വള്ളങ്ങൾ കാലിയാകുന്നു; തീരം കൊടും വറുതിയിൽ
1429530
Sunday, June 16, 2024 2:53 AM IST
തുറവൂർ: മഴ ശമിച്ച് മാനം തെളിഞ്ഞെങ്കിലും തീരദേശം കൊടും വറുതിയുടെ പിടിയിൽ. കഴിഞ്ഞ അഞ്ചുമാസമായി മത്സ്യലഭ്യത ഇല്ലാതായിട്ട്. വള്ളമിറക്കുന്നതിന്റെ ചെലവ് തുക പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
കൂടാതെ വലിയ യാനങ്ങൾ പുറംകടലിൽ ചെറിയ കണ്ണിവലകൾ ഉപയോഗിച്ച് മീൻപിടിക്കുമ്പോൾ കുഞ്ഞുമത്സ്യങ്ങളെ നശിപ്പിക്കുന്നതും കടലിൽ മത്സ്യ ങ്ങൾ കുറയാൻ കാരണമായി. വൻതോതിൽ ചെമ്മിനും ചാളയും ഐലയും ലഭിക്കേണ്ട സമയമാണ് ഒരു മീനും ലഭിക്കാതെ മത്സ്യത്തൊഴിലാളികൾ വലയുന്നത്.
ചെല്ലാനം ഹാർബർ, പള്ളിത്തോട് ചാപ്പക്കടവ്, അന്ധകാരനഴി, തൈക്കൽ ബിച്ച്, അർത്തുങ്കൽ ഹാർബർ എന്നിവിടങ്ങളിൽമാത്രം ചെറുതും വലുതുമായ അഞ്ഞൂറോളം വള്ളങ്ങളാണ് കടലിൽ പോകുന്നത്. ലൈലാൻഡ് വള്ളങ്ങളും ചെറുവള്ളങ്ങളും മുറിവള്ളങ്ങളുമാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കന്നത്. നിലവിൽ അൻപതിൽ താഴെ വള്ളങ്ങൾ മാത്രമാണ് കടലിൽ പോകുന്നുള്ളു. ഇവർക്കാകട്ടെ, ചെറിയ അളവിൽ വേളൂരിയും പൊടിമീനും മാത്രമേ ലഭിക്കുന്നുള്ളൂ.