നെല്ലിയാമ്പതി: ചന്ദ്രാമല എസ്റ്റേറ്റ് മട്ടത്ത്പാടിയിൽ കഴിഞ്ഞദിവസം രാത്രി 11 ന് പുഷ്പാകരന്റെ തൊഴുത്തിന്റെ വാതിൽപൊളിച്ച് കയറിയ പുലി ഒരു മാസം പ്രായമുള്ള പശുക്കുട്ടിയെ ആക്രമിച്ചു. പുഷ്പാകരനും അയൽവാസികളും പുറത്തെ ലൈറ്റിട്ടതോടെ പുലി ഓടിപ്പോയതായി അവർ പറയുന്നു. വന്യമൃഗശല്യം കൂടിയതോടെ വനമേഖലയിൽ പകലുപോലും നടക്കാൻ ഭീതിയിലാണ് പ്രദേശവാസികൾ.
വിദ്യാർഥികൾക്കും തോട്ടം തൊഴിലാളികൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. പലതവണയായി അധികാരികളെ അറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല എന്നുള്ള പരാതിയും ജനങ്ങൾക്കിടയിൽ ഉയർന്നു. ഇന്നലെരാവിലെ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു. ജനവാസമേഖലയിൽ തുടർച്ചയായി വരുന്ന പുലിയെ കൂടുവെച്ച് പിടിക്കണമെന്ന് നാഷണൽ ജനതാദൾ സെകട്ടറി വി.എസ്. പ്രസാദ് ആവശ്യപ്പെട്ടു.