കായലോര മേഖലകൾ മദ്യം, മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ
Friday, March 31, 2023 11:13 PM IST
മാരാരിക്കുളം: മുഹമ്മ പഞ്ചായത്തിന്‍റെ കായലോര മേഖലകൾ മദ്യം, മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ. സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ലഹരിയിൽ നാടിനെ ഭീതിയുടെ മുൾമുനയിൽ ആക്കുകയാണ്.
നിരോധിത മയക്കുമരുന്ന് ഉത്പന്നങ്ങളുമായി പരസ്യമായാണ് സഞ്ചാരം. ടൂറിസം പദ്ധതിക്കായി ഒരുക്കം നടക്കുന്ന പാതിരാമണൽ ദ്വീപാണ് മദ്യവിൽപ്പനക്കാരുടെ വിഹാരകേന്ദ്രം. മുഹമ്മ ബസ് സ്റ്റാൻഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളും പ്രധാന കേന്ദ്രങ്ങളാണ്. വ്യാജമദ്യനിർമാണവും വിൽപ്പനയും വർധിക്കുന്നതിനൊപ്പം അനാശാസ്യപ്രവർത്തനത്തിനും പാതിരാമണൽ വളക്കൂറുള്ള മണ്ണാകുന്നു.
നൂറ് ഏക്കറോളം വിസ്തൃതിയുണ്ടായിരുന്ന ദ്വീപിന്‍റെ വലിപ്പം ദിവസേന കുറയ്കയാണ്. രാത്രി കാലങ്ങളിൽ കൂട്ടമായി എത്തുന്ന വള്ളക്കാർ മണ്ണ് കടത്തികൊണ്ടു പോകുന്നതായുള്ള പരാതി വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും നടപടിയൊന്നുമില്ല.