കോഴിക്കോട്: മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ. എം.കെ മുനീർ എംഎൽഎക്കെതിരായ ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന കുടുംബമാണ് ഡോ. എം.കെ. മുനീറിന്റേത്. അദേഹത്തിനെതിരായ ആരോപണം കെട്ടിച്ചമച്ചതും വസ്തുതകൾക്ക് നിരക്കാത്തതുമാണ്.
നിലവിലെ രാഷ്ട്രീയ ചർച്ചകളിൽ മുഖ്യമന്ത്രിക്കു നേരേ ഉയർന്ന ചോദ്യങ്ങളിൽനിന്നും വഴി തിരിച്ച് വിടാനാണ് ഇത്തരം ഒരു ആരോപണവുമായി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തു വന്നിട്ടുള്ളത്. ആരോപണങ്ങൾ കൊണ്ട് അദേഹത്തെ വ്യക്തിഹത്യ ചെയ്യാമെന്നും തളർത്താമെന്നുമുള്ള ചിലരുടെ ആഗ്രഹം ഒരിക്കലും സാധിക്കാത്തതാണൈന്നു മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കെ.എ. ഖാദർ, ആക്ടിംഗ് ജനറൽ സെക്രട്ടറി സി.പി.എ. അസീസ് എന്നിവർ പറഞ്ഞു.