വില്ലേജ് ഓഫീസിൽ മോഷണം: പ്രതി പിടിയിൽ
1429612
Sunday, June 16, 2024 4:52 AM IST
പെരുന്പാവൂർ: അറക്കപ്പടി വില്ലേജ് ഓഫീസിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയ്(40)യെ ആണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ആറാം തീയതി പുലർച്ചെ അറക്കപ്പടി വില്ലേജ് ഓഫീസിന്റെ വാതിൽ കുത്തിത്തുറന്ന പ്രതി നാല് ലാപ്ടോപ്പുകളും ഒരു ബാറ്ററിയും മോഷ്ടിക്കുകയായിരുന്നു. മറ്റൊരു മോഷണക്കേസിൽ മൂവാറ്റുപുഴ ജയിലിൽനിന്ന് ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ 22നാണ് പ്രതി പുറത്തിറങ്ങിയത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും കഴിഞ്ഞ 23ന് പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തുനിന്ന് ഒരു സ്കൂട്ടർ മോഷ്ടിച്ചതും, ഈ മാസം 5ന് ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് ഒരു സ്കൂട്ടർ മോഷ്ടിച്ചതും തെളിഞ്ഞു.
അറക്കപ്പടിയിൽ നിന്നും മോഷ്ടിച്ച ബാറ്ററി ആലുവ മാർക്കറ്റിലെ ആക്രിക്കടയിൽ നിന്നും, ലാപ്ടോപ്പുകൾ ആലുവ തുരുത്ത് ഭാഗത്തുനിന്നും പോലീസ് കണ്ടെടുത്തു. ഇയാൾ പെരുമ്പാവൂർ കാലടി, കുന്നത്തുനാട്, പുത്തൻകുരിശ്, തൃപ്പൂണിത്തുറ, അങ്കമാലി, കൊരട്ടി, ചാലക്കുടി, അയ്യമ്പുഴ തുടങ്ങിയ സ്റ്റേഷനുകളിലായി മുപ്പതോളം മോഷണക്കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
എഎസ്പി മോഹിത് റാവത്ത്, സിഐ എം.കെ. രാജേഷ്, എസ്ഐ ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിലാ യിരുന്നു അറസ്റ്റ്.