മരിച്ചെന്നു കരുതിയ യുവതിക്ക് രക്ഷകരായി പോലീസുകാർ
1429365
Saturday, June 15, 2024 1:31 AM IST
എരുമപ്പെട്ടി: അപകടത്തിൽ മരിച്ചെന്നു കരുതിയ യുവതിക്കു രക്ഷകരായി എരുമപ്പെട്ടി സ്റ്റേഷനിലെ പോലീസുകാർ. എരുമപ്പെട്ടി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ യു. മഹേഷ്, സിവിൽ പോലീസ് ഓഫീസറും പോലീസ് ഡ്രൈവറുമായ പ്രജീഷ് എന്നിവരാണ് യുവതിയുടെ രക്ഷകരായത്.
വെള്ളറക്കാട് സ്വദേശിനി ഷാഹിദ (45) യ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. ആദൂർ പാടം റോഡിൽ പെട്രോളിംഗ് നടത്തുകയായിരുന്നു എസ്ഐ യു. മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം. ഇതിനിടെയാണ് ഇടറോഡിൽനിന്ന് ഉറക്കെയുള്ള സ്ത്രീയുടെ അലർച്ചകേട്ടത്. പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും സ്കൂട്ടറിൽനിന്നും മറിഞ്ഞുവീണ യുവതി തലയിൽനിന്ന് അമിതമായി രക്തംവാർന്ന് അബോധാവസ്ഥയിൽ റോഡിൽ കിടക്കുകയായിരുന്നു. സംഭവസമയത്ത് സ്ഥലത്തെത്തിയവരെല്ലാം യുവതി മരിച്ചെന്നാണു കരുതിയത്.
മറ്റു വാഹനങ്ങളൊന്നും ലഭിക്കില്ലെന്ന് മനസിലാക്കിയ എസ്ഐ മഹേഷും ഡ്രൈവർ പ്രജീഷും നാട്ടുകാരും ചേർന്ന് ഉടനെ യുവതിയെ പോലീസ് ജീപ്പിൽ കയറ്റി മിന്നൽ വേഗത്തിൽ കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച് നൽകിയ ചികിത്സയിൽ യുവതി അപകടനില തരണംചെയ്തു.
വീഴ്ചയിൽ തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവുകൾ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പോലീസിന്റെ സമയോചിത ഇടപെടൽ ഒരു ജീവൻ രക്ഷിച്ചതോടെ നാട്ടുകാരും സഹപ്രവർത്തകരും പോലീസുകാർക്ക് അഭിനന്ദനവുമായി എത്തി.