്ടലിന്റെ പേരിൽവിവിധ ജോലികൾക്കായി സന്ദർശക വീസയിൽ കൊണ്ടുവന്നശേഷം കടന്നുകളഞ്ഞതാണ് ഒടുവിലത്തെ സംഭവം.
വീസയുടെ കാലാവധി കഴിഞ്ഞതും പണം മുഴുവൻ കൊണ്ടുവന്ന വ്യക്തികൾ അപഹരിച്ചതിനാലും സ്ഥലവും ഭാഷയും അറിയാതെ അപചിതമായ സ്ഥലത്തു ഒറ്റപ്പെട്ടുപോയ ഹതഭാഗ്യരെ കുറിച്ചാണ് കേരള അസോസിയേഷൻ ഓഫ് കെനിയ ദീപിക.കോം വായനക്കാരുമായി പങ്കുവയ്ക്കാനുള്ളത്
ചതിവിൽ പെട്ട ഉദ്യോഗാർഥികളിൽ ചിലർ കെനിയൻ പോലീസിനും ഇന്ത്യൻ ഹൈക്കമ്മീഷനും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷനാണ് ഈ തട്ടിപ്പുവിവരം അസോസിയേഷന്റെ ശ്രദ്ധയിൽ പെടുത്തുന്നത്.
നയ്റോബി അയ്യപ്പ സേവാ സമാജവും വേൾഡ് മലയാളി ഫെഡറേഷനും ഹിന്ദു കൗൺസിൽ ഓഫ് കെനിയയും സംയുക്തമായി കേരള അസോസിയേഷൻ ഓഫ് കെനിയയുടെ നേതൃത്വത്തിൽ നാട്ടിലേക്കു മടങ്ങാനാകാത്ത നാലുപേർക്ക് ഭക്ഷണവും താമസചെലവുകളും നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാ ചെലവുകളും മറ്റു ശരിയാക്കി വരികയാണ്.
സന്ദർശക വീസയിൽ ആർക്കും കെനിയയിൽ എത്തിപ്പെടാമെന്നുള്ളത് തട്ടിപ്പു നടത്തുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കും. 50 യുഎസ് ഡോളറാണ് സന്ദർശക വീസയുടെ ഫീസ്. ഇത് ഓൺലൈൻ ആയോ ഇവിടെ എത്തുപ്പോഴോ അപേക്ഷിക്കാവുന്നതാണ്.
കെനിയയിൽ ജോലി കിട്ടുന്നതിനായി ആർക്കും പണം നൽകേണ്ടതില്ല. ജോലിക്കുള്ള വീസ എടുത്തുനൽകുന്നതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട സ്ഥാപനത്തിനുള്ളതാണ്. ജോലി വാഗ്ദാനം ലഭിക്കുന്നവർ (ഓഫർ ലെറ്റർ) സ്ഥാപനത്തിന്റെ എല്ലാ വിശദാംശങ്ങളും നോർക്ക, ഇന്ത്യൻ ഹൈക്കമ്മീഷൻ, കേരള അസോസിയേഷൻ ഓഫ് കെനിയ തുടങ്ങിയ അംഗീകൃത ഏജൻസികളുടെ വെബ്സൈറ്റുകൾ സന്ദർശിച്ച് വ്യക്തത ഉറപ്പു വരുത്തണമെന്ന് കേരള അസോസിയേഷൻ ഓഫ് കെനിയ പ്രസ്താവനയിൽ പറഞ്ഞു.
കോവിഡ് കാലത്ത് സേവന ദൗത്യവുമായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ
കേപ് ടൗണ്‍: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ലോക്ഡൗണിലെ അതിജീവന പ്രവർത്തനങ്ങളിൽ പങ്കാളികളായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ സൗത്ത് ആഫ്രിക്ക, കെനിയ, ഉഗാണ്ട, എത്യോപ്യ ഉൾപ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സന്നദ്ധ സംഘങ്ങളായി പ്രവർത്തിക്കുന്നു. സന്യസ്തരും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും ഉൾപ്പെടെ ആയിരത്തിലേറെ വോളന്റിയേഴ്സാണ് സേവന രംഗത്തുള്ളത്. ഗ്രാമ പ്രദേശങ്ങൾ തോറും ഭക്ഷണകിറ്റ് വിതരണം, മാസ്ക് വിതരണം, സാനിറ്റൈസർ വിതരണം, കൂടാതെ കോവിഡ് പ്രതിരോധ ബോധവൽകരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
ഈ മഹാമാരിയുടെ ദുരിതങ്ങൾക്കിടയിലും മനുഷ്യരോടൊപ്പം നടന്ന് ഉംറ്റാറ്റയിലെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത് സൗത്ത് ആഫ്രിക്കൻ ബിഷപ്പ്സ് കൗണ്‍സിൽ പ്രസിഡന്റും, ഉംറ്റാറ്റ രൂപത അധ്യക്ഷനുമായ ബിഷപ്പ് സിപുക്കയാണ്. മറ്റു രാജ്യങ്ങളിൽ ഏരിയ ഘടകം മുതൽ ദേശിയ തലം വരെയുള്ള പ്രവർത്തകരുടെ ആത്മാർഥമായ സഹകരണവും സഹായവുമാണ് കോവിഡ് കാലത്തും സേവന ദൗത്യവുമായി മുന്നേറുവാൻ കാരണമായതെന്ന് വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ പറഞ്ഞു.
പ്പോർട്ട്: കെ.ജെ ജോണ്‍
വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും
ബെനിൻ: ലോകം മുഴുവനുമുളള പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ് ) ഗ്ലോബല്‍ സെക്രട്ടറിയായി പൗലോസ് തേപ്പാലയെയും ജോയിന്റ് സെക്രട്ടറിയായി ഹരീഷ് നായരെയും നിയമിച്ചു.
ഗ്ലോബല്‍ ക്യാബിനറ്റ്, സമവായത്തിലാണ് 2020-2022 വര്‍ഷത്തേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തത്. ഡബ്ല്യുഎംഎഫിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ രണ്ടു പേരുടെയും നിയമനം വലിയ മുതല്‍ കൂട്ടായിരിക്കുമെന്നു ഗ്ലോബല്‍ ചെയര്മാന് പ്രിന്‍സ് പള്ളിക്കുന്നേല്‍ അഭിപ്രായപ്പെട്ടു. ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. രത്നകുമാര്‍ ഇരുവർക്കും ആശംസകൾ നേര്‍ന്നു.
മൂന്നു പതിറ്റാണ്ടില്‍ ഏറെയായി പ്രവാസ ജീവിതം നയിക്കുന്ന പൗലോസ് തേപ്പാല ജിസിസിയിലും ഇന്ത്യയിലുമായി പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളുടെയും സന്നദ്ധസംഘടനകളുടെയും ഡയറക്ടര്‍ കൂടിയാണ്. നിലവിൽ ബഹുരാഷ്ട്ര കമ്പനിയായ ഇറാം ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആയി ഖത്തറില്‍ ജോലി ചെയ്തു വരുന്നു.മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള നിരവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയായ പൗലോസ് തേപ്പാല ഡബ്ല്യുഎംഎഫ് മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അമ്മയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം.
ജോയിന്റ് സെക്രട്ടി ആയി തെരഞ്ഞെടുക്കപ്പെട്ട ഹരീഷ് നായര്‍ കൊല്ലം സ്വദേശിയാണ്. ഓപ്പറേഷന് മാനേജ്മെന്റിൽ ബിരുദാനന്ത ബിരുദദാരിയായ ഇദ്ദേഹം ഇപ്പോള്‍ പശ്ചിമാഫ്രിക്കയിലെ ബെനിന്‍ റിപ്പബ്ലിക്കില്‍ ഡിഎന്‍ജി ബജാജിന്റെ കണ്ട്രി ഹെഡായി ജോലി ചെയ്തുവരുന്നു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തില്‍ അദ്ദേഹം ഫോബ്സ്, ടിവിഎസ്, ബജാജ് തുടങ്ങിയ വിവിധ കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . ഇന്ത്യ, ഇന്തോനേഷ്യ, നൈജീരിയ, തുടങ്ങിയ വിവിധ രാജ്യങ്ങളിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഡബ്ല്യുഎംഎഫ് കേരള സര്ക്കരുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന മലയാളം മിഷന്റെ ആഫ്രിക്കന്‍ റീജൺ കോഓര്‍ഡിനേറ്റര്‍ കൂടിയാണ് അദ്ദേഹം. ബെനിലിലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലെ നിറ സാന്നിധ്യമാണ് ഹരീഷ് നായര്‍. ഭാര്യ അനുപമ. ഇവർക്ക് രണ്ട് മക്കൾ.
റിപ്പോർട്ട്: ഷിജോ തൈയിൽ
ലൈബീരിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലെ മലയാളികളുടെ യാത്രാസ്വപ്നം യാഥാർഥ്യമാകുന്നു
മൊൺറോവിയ/അബിജാൻ: പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളായ ലൈബീരിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലെ മലയാളികളുടെ യാത്രാസ്വപ്നം ജൂൺ 24ന് യാഥാർഥ്യമാകുന്നു.
വന്ദേ ഭാരത് മിഷനിലൂടെയുള്ള യാത്ര വിദൂര സ്വപ്നമായപ്പോൾ ഇന്ത്യൻ എംബസി ഇൻ അബിജാൻ, ഇന്ത്യൻ കോൺസുലേറ്റ് ഇൻ ലൈബീരിയ, ഇരു രാജ്യങ്ങളിലെയും മലയാളി അസോസിയേഷനുകളായ അബിജാൻ മലയാളീസ്, മഹാത്മാ കൾച്ചറൽ സെന്റർ, ലൈബീരിയ എന്നിവരുടെ സംയുക്ത ശ്രമഫലമായി ഇത്യോപ്യൻ എയർ ലൈൻസിന്റെ ഒരു ചാർട്ടർ വിമാനത്തിനുള്ള അനുമതി ലഭിച്ചു.
ഐവറി കോസ്റ്റിന്റെ തലസ്ഥാനമായ അബിജാനിൽ നിന്നും ജൂൺ 24ന് ഇന്ത്യൻ സമയം രാത്രി 7.50ന് 195 യാത്രക്കാരുമായി പുറപ്പെടുന്ന വിമാനം അന്നേദിവസം രാത്രി ഇന്ത്യൻ സമയം 10.20ന് ലൈബീരിയയിലെ 92 യാത്രക്കാരുമായി ജൂൺ 25ന് രാവിലെ 8.10ന് കൊച്ചിയിൽ എത്തും.
ഗർഭിണികളും കുട്ടികളും തൊഴിൽ നഷ്ടപെട്ടവരും ഉൾപ്പെടെ 287 യാത്രക്കാർക്കാരാണ് നാട്ടിലേക്ക് എത്തുന്നത്. യാത്രാസൗകര്യമൊരുക്കിയ അഭിജാനിലെ ഇന്ത്യൻ അംബാസിഡർ സൈലാസ്, ലൈബീരിയയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ജേറ്റി, വാഹേഗുരു ട്രാവൽസിനും മറ്റ് സഹായങ്ങൾ ചെയ്തു നൽകിയ നാട്ടിലെ ജനപ്രതിനിധികൾ എന്നിവർക്കും ഇരു രാജ്യങ്ങളിലെ അസോസിയേഷൻ ഭാരവാഹികൾ നന്ദി അറിയിച്ചു.
ടാൻസാനിയായിൽ നിന്നു കൊച്ചിയിലേക്കു പ്രത്യേക ചാർട്ടർ വിമാനം
ഡാർ എസ് സലാം: അന്താരാഷ്ട്ര വിമാന സർസുകൾ കോവിഡ് -19 പ്രതിസന്ധിയിൽ മുടങ്ങിയ സാഹചര്യത്തിൽ കിഴക്കനാഫ്രിക്കൻ രാജ്യമായ ടാൻസാനിയയുടെ തലസ്ഥാനമായ ഡാർ എസ് സലാമിൽ നിന്നും കൊച്ചിയിലേക്കുള്ള പ്രത്യേക ചാർട്ടർ വിമാന സർവീസ് ജൂൺ ഏഴാം തിയതി ഞായറാഴ്ച വൈകുന്നേരം 5.30 നു കൊച്ചിയിലേക്ക് പുറപ്പെട്ടു.
വിവിധ അത്യാവശ്യ സാഹചര്യങ്ങളാൽ നാട്ടിലേക്കു മടങ്ങേണ്ട മലയാളികൾക്കായി ടാൻസാനിയായിലെ മലയാളി അസോസിയേഷനായ കലാമണ്ഡലം ടാൻസാനിയ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് ഈ പ്രത്യേക വിമാനം ക്രമീകരിച്ചിരിക്കുന്നത്.
127 മലയാളികളാണ് ഈ പ്രത്യേക വിമാനത്തിൽ തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ എത്തിച്ചേരുക. യാത്രക്കാരിൽ 8 ഗർഭിണികളും 15 കുട്ടികളും ഉൾപ്പെടുന്നു. വിമാനങ്ങൾ ഇല്ലാത്തതു മൂലം യാത്ര മുടങ്ങിയിരുന്ന കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള യാത്രക്കാർക്ക് ഈ പ്രത്യേക വിമാനം അനുഗ്രഹമായി.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വിമാനത്താവളത്തിലും യാത്രയിലും കേരളത്തിൽ എത്തിയതിനു ശേഷവും യാത്രക്കാർക്കായി നിർദ്ദേശിച്ചിരുക്കുന്ന ആരോഗ്യ മുൻകരുതലുകൾ അനുസരിച്ചായിരിക്കും ഈ വിമാന സർവീസ് എന്നു കലാമണ്ഡലം ടാൻസാനിയ സെക്രട്ടറി സൂരജ് കുമാർ അറിയിച്ചു.
ഇത്തരം ഒരു പ്രത്യേക സർവീസ് നടത്തുന്നതിന് അനുമതിക്കായി എല്ലാ സഹകരണങ്ങളും ചെയ്തു തന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരെ കലാമണ്ഡലം ടാൻസാനിയ ചെയർമാൻ വിപിൻ എബ്രഹാം പ്രത്യേകം അനുസ്മരിച്ചു. മുഖ്യമന്ത്രിയുടെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെയും ഓഫീസുകൾ എല്ലാ സഹായങ്ങളുമായി നിരന്തരം കൂടെ ഉണ്ടായിരുന്നത് കാര്യങ്ങൾ വേഗത്തിലാക്കി. നോർക്കയുടെ സഹായങ്ങളും വിപിൻ അബ്രഹാം നന്ദിയോടെ സ്മരിച്ചു.
വന്ദേ ഭാരത് മിഷനോട് ചേർന്നു പ്രവർത്തിക്കുന്ന വിധത്തിൽ അതാത് ഇന്ത്യൻ എംബസിയോട് സഹകരിച്ചു പ്രവർത്തിക്കുന്ന പ്രവാസി അസോസിയേഷനുകൾക്കും ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താൻ അനുമതി നൽകാനുള്ള കേന്ദ സർക്കാർ തീരുമാനമാണ്, നിരവധി മലയാളി കുടുംബാംഗൾക്ക് ആശ്വാസമായ ഈ വിമാന സർവീസ് നടത്താൻ കലാമണ്ഡലം ടാൻസാനിയയെ പ്രേരിപ്പിച്ചത്. ഇതാദ്യമായാണ് ഇത്തരമൊരു ചാർട്ടർ വിമാനം ആഫ്രിക്കയില്‍നിന്ന് കൊച്ചിയിലേക്ക് പറക്കുന്നത്.
ലോക്ഡൗണ്‍ ആഘോഷമാക്കി പ്രവാസിമലയാളികൾ :ഓണ്‍ലൈൻ ആർട്ട്ഫെസ്റ്റിവൽ നടത്തി ഹൊബാർട്ട് മലയാളികൾ
ഹൊബാർട്ട്: ലോകം മുഴുവൻ കോവിഡ് ഭീതിയിൽ തുടരുന്പോൾ ഓസ്ട്രേലിയയിലും ലോക് ഡൗണ്‍ തുടരുകയാണ്. കർശന നിയന്ത്രണം തുടരുന്ന രാജ്യത്ത് കൂട്ടം കൂടാനോ ആഘോഷങ്ങൾ നടത്താനോ അനുവാദം ഇല്ല. ആളുകൾ വീട്ടിൽ തുടരാൻ ആണ് അധികാരികൾ നിർദ്ദേശിചിച്ചിരിക്കുന്നത്. എന്നാൽ വീട്ടിൽ ഇരുന്നു കൊണ്ട് ലോക് ഡൗണ്‍ ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ഹൊബാർട്ട് മലയാളി അസോസിയേഷൻ.
ടാസ്മാനിയയിലെ പ്രമുഖ ഏഷ്യൻ ഗ്രോസറി സ്റ്റോറായ മൂന ഏഷ്യൻ ബസാറുമായി ചേർന്നാണ് ഈ ഓണ്‍ലൈൻ ആർട്ട് ഫെസ്റ്റിവൽ നടക്കുന്നത്. ന്ധസ്റ്റേ ഹോം, സ്റ്റേ സേഫ് ഓണ്‍ലൈൻ ആർട്ട് ഫെസ്റ്റിവൽ ന്ധഎന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷപ്രകാരം ഹൊബാർട്ട് പ്രവാസി മലയാളികൾക്കു വീട്ടിൽ തുടർന്ന് കൊണ്ട് അവരുടെ കലാ പ്രകടനങ്ങൾ മൊബൈലിൽ പകർത്തി അസോസിയേഷന് അയച്ചു കൊടുക്കാം. അസോസിയേഷന്റെ പേജിൽ പ്രസിദ്ധീകരിക്കുന്ന പ്രകടനങ്ങളിൽ കൂടുതൽ റീച്ച് കിട്ടുന്ന പോസ്റ്റുകൾ വിജയികളാകും.ഡാൻസ്, ടിക് ടോക്, പാട്ടുകൾ, ഉപകരണസംഗീതം, കുക്കറി ഷോ തുടങ്ങിയ മത്സര ഇനങ്ങളിൽ ആളുകൾ വലിയ തോതിൽ പങ്കെടുക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നത്.
മെയ് 15 വരെയുള്ള പോസ്റ്റ് റീച്ച് ആണ് ഫലം നിർണ്ണയിക്കുക എന്ന് ഹൊബാർട്ട് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജിനോ ജേക്കബ് വ്യക്തമാക്കി. വിജയികൾക്ക് കൈ നിറയെ സമ്മാനങ്ങൾ ആണ് കാത്തിരിക്കുന്നത് എന്ന് ഏഷ്യൻ ബസാർ ഡയറക്ടർ മാരായ ബാസ്റ്റിൻ ജോർജും, ജോർടിൻ ജോർജും പറഞ്ഞു. പ്രായഭേദമന്യേ പ്രവാസി മലയാളികൾ പങ്കെടുക്കുന്ന ഈ ആർട്ട് ഫെസ്റ്റിവൽ മുഴുവൻ പ്രവാസി സംഘടനകൾക്കും മാതൃക ആകുകയാണ്.
ആർച്ച്ബിഷപ് ഡോ. പദീയ ഗ്വാട്ടിമാല നുണ്‍ഷ്യോ
ന്യൂഡൽഹി: ഗൾഫിലെ വത്തിക്കാൻ പ്രതിനിധിയായിരുന്ന ഫിലിപ്പീൻസ് സ്വദേശി ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ്കോ മൊന്തെസീയോ പദീയ(66)യെ ഗ്വാട്ടിമാലയിലെ നുണ്‍ഷ്യോ ആയി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി മോണ്‍സിഞ്ഞോർ ജോണ്‍ ജെ. കല്ലറയ്ക്കലാണു ഫസ്റ്റ് സെക്രട്ടറി. ഇദ്ദേഹത്തിനായിരുന്നു നുൺഷ്യോയുടെ താത്കാലിക ചുമതല.
കുവൈറ്റ്, ബഹറിൻ, യുഎഇ, ഒമാൻ, ഖത്തർ, യെമൻ എന്നീ രാജ്യങ്ങളുടെ ചുമതലയുള്ള നുണ്‍ഷ്യോ ആയും ഗൾഫ് മേഖലയുടെ മൊത്തത്തിലുള്ള മാർപാപ്പയുടെ പ്രതിനിധിയായും പ്രവർത്തിച്ചുവരികയായിരുന്നു ആർച്ച്ബിഷപ് പദീയ. ഗൾഫിലേക്കു പുതിയ നുണ്‍ഷ്യോയെ നിയമിക്കുന്നതു വരെ ഇദ്ദേഹം എല്ലാ ഗൾഫ് രാജ്യങ്ങളുടെയും അധിക ചുമതലയിൽ തുടരും. വടക്കൻ അറേബ്യൻ വികാരിയാത്തിന്റെ അപ്പസ്തോലിക് വികാരി ആയിരുന്ന ബിഷപ് കാമിലിയോ ബാലിൻ കഴിഞ്ഞയാഴ്ചയാണ് അന്തരിച്ചത്.
ഉംറ്റാറ്റയിൽ കരുണയും കരുതലുമായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ
ഉംറ്റാറ്റ: കോവിഡ് കാലത്ത് തെരുവുകളിലും ഉൾനാടൻ കോളനികളിലുമുള്ള നിരാലംബർക്ക് സ്നേഹവും കരുതലുമായി ഭക്ഷണ കിറ്റുകൾ എത്തിക്കുകയാണ് വേൾഡ് പീസ് മിഷൻ പ്രവർത്തകർ.
സൗത്ത് ആഫ്രിക്ക, മൊസാംബിക്, കെനിയ, ഉഗാണ്ട, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ റൂറൽ ഏരിയകളിലാണ് ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുന്നത്. വേൾഡ് പീസ് മിഷൻ ചാപ്റ്റർ മെമ്പർമാരുടെ നേതൃത്വത്തിൽ, എഫ്സിസി സിസ്റ്റേഴ്സ്, മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ്, ബഥനി സിസ്റ്റേഴ്സ്, മിഷനറീസ് ഓഫ് ചാരിറ്റി, ഹോളിക്രോസ് സിസ്റ്റേഴ്സ് കൂടാതെ ഒട്ടനവധി സന്നദ്ധസംഘടനകളും ത്യാഗമനോഭാവത്തോടെ ഈ ഉദ്യമത്തിൽ സഹകരിക്കുന്നുണ്ടെന്നും സ്നേഹവും കരുതലുമായി ദരിദ്രനെ സഹായിക്കുന്നത് ഔദാര്യമല്ല, കടമയും ഉത്തരവാദിത്വവുമാണെന്നും വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ പറഞ്ഞു.
ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുന്നതോടൊപ്പം കോവിഡ്-19 ന് എതിരായ ബോധവത്കരണവും പ്രതിരോധത്തിനുള്ള മാർഗനിർദ്ദേശങ്ങളടങ്ങുന്ന നോട്ടീസും വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ അതാതു സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിലും വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്നും പ്രവർത്തിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും നിർഭയം മാനസികാരോഗ്യം നിലനിർത്താൻ പ്രഗത്ഭരായവരുടെ നേതൃത്വത്തിൽ ടെലിഫോൺ കൗൺസിലിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നമ്പർ:(+91 701 207 3156)
wpmissionofficial@gmail.com
www.worldpeacemission.net
അജയന്റെ കുടുംബത്തിന് അബിജാന്‍ മലയാളീസിന്റെ കൈത്താങ്ങ്
കഴിഞ്ഞ വര്‍ഷം ആഫ്രിക്കയില്‍ വെച്ച് മരണപ്പെട്ട അജയന്റെ കുടുംബത്തിന് എെവറി കോസ്റ്റിലെ മലയാളി കൂട്ടായ്മയായ അബിജാൻ മലയാളീസ് സഹായധനം കൈമാറി. അജയന്റെ മക്കളുടെ പേരിലുള്ള 9,12,000 രൂപയുടെ എഫ്ഡി കുടുംബാംഗങ്ങള്‍ എറ്റുവാങ്ങി. അബിജാന്‍ മലയാളീസിന്റെ പ്രധിനികളായി ഒാച്ചി ഉണ്ണി, അനില്‍ കുമാര്‍, അനില്‍, അഡ്വ. സുരേഷ് ചന്ദ്രബാബു തുടങ്ങിയവരും വാര്‍ഡ് അംഗം അനില്‍ കുമാറും ചടങ്ങില്‍ പങ്കെടുത്തു.
വര്‍ഷങ്ങളായി അബിജാനിലുള്ള മലയാളികളുടെ നിരവധി പ്രശ്നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന അബിജാൻ മലയാളീസ് കൂട്ടായ്മ കേരളത്തിലെ പ്രളയസമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്ല തുക സംഭാവന കൊടുത്തിട്ടുണ്ട്.
അഞ്ചപ്പത്തിന്റെ അഞ്ചുവർഷങ്ങൾ
ഉംറ്റാറ്റ: സൗത്താഫ്രിക്കയിൽ ഉംറ്റാറ്റായിലും കനീസ ചിൽഡ്രൻസ് ഹോം, ബഥനി ഹോം എന്നിവടങ്ങളിലും വേൾഡ് പീസ് മിഷന്റെ അഞ്ചപ്പ വിതരണം നടന്നു. വേൾഡ് പീസ് മിഷൻ പ്രവർത്തകരും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭാംഗങ്ങളുമായ മദർ സിസ്റ്റർ സെബസ്റ്റീൻ, സിസ്റ്റർ സെറിൻ,സിസ്റ്റർ ജിസ്മേരി എന്നിവരാണ് അഞ്ചപ്പ വിതരണത്തിന് നേതൃത്വം നൽകുന്നത്.
നിർധനരും അശരണരുമായ വിശക്കുന്നവർക്ക് അന്നം നൽകുക എന്ന ലക്ഷ്യത്തോടെ അഞ്ചു വർഷങ്ങൾക്കു മുൻമ്പാണ് അഞ്ചപ്പം എന്ന അന്നദാന പദ്ധതിയുമായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ ആഫ്രിക്കയിലെത്തുന്നത്. സംഗീത സംവിധായകനും ജീവകാരുണ്യ പ്രവർത്തകനുമായ, സണ്ണി സ്റ്റീഫൻ നേതൃത്വം നൽകുന്ന സംഘടനക്ക് ഇതിനോടകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദാരിദ്ര്യം അനുഭവിക്കുന്നവർക്കിടലേക്ക് ആഹാരവുമായി എത്തുവാൻ കഴിഞ്ഞു.
നൈരിജീയ,കെനിയ, ഉഗാണ്ട, മോസാംബിക് , എത്യോപ്യ ,സിംബാവേ, തുടങ്ങി ആഫ്രിക്കയിലെ വിവിധ ഭാഗങ്ങളിലെ അഞ്ചപ്പ വിതരണത്തിന് മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ്, ബഥനി സിസ്റ്റേഴ്സ്, എഫ്സിസി സിസ്റ്റേഴ്സ്,മിഷിനറീസ് ഓഫ് ചാരിറ്റി,ഹോളി ക്രോസ് സിസ്റ്റേഴ്സ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
അഞ്ചപ്പത്തിന്റെ അഞ്ചു വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ വിശക്കുന്നവരിലേക്ക് ആഹാരമെത്തിക്കാൻ കഴിയുന്നതിൽ തികഞ്ഞ ചാരുതാർത്യമുണ്ടെന്നു വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ പറഞ്ഞു. ലോകം രക്ഷകന്റെ വരവിനായി ഒരുങ്ങി നിൽകുമ്പോൾ നമ്മുടെ ഹൃദയങ്ങളിലും ഉണ്ണിയേശു പിറക്കുന്നതിന്, കരുണയുടെ കരംനീട്ടാം എന്ന ആശയമാണ് വ്യത്യസ്തങ്ങളായ കാരുണ്യ ശുശ്രുഷകളിലൂടെ വേൾഡ് പീസ് മിഷൻ മുന്നോട്ടുവയ്ക്കുന്നത്.
റിപ്പോർട്ട്: നിത വർഗീസ്
ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 13 ഫ്രഞ്ച് സൈനികർ മരിച്ചു
ബമാക്കോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ രണ്ടു സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 ഫ്രഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഇസ്ലാമിസ്റ്റ് ജിഹാദികൾക്ക് എതിരേ ആക്രമണ ദൗത്യവുമായി പോയ കോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ദുരന്തത്തിൽ ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ ദുഃഖം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
മാലിയുടെ വടക്കൻ മേഖല ഇസ്ലാമിസ്റ്റുകൾ കൈയടക്കിയതിനെത്തുടർന്ന് 2013-ലാണു ഫ്രഞ്ച് സൈനികരെ മാലിയിലേക്കു നിയോഗിച്ചത്. മൗരിറ്റാനിയ, നൈജർ, ബുർക്കിനാഫാസോ, ഛാഡ് എന്നീ രാജ്യങ്ങളുടെ സൈനികരും ജിഹാദികളെ നേരിടാൻ മാലി സൈന്യത്തെ സഹായിക്കുന്നുണ്ട്.
അബിജാന്‍ മലയാളീസ് ഓണം ആഘോഷിച്ചു
അബിജാന്‍: ഐവറി കോസ്റ്റിന്റെ തലസ്ഥാനമായ അബിജാനില്‍ മലയാളി സമൂഹം ഓണം ആഘോഷിച്ചു. ഇന്ത്യന്‍ അംബാസഡര്‍ സെയിലസ് തങ്ങാള്‍ മുഖ്യാതിഥിയായിരുന്നു.
കേരളീയ വേഷത്തില്‍ എത്തിയ കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മലയാളി കുടുംബങ്ങള്‍ തയാറാക്കിയ ഓണസദ്യയുമുണ്ടായിരുന്നു.
അബിജാൻ മലയാളീസ് ധനസഹായം നല്കി
ഐവറി കോസ്റ്റ്: ഐവറി കോസ്റ്റിന്റെ തലസ്ഥാനമായ അബിജാനില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് അബിജാന്‍ മലയാളിസിന്റെ നേതൃത്വത്തില്‍ സാമ്പത്തിക സഹായം നല്കി.
നാളുകള്‍ക്കു മുമ്പാണു അബിജാനില്‍ ജോലി ചെയ്തിരുന്ന കൊല്ലം കിളികോല്ലൂര്‍ സ്വദേശി ശിവാലയത്തില്‍ ശിവപ്രസാദ് മരണപ്പെട്ടത്. തുടര്‍ന്നു കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയ മറ്റു മലയാളികള്‍ ചേര്‍ന്നു സ്വരൂപിച്ച 9,21,000 രൂപ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കു കൈമാറുകയായിരുന്നു.
കഴിഞ്ഞ ദിവസം ശിവപ്രസാദിന്റെ ഭവനത്തിൽ നടന്ന ചടങ്ങില്‍ തുക കൈമാറി. ചടങ്ങില്‍ കുടുംബാംഗങ്ങളൊടൊപ്പം അബിജാന്‍ മലയാളീസ് ഭാരവാഹികളും പങ്കെടുത്തു.
സോള്‍ മലയാളീസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഓണം ആഘോഷിച്ചു
സോള്‍: ദക്ഷിണകൊറിയയില്‍ സോള്‍ മലയാളീസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മലയാളികള്‍ ഒത്തുകൂടി. സെപ്റ്റംബര്‍ 22 നു സുവോണ്‍ നഗരത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ ഏകദേശം 65 ഓളം കുടുംബങ്ങള്‍ പങ്കെടുക്കുകയുണ്ടായി. ഓണത്തപ്പനെ വരവേല്‍ക്കാന്‍ അതിരാവിലെ തന്നെ എല്ലാവരും ചേര്‍ന്ന് പൂക്കളം തയ്യാറാക്കി. അതിനു പിന്നാലെ അമ്മമാര്‍ ചേര്‍ന്ന് തിരുവാതിര, ഓണപ്പാട്ടുകള്‍ എന്നിവ അവതരിപ്പിച്ചു.
കൊടും ശൈത്യം ഉള്ള കൊറിയയില്‍ ഓണ സദ്യയ്ക്കുള്ള പല സാമഗ്രികളും ഇല്ലാതിരുന്നിട്ട് കൂടി കെങ്കേമമായ ഒരു സദ്യയൊരുക്കാന്‍ പറ്റി. മലയാളികക്കൊപ്പം വിദേശികളും വാഴയിലയില്‍ ഓണസദ്യ ഉണ്ടു. അവിയലും സാമ്പാറും രസവും രണ്ടു കൂട്ടം പായസവും എല്ലാം കൂടിയ കിടിലന്‍ സദ്യ. ഓണസദ്യയ്ക്ക് ശേഷം വിവിധകലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവര്ക്കും പ്രത്യേകം ഓണക്കളികള്‍ ഒരുക്കിയിരുന്നു. നാടന്‍പാട്ടുകളും ചെറു നാടകവും എല്ലാവരും ആസ്വദിച്ചു.
കലാപരിപാടികള്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തശേഷം ആര്‍പ്പുവിളികളുമായി ഫോട്ടോസെഷന്. ഓണ പൂവിളികളോടെ പരിപാടികള്‍ സമാപിച്ചു.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം
മൊസാംബിക്കിൽ സമാധാനം നിലനിർത്തണം: മാർപാപ്പ
മാപുട്ടോ: ഏറെ പ്രയത്നിച്ചു നേടിയ സമാധാനം നിലനിർത്താനും വീണ്ടും ആഭ്യന്തരയുദ്ധത്തിലേക്കു പോകാതിരിക്കാനുമായി എല്ലാവർക്കും തുല്യാവസരം നൽകാൻ ഫ്രാൻസിസ് മാർപാപ്പ മൊസാംബിക് നേതൃത്വത്തെ ആഹ്വാനം ചെയ്തു.
ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ അപ്പസ്തോലിക പര്യടനത്തിനെത്തിയ മാർപാപ്പയ്ക്ക് ഹൃദ്യമായ വരവേല്പ് ലഭിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് ഫിലിപ്പെ ന്യൂയിസിയുടെ ഫ്രെലിമോ പാർട്ടിയുടെ നേതാക്കളും പ്രതിപക്ഷ റെനാമോ പാർട്ടിയുടെ നേതാക്കളും സംബന്ധിച്ചു. ഇരുകൂട്ടരും തമ്മിൽ നടന്ന ആഭ്യന്തരയുദ്ധം 1992ലാണ് അവസാനിച്ചത്. ആയിരങ്ങൾക്കു ജീവഹാനി നേരിട്ടു. 1992ൽ യുദ്ധം അവസാനിച്ചെങ്കിലും കഴിഞ്ഞമാസമാണ് സമാധാന കരാർ ഒപ്പിട്ടത്.
ശ്വാശത സമാധാനം വേണമെങ്കിൽ പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ നടപടി വേണമെന്നും തീവ്രവാദം അവസാനിപ്പിക്കണമെന്നും മാർപാപ്പ ഓർമിപ്പിച്ചു. എല്ലാവർക്കും തുല്യാവസരം നൽകണമെന്നും മാർപാപ്പ നിർദേശിച്ചു.
വിനോദ് കുമാർ ഒതായോത്തിന് കരോട്ടയിൽ മാസ്റ്റർ ഓഫ് ദി ഇയർ പുരസ്കാരം
പ്രായിയ: ആഫിക്കൻ രാജ്യമായ കാപ് വേർഡിൽ നടന്ന വേൾഡ് കപ്പ് കരോട്ട ഫ്രീ സ്റ്റൈൽ ചാന്പ്യൻഷിപ്പിൽ മലയാളിയായ വിനോദ് കുമാർ ഒതായോത്തിന് മാസ്റ്റർ ഓഫ് ദി ഇയർ പുരസ്കാരം. ഇന്റർനാഷണൽ മാർട്ടിയൽ ആർട്സ് ഹാളിൽ നടന്ന അവാർഡുദാന ചടങ്ങിൽ വിനോദ് കുമാർ അവാർഡും വെള്ളി മെഡലും ഏറ്റുവാങ്ങി.
കാസർഗോഡ് സ്വദേശിയായ വിനോദ് കുമാർ കളരിപ്പയറ്റ് ഗുരുക്കളും കരോട്ടയിൽ അഞ്ചു തവണ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. ഇപ്പോൾ സ്പെയിനിലെ ബാഴ്സലോണയിലാണ് താമസം. മലയാളി അസോസിയേഷൻ ബാഴ്സലോണ അംഗവുമാണ്.
സൗത്ത് ആഫ്രിക്കയില്‍ നിര്യാതനായി
പാലമ്പ്ര: വട്ടക്കുന്നേലായ വാലുമണ്ണേല്‍ ജോസഫ് ജോണ്സണ് (സണ്ണി, 64) സൗത്ത് ആഫ്രിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് പാലമ്പ്രയില്‍.
ഭാര്യ റാണി ചങ്ങനാശേരി കണ്ടങ്കരി കുടുംബാംഗം. മക്കള്‍: പ്രിന്‍സ് (സൗദി അറേബ്യ), പ്രീണ (ഓസ്ട്രേലിയ), പ്രവീണ്‍ (സൗത്ത് ആഫ്രിക്ക). മരുമക്കള്‍: മിന്നു നീറിയാങ്കല്‍ (കട്ടപ്പന), സുജിത് മുളയ്ക്കല്‍ (തത്തംപള്ളി ആലപ്പുഴ).
ഫാ. ആന്റണി വട്ടക്കുന്നേല്‍ സിഎംഐ (ഓസ്ട്രേലിയ) സഹോദരനാണ്.
ഡബ്ല്യുഎംഎഫ് നൂറ്റിആറാമത് യുണിറ്റ് ടോഗോയിൽ
ലോമെ: സഹാറാ മരുഭൂമിക്കും സാവന്നാ പുൽമേടുകൾക്കും സമീപം സ്ഥിതി ചെയ്യുന്ന പശ്ചിമ ആഫ്രിക്കൻ രാജ്യമായ ടോഗോയിൽ വേൾഡ് മലയാളി ഫെഡറേഷന്റെ പുതിയ യൂണിറ്റ് നിലവിൽ വന്നു. സംഘടനയുടെ നൂറ്റിആറാമത്തെ യൂണിറ്റാണ് ടോഗോയിലേത്.
ലോമെയിൽ സംഘടിപ്പിച്ച സമ്മേളനം ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കോഓർഡിനേറ്റർ റജീഫ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ഫാ. ബിനു പോൾ, ഫാ. ജോളി ആൽബർട്ട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

സംഘടനയുടെ ആരംഭത്തെക്കുറിച്ചും പ്രവാസികൾക്കുവേണ്ടി വേറിട്ടൊരു ശൈലിയിലുള്ള ഒരു ആഗോള നെറ്റ്വർക്ക് ഉണ്ടാകേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും സംഘടനയുടെ ഇപ്പോഴുള്ള പ്രവർത്തനങ്ങളെക്കുറിച്ചും യോഗത്തിൽ ഗ്ലോബൽ ചെയർമാൻ വിശദീകരിച്ചു. പ്രവാസികൾ ലോകവ്യാപകമായി ഒറ്റകെട്ടായി പ്രവർത്തിക്കാൻ ഏവരും സഹകരിക്കണമെന്ന് അദ്ദേഹം മലയാളികളെ ആഹ്വാനം ചെയ്തു. തുടർന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

സതീഷ് ടി. നായർ (പ്രസിഡന്റ്), ഗിരീഷ് ഉണ്ണിത്താൻ (സെക്രട്ടറി), സിന്ധു ബിജു (വൈസ് പ്രസിഡന്റ്), കൃഷ്ണദാസ് തൈവളപ്പിൽ (ചാരിറ്റി കോഓർഡിനേറ്റർ) എന്നിവർ സംഘടനയുടെ ഭാവി പരിപാടികളെകുറിച്ച് സംസാരിച്ചു.
റിപ്പോർട്ട്: വർഗീസ് ഫിലിപ്പോസ് ബെനിനില്‍ ഡബ്ല്യുഎംഎഫിന് പുതിയ പ്രൊവിന്‍സ്
പോര്‍ട്ട് നൊവൊ: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രൊവിന്‍സ് പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ നിലവില്‍ വന്നു. സംഘടനയുടെ ഉദ്ഘാടനം വാണിജ്യ തലസ്ഥാനമായ കോട്ടണുവില്‍ നടന്നു.
ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ ചെയര്മാന് പ്രിന്‍സ് പള്ളികുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ച സമ്മേളനത്തില്‍ ബെനിന്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഷെമീര്‍ വെട്ടുവക്കട്ടില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

2008 മുതല്‍ നിലവിലുണ്ടായിരുന്ന ബെനിന്‍ മലയാളി അസോസിയേഷന്റെ അംഗങ്ങള്‍ എല്ലാവരേയും ഉള്‍പ്പെടുത്തി രൂപീകരിച്ച ഡബ്ല്യുഎംഎഫ് ബെനിന്‍ യൂണിറ്റില്‍ ജയിംസ് ഉമ്മന്‍ (പ്രസിഡന്റ്), ഹരിഷ് ജെ. നായര്‍ (വൈസ് പ്രസിഡന്റ്), ഡെന്നിസ് ബാബു (സെക്രട്ടറി), ഗ്രീനിഷ് മാത്യു വെട്ടിപ്ലാക്കല്‍ (ജോയിന്റ് സെക്രട്ടറി) , അരുണ്‍ കുമാര്‍ (ട്രഷറര്‍), കെ.പി. ജിതേഷ് (ചാരിറ്റി കോഓര്‍ഡിനേറ്റര്‍), ഉണ്ണികൃഷ്ണന് കൈത്തോട്ട് (ബിസിനസ് ഫോറം കോഓര്‍ഡിനേറ്റര്‍), ജോവിന് മാത്യു കളരിക്കല്‍ (മീഡിയ കോഓര്‍ഡിനേറ്റര്‍), ഹാരി ബോസ് (യൂത്ത് വിംഗ് കോഓര്‍ഡിനേറ്റര്‍), സൗമ്യ ഗ്രീനിഷ് വിമെന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍) എന്നിവരും നിധിന് രാമന്തളി, ശോഭാരജ് നമ്പ്യാര്‍ , സിനോ, മെറിന് ജോവിന് തുടങ്ങിയര്‍ എക്സിക്യൂട്ടീവ് മെംബര്‍മാരായും എം.ജി അശോക്, ബോബന് ഐപ് എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.

സംഘടനയുടെ ഭാവിപരിപാടികളായ രക്തദാനം, അനാഥാലയങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും ഉള്ള സഹായങ്ങള്‍ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങളും വിഷു, റംസാന് , ഓണം , കേരള ദിനം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളെയും കുറിച്ചുള്ള രൂപരേഖയും മീഡിയ കോര്‍ഡിനേറ്റര്‍ ജോവന് മാത്യു സമ്മേളനത്തില്‍ അവതരിപ്പിച്ചു.
സെക്രട്ടറി ഡെന്നിസ് ബാബു നന്ദി പറഞ്ഞു. അത്താഴ വിരുന്നോടെ സമ്മേളനം സമാപിച്ചു.
റിപ്പോർട്ട്: വർഗീസ് ഫിലിപ്പോസ് സുഡാനിൽ സൈന്യം ഭരണം പിടിച്ചു; പ്രസിഡന്റ് ബഷീർ തടങ്കലിൽ
ഖാർത്തും: മുപ്പതു വർഷമായി സുഡാനിൽ ഏകാധിപത്യ ഭരണം നടത്തിവന്ന പ്രസിഡന്റ് ഒമർ അൽബഷീറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. അറസ്റ്റിലായ പ്രസിഡന്റിനെ സുരക്ഷിതസ്ഥലത്ത് തടവിൽ വച്ചിരിക്കുകയാണെന്നു പ്രതിരോധമന്ത്രി അവധ് ഇബ്നൂഫ് രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ ടിവി പ്രസംഗത്തിൽ പറഞ്ഞു.
ഭരണഘടന സസ്പെൻഡ് ചെയ്ത് മൂന്നു മാസത്തെ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. ഒരു മാസത്തേക്ക് കർഫ്യൂവും ഏർപ്പെടുത്തി. രാജ്യത്തെ വ്യോമാതിർത്തി 24 മണിക്കൂർ നേരത്തേക്ക് അടച്ചു. രണ്ടുവർഷത്തേക്ക് സൈനിക കൗൺസിൽ ഭരണം നടത്തും. തുടർന്ന് തെരഞ്ഞെടുപ്പു നടത്തും.
മുപ്പതു വർഷമായി ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഭരണം നടത്തുന്ന ബഷീറിനെതിരേ ജനങ്ങൾ തെരുവിലിറങ്ങി സമരം ആരംഭിച്ചിട്ട് നാളുകളായി. രാജ്യത്തിന്റെ സാന്പത്തികനില മോശമായതിനെത്തുടർന്നു ഡിസംബറിൽ ഭക്ഷ്യവിലക്കയറ്റം രൂക്ഷമായി.
സുപ്രധാന പ്രഖ്യാപനം വരുമെന്ന് സൈന്യം അറിയിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെ മുതൽ വൻ ജനാവലി തലസ്ഥാനമായ ഖാർത്തുമിലെ ചത്വരങ്ങളിൽ തടിച്ചുകൂടിയിരുന്നു. ബഷീറിന്റെ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ സൈദ്ധാന്തിക പ്രസ്ഥാനമായ ഇസ്ലാമിക് മൂവ് മെന്റിന്റെ ഓഫീസുകൾ റെയ്ഡ് ചെയ്ത സൈനികർ ടിവി സ്റ്റേഷന്റെ നിയന്ത്രണവും പിടിച്ചു. എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയയ്ക്കുകയും ചെയ്തു.
1989ൽ അട്ടിമറി നടത്തിയാണു ബഷീർ അധികാരത്തിൽ വന്നത്. തുടർന്ന് ഏകാധിപത്യശൈലിയിൽ ഭരണം നടത്തുകയായിരുന്നു. 2003ൽ ഡാർഫുർ മേഖലയിലെ ജനകീയ മുന്നേറ്റത്തെ ചോരയിൽ മുക്കിക്കൊന്നതിന് രാജ്യാന്തര കോടതി അദ്ദേഹത്തിനെതിരേ യുദ്ധക്കുറ്റം ചുമത്തി. മൂന്നുലക്ഷം പേരെങ്കിലും ഡാർഫുറിൽ കൊല്ലപ്പെട്ടുവെന്നാണു കണക്ക്.
കാണ്ടാമൃഗ വേട്ടക്കാരനെ ആന ചവിട്ടിയരച്ചു, സിംഹങ്ങൾ ഭക്ഷണമാക്കി
ജൊഹാനസ്ബർഗ്: കാണ്ടാമൃഗ വേട്ടക്കാരനെ ആന ചവിട്ടിയരച്ചു, സിംഹങ്ങൾ ഭക്ഷണമാക്കി. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തിലാണു സംഭവം അരങ്ങേറിയത്.
വേട്ടക്കാരനൊപ്പമുണ്ടായിരുന്നവരാണ് ചൊവ്വാഴ്ച ആനയുടെ ആക്രമണം സംബന്ധിച്ച് കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ വിവരം ധരിപ്പിക്കുന്നത്. ഇവർ ദേശീയ പാർക്ക് അധികൃതരെ വിവരമറിയിച്ചു. ഇവർ നടത്തിയ പരിശോധനയിൽ വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയെങ്കിലും തലയോട്ടിയും ഒരു ജോടി വസ്ത്രവും മാത്രമാണ് അവശേഷിച്ചിരുന്നത്.
ക്രൂഗർ ദേശീയ ഉദ്യാനത്തിൽ വേട്ടക്കാരുടെ നിരന്തരശല്യമുണ്ട്. കാണ്ടാമൃഗത്തെ വേട്ടയാടുകയാണ് ഇവരുടെ പ്രധാന ഉദ്ദേശ്യം. കാണ്ടാമൃഗത്തിന്റെ കൊന്പിന് ഏഷ്യൻ വിപണിയിൽ ഏറെ ആവശ്യക്കാരുണ്ട്.
ആറ്റുകാലമ്മക്ക് പൊങ്കാല അർപ്പിക്കാൻ കെനിയയില്‍ നിന്നും ഭക്തര്‍
നയ്റോബി : ആഫ്രിക്കൻ രാജ്യമായ കെനിയയിലെ അയ്യപ്പ ക്ഷേത്രത്തെ പ്രതിനിധീകരിച്ച് ആറ്റുകാലമ്മക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തർ ഇത്തവണയും വന്നു.
ആഫ്രിക്കയിലെ ആദ്യത്തെ അയ്യപ്പ ക്ഷേത്രമായ നയ്റോബി അയ്യപ്പ ക്ഷേത്രത്തിന്റെ ട്രസ്റ്റിയായ ജയശ്രീ പ്രതാപിന്റേയും വിജി ഗോപകുമാറിന്റെയും നേതൃത്വത്തിൽ വർഷങ്ങളായി തുടരുന്ന പതിവു ഇത്തവണയും തെറ്റിച്ചില്ല. തങ്ങളെ പ്രാപ്തരാക്കാൻ അനുഗ്രഹിച്ച ആറ്റുകാലമ്മയുടെ മുന്നിൽ അവർ പൊങ്കാല അർപ്പിക്കുമ്പോൾ നൂറു കണക്കിന് മലയാളികൾ കെനിയയിൽ പ്രാർഥനയോടെ ഇരിക്കുന്നു.
ജാതവേദൻ തിരുമേനി പ്രതിഷ്ഠിച്ച ക്ഷേത്രത്തിൽ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം നിത്യം ലളിതാ സഹസ്രനാമം പാരായണവും എല്ലാ മാസവും ഭഗവതി സേവയും നടന്നു വരുന്നു. നിത്യപൂജയുള്ള ക്ഷേത്രത്തിലെ മേൽശാന്തി ആണ് ഇതിനു നേതൃത്വം നൽകുന്നത്. ഒരു വർഷം നീളുന്ന ഒരുക്കങ്ങളും കാത്തിരിപ്പും സമ്മാനിച്ച സന്തോഷത്തിന്റെ അശ്രുകണങ്ങളെ അമ്മയുടെ പാദാരവിന്ദങ്ങളിൽ അർപ്പിച്ചു പൊങ്കാല അടുപ്പിൽ തീ പകരുമ്പോൾ ഭൂമിയിലെ മറ്റൊരു ഭൂഖണ്ഡത്തിൽ അനവധി കണ്ഠങ്ങളിലുയരുന്നു അമ്മേ നാരായണ മന്ത്രം.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോ ഇന്ത്യ ഡേ ആഘോഷിച്ചു
ലെസോത്തോ മസേറു (സൗത്ത് ആഫ്രിക്ക): ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ മസേറു സൺ ആവാനിയിൽ വർണശബളമായ പരിപാടികളോടെ ഇന്ത്യ ഡേ ആഘോഷിച്ചു.

ഡോ. അഭിഷേക് രഞ്ചന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനം ഉപ പ്രധാനമന്ത്രി Dr. Monyane Molaleki ഉദ്ഘാടനം ചെയ്തു. തൊഴിൽ വകുപ്പ് മന്ത്രി Keketso Rantso, വിദേശകാര്യ മന്ത്രി Lesego Makgothi, വാണിജ്യ വ്യവസായ മന്ത്രി Habo fance Lehana, ആഭ്യന്തര മന്ത്രി Tsukutlane Au, കൾച്ചറൽ ആൻഡ് ടൂറിസം മന്ത്രി Semano Sekatle, ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ. ജാനകിരാമൻ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ബിജു ഏബ്രഹാം കോര, കൗൺസിലർ മൻമോഹൻ ബാക്യ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

തുടർന്നു ജൻകാർ ഡാൻസ് ട്രൂപ്, വന്ദന നാരായൺ മ്യൂസിക് ട്രൂപ് എന്നീ ഇന്ത്യൻ സംഗീത ടൂപ്പുകൾക്കുപുറമെ നിരവധി കലാപരിപാടികളും ഇന്ത്യ ഡേക്ക് കൊഴുപ്പേകി. സെക്രട്ടറി സരൂർ അക്തർ നന്ദി പറഞ്ഞു.
കേരളത്തിലെ പ്രളയബാധിതർക്ക് വീടുകൾ നിർമിച്ചു നൽകി കലാമണ്ഡലം ടാൻസാനിയ
ടാൻസാനിയ: കേരളത്തിലെ പ്രളയബാധിതർക്ക് കലാമണ്ഡലം ടാൻസാനിയ എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ രണ്ടു വീടുകൾ നിർമിച്ചു നൽകി.
ടാൻസാനിയ എന്ന രാജ്യത്തെ "കലാമണ്ഡലം ടാൻസാനിയ' എന്ന മലയാളികളുടെ കൂട്ടായ്മ ഹോം ചലഞ്ച് എന്ന സുഹൃത്തുക്കളോടൊപ്പം നോർത്ത് പറവൂരിലെ ഉഷ, മനോജ് എന്നീ കുടുംബങ്ങൾക്കാണ് രണ്ടു വീടുകൾ നിർമിച്ചു നൽകിയത്.
വിഡി സതീശൻ എംഎൽഎ, നഗരസഭാ അധ്യക്ഷൻ സിനിമ താരം ബേബി മീനാക്ഷി, വിനോദ് കെടാമംഗലം എന്നിവർക്കൊപ്പം കലാമണ്ഡലം ടാൻസാനിയ ചെയർമാൻ വിപിൻ അബ്രഹാം, മനോജ് കുമാർ ചീരാത്, ജിഷിൻ, ശ്യാം കുമാർ എന്നിവർ ചേർന്നാണ് രണ്ടു വീടുകളുടെയും താക്കോൽദാനം നിർവഹിച്ചത്.

കലാമണ്ഡലം ടാൻസാനിയ എന്ന കൂട്ടായ്മ ഇക്കാലമത്രയും ടാൻസാനിയൻ മലയാളികൾക്ക് താങ്ങുംതണലുമായി നിൽക്കുകയും അവരുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം, ആ രാജ്യത്തെ പാവപ്പെട്ടവരെ സഹായിക്കാനുള്ള ഒരു പ്രസ്ഥാനമെന്ന നിലയിൽ അറുപതു വർഷം പൂർത്തീകരിച്ചിരിക്കുന്ന കലാമണ്ഡലം ടാൻസാനിയ ഇന്ന് മുന്നൂറോളം അംഗങ്ങളുള്ള ഒരു സംഘടനയാണ്.
കേരളം കണ്ട ഏറ്റവും വലിയ പ്രളയം നമുക്ക് സമ്മാനിച്ചത് ഒരുപാട് നഷ്ടങ്ങളാണെന്നും അതുകൊണ്ടുതന്നെ ഞങ്ങളുടെ എളിയ ശ്രമം എന്ന നിലയ്ക്ക് രണ്ടു വീടുകൾ നിർമിച്ചു കൊടുക്കുന്നതിനോടൊപ്പം പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനും സാധിച്ചുവെന്നും ഇങ്ങനെ ഒരു സത്കർമ്മം ചാലഞ്ച് എന്ന ഗ്രൂപ്പുമായി സഹകരിച്ചു ചെയ്യുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വിപിൻ അബ്രഹാം പറഞ്ഞു.
റിപ്പോർട്ട്: മനോജ് കുമാർ ടാൻസാനിയിലെ അയ്യപ്പ വിശ്വാസികൾ മകരവിളക്ക് മഹോത്സവം കൊണ്ടാടി
ദാർ ഇസ് സലാം: ദാർ ഇസ് സലാമിലെ അയ്യപ്പ വിശ്വാസികളുടെ കൂട്ടായ്മയായ Dar Ayyappa Devotees ന്റെ നേതൃത്വത്തിൽ ഈ വർഷത്തെ മകരവിളക്ക് മഹോത്സവം ഗംഭീരമായി കൊണ്ടാടി .
രണ്ടുദിവസമായി ഭാട്ടിയ മഹാജൻ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ അനേകം ഭക്തജനങ്ങൾ പങ്കെടുത്തു. മകരവിളക്കിനോട് അനുബന്ധിച്ചു ആദ്യദിവസമായ ശനിയാഴ്ച രാവിലെ ഗണപതി ഹവനവും കൂടാതെ വൈകുന്നേരം ഭക്തജങ്ങൾ കൊളുത്തിയ 1008 നെയ്വിളക്കുകളോട് കൂടിയുള്ള ദീപാരാധനയും നടന്നു. Dar Ayyappa Devotees ന്റെ ഒൗദ്യോഗിക വെബ്സൈറ്റിന്റെ http://darayyappa.org/ പ്രകാശനവും അതിനോടൊപ്പം പ്രമുഖ കലാകാരൻ മഞ്ഞപ്ര മോഹനും സംഘവും അവതരിപ്പിച്ച സന്പ്രദായ ഭജനും അരങ്ങേറി.

ഞായറാഴ്ച രാവിലെ മഞ്ഞപ്ര മോഹനന്റെ നേതൃത്വത്തിൽ നടന്ന ശാസ്താ പ്രീതി അനേകം ഭക്തജനങ്ങൾക്ക് പുതിയ അനുഭവമായി. അതിനോടനുബന്ധിച്ചു നടത്തിയ മഹാ പ്രസാദമൂട്ടിൽ കേരളത്തനിമയോടെ മലയാളികൾ അണിയിച്ചൊരുക്കിയ കേരളസദ്യ പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.
റിപ്പോർട്ട്: മനോജ് കുമാർ നയ്റോബി ആഡംബര ഹോട്ടലിൽ ഭീകരാക്രമണം
നയ്റോബി: കെനിയൻ തലസ്ഥാനമായ നയ്റോബിയിലെ ആഡംബര ഹോട്ടലിൽ ഭീകരാക്രമണം. സ്ഫോടനവും വെടിവയ്പും ഉണ്ടായതിനെത്തുടർന്നു ജനങ്ങൾ പുറത്തേക്കോടി. അഞ്ചു മൃതദേഹങ്ങൾ കാണപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. കൂടുതൽ മരണം ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. ഹോട്ടലിൽ എത്രപേർ കുടുങ്ങിയിട്ടുണ്ടെന്നു വ്യക്തമല്ല.
സോമാലിയയിലെ അൽഷബാബ് ഭീകരഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 2013ൽ നയ്റോബിയിലെ വെസ്റ്റ്ഗേറ്റ് മാളിൽ അൽഷബാബ് നടത്തിയ ഭീകരാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടു. സോമാലിയൻ സർക്കാരിനെ സഹായിക്കാനായി സൈന്യത്തെ അയച്ചതിനു പ്രതികാരമായാണ് മാളിൽ ആക്രമണം നടത്തിയത്.പിന്നീടും നിരവധി പേരെ ഭീകരർ വകവരുത്തി.
വെസ്റ്റ്ലാൻഡ് മേഖലയിലെ ഡുസിറ്റ്ഡി2 ഹോട്ടലിലാണ് ഇന്നലെ ഭീകരർ ആഞ്ഞടിച്ചത്. ബാങ്കും മറ്റ് നിരവധി ഓഫീസുകളും ഈ കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്നുണ്ട്. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇതുവരെ ഭീകരരെ അമർച്ച ചെയ്യാനായില്ല. ഇതിനകം നിരവധി കാറുകൾ അഗ്നിക്കിരയാക്കപ്പെട്ടു. സ്ഫോടകവസ്തു നിറച്ച ഒരു കാർ തങ്ങൾ തന്നെ തകർത്തെന്നു പോലീസ് അറിയിച്ചു.
കോംഗോയിൽ എബോള പടരുന്നു
കിൻഷാസാ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള പടരുന്നു. 608 പേരാണ് രോഗ ലക്ഷണങ്ങളോടെ കോംഗോയിൽ ചികിത്സ തേടിയത്. ഇതിൽ 560 പേർക്ക് രോഗം സ്ഥീരികരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് എബോള കോംഗോയിൽ വീണ്ടും റിപ്പോർട്ട് ചെയ്തത്.
368 പേരാണ് ഇതിനോടകം രോഗലക്ഷണങ്ങളോടെ മരിച്ചത്. ഓഗസ്റ്റ് മുതൽ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 27 നവജാത ശിശുക്കള്‍ക്കാണ് എബോള സ്ഥിരീകരിച്ചത്. ഇതില്‍ 21 കുഞ്ഞുങ്ങള്‍ മരിച്ചു. 207 പേർ എബോളയെ അതിജീവിച്ചു. ബുധനാഴ്ച ആറ് പേർക്ക് കൂടി രോഗം സ്ഥീരികരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
1976ല്‍ എബോള വൈറസ് കണ്ടെത്തിയതിന് ശേഷം കോംഗോ നേരിടുന്ന ഏറ്റവും വലിയ എബോള വ്യാപനമാണിത്. എബോള ബാധിച്ചാല്‍ 50 ശതമനത്തിലേറെയാണ് മരണസാധ്യത. പനി, തളര്‍ച്ച, പേശി വേദന, തൊണ്ട വേദന, ഛര്‍ദ്ദി, വയറിളക്കം, രക്തസ്രാവം തുടങ്ങിയവയാണ് എബോളയുടെ ലക്ഷണങ്ങൾ.
ഇന്ത്യൻ സംഘത്തിന്റെ സമാധാന നടത്തത്തിന് മണ്ടേലയുടെ ജന്മനാട്ടിൽ പരിസമാപ്തി
ജൊഹാനസ്ബർഗ്: മഹാത്മാഗാന്ധിയുടെയും നെൽസൺ മണ്ടേലയുടെയും വഴിയിൽ സമാധാനത്തിനായി ഇന്ത്യൻ സംഘം ദക്ഷിണാഫ്രിക്കയിൽ നടത്തിയ ദീർഘദൂര നടത്തത്തിനു പരിസമാപ്തി. സെപ്റ്റംബർ 21ന് ആരംഭിച്ച നടത്തം 1200 കിലോമീറ്റർ പിന്നിട്ട് വെള്ളിയാഴ്ച മണ്ടേലയുടെ ജന്മനാടായ എംവേസോയിൽ അവസാനിച്ചു.
സമാധാനം ലക്ഷ്യമിട്ട് ലോകത്തിന്റെ പലഭാഗങ്ങളിലും ദീർഘദൂര നടത്തം സംഘടിപ്പിച്ച നിതേഷ് സോനാവാനയാണ് നേതൃത്വം നല്‍കിയത്. പൂന സ്വദേശികളായ യോഗേഷ് മഥുരിയ, സംഗ്രാം പാട്ടീൽ, ദിലീപ് തന്പോൽക്കർ, ഗാന്ധി ആശ്രമത്തിലെ ജലന്തർനാഥ് ചന്നോലെ, ജാപ്പനീസ് സന്യാസി നിപ്പോസാൻ മ്യോഹോജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ദക്ഷിണാഫ്രിക്കയിലെ മൂന്നു പ്രവിശ്യകൾ സംഘം നടന്നുപിന്നിട്ടു. ആദ്യ സ്റ്റോപ് കുനുവിലെ മണ്ടേല മ്യൂസിയം ആയിരുന്നു. ദിവസം ശരാശരി 25 കിലോമീറ്ററാണ് പിന്നിട്ടത്. വെള്ളക്കാരും കറുത്തവരും ഇന്ത്യക്കാരും വലിയ പിന്തുണയാണു നല്‍കിയതെന്ന് സോനാവാന പറഞ്ഞു. പലരും മുന്നറിയിപ്പു നല്‍കിയെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള അസോസിയേഷൻ ഓഫ് കെനിയ "വനിതാ രത്നം അവാർഡിന്' അഞ്ചുപേർ അർഹരായി
നൈറോബി: കേരളം അസോസിയേഷൻ ഓഫ് കെനിയയുടെ ഈ വർഷത്തെ സർഗോത്സവം 2018 പരിപാടിയോടനുബന്ധിച്ചു കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തിലേറെ കാലം കെനിയയിൽ ജീവിക്കുകയും മലയാളികളുടെയും കെനിയക്കാരുടെയും ജീവിതത്തിൽ ഒട്ടേറെ ജീവിത സ്പർശിയായ മാറ്റങ്ങൾക്കു നേതൃത്വവും നൽകിയ അഞ്ചു വനിതകളെ ആദരിച്ചു.
രാധിക മുരളി: മുപ്പതിലേറെ വർഷങ്ങളായി കെനിയയിലെ അധ്യാപന രംഗത്ത് നിസ്തുല പ്രവർത്തനം , മൂന്ന് വിദ്യാലയങ്ങളുടെ ഉടമ , കാൻസർ രോഗികൾക്കായി പ്രവർത്തിക്കുന്ന എൻജിഒയുടെ നേതൃത്വ നിരയിൽ, റൈൻബൗ ഇൻ മൈ ക്ളൗഡ്സ് എന്ന ജീവിത കഥ നൈറോബി യൂണിവേഴ്സിറ്റിയിൽ ലിറ്ററേച്ചർ ക്ലാസുകളിലെ പഠന പുസ്തകം.
ഡോ. പദ്മ സതീഷ്: നാട്ടിൽ നിന്നും പാരന്പര്യമായി കിട്ടിയ ആയുർവേദം ആഫ്രിക്കയിലും പ്രയോജനപ്പെടുത്തുന്നു. അമേരിക്കയിൽ നിന്നും ഉപരിപഠനത്തിൽ വീണ്ടും ബിരുദങ്ങൾ ശേഖരിച്ച പദ്മ സതീഷ് അസോസിയേഷൻ പ്രവർത്തനങ്ങളിൽ എന്നും മുൻപിൽ ഉണ്ടായിരുന്നു.

ഡോ. ആനി ജോർജ്: ഒരു അലോപ്പതി ഡോക്ടറായി മുപ്പതു വർഷങ്ങൾക്കു മുൻപേ കെനിയയിൽ എത്തിയെങ്കിലും ഒരിക്കൽ പോലും ആ പ്രൊഫഷനെ കച്ചവടമാക്കാതെ പാവപ്പെട്ട കെനിയൻ ജനതയെ ശുശ്രുഷിച്ചു മുന്നോട്ടു പോകുന്ന ആതുര സേവക.
നീന റിബെരെ: നിരവധി കെനിയൻ സ്കൂളുകളിൽ അധ്യാപികയായി മുപ്പതു വർഷത്തിലേറെ കാലം പ്രവർത്തിച്ചു വിരമിച്ച അധ്യാപിക , കേരള അസോസിയേഷൻ മുൻകാല വൈസ് ചെയർലേഡി.
മേരി സിറിയക്: മുപ്പതു വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ നിന്ന് കെനിയയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വനിതാ എഞ്ചിനീയർ, ശാരീരിക വിഷമങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും വീട്ടിൽ തന്നെ തന്റെ കന്പനിക്കായി പ്രവർത്തിക്കുന്നു.
ഒക്ടോബർ 27 നടന്ന കെനിയയിലെ സർഗോത്സവം 2018 പരിപാടിയിൽ ഇന്ത്യൻ ഹൈകമ്മിഷണർ സുചിത്ര ദുരൈ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ ചെയർമാൻ പ്രകാശ് മേനോൻ ഉദ്ഘടനം ചെയ്തു. കേരള സാഹിത്യ പുരസ്കാര ജേതാവ് നന്ദ കിഷോർ വല്ലച്ചിറ നർമത്തിൽ ചാലിച്ച, മലയാള ഭാഷയെക്കുറിച്ചുള്ള പരിപാടി വളരെ നിലവാരം പുലർത്തിയതായിരുന്നു. കലാ സാഹിത്യ സിനിമ അക്കാഡമിക് രംഗങ്ങളിൽ മാറ്റു തെളിയിച്ച നിരവധി കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. അഞ്ഞൂറിലധികം വരുന്ന അസോസിയേഷൻ അംഗങ്ങൾ തിങ്ങിനിറഞ്ഞ സദസിനെ മണിക്കൂറുകളോളം രസിപ്പിക്കുന്ന നിരവധി കലാപരിപാടികളും കൊണ്ട് നിറഞ്ഞതായിരുന്നു.
റിപ്പോർട്ട്: ഡോ. റാഫി പോൾ ടാൻസാനിയൻ കോടീശ്വരൻ മുഹമ്മദ് ദേവ്ജിയെ വിട്ടയച്ചു
ദോദോമാ: തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ ടാൻസാനിയൻ കോടീശ്വരൻ മുഹമ്മദ് ദേവ്ജിയെ (43) വിട്ടയച്ചു. ടാൻസാനിയയിലെ ദാർ എസ് സലാമിൽ 10 ദിവസം തടവിൽ പാർപ്പിച്ചതിനു ശേഷമാണ് ദേവ്ജിയെ വിട്ടയച്ചത്. മിടിഎൽ ഗ്രൂപ്പിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ദേവ്ജിതന്നെയാണ് സ്വതന്ത്രനായ വിവരം അറിയിച്ചത്.
സുരക്ഷിതനായി താൻ വീട്ടിൽ തിരിച്ചെത്തിയെന്ന് ദേവ്ജി അറിയിച്ചു. ടാൻസാനിയൻ പോലീസിനും തനിക്കുവേണ്ടി പ്രാർഥിച്ച ലോകത്തുള്ള എല്ലാവർക്കും ദേവ്ജി നന്ദിയറിക്കുകയും ചെയ്തു. ദേവ്ജിയെ വിട്ടയച്ചതു മോചനം ദ്രവ്യം നൽകിയ ശേഷമാണോയെന്നതടക്കം വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ആഫ്രിക്കയിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരനാണ് മുഹമ്മദ് ദേവ്ജി. ദാർ എസ് സലാമിലെ ഒരു ഹോട്ടലിലെ ജിമ്മിലേക്ക് പോകുന്നതിനിടെയാണ് ദേവ്ജിയെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്. ഫോബ്സ് മാസികയുടെ കവറിൽ പ്രത്യക്ഷപ്പെട്ട ആദ്യ ടാൻസാനിയൻ സ്വദേശിയാണ് അദ്ദേഹം. ഫോബ്സിന്റെ കണക്കുകൾ പ്രകാരം 150 കോടി ഡോളറാണ് ദേവ്ജിയുടെ ആസ്തി.
അക്രമികൾ റാഞ്ചിയ ഇന്ത്യൻ വംശജനായ ശതകോടീശ്വരനുവേണ്ടി തെരച്ചിൽ
ദാർ ഇസ് സലാം: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയായിലെ ഏറ്റവും വലിയ സന്പന്നനും ഇന്ത്യൻ വംശജനുമായ വ്യവസായി മുഹമ്മദ് ദേവ്ജിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. രാജ്യത്തെ ഏക ശതകോടീശ്വരനെ കണ്ടെത്താനായി പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചു.
ദാർ എസ് സലാമിലെ ഹോട്ടലിൽ പ്രവർത്തിക്കുന്ന ജിമ്മിൽ പതിവുപോലെ ഇന്നലെ രാവിലെ എത്തിയ ദേവ്ജിയെ മുഖംമൂടി ധരിച്ച രണ്ടു വെള്ളക്കാർ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ദേവ്ജി എത്തുംമുന്പേ അക്രമികൾ ഹോട്ടലിലെത്തിയിരുന്നു. ദേവ്ജിയെ കാറിൽ കയറ്റിയശേഷം ആകാശത്തേക്കു വെടിയുതിർത്ത് കടന്നുകളഞ്ഞു. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലാണെന്ന് പോലീസ് സംശയിക്കുന്നു. 30 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
മുഹമ്മദ് എന്റർപ്രൈസസ് ടാൻസാനിയ ലിമിറ്റഡ് എന്ന കന്പനിയുടെ മേധാവിയാണ് മോ എന്നുകൂടി അറിയപ്പെടുന്ന ദേവ്ജി. ടാൻസാനിയായിലെ ഏറ്റവും വലിയ തദ്ദേശീയ കന്പനിയാണിത്. 150 കോടി ഡോളറിന്റെ ആസ്തിയുള്ള ഇദ്ദേഹം ഫോബ്സ് മാഗസിന്റെ പട്ടിക പ്രകാരം ടാൻസാനിയായിലെ ഏക ശതകോടീശ്വരനാണ്. 43 കാരനായ ദേവ്ജി ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശരനാണെന്നും പറയപ്പെടുന്നു.
കോംഗോയിൽ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 50 മരണം; നൂറു പേർക്ക് പരിക്ക്
കിൻഷാസ: കോംഗോയിൽ ഇന്ധന ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ സ്ഫോടനത്തിൽ 50 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്.
തലസ്ഥാനമായ കിൻഷാസയിൽനിന്ന് 130 കിലോമീറ്റർ അകലെ എംബുത്തയിൽ ശനിയാഴ്ചയായിരുന്നു അപകടം. പൊള്ളലേറ്റു ചികിത്സയിൽ കഴിയുന്നവർക്കും അപകടസ്ഥലത്തും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് കോംഗോ സെൻട്രൽ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ അറിയിച്ചു.
തുടർച്ചയായ ആഭ്യന്തര യുദ്ധങ്ങളെ തുടർന്ന് കോംഗോയിലെ റോഡുകളെല്ലാം തകർന്നിരിക്കുകയാണ്. 2010-ൽ കോംഗോയിൽ ഇന്ധനവാഹനം മറിച്ച് പൊട്ടിത്തെറിച്ച് 230 പേർ മരിച്ചിരുന്നു.
എബോള ഭീതിയാല്‍ ലോകശ്രദ്ധ ലഭിച്ച നാട്ടില്‍ നിന്നും ഒരു കൈത്താങ്ങ്.
മോണ്‍റോവിയ: 2014 ല്‍ എബോള എന്ന ഭീകര രോഗം പടര്‍ന്നുപിടിച്ച പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ നിന്നും പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍സൃഷ്ടിക്കുന്നതിനായി മലയാളികളുടെ കൂട്ടായ്മ ആയ മഹാത്മാ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ തങ്ങളുടെ ഈ വര്‍ഷത്തെ ഓണാഘോഷം റദ്ദുചെയ്തുകൊണ്ട് സമാഹരിച്ച ഇരുപത്തി നാല് ലക്ഷത്തി നാല്പത്തിനാലായിരത്തി നൂറ്റി നാല്പത്തി രണ്ടു രൂപ (2,44,4142) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചതിന്റെ രേഖ സംഘടനയുടെ പ്രസിഡന്റ് ബി. ഹരികുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
മുന്നൂറില്‍ താഴെ മലയാളികള്‍ മാത്രമുള്ള ഈ ചെറിയ ആഫ്രിക്കന്‍ രാജ്യത്തുനിന്നുള്ള മഹാത്മാ കള്‍ച്ചറല്‍ സെന്ററിന്റെ ഈ ഉദ്യമത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും, അസോസിയേഷന് ഓഫ് ഇന്ത്യന്‍ സിറ്റിസണ്‍ ഇന്‍ലൈബീരിയ (എഐസിഎല്‍)യും പങ്കാളികളായി.
റിപ്പോര്‍ട്ട് : മേജോ ജോസഫ്
അബിജാന്‍ മലയാളീസിന്റെ ജന്മനാടിനൊരു കെെത്താങ്ങ്
അബിജാന്‍: പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ എെവറി കോസ്റ്റിലെ മലയാളികളുടെ കൂട്ടായ്മ "അബിജാന്‍ മലയാളീസ്' പ്രളയദുരിത ബാധിതർക്കായി സ്വരൂപിച്ച പണം സംസ്ഥാന സർക്കാരിന് കൈമാറി. 6.18 ലക്ഷം രൂപയാണ് സംഘടന ശേഖരിച്ചത്. അസോസിയേഷൻ ഭാരവാഹികളായ ബെെജു ശാന്ത, അജയന് ശങ്കര്‍, അനീഷ് കല്ലട തുടങ്ങിയവർ കൊല്ലം കളക്ടർ ഡോ.കാർത്തികേയന് നേരിട്ടെത്തി ചെക്ക് കൈമാറുകയായിരുന്നു.
ഐവറി കോസ്റ്റിലെ മലയാളികളുടെ സംഘടനയായ അബിജാൻ മലയാളീസ് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മികച്ച സംഘടന എന്ന് പേര് നേടിയെടുത്തിരുന്നു. നവകേരള സൃഷ്ടിക്കായി സംഘടനയോട് സഹായിച്ച എല്ലാവർക്കും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
വിക്ടോറിയ തടാകത്തിൽ ബോട്ട് മുങ്ങി 136 മരണം
ദാർഎസ് സലാം: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ കടത്തുബോട്ട് മുങ്ങി മരിച്ച 136 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.നിരവധി പേരെ കാണാതായി. വ്യാഴാഴ്ച നടന്ന ദുരന്തത്തിൽ മരണം 200 കവിയുമെന്ന് റെഡ്ക്രോസ് വക്താവ് ഗോഡ്ഫ്രീഡാ ജോലാ ആശങ്ക പ്രകടിപ്പിച്ചു. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമാണ് വിക്ടോറിയ തടാകം.
എംവാൻസ മേഖലയിലെ ബുഗാറോറയിലേക്കു വരുകയായിരുന്ന എംവി നെരേരെ എന്ന കടത്തുബോട്ടാണ് മുങ്ങിയത്. നൂറു പേരെ മാത്രം കയറ്റാൻ ശേഷിയുള്ള ബോട്ടിൽ അഞ്ഞൂറോളം യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 40 പേരെ രക്ഷിച്ചതായി ടാൻസാനിയൻ അധികൃതർ പറഞ്ഞു. വെളിച്ചക്കുറവുമൂലം വ്യാഴാഴ്ച രാത്രി കാര്യമായ രക്ഷാപ്രവർത്തനം നടത്താനായില്ല. ഇന്നലെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.
ദുരന്തത്തിൽ ഫ്രാൻസിസ് മാർപാപ്പ അഗാധ ദുഃഖം പ്രകടിപ്പിച്ചു. ടാൻസാനിയൻ പോലീസ് മേധാവി സിമോൺ സിറോ എംവാസ ദുരന്തമേഖലയിൽ സന്ദർശനം നടത്തി. ടാൻസാനിയ, ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങൾക്കിടയിലാണ് വിക്ടോറിയ തടാകം. മേഖലയിലെ കടത്തുബോട്ടുകളിൽ പരിധിയിൽ കൂടുതൽ ആളുകളെ കയറ്റുന്നതു പതിവാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. 1996ൽ ലേക് വിക്ടോറിയയിൽ കടത്തുബോട്ടു മുങ്ങി 800 പേർക്കു ജീവഹാനി നേരിട്ടിരുന്നു. 2011ൽ ഇന്ത്യൻ മഹാസമുദ്രത്തിലെ സാൻസിബാർ ദ്വീപിനടുത്ത് കടത്തുബോട്ട് മുങ്ങി 200 പേർ മരിച്ചു. 620 പേരെ കയറ്റാൻ ശേഷിയുണ്ടായിരുന്ന ബോട്ടിൽ 1000 പേരാണ് കയറിയത്.
റുവാണ്ടയിൽ പ്രതിപക്ഷ നേതാവടക്കം 2,140 തടവുകാർക്ക് മോചനം
ജൊഹാനസ്ബർഗ്: റുവാണ്ടയിൽ പ്രസിഡന്റിന്റെ മാപ്പു ലഭിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വിക്ടയർ ഇൻകാബിർ ഉമുഹോസയടക്കമുള്ള തടവുകാർക്ക് മോചനം. സംഗീതജ്ഞൻ കിസിതോ മിഹിഗോ ഉൾപ്പെടെ 2140 തടവുകാരെയാണ് പ്രസിഡൻറ് പോൾ കാഗാമെ നിർദേശംപ്രകാരം വിട്ടയക്കാൻ തീരുമാനിച്ചത്.
മോചനത്തിന്റെ കാരണം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇവരെ വിട്ടയക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സർക്കാരിന്റെ അപ്രതീക്ഷിത നടപടി. 2010 ലാണ് ഉമുഹോസ അറസ്റ്റിലായത്. നെതർലൻഡ്സിൽ ഒളിവുജീവിതം നയിക്കുകയായിരുന്ന ഇവർ 2010ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തിരിച്ചെത്തിയത്. 2012ൽ ഇവർക്കെതിരെ രാജ്യദ്രോഹം, ഭീകരപ്രവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി 10 വർഷം തടവിനു ശിക്ഷിച്ചു. 1994ലെ വംശഹത്യയെകുറിച്ച് സർക്കാരിന്റെ വാദങ്ങൾ ചോദ്യം ചെയ്തതിനുള്ള പ്രതികാര നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
മലയാളി ദക്ഷിണാഫ്രിക്കയിൽ മോഷ്ടാക്കളുടെ വെടിയേറ്റു കൊല്ലപ്പെട്ടു
കോട്ടയം: മലയാളി ദക്ഷിണാഫ്രിക്കയിൽ അക്രമികളുടെ വെടിയേറ്റു മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പഴയിടം വലിയവീട്ടിൽ പരേതനായ ചാണ്ടിക്കുഞ്ഞിന്റെ മകൻ ജിജൻ അലക്സാ(55) ണ് മരിച്ചത്.
വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിൽ പ്രാദേശിക സമയം 7.30-നാണ് ജിജന് അക്രമികളുടെ വെടിയേറ്റത്. ഇവിടുത്തെ ഒരു സൂപ്പർമാർക്കറ്റിലെ കാഷ്യറായിരുന്ന ജിജൻ, കാഷ് കൗണ്ടറിൽ പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ അക്രമികളുടെ വെടിയേൽക്കുകയായിരുന്നു. മോഷണശ്രമമാണ് കൊലയ്ക്കു കാരണമെന്നു കരുതുന്നു.
ജിജന്റെ ബന്ധുക്കൾ ദക്ഷിണാഫ്രിക്കയിലുണ്ട്. ഇവരാണ് നാട്ടിലുള്ള ബന്ധുക്കളെ മരണവിവരം അറിയിച്ചത്. ഭാര്യ റെനി ചങ്ങനാശേരി കണ്ടങ്കരി കുടുംബാംഗം. മക്കൾ. നിവ്യ, മരിയ, അഭിജിത്ത്, അഭിലാഷ്.