ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍. ഹൈന്ദവ വിശ്വാസമനുസരിച്ച് നശ്വരമായ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരകര്‍ത്താക്കളാണിവര്‍. ത്രിമൂര്‍ത്തികളായ ഇവര്‍ക്കും അന്ത്യമുണ്ടത്രേ.
ഈ മൂവരില്‍ ഏറ്റവും ആയുസ് കുറവ് ബ്രഹ്മാവിനാണ്. ബ്രഹ്മാവിന്റെ ഇരട്ടിയാണ് വിഷ്ണുവിന്റെ ആയുസ്. ശിവനാകട്ടെ വിഷ്ണുവിന്റെ ഇരട്ടി ആയുസുമുണ്ട്.
ത്രിമൂര്‍ത്തികളുടെ ആയുസ് വ്യത്യസ്തമാണെങ്കില്‍ ആരായിരിക്കും അവരില്‍ കേമന്‍? ഏറ്റവും ആയുസ് കൂടുതലുള്ള ശിവനോ?
പണ്ടുപണ്ട് സരസ്വതീനദിയുടെ കരയിലിരുന്ന് ഒരു യാഗം നടത്തുന്നകാര്യം സംബന്ധിച്ച് കുറെ മഹര്‍ഷിമാര്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഈ ചോദ്യം പൊന്തിവന്നു. യാഗത്തിന് ത്രിമൂര്‍ത്തികള്‍ മൂന്നുപേരെയും ക്ഷണിക്കണം. പക്ഷേ അവരില്‍ ആരെയാണ് ആദ്യം ക്ഷണിക്കേണ്ടത്?
''ബ്രഹ്മാവിനെയാണ് ആദ്യം ക്ഷണിക്കേണ്ടത്,'' മഹര്‍ഷിമാരില്‍ ചിലര്‍ പറഞ്ഞു. ''കാരണം, ബ്രഹ്മാവാണല്ലോ സൃഷ്ടികര്‍ത്താവ്.''
അപ്പോള്‍ മറ്റു ചില മഹര്‍ഷിമാര്‍ പറഞ്ഞു: ''വിഷ്ണുവിന്റെ നാഭിയില്‍നിന്നാണ് ബ്രഹ്മാവ് രൂപംകൊള്ളുന്നത്. അപ്പോള്‍ വിഷ്ണുവല്ലേ ബ്രഹ്മാവിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത്?'
ഉടനേ വേറെചില മഹര്‍ഷിമാര്‍ പറഞ്ഞു: ''വിഷ്ണുവിന്റെ ഇരട്ടി ആയുസ് ശിവനുണ്ട്. അപ്പോള്‍ ശിവനായിരിക്കണം കേമന്‍''.
ത്രിമൂര്‍ത്തികളില്‍ ആരാണ് ശ്രേഷ്ഠന്‍ എന്നതു സംബന്ധിച്ച ചര്‍ച്ച വളരെനേരം നീണ്ടുനിന്നെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ മഹര്‍ഷിമാര്‍ക്കു കഴിഞ്ഞില്ല. അവസാനം ഇക്കാര്യം സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ അവര്‍ ഒരു ഏകാംഗ കമ്മീഷനെ ചുമതലപ്പെടുത്തി. മഹര്‍ഷിമാരുടെയിടയില്‍ പൊതുസമ്മതനായിരുന്ന ഭൃഗുവിനാണ് ഈ ചുമതല ലഭിച്ചത്.
ത്രിമൂര്‍ത്തികള്‍ മൂന്നുപേരെയും നേരില്‍ക്കണ്ടിട്ട് അവരില്‍ ആരാണ് ശ്രേഷ്ഠന്‍ എന്നു തീരുമാനിക്കാമെന്ന് ഭൃഗു കരുതി. അതനുസരിച്ച് ആദ്യം അദ്ദേഹം പോയത് ബ്രഹ്മാവിന്റെ പക്കലേക്കായിരുന്നു.
ഭൃഗു ബ്രഹ്മാവിന്റെ കൊട്ടാരത്തിലെത്തുമ്പോള്‍ ബ്രഹ്മാവ് ചില ഋഷിമാരോടു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബ്രഹ്മാവും ഋഷിമാരും ഭൃഗുവിനെ കണ്ട ഭാവം കാണിച്ചില്ല. അപ്പോള്‍ ഭൃഗു അവിടെയുണ്ടായിരുന്ന ഒരു പീഠത്തിലിരുന്നു.
ഇതു കാണാനിടയായ ബ്രഹ്മാവിന് ക്ഷോഭംവന്നു. ഭൃഗു തന്നെ ബഹുമാനിച്ചില്ലെന്നു ബ്രഹ്മാവിനു തോന്നി. തന്മൂലം ബ്രഹ്മാവ് ഭൃഗുവിനെ ശപിക്കാന്‍ ഒരുങ്ങി. അപ്പോഴാണ് തിരിച്ചു ശപിക്കുവാന്‍ ശക്തിയുള്ളവനാണ് ഭൃഗു എന്ന് ബ്രഹ്മാവ് ഓര്‍മിച്ചത്. ഉടനേ ബ്രഹ്മാവ് തന്റെ കോപം അടക്കി.
ഭൃഗു പിന്നെ അവിടെ നിന്നില്ല. അദ്ദേഹം എഴുന്നേറ്റു നേരെ കൈലാസത്തിലേക്കു പോയി. അവിടെ ചെന്നപ്പോള്‍ ശിവന്‍ ഭൃഗുവിനെ ആലിംഗനം ചെയ്യുവാന്‍ മുന്നോട്ടുവന്നു. അപ്പോള്‍ ഭൃഗു പറഞ്ഞു: 'എന്നെ തൊടരുത്.''
ഉടന്‍ ശിവന്റെ മുഖം കോപംകൊണ്ട് ജ്വലിച്ചു. അദ്ദേഹം ശൂലമെടുത്ത് ഭൃഗുവിന്റെ നേരെ തിരിഞ്ഞു. അപ്പോള്‍ പാര്‍വതീദേവി ഇടപെട്ടു ശിവനെ ശാന്തനാക്കി. ശിവനോടു യാത്രപോലും പറയാതെ ഭൃഗു നേരെ വൈകുണ്ഠത്തിലെത്തി. അപ്പോള്‍ വിഷ്ണു മലര്‍ന്നുകിടന്നു കൂര്‍ക്കംവലിച്ചുറങ്ങുകയായിരുന്നു.
ലോകത്തെയും അതിലെ സകല ചരാചരങ്ങളെയും പരിപാലിക്കേണ്ട വിഷ്ണു കിടന്നുറങ്ങുന്നതു കണ്ടപ്പോള്‍ ഭൃഗുവിനു കോപംവന്നു. അദ്ദേഹം വിഷ്ണുവിന്റെ മാറില്‍ നല്ല ഒരു ചവിട്ടുകൊടുത്തു.
ചവിട്ടുകൊണ്ട് ഞെട്ടിയുണര്‍ന്ന വിഷ്ണു കണ്ടത് ഭൃഗു തന്റെ മുമ്പില്‍ നില്‍ക്കുന്നതായിട്ടാണ്. അപ്പോള്‍ വിഷ്ണു താഴ്മയോടെ പറഞ്ഞു: ''മഹര്‍ഷേ, ആതിഥ്യമര്യാദ ധിക്കരിച്ചു കൂര്‍ക്കംവലിച്ചുറങ്ങിക്കിടന്നതുമൂലം ഞാന്‍ അങ്ങയെ അനാദരിച്ചു. എന്നോടു ക്ഷമിക്കണം.''
ഇതു കേള്‍ക്കേണ്ട താമസം, ഭൃഗു സരസ്വതീനദിയുടെ കരയിലേക്കോടി. തന്റെ അന്വേഷണം വിജയിച്ചു എന്ന സംതൃപ്തിയായിരുന്നു അദ്ദേഹത്തിനപ്പോള്‍. ''വിനയാന്വിതനായ വിഷ്ണുവാണ് ത്രിമൂര്‍ത്തികളില്‍ ശ്രേഷ്ഠന്‍,'' അദ്ദേഹം വിധിയെഴുതി.
ത്രിമൂര്‍ത്തികളെക്കുറിച്ചുള്ള കഥ ഇതാണെങ്കിലും ഈ കഥയിലെ സന്ദേശം മനുഷ്യരായ നമുക്കുള്ളതുതന്നെയാണ്. നമ്മള്‍ എത്ര കേമന്മാരാണെങ്കിലും വിനയം എന്ന സദ്ഗുണം നമ്മിലില്ലെങ്കില്‍ നാം ഒരിക്കലും ശ്രേഷ്ഠതയുള്ളവരാകുന്നില്ല എന്നതല്ലേ സത്യം?
ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ആരാണെന്നു കണ്ടുപിടിക്കുവാന്‍ ഭൃഗുവിന് അധികം ക്ലേശിക്കേണ്ടിവന്നില്ല. ഭൃഗു അവരില്‍ ഓരോരുത്തരുടേയും അരികെ എത്തിയപ്പോള്‍ അവര്‍ തങ്ങളുടെ ശ്രേഷ്ഠതയുടെ തനിനിറം വ്യക്തമാക്കുകയായിരുന്നു.
ബ്രഹ്മാവും ശിവനും കോപംകൊണ്ടു തുള്ളിയപ്പോള്‍ വിഷ്ണു വിനയാന്വിതനായി ഭൃഗുവിനോടു പെരുമാറി. വിഷ്ണു ലോകം സംരക്ഷിക്കേണ്ട ജോലി ചെയ്യുന്നതിനുപകരം കൂര്‍ക്കംവലിച്ചുറങ്ങുകയാണെന്ന് ആക്ഷേപിച്ചുകൊണ്ട് ഭൃഗു വിഷ്ണുവിന്റെ മാറില്‍ ആഞ്ഞു ചവിട്ടിയിട്ടുപോലും വിഷ്ണു കോപിച്ചില്ല. എന്നുമാത്രമല്ല, തന്റെ കൃത്യവിലോപത്തെക്കുറിച്ച് വിഷ്ണു ഭൃഗുവിനോട് ക്ഷമചോദിക്കുകയും ചെയ്തു.
അതോടൊപ്പം വിഷ്ണു മറ്റൊരു കാര്യംകൂടി ചെയ്തു. തന്റെ കൃത്യവിലോപത്തിനു പ്രായശ്ചിത്തമായി ഭൃഗുവിന്റെ ചവിട്ടിന്റെ പാട് തന്റെ മാറിടത്തില്‍ ഒരു അടയാളമായി എന്നും സൂക്ഷിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു! ''ശ്രീവത്സം'' എന്നപേരിലാണ് ഈ പാദമുദ്ര അറിയപ്പെടുന്നത്.
ഭൃഗു മഹര്‍ഷിയുടെ ചവിട്ടു കിട്ടിയപ്പോള്‍ അതുവഴിയുണ്ടായ പാദമുദ്ര എന്നും മാറില്‍ സൂക്ഷിക്കുവാന്‍ തീരുമാനിച്ച വിഷ്ണു വിനയത്തിന്റെ നിറകുടമല്ലയോ? അത്ര കാര്യമില്ലാത്ത കാര്യത്തിന്റെ പേരിലായിരുന്നു ഭൃഗു വിഷ്ണുവിനെ ആഞ്ഞുചവിട്ടിയത്. എന്നിട്ടുപോലും ക്ഷുഭിതനാകാതെ ഭൃഗുവിനോട് വിനയപൂര്‍വം പെരുമാറുകയാണ് വിഷ്ണു ചെയ്തത്.
കാര്യമുള്ള എന്തെങ്കിലും കാര്യത്തിന് ആരെങ്കിലും നമ്മെ ആഞ്ഞുചവിട്ടുകയാണെന്നു കരുതുക. അപ്പോള്‍ നമ്മുടെ നടപടി എന്തായിരിക്കും? സാധിക്കുമെങ്കില്‍ അവനെ ഭസ്മമാക്കിക്കളയാന്‍ നാം ശ്രമിക്കില്ലേ?
ആരും ഒരിക്കലും നമ്മുടെ നെഞ്ചത്തു ചവിട്ടുവാന്‍ മുതിര്‍ന്നുവെന്നു വരില്ല. എന്നാല്‍ പലപ്പോഴും പലരും പല രീതിയില്‍ നമ്മെ കൊച്ചാക്കുവാന്‍ ശ്രമിച്ചെന്നുവരാം. ഒരുപക്ഷേ ചിലരെങ്കിലും മനഃപൂര്‍വം നമ്മെ ആക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചേക്കാം. എന്നാല്‍ വിനയം എന്ന സദ്ഗുണം അല്‍പമെങ്കിലും നമ്മിലുണെ്ടങ്കില്‍ ഇവയൊക്കെ സമചിത്തതയോടെ നേരിടുവാന്‍ സാധിക്കുമെന്നതില്‍ സംശയം വേണ്ട.
ഊതിവീര്‍പ്പിച്ച വ്യക്തിത്വത്തിന്റെ ഉടമകളാണ് നമ്മളെങ്കില്‍ ഒരു നിസാര ആക്ഷേപംപോലും നമുക്കു സഹിക്കാന്‍ സാധിച്ചെന്നുവരില്ല. എന്നാല്‍ അല്‍പമെങ്കിലും വിനയം നമ്മിലുണെ്ടങ്കില്‍ ആരൊക്കെ എന്തൊക്കെ ആക്ഷേപങ്ങള്‍ ചൊരിഞ്ഞാലും നാം അതിന്റെപേരില്‍ പൊട്ടിത്തെറിക്കില്ലെന്നു തീര്‍ച്ച. നമ്മുടെ ശ്രേഷ്ഠത അടങ്ങിയിരിക്കുന്നത് വിനയാന്വിതമായ പെരുമാറ്റത്തിലുംകൂടിയാണെന്നതു മറക്കാതിരിക്കാം.