അക്ഷരമാലയിലെ ആദ്യാക്ഷരങ്ങൾ പഠിക്കാൻ ഏഴുവയസുവരെ കാത്തിരിക്കേണ്ടിവന്നു ഹെലന്. എങ്കിലും ആദ്യാക്ഷരങ്ങൾ ആനി സള്ളിവൻ എന്ന അധ്യാപിക അവളുടെ ഉള്ളംകൈയിലെഴുതിക്കൊടുത്തപ്പോൾ അവളുടെ സന്തോഷം എന്തുമാത്രമായിരുന്നെന്നോ? തന്നെക്കാൾ സന്തോഷവതിയായ മറ്റൊരു കുട്ടിയെ അപ്പോൾ ആർക്കും കണ്ടെത്തുവാൻ സാധിക്കുമായിരുന്നില്ലെന്നാണു പിന്നീട് ഹെലൻ ഈ അനുഭവത്തെക്കുറിച്ച് എഴുതിയത്.
എന്തായിരുന്നു ആദ്യാക്ഷരങ്ങൾ പഠിച്ചപ്പോഴേക്കും ഹെലന് ഇത്രമാത്രം സന്തോഷമുണ്ടാകാൻ കാരണം? ഹെലൻ സാധാരണകുട്ടികളെപ്പോലെ അത്ര ഭാഗ്യവതിയായിരുന്നില്ല. ആരോഗ്യമുള്ള ശിശുവായിട്ടായിരുന്നു അവൾ പിറന്നതെങ്കിലും രണ്ടു വയസാകുന്നതിനുമുന്പുതന്നെ അസുഖംമൂലം അവളുടെ കാഴ്ചയും കേൾവിയും നഷ്ടപ്പെട്ടു. അതിനുശേഷം അക്ഷരാർത്ഥത്തിൽ അന്ധകാരമയമായിരുന്നു അവളുടെ ജീവിതം.
സ്നേഹമുള്ളവരായിരുന്നു അവളുടെ മാതാപിതാക്കൾ. എന്നാൽ, അന്ധയും ബധിരയുമായ ആ കുട്ടിയെ എങ്ങനെ വിദ്യാഭ്യാസം ചെയ്യിക്കണമെന്ന് അവർക്ക് അറിയില്ലായിരുന്നു. ത·ൂലം, ബാലികയായ ഹെലന്റെ ആദ്യവർഷങ്ങൾ കുരിരുട്ടുനിറഞ്ഞതായിരുന്നു. ഉള്ളിലുള്ളതു മറ്റുള്ളവരെ മനസിലാക്കിക്കുവാനോ അതുപോലെ മറ്റുള്ളവർ തന്നോടു പറയുന്നതെന്തെന്നു ഗ്രഹിക്കുവാനോ അവൾക്കു സാധിക്കുമായിരുന്നില്ല.
എന്നാൽ, അന്ധർക്കും ബധിരർക്കും വിദ്യാഭ്യാസം നല്കുന്നതിനു പരിശീലനം സിദ്ധിച്ച ആനി സള്ളിവൻ എത്തിയതോടുകൂടി ഹെലന്റെ ജീവിതം പ്രകാശപൂരിതമായിത്തുടങ്ങി. ആനി ഒരു പാവക്കുട്ടിയെ ഹെലന്റെ കൈയിൽ കൊടുത്തതിനുശേഷം അതിന്റെ ഇംഗ്ലീഷ് വാക്കായ ന്ധഡോൾ’ എന്ന് അവളുടെ ഉള്ളംകൈയിൽ എഴുതി. ആ വാക്കു ഹെലൻ ഗ്രഹിച്ചുവെന്ന് തോന്നിയപ്പോൾ ആനി, ഹെലനെ വെള്ളം വീഴുന്ന പന്പിനടിയിൽ കൊണ്ടുപോയി അവളുടെ കൈയിൽ വെള്ളം വീഴ്ത്തിക്കൊണ്ട് ഉള്ളംകൈയിൽ ന്ധവാട്ടർ’ എന്നെഴുതി.
പെട്ടെന്നു ഹെലന്റെ അകക്കണ്ണു തുറക്കപ്പെട്ടു. വാക്കുകളുടെയും ഭാഷയുടെയും രഹസ്യം അവൾക്കുടനേ മനസിലായി. കണ്ണുകൊണ്ടു കാണുവാനും ചെവികൊണ്ടു കേൾക്കുവാനും സാധിച്ചില്ലെങ്കിലും തന്റെ അകക്കണ്ണിലൂടെ അക്ഷരങ്ങളും വാക്കുകളും അവൾ കണ്ടു. തന്റെ ഹൃദയത്തിൽ അവയുടെ മധുരസ്വരം അവൾ കേട്ടു. അവൾ പിന്നെ മടിച്ചുനിന്നില്ല. ഫാദർ, മദർ, സിസ്റ്റർ, ടീച്ചർ എന്നിങ്ങനെയുള്ള പല വാക്കുകളും അന്ന് അവൾ പഠിച്ചു.
അന്ധയും ബധിരയുമായിരുന്ന ഹെലൻ, ആനി സള്ളിവന്റെ ശിക്ഷണത്തിൻകീഴിൽ അതിവേഗം അന്ധർക്കുള്ള ബ്രെയിൽലിപി പഠിച്ചു. അവൾ പിന്നീടു സ്കൂളിൽ പോയി. അതിനുശേഷം നല്ല മാർക്കോടെ കോളജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. എന്നാൽ, അവിടംകൊണ്ടും ഹെലന്റെ വളർച്ച അവസാനിച്ചില്ല. അന്ധരുടെയും ബധിരരുടെയും മറ്റും വിദ്യാഭ്യാസത്തിനായി ജീവിതം സമർപ്പിച്ച അവൾ ഇന്നു ഹെലൻ കെല്ലർ (18801968) എന്ന പേരിൽ ലോകമെങ്ങും അറിയപ്പെടുന്നു.
നിർഭാഗ്യകരമായ രീതിയിലായിരുന്നു ഹെലന്റെ ജീവിതത്തിന്റെ തുടക്കം. എങ്കിലും തന്റെ നിർഭാഗ്യത്തെ പഴിച്ച് എന്നും അന്ധകാരത്തിൽ കഴിയുവാൻ അവൾ തുന്നിഞ്ഞില്ല. കാഴ്ചയില്ലായിരുന്നെങ്കിലും തന്റെ അന്തർനേത്രങ്ങളിലൂടെ അവൾ കണ്ടു. കേൾവിയില്ലായിരുന്നെങ്കിലും തന്റെ ഹൃദയത്തിലൂടെ ജീവിതത്തിന്റെ സുന്ദരസംഗീതം അവൾ കേട്ടു. ത·ൂലം, വിധിയെ പഴിച്ച് അവൾ തന്റെ ജീവിതം പാഴാക്കിയില്ല. അതിനുപകരം അന്ധകാരത്തിൽ കഴിയുന്ന മറ്റുള്ളവർക്കു പ്രകാശം നല്കാൻ അവൾ വെന്പി. അതുപോലെ, ജീവിതത്തിൽ നിരാശതയ്ക്കടിപ്പെട്ടവർക്കു നവജീവനും ഉേ·ഷവും നൽകുവാൻ അവൾ എവിടെയും ഓടിനടന്നു.
ഹെലൻ കെല്ലറുടെ കഥ കേൾക്കുന്പോൾ അതൊരു അസാധാരണ സംഭവമെന്നു പറഞ്ഞു നാം അതിന്റെ പ്രാധാന്യം കുറച്ചുകാണിക്കാൻ ശ്രമിച്ചേക്കാം. ശരിയാണ്, ഹെലൻ കെല്ലറുടെ കഥ ഒരു അസാധാരണ കഥയാണ്. എന്നാൽ, ഈ ജീവിതകഥ വ്യക്തമാക്കുന്ന ഒരു സത്യം നമുക്കു വിസ്മരിക്കാനാവില്ല. അതായത്, നമ്മിൽ ഭൂരിപക്ഷം പേരും ഹെലൻ ഒരിക്കൽ ആയിരുന്നതുപോലെ അത്ര നിസഹായരായ മനുഷ്യരല്ല. നേരേമറിച്ച് ഒട്ടേറെ രീതിയിൽ നാം അനുഗ്രഹിക്കപ്പെട്ടവരാണ്; ഭാഗ്യമുള്ളവരാണ്.
നാം ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നമ്മുടെ ജീവിതത്തിൽ ഇല്ലായിരിക്കാം. നമ്മുടെ സ്വപ്നങ്ങളിൽ ഭൂരിഭാഗവും ഇപ്പോഴും പൂവണിയാതെ അവശേഷിക്കുന്നുണ്ടാകാം. അതുപോലെ നമ്മുടെ ഭാവി അത്ര വലിയ പ്രതീക്ഷകൾ ഉണർത്തുന്നുമില്ലായിരിക്കാം. എന്നിരുന്നാലും നമ്മുടെ കണ്ണുകൾക്കു കാഴ്ചയില്ലേ? നാം കണ്ണു തുറന്നാൽ സുന്ദരമായ നീലാകാശവും നമുക്കു ചുറ്റുമുള്ള പ്രകൃതിസൗന്ദര്യവുമൊക്കെ നമുക്ക് ആസ്വദിക്കാനാവില്ലേ? നമുക്കാഗ്രഹമുണ്ടെങ്കിൽ ചീവിടുകളുടെയും വാനന്പാടികളുടെയും സംഗീതവും നമുക്ക് ശ്രവിക്കാനാവില്ലേ?
കൈവിരലുകൾകൊണ്ട് തപ്പിത്തടഞ്ഞാണു ഹെലൻ വായിച്ചു പഠിച്ചത്. ഒന്നും കേൾക്കുവാൻ കഴിഞ്ഞിരുന്നുമില്ല. നമുക്കാണെങ്കിൽ കണ്ണുംകാതുമുള്ളതുകൊണ്ട് വായിക്കുവാനും പഠിക്കുവാനും എളുപ്പം. എങ്കിലും നമുക്കുള്ള ഈ സൗഭാഗ്യവും ഇതുപോലെയുള്ള മറ്റു സൗഭാഗ്യങ്ങളും നാം കാണുന്നുണ്ടോ?
നമുക്കു കണ്ണുണ്ടെങ്കിലും പലപ്പോഴും നാം ജീവിക്കുന്നത് അന്ധകാരത്തിലാണ്. അതുപോലെ, നമുക്കു കേൾവിയുണ്ടെങ്കിലും നാം കേൾക്കേണ്ട പല നല്ല കാര്യങ്ങളും കേൾക്കുന്നില്ല. പക്ഷേ, അതുകൊണ്ടു സംഭവിക്കുന്നതെന്താണെന്നോ? നമ്മുടെ ജീവിതത്തിൽ സൗന്ദര്യവും സംഗീതവുമില്ലാതെ പോകുന്നു. നമ്മുടെ ജീവിതം നിർജീവവും ശോകപൂർണവുമായി മാറുന്നു.
അന്ധകാരത്തിലും വെളിച്ചം കണ്ടവളാണു ഹെലൻ. നാമാകട്ടെ പലപ്പോഴും വെളിച്ചത്തിലും അന്ധകാരംമാത്രം കാണുന്നു. നമുക്കു നമ്മുടെ കണ്ണുകൾ തുറന്നുകാണാം. ചെവികൊണ്ടു ശ്രവിക്കാം. നമ്മുടെ ജീവിതത്തിൽ ഏറെ സൗന്ദര്യവും സംഗീതവുമുണ്ട്. അതു തീർച്ച.