Thursday, July 4, 2024 12:10 AM IST
റമ്പാൻ പാട്ടിനെ ഇംഗ്ലീഷ് കവിതയിലേക്ക് പരിഭാഷ ചെയ്ത ഡോ. തരകൻ ആന്നിയിലുമായി നടത്തിയ അഭിമുഖത്തെ ആസ്പദമാക്കി പ്രഫ.ഡോ. കെ.വി. ജോസഫ് തയാറാക്കിയത്.
മാർ തോമാ ശ്ലീഹയുടെ ദുക്റാന തിരുനാ ൾ ആഘോഷിക്കുന്പോൾ കേരളക്കരയിലെ ക്രൈസ്തവർക്ക് അർഹിക്കുന്ന സമ്മാനമായിരിക്കും ഡോ. തരകൻ ആന്നിയിൽ ഇംഗ്ലീഷിലേക്കു കാവ്യരൂപത്തിൽ ഭാഷാന്തരം ചെയ്ത റന്പാൻ പാട്ട്. 448 വരികളുള്ള ഈ കവിത 20 നൂറ്റാണ്ടുകൾക്കു മുന്പ് നിരണം സ്വദേശി മാളികയ്ക്കൽ റന്പാൻ തോമാ രണ്ടാമൻ രചിച്ചതായിട്ടാണ് പാരന്പര്യം. വായ്മൊഴിയായി കേരളക്കരയിലെ നാടോടി കവികൾ പാടി സൂക്ഷിച്ച കാവ്യസങ്കല്പമാണിത്.
ഫ്രാൻസിലെ വില്ല്യം ഒമ്പതാമൻ, പ്വാറ്റയിലെ (Poitiers) ഗ്വിലം (Guilham) ഏഴാമൻ എന്നീ പ്രശസ്തരായ ട്രൂബാർഡേഴ്സ് പ്രോവൻസാൽ കവികളുടെ, 11-12 നൂറ്റാണ്ടിലെ രചനകൾ ഫ്രഞ്ച് സാഹിത്യത്തിനു വഴികാട്ടിയായതുപോലെ, കേരളത്തിൽ ഒമ്പതാം നൂറ്റാണ്ടിൽ മലയാളഭാഷാ രൂപീകരണത്തിനു വലുതായ സംഭാവന നൽകിയ കാവ്യരൂപമാണ് പാട്ടു സാഹിത്യം. തമിഴ് കലർന്ന ഈ കാവ്യശില്പത്തിനു മൂലരൂപമായി മാറിയത് ചേരനാട്ടിൽ സംസാരിച്ചതും പിന്നീട് മലയാളമായി മാറിയതുമായ തമിഴിന്റെ പടിഞ്ഞാറൻ ദേശീയ ഭാഷാഭേദമായിരുന്നു. സംസ്കൃതം പോലെ വിഭക്തി ഭേദങ്ങൾക്കു വിധേയമായ(Inflectional)തും സംലേയനാത്മകവുമായ (Agglutinative ) ഭാഷയാണ് മലയാളം. ബിസി 300 മുതൽ തമിഴ് ഭാഷയിൽ പാട്ടിന്റെ സ്വാധീനം ദൃശ്യമാക്കുന്ന ദ്രവീഡിയൻ മീറ്റർ എത്രക, മോണ എന്നിവ ഉപയോഗിച്ചിരുന്നെങ്കിലും പത്താം നൂറ്റാണ്ടിനും 13-ാം നൂറ്റാണ്ടിനും ഇടയിലാണ് പാട്ടുസാഹിത്യം പൂർണവളർച്ച പ്രാപിച്ചത്.
രചനാസന്പ്രദായം
ഇന്നും മലയാളഭാഷ മാതൃഭാഷയായി സംസാരിക്കുന്നവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന രചനാസന്പ്രദായമാണ് റന്പാൻ പാട്ട്. പദങ്ങൾ കൂട്ടിച്ചേർത്ത് എഴുതിയിരുന്ന രചനാ സന്പ്രദായം ഇന്നത്തെ വായനക്കാർക്ക് ഉച്ചരിക്കാൻ പ്രയാസമാകും. സങ്കീർണമായ കാവ്യശകലത്തെ ഇംഗ്ലീഷ് കവിതയിൽ ഭാഷാന്തരം ചെയ്യുക ദുഷ്കരമാണ്. പലരും ഭയന്നു മാറുന്ന നിഗൂഢത നിറഞ്ഞ പദസന്പത്തും വാചകരൂപീകരണശൈലിയും കാവ്യയജ്ഞത്തിലൂടെ മറികടന്ന് റന്പാൻ പാട്ടിനെ ഇംഗ്ലീഷ് കവിതയാക്കി മാറ്റുകയാണ് "ദ് റന്പാൻ സോംഗ്': എ ട്രാൻസലേഷൻ ഇൻ ഇംഗ്ലീഷ് വേഴ്സ് (The Ramban Song : A Translation in English Verse) എന്ന കൃതി. 448 കാവ്യവരികൾക്കും തത്തുല്യമായ ഇംഗ്ലീഷ് ശീലുകൾ നൽകിയിരിക്കുന്നു. എന്നാൽ, പദാനുപദമല്ല തർജമ. ഭാഗികമായി തർജമയും ഭാഗികമായി സർഗാത്മക രചനയും.
ഈ പരിഭാഷാ സങ്കൽപത്തിനു പിതൃത്വം നൽകുന്ന അമേരിക്കൻ കവി എസ്രാ പൗണ്ടിനെ ഉദ്ധരിച്ചുകൊണ്ട് ഡോ. തരകൻ വിശദീകരിക്കുന്നു: ഭാഷാന്തര സന്പ്രദായത്തെ രണ്ടായി തിരിക്കാം. വ്യാഖ്യാനാത്മക തർജമയും സർഗാത്മക പരിഭാഷയും. ഒന്നാമത്തെ സന്പ്രദായത്തിൽ രചയിതാവ് നിരൂപണ മനോഭാവത്തിൽനിന്നുകൊണ്ട് മൂലകവിതയെ വിശകലനം ചെയ്യുകയും പദാനുപദ തർജമയ്ക്കു ശ്രമിക്കയും ചെയ്യുന്നു. വിശകലനമാണ് ഭാഷാന്തരത്തിന്റെ പാടവം. അദ്ദേഹത്തെ നയിക്കുന്നത് അപഗ്രഥന മനസാണ്. എന്നാൽ, സർഗാത്മക പരിഭാഷകൻ മൂലകവിതയെ സ്വന്തം ആത്മാവിന്റെ താളലയത്തിന്റെ ഭാഗമാക്കി സ്വന്തം കവിത രചിക്കുന്നു. ഈ രചനയിൽ, മൂല കവിത ചുമത്തുന്ന വിഷയപരിധികൾ സ്വീകരിച്ചുകൊണ്ട് സ്വന്തം രചനയിൽ രചയിതാവ് ലയിക്കുന്നു. ദാന്തേയുടെ “ ഇൻഫെർണോ” ഇംഗ്ലീഷിലേക്ക് മാർക്ക് മൂസാ തർജമ ചെയ്തത് ഇപ്രകാരമായിരുന്നു. 19-ാം നൂറ്റാണ്ടിൽ ഫ്രാൻസിസ് ന്യൂമാന്റെ ഹോമർ തർജമയെ മാത്യൂ ആർനോൾഡ് വിശദമായി വിമർശിച്ചതും പരിഭാഷയിൽ സർഗാത്മകതയുടെ സവിശേഷത ഇല്ലായിരുന്നതുകൊണ്ടായിരുന്നു.
കേരള ചരിത്രം
പ്രാചീന കേരളത്തിന്റെ ചരിത്രം തളംകെട്ടി നിൽക്കുന്ന കാവ്യരചനയാണ് റന്പാൻ പാട്ട്. വാമൊഴിയായി നിലനിന്ന പാട്ട് 1100ൽ വരമൊഴിലേക്കു മാറ്റിയെഴുതി. 1601ൽ റന്പാൻ പാട്ടിനെ എഡിറ്റ് ചെയ്ത് ആധുനിക കേരളീയന് മനസിലാകുന്ന രീതിയിൽ പുനർനിർമാണം ചെയ്തു. 1601ലെ കൈയെഴുത്തു പ്രതി മാത്രമേ ഇപ്പോൾ നിലവിലുള്ളൂ. ഇത് മാന്നാനം സിഎംഐ സന്യാസാശ്രമത്തിൽ സൂക്ഷിച്ചിരിക്കുന്നു.
എന്തുകൊണ്ടും സങ്കീർണമാണ് പാട്ടുകവിത. അതിനെ ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്യാൻ ബൗദ്ധികവും ഭാഷാപരവുമായ പരിശീലനം ആവശ്യമാണ്. ഡോ. തരകന്റെ കാവ്യരചനകളായ, 1997ൽ അമേരിക്കയിലെ നോട്ടർഡാമിൽനിന്നു പ്രസിദ്ധീകരിച്ച Quester by the River, കോട്ടയം ദീപിക ബുക്ക് ഹൗസ് പുറത്തിറക്കിയ The Canticle of the Beloved, തിരുവനന്തപുരം കാർമൽ ഇന്റർനാഷണൽ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച The Bhagavad Gita: A New Translation in Verse, ഡൽഹിയിലെ കോസ്മോ ബുക്ക് ഹൗസ് ഇറക്കിയ Saundaryalahari : A New Translation in Verse എന്നിവ അദ്ദേഹത്തെ പാട്ടുകാവ്യം ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്താൻ തികച്ചും പ്രാപ്തനാക്കി.
അറുപതിലേറ അടികുറിപ്പുകളും ദീർഘമായ ഒരു മുഖവുരയും ഉപസംഹാരവും ഉള്ള ഈ കൃതി മലയാളികൾക്കും ഇംഗ്ലീഷ് ഭാഷാപ്രേമികൾക്കും ചരിത്രപഠിതാക്കൾക്കും ഒരു വലിയ മുതൽകൂട്ടായിരിക്കും. ഇതിന്റെ മുഖവുരയിൽ ഈ ഗ്രന്ഥത്തെ പരിഭാഷകൻ ദാന്തേയുടെ വീത്താ ന്യൂവാ എന്ന കൃതിയെപ്പോലെ പദ്യ-ഗദ്യ കൃതിയാണെന്ന് വിശേഷിപ്പുക്കു. ഈ പരിഭാഷയുടെ ഏറ്റം വലിയ സവിശേഷത പാട്ടുകവിതയെ തർജമ ചെയ്യാൻ ഇംഗ്ലീഷ് ഭാഷയെ നിയന്ത്രണവിധേയമാക്കുന്നതിന് ഡോ. തരകൻ ഉപയോഗിക്കുന്ന തന്ത്രപരമായ നീക്കങ്ങളാണ്. ഭാഷാന്തരം ചെയ്ത ചില ഭാഗങ്ങൾ മലയാള കാവ്യഭാഗങ്ങളേക്കാൾ മൂല കവിതയുടെ ചൈതന്യം ഉയർത്തിപ്പിടിക്കുന്നു.
വികാരനിർഭരം
ചിന്നമലയിൽ ശൂലംകൊണ്ടുള്ള കുത്താൽ കടൽത്തീരത്തെ കല്ലിൽ വീണു മരിക്കുന്ന തോമാശ്ലീഹയുടെ ആത്മാവ് സ്വർഗത്തിലേക്ക് പറന്നുയരുന്ന കാഴ്ച ഡോ. തരകൻ ഭാഷാന്തരം ചെയ്യുന്പോൾ അത് നമ്മുടെ ശ്രദ്ധയെ പിടിച്ചുനിർത്തുന്നു.
The soul white-hued and pure like the dove, glorified in pristine bliss and grace,
Flies past the heavens up into the exquisitely white rosy celestial abode:
A circle of white spirits hallowing and circling
His soul as it ascended into Paradise was espied,
A carol of soul-soothing melodies as it telescoped the trills
Of the harp into the tootles of the flute
Into their offering of a perfect paean of praising God was heard.
ഭാരതീയ ദർശനം ഇംഗ്ലീഷ് കവിതയിൽ എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്, തദനന്തരം സഭയുടെ ഗുരുപൂജാ അവർഡ്, ആത്മവിദ്യ അവാർഡ് എന്നിവ ലഭിച്ച ഡോ. തരകൻ നോട്ടർഡാം യൂണിവേഴ്സിറ്റിയിൽനിന്ന് 1987ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി കരസ്ഥമാക്കിയ പണ്ഡിതനാണ്. മലയാളം മനസിലാകാത്ത വായനക്കാർക്ക് ഈ പരിഭാഷ വളരെ പ്രയോജനം ചെയ്യും. ആ കാരണത്താൽതന്നെ കൂടുതൽ ആളുകൾ, തോമാശ്ലീഹായെ അറിയുന്നതിനും അദ്ദേഹം നൽകിയ സന്ദേശം മനസിലാക്കുന്നതിനും ഇടയാകും.
(മലയാളത്തിലെ ആദ്യ നാടകകൃത്തായ കൊച്ചീപ്പൻ തരകന് ജന്മം നൽകിയ മാവേലിക്കര പോളച്ചിറയ്ക്കൽ കുടുംബാംഗമായ ഡോ. തരകൻ ആന്നിയിൽ മാർ ഈവാനിയോസ് കോളജിലെ ഇംഗ്ലീഷ് പ്രഫസറായിരുന്നു. പ്രഫ. കെ.വി. ജോസഫ് പണ്ഡിതനായ ധനതത്വ ശാസ്ത്രജ്ഞനും പല ഗ്രന്ഥങ്ങളുടെയും കർത്താവുമാണ്.)