പാലക്കാട്: ജില്ലയിൽ വേനൽ കടുത്ത സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ജില്ലയിലെ സർക്കാർ ആയുർവേദ ആശുപത്രികളിൽ വേനൽക്കാല രോഗങ്ങൾക്കുള്ള സേവനം ലഭ്യമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവ്വേദം) ഡോ.എസ്.ഷിബു അറിയിച്ചു. വേനൽക്കാലത്ത് മഞ്ഞപ്പിത്തം, ചെങ്കണ്ണ്, ചൂടുകുരു, മൂത്രാശയ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, വയറിളക്കം എന്നീ രോഗങ്ങൾക്കുള്ള സാധ്യത ഏറെയാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.
വേനലിനെ അതിജീവിക്കാൻ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കുക. തിളപ്പിച്ചാറിയ വെള്ളമാണ് കുടിക്കാൻ ഉപയോഗിക്കേണ്ടത്.
മാങ്ങ, നാരങ്ങ, ഓറഞ്ച്, ആപ്പിൾ, മുസംബി, തണ്ണിമത്തൻ ജ്യൂസുകൾ, പച്ചമല്ലി, ചുക്ക്, നന്നാരി എന്നിവയിലേതെങ്കിലുമിട്ട് തിളപ്പിച്ച വെളളം, കൂവപ്പൊടിയിട്ട് തിളപ്പിച്ച വെളളം, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഇഞ്ചി, കറിവേപ്പില, നാരകത്തില, ഉപ്പ് ചേർത്ത മോരുംവെള്ളം എന്നിവ പതിവായി കുടിക്കുക.
കുന്പളങ്ങ, വെള്ളരിക്ക, പടവലം, മത്തൻ, ചീര തുടങ്ങിയ ജലാംശം അധികമുള്ള പച്ചക്കറികൾ, ആപ്പിൾ, ഓറഞ്ച്, തണ്ണിമത്തൻ, വാഴപ്പഴം തുടങ്ങിയ പഴവർഗ്ഗങ്ങൾ, ചെന്നല്ലരി, ഗോതന്പ്, ചെറുപയർ തുടങ്ങിയവ ഇക്കാലയളവിൽ കൂടുതലായി ഉപയോഗിക്കുക.
ചൂടുകുരു പോലുളള പ്രശ്നങ്ങളകറ്റാൻ രണ്ടു നേരം കുളി ശീലമാക്കുക. കുളിക്കാനായി നാൽപ്പാമരം, രാമച്ചം ഇവയൊക്കെ ഇട്ട വെള്ളം നല്ലതാണ്. പിണ്ഡ തൈലം, നാല്പാമരാദി തൈലം തേച്ചു കുളിക്കാവുന്നതാണ്.
രാവിലെ 11 മുതൽ മൂന്ന് വരെ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യരുത്. വെയിൽ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കുക. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ് വസ്ത്രങ്ങൾ ധരിക്കുക.
ഭക്ഷണത്തിൽ എരിവും പുളിയും വറുത്തതും പൊരിച്ചതും കുറയ്ക്കുക. അച്ചാർ, ജങ്ക് ഫുഡുകൾ, കൃത്രിമ പാനീയങ്ങൾ, മാംസാഹാരങ്ങൾ എന്നിവ നിയന്ത്രിക്കുക. മദ്യം ഒഴിവാക്കുക.
വ്യായാമം ഇക്കാലത്ത് നിയന്ത്രിതമായി ചെയ്യുന്നതാണുചിതം.
ഹൃദയമിടിപ്പ് കൂടുക, ഓക്കാനം, ഛർദ്ദി, തലകറക്കം, ദേഹം ചുവന്ന് തിണർക്കുക തുടങ്ങിയവ കണ്ടാൽ സൂര്യാഘാത ലക്ഷണമെന്ന് മനസ്സിലാക്കി തണലിലേയ്ക്ക് മാറി നിൽക്കുക. നനഞ്ഞ തുണികൊണ്ട് ദേഹം തുടയ്ക്കുക. ഉപ്പും പഞ്ചസാരയും ചേർത്ത വെള്ളം ധാരാളം കുടിക്കുക. വൈകാതെ തന്നെ വൈദ്യസഹായം തേടുക.