ജില്ലയിൽ 1144 പട്ടയങ്ങള്‍ വിതരണം ചെയ്യും
1394462
Wednesday, February 21, 2024 5:45 AM IST
കാസർഗോഡ്: നാളെ കാസർഗോഡ് നഗരസഭാ കോൺഫറൻസ് ഹാളിൽ നടക്കുന്ന പട്ടയമേളയുടെ ഭാഗമായി 1144 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് കളക്ടര്‍ കെ. ഇമ്പശേഖര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രജിസ്ട്രേഷൻ-പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിക്കും.
868 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങള്‍, 66 ലാന്‍ഡ് ട്രിബ്യൂണല്‍ ദേവസ്വം പട്ടയങ്ങള്‍, 1964 റൂള്‍ പ്രകാരമുള്ള 148 എല്‍എ പട്ടയങ്ങള്‍, 1995 റൂള്‍ പ്രകാരമുള്ള ഒന്‍പത് പട്ടയങ്ങള്‍, 31 വനഭൂമി പട്ടയങ്ങള്‍, മൂന്ന് ലാന്‍ഡ് ബാങ്ക് പട്ടയങ്ങള്‍, 19 മിച്ചഭൂമി പട്ടയങ്ങള്‍ എന്നിങ്ങനെയാണ് ജില്ലയിൽ 1144 പട്ടയങ്ങൾ വിതരണം ചെയ്യുന്നത്.
നേരത്തേ 2022 ഫെബ്രുവരി രണ്ടിന് നടന്ന പട്ടയമേളയില്‍ 1052 പട്ടയങ്ങളും 2023 ജൂണ്‍ 30 ന് നടന്ന മേളയില്‍ 1619 പട്ടയങ്ങളും വിതരണം ചെയ്തിരുന്നു. 1144 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യുന്നതോടെ ജില്ലയിൽ ആകെ 3815 പട്ടയങ്ങളുടെ വിതരണം പൂര്‍ത്തിയാകും.
ജില്ലയില്‍ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട 252 പേർക്ക് പട്ടയമില്ലെന്നും ഇതില്‍ 117 പേര് ഭൂരഹിതരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 77 പേര്‍ക്ക് ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും 43 പട്ടയങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
ജില്ലയിലെ നാല് താലൂക്കുകളിലായി ഭൂമി പതിവിനുള്ള 11,953 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ 6018 അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. 5935 അപേക്ഷകളില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. എല്ലാ മാസവും വില്ലേജ് ഓഫീസര്‍മാരുടേയും താഹ്സില്ദാര്മാരുടേയും യോഗം വിളിച്ച് നടപടികളുടെ പുരോഗതി വിലയിരുത്തുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ഹൊസ്ദുര്‍ഗ് താലൂക്കിലെ പുല്ലൂര്‍, മടിക്കൈ, ബാര, പനയാല്‍, പെരിയ, പേരോല്‍ വില്ലേജുകളിലായി 2164 അപേക്ഷകളും കാസര്‍ഗോഡ് താലൂക്കിലെ ബദിയടുക്ക,ബേള,അഡൂര്‍, മുളിയാര്‍, ചെങ്കള, തെക്കില്‍, ബേഡഡുക്ക, പാടി വില്ലേജുകളിലായി 1889 അപേക്ഷകളും റീസര്‍വേയുമായി ബന്ധപ്പെട്ട് ബാക്കിയായിട്ടുണ്ട്. ഈ വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വേ നടത്തി അപാകതകൾ പരിഹരിക്കുമെന്നും കളക്ടർ അറിയിച്ചു.