കായംകുളം: കൊല്ലം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് ഗുണ്ടാ-ക്വട്ടേഷൻ പ്രവർത്തനം നടത്തി വന്നിരുന്ന ഒമ്പതംഗ സംഘത്തെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു.
കായംകുളം പത്തിയൂർ എരുവ ഇല്ലത്ത് പുത്തൻവീട്ടിൽ (ജിജീസ് വില്ല) തക്കാളി ആഷിഖ് (ആഷിഖ് -27) , പത്തിയൂർ എരുവ ചെറുകാവിൽ കിഴക്കതിൽ വിഠോബ ഫൈസൽ (27), കായംകുളം ചേരാവള്ളി ഓണമ്പള്ളിൽ സമീർ (30), കരുനാഗപ്പള്ളി തൊടിയൂർ ഇടയിലെ വീട്ടിൽ ഹാഷിർ (32), നൂറനാട് പാലമേൽ കുറ്റിപ്പറമ്പിൽ ഹാഷിം (32), ആലപ്പുഴ കോമളപുരം ബർണാഡ് ജംഗ്ഷൻ എട്ടുകണ്ടത്തിൽ വീട്ടിൽ മാട്ടക്കണ്ണൻ (കണ്ണൻ -30), മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം ചാക്കൂർ ഉമേഷ് (30), ഓച്ചിറ മേമന ലക്ഷ്മി ഭവനം വീട്ടിൽ കുക്കു (മനു -28), കായംകുളം ഷഹീദാർ പള്ളിക്കു സമീപം വരിക്കപ്പള്ളിൽ ഷാൻ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ, കായംകുളം, ഓച്ചിറ പോലീസ് സ്റ്റേഷനുകളിൽ നിരവധിക്കേസുകളിൽ പ്രതികളായ ഗുണ്ടാസംഘം കായംകുളം ഭാഗത്ത് ഗുണ്ടാ-ക്വട്ടേഷൻ ആക്രമണം നടത്തുന്നതിനായി പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടയിലാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
കാപ്പാ പ്രകാരം നാടുകടത്തിയ വിഠോബ ഫൈസലും തക്കാളി ആഷിഖും ഉത്തരവ് ലംഘിച്ചാണ് ജില്ലയിൽ പ്രവേശിച്ച് സംഘത്തിനൊപ്പം കൂടിയതെന്നും പോലീസ് പറഞ്ഞു. പോലീസിന്റെ സമയോജിതമായ ഇടപെടൽ മൂലം സംഘം ആസൂത്രണം ചെയ്ത പദ്ധതി പൊളിക്കാനായതായി ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം ഡിവൈഎസ്പി അലക്സ് ബേബി, സിഐ മുഹമ്മദ് ഷാഫി, എസ്ഐമാരായ ഉദയകുമാർ, ശ്രീകുമാർ, വിനോദ്, പോലീസ് ഉദ്യേഗസ്ഥരായ വിഷ്ണു, ദീപക്, ഷാജഹാൻ, ഫിറോസ്, സബീഷ്, രാജേന്ദ്രൻ, ബിജുരാജ്, പ്രദീപ്, സബീഷ്, റുക്സർ എന്നിവരടങ്ങിയ സംഘമാണ് വിവിധ ഭാഗങ്ങളിൽനിന്നായി ഇവരെ പിടികൂടിയത്. ഓപ്പറേഷൻ കാവലുമായി ബന്ധപ്പെട്ട് ഗുണ്ടാ-ക്വട്ടേഷൻ ടീമുകൾക്കെതിരേ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.