Thursday, July 4, 2024 12:03 AM IST
മതം മരുന്നാണ്, മയക്കുമരുന്നല്ല-3 / ഡോ. ടി.വി. മുരളീവല്ലഭൻ
പരിസ്ഥിതിയെ കണക്കിലെടുക്കാത്ത വികസനനേട്ടം താത്കാലികം മാത്രം. വികസനം നേടാനാവാത്ത പരിസ്ഥിതി സംരക്ഷണം വികലവുമാണ്. അതുകൊണ്ട്, "ഭൂമിയുടെ നിലവിളി (പരിസ്ഥിതി)യോടൊപ്പം ദരിദ്രരുടെ നിലവിളി (വികസനത്തിന് വേണ്ടി)യും കേൾക്കാനിടയാകും വിധം നീതിയുടെ വിഷയങ്ങളെ ഉൾച്ചേർക്കാത്ത പരിസ്ഥിതിശാസ്ത്ര സമീപനം സത്യസന്ധമല്ലെന്ന് ഫ്രാൻസിസ് മാർപാപ്പ "അങ്ങേക്ക് സ്തുതി' എന്ന ചാക്രികലേഖനത്തിൽ പറയുന്നു.
ഫ്രാൻസിസ് പാപ്പായുടെ 2015ലെ "അങ്ങേക്ക് സ്തുതി' (ലൗദാത്തോ സി) എന്ന ചാക്രികലേഖനം, ക്രിസ്തുമത ദർശനത്തെ അടിസ്ഥാനമാക്കി, എങ്ങനെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് വികസനം നേടാമെന്നാണ് പറയുന്നത്. പ്രകൃതിയോടുള്ള കരുതലും ദരിദ്രരോടുള്ള നീതിയും സമൂഹത്തോടുള്ള പ്രതിബദ്ധതയും ക്രൈസ്തവ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി പാപ്പാ എടുത്തുകാട്ടുന്നു. ആറ് അധ്യായങ്ങളിലായി ഫ്രാൻസിസ് പാപ്പാ പറയുന്നതിന്റെ ചരുക്കം ഇതാണ്; “വിസ്മയത്തോടെ പ്രപഞ്ചത്തെ നോക്കിക്കാണാനും അതിൽ പ്രതിധ്വനിക്കുന്ന ദൈവികസ്വരം ശ്രവിക്കാനും അതിലെ ചെറുതും വലുതുമായ രഹസ്യങ്ങളെകുറിച്ച് ധ്യാനിക്കാനും നമുക്കിന്നു സമയമില്ല. പ്രകൃതിയിലെ ദൈവിക അടയാളങ്ങൾ കാണാനും കേൾക്കാനും സാധിക്കാത്തവർ, ദൈവത്തിൽനിന്നുതന്നെ അകന്നു പോകുന്നു.'' പ്രകൃതിയെ മനസിലാക്കാത്തവർക്കു ദൈവത്തെ മനസിലാക്കാൻ സാധിക്കില്ലെന്നു ചുരുക്കം.
ഖുറാൻ
“കുഴച്ചുണങ്ങിയ മണ്ണിനാൽ നിർമിച്ച തിളങ്ങുന്ന മൺപാത്രം പോലെ, ദൈവം മണ്ണിൽനിന്നു മനുഷ്യനെ സൃഷ്ടിച്ചു'' (സുറാഹ്, അൽ റഹ്മാൻ, 14).
ഇസ്ലാമിലും പരിസ്ഥിതി സംരക്ഷിക്കാൻ വിശ്വാസികൾ ശ്രമിക്കുന്നുണ്ട്. 1960നു ശേഷം സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും മൃഗക്ഷേമവും ജൈവവൈവിധ്യവുമൊക്കെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഇസ്ലാമിക പരിസ്ഥിതി ദൈവശാസ്ത്രം രൂപപ്പെട്ടുവന്നു. സൂഫി പ്രസ്ഥാനത്തിൽനിന്നു പ്രചോദനമുൾക്കൊണ്ട് "ഇക്കോ ജിഹാദി’ൽ കൂടിയും പരിസ്ഥിതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു.
ഇക്കോ ഇസ്ലാം എന്ന പേരിൽ ലണ്ടൻ ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ ഹരിത ഇസ്ലാമിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. 2022ൽ ലീഗ് ഓഫ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസിന്റെ ആഭിമുഖ്യത്തിൽ 60 രാജ്യങ്ങളിൽനിന്നായി 200 സർവകലാശാലകൾ കോഴിക്കോട്ടു ചേർന്ന്, കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തിരുന്നു.
അഥർവ വേദം
ഹിന്ദുമതത്തിലെ അഥർവ വേദത്തിൽ ഭൂമിയെയും അതിലെ വിഭവങ്ങളെയും വളരെ സൂക്ഷിച്ച് ഉപയോഗിക്കണമെന്നു പറയുന്നു.
"പാദസ്പർശം ക്ഷമസ്വമേ’
(അമ്മയെ ചവിട്ടുന്നതിനു എന്നോട് ക്ഷമിക്കണേ)
"യത്തേ ഭൂമൗ വിഘ്നാമി ക്ഷിപ്രം തദപി രോഹതു
മാ തേ മർമ വിമങ്ഗവരി, മാ തേ ഹൃദയമർപിപം'
(അല്ലയോ, ഭൂമാതാവേ, ഞങ്ങൾ നിന്നിൽനിന്നെടുക്കുന്നതെല്ലാം വേഗത്തിൽ അവിടെ വളർന്നു വരട്ടെ. ഞങ്ങൾ ആരും നിന്റെ മർമം പിളർക്കാതിരിക്കട്ടെ. നിന്റെ ഹൃദയത്തെ വേദനിപ്പിക്കാതിരിക്കട്ടെ)
മണ്ണിനും ഭൂമിക്കും വലിയ പ്രാധാന്യമാണ് ഹിന്ദുമതം നൽകുന്നത്. അതിരാവിലെ ഉണർന്നു ഭൂമിയിൽ ചവിട്ടുന്നതിനു മുൻപ്, ഭൂമിയാകുന്ന അമ്മയോടു ക്ഷമ ചോദിക്കുന്ന സംസ്കാരമായിരുന്നു ഭാരതീയർക്കുണ്ടായിരുന്നത്. ഭൂമിയെ അമ്മയായും മനുഷ്യരെ മക്കളായുമാണ് അഥർവവേദം വീക്ഷിക്കുന്നത്. അതുകൊണ്ടു അമ്മയുടെ ആരോഗ്യത്തിനു ക്ഷതം വരാതെയുള്ള "ദോഹന'ത്തിലൂടെയായിരുന്നു വിഭവങ്ങൾ വിനിയോഗിച്ചിരുന്നത്. ദോഹനമെന്നാൽ കറന്നെടുക്കുക. പശുവിന് ആഹാരവും വെള്ളവും നൽകി, കിടാവിനുള്ളതുംകൂടി നൽകിയ ശേഷം പാൽ ആവശ്യത്തിനു കറന്നെടുക്കുന്നതുപോലെ, പ്രകൃതിയാകുന്ന അമ്മയിൽനിന്നു ന്യായമായ ആഗ്രഹങ്ങളെ സാധിക്കാനുള്ള വിഭവങ്ങളെ എടുക്കുക. മണ്ണ് എന്നുള്ളതുകൊണ്ട് വിവക്ഷിക്കുന്നത്, മണ്ണും അതിലുള്ള വിഭവങ്ങളുമെന്നാണ്.
ദേവാരണ്യം അഥവാ ദേവന്റെ വനം എന്ന സങ്കൽപ്പത്തിൽ, ഓരോ ക്ഷേത്രത്തിലും വൃക്ഷങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ട്. മാത്രമല്ല, പർവതങ്ങളെയും നദികളെയും സമുദ്രത്തെയുമൊക്കെ പുണ്യമായി കരുതുന്ന ഒരു യഥാർഥ ഹിന്ദു, അവയെ മലിനമാക്കുന്നത് പാപമാണ്. രാഷ്ട്രീയ സ്വയംസേവക സംഘവും വിശ്വഹിന്ദു പരിഷത്തും ക്ഷേത്രസംരക്ഷണ സമിതിയുമൊക്കെ അടുത്ത കാലത്തായി പരിസ്ഥിതി സംരക്ഷണം വിശ്വാസത്തിന്റെ ഭാഗമാക്കി കഴിഞ്ഞിരിക്കുന്നു. ഹിന്ദുമത വിശ്വാസത്തിന്റെ ഭാഗമായിട്ടുള്ള സർപ്പക്കാവുകൾ മണ്ണിന്റെയും ജലത്തിന്റെയും സംരക്ഷണ ഭിത്തികളാണ്.
ഒരുമിക്കേണ്ട അവസരം
അനേകം ജീവജാലങ്ങളുടെ നിലനിൽപ്പിനും മനുഷ്യന്റെ പുരോഗതിക്കും അനിവാര്യമായ ഘടകങ്ങളിൽ ഒന്നായ മണ്ണിനെക്കുറിച്ചു ബൈബിളിലും അഥർവ വേദത്തിലും ഖുറാനിലും പറയുന്ന കാര്യങ്ങൾ എത്ര മാത്രം സമാനങ്ങളാണെന്നു കാണുക. ഈ സമാനങ്ങളായ ഹരിത ആശയങ്ങളുടെ കുടക്കീഴിൽ എല്ലാവരും ഒരുമിച്ചുനിന്നാൽ, ഭൗമതാപനത്തിൽനിന്നും കാലാവസ്ഥാ വ്യതിയാനത്തിൽനിന്നും ലോകത്തിനു രക്ഷ നേടാൻ കഴിയും. ലോകത്തിലെ പ്രധാന മതവിശ്വാസികൾ ഈ ഒരു ദൗത്യത്തിനായി ഒരുമിക്കേണ്ടതുണ്ട്.
മണ്ണ് മാത്രമല്ല, മനുഷ്യന്റെ നിലനിൽപ്പിനും പുരോഗതിക്കും വേണ്ട വായുവും ജലവും വനവും സമുദ്രവുമൊക്കെ സൂക്ഷിച്ചുപയോഗിക്കാനുള്ള നിർദേശങ്ങൾ എല്ലാ മതഗ്രന്ഥങ്ങളിലുമുണ്ട്. അതേപോലെ സമൂഹത്തിൽ സമാധാനം നിലനിർത്താനുതകുന്ന സാമൂഹ്യ മൂല്യങ്ങളും തീവ്രവാദത്തെ തോൽപ്പിക്കാനുള്ള ശാന്തിമന്ത്രങ്ങളും മതഗ്രന്ഥങ്ങളിലുണ്ട്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പകരം ഈ മൂല്യങ്ങളെ ഹൃദയത്തിലേറ്റുന്നതാണ് ദൈവഹിതമായ മതജീവിതമെന്ന തിരിച്ചറിവ് ഓരോ വിശ്വാസിയിലുമുണ്ടാകുമ്പോഴാണ് മതം സാർഥകമാകുന്നത്.
ഭാരതത്തിൽത്തന്നെ 20 ലക്ഷം ഹിന്ദുക്ഷേത്രങ്ങളും 15 ലക്ഷം മോസ്കുകളും ആയിരക്കണക്കിനു ക്രിസ്ത്യൻ പള്ളികളും നൂറു കണക്കിനു സിഖ് ഗുരുദ്വാരകളും ബുദ്ധ വിഹാരങ്ങളും കൂടാതെ ഇതര മതസ്ഥാപനങ്ങളുമുണ്ട്. ഇവിടെയെത്തുന്ന കോടിക്കണക്കിനു ഭക്തർ, ഈശ്വരസൃഷ്ടിയാണ് പ്രകൃതിയെന്നു മനസിലാക്കി, ഹരിതമൂല്യങ്ങളെ ജീവിതത്തിൽ പകർത്തിയാൽ പരിസ്ഥിതിയും മനുഷ്യസമൂഹവും തമ്മിൽ ഒന്നായിത്തീരും. സുസ്ഥിരവികസനം അനായാസം നടപ്പിലാക്കുകയും ചെയ്യാം.
യുക്തിചിന്താ വിശ്വാസം!
മതഗ്രന്ഥങ്ങളെല്ലാം അസംബന്ധങ്ങളും അന്ധവിശ്വാസങ്ങളുമാണെന്ന ധാരണ കുറേക്കാലമായി യുക്തിചിന്തകരും നിരീശ്വരവാദികളും പറഞ്ഞുപരത്തുന്നുണ്ട്. അവിടെയുമിവിടെയുമൊക്കെ കാലത്തിനു യോജിക്കാത്ത വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും കണ്ടേക്കാം. പക്ഷേ, അതിനുള്ള പരിഹാരം മതത്തെ മൊത്തത്തിൽ എതിർക്കുക എന്നുള്ളതല്ല. തലവേദനയുള്ള യുക്തിവാദികളും നിരീശ്വരവാദികളും അവരുടെ തല വെട്ടിക്കളയാറില്ലല്ലോ! മാത്രമല്ല, മനുഷ്യനു സാർഥകജീവിതം നയിക്കാൻ ബുദ്ധിശക്തി മാത്രം പോരാ, ഹൃദയമൂല്യവും വേണം. രണ്ടിന്റെയും സമഗ്രമായ യോജിപ്പാണ് പാരിസ്ഥിതിക ആധ്യാത്മികതയിൽ കാണുന്നത്. യുക്തിചിന്തയും വിശ്വാസവും തമ്മിൽ, കേൾക്കുമ്പോൾ വിരുദ്ധമെന്നു തോന്നാമെങ്കിലും പ്രായോഗികലോകത്ത് ആനുപാതിക സന്തുലനം സാധ്യമാകും.
സംസ്കാരസമ്പന്നരായ മനുഷ്യർ, പ്രകൃതിക്കിണങ്ങുന്നതും സമൂഹത്തിനു വഴങ്ങുന്നതും വ്യക്തിക്ക് ഗുണമുള്ളതുമായ മൂല്യങ്ങളെ മതങ്ങളിൽ കണ്ടെത്തി അവയിൽ വിശ്വസിച്ചും ആചരിച്ചും അവയുടെ ശാസ്ത്രീയ വശങ്ങൾ മനസിലാക്കിയും മതങ്ങളെ സമ്പുഷ്ടമാക്കും.
അല്ലാത്തവർ, നോട്ടുകൾകൊണ്ട് മതത്തിന്റെ വോട്ട് ബാങ്കുകൾ സൃഷ്ടിച്ച് അധികാരം കൈക്കലാക്കി, വിശ്വാസത്തിന്റെ മുഖം മൂടിയണിഞ്ഞുകൊണ്ടു ലോകം മുഴുവൻ പരിസ്ഥിതി ദുരന്തങ്ങൾകൊണ്ട് നിറയ്ക്കും.
സർവ ജീവജാലങ്ങളും പ്രകൃതിയും അയൽക്കാരാണ്. അതുകൊണ്ടാണ് ഈ "ഭൂമി നമ്മുടെ പൊതുഭവന'മാണെന്നു മാർപാപ്പ പറയുന്നത്. ഇതാണ് പാരിസ്ഥിതിക സാമൂഹ്യ മൂലധനം. ഇതു മനസിൽ നിക്ഷേപം നടത്തിയിട്ടു വേണം ഡോളറിലും രൂപയിലും പൗണ്ടിലുമൊക്കെ വ്യവസായത്തിൽ നിക്ഷേപം നടത്താൻ. അല്ലാതെ നടത്തുമ്പോൾ, വികസനം അസ്ഥിരമായിരിക്കും.
ശാസ്ത്രത്തിന്റെ ബൗദ്ധിക സമീപനത്തോടൊപ്പം മതങ്ങളുടെ മൂല്യസമീപനംകൂടി ഗവേഷണപഠനങ്ങളിൽ സമന്വയിപ്പിച്ചാൽ ആധുനികലോകം നേരിടുന്ന വെല്ലുവിളികൾ പാരിസ്ഥിതിക ആധ്യാത്മികതയിലൂടെ പരിഹരിക്കാൻ കഴിയും. ആധുനികശാസ്ത്രം, ക്വാണ്ടം ശാസ്ത്രശാഖയിലൂടെ ഈ ദിശയിലേക്കാണ് പോകാൻ തുടങ്ങുന്നത്. പരിസ്ഥിതി സൗഹൃദത്തിന്റെ പുതിയ സാങ്കേതിക വിദ്യകൾ ഈ ഗവേഷണങ്ങളിൽ നിന്നുരുത്തിരിഞ്ഞു വരും. ഈ വികസന നയങ്ങൾക്കു ഭാവിയിൽ "മനുഷ്യർ ഭൂമിയെ കൊല്ലുന്നതും ഭൂമി മനുഷ്യരെ കൊല്ലുന്നതും' ഒഴിവാക്കി, ഒരു സുസ്ഥിര വികസിത ലോകം സൃഷ്ടിക്കാൻ സാധിക്കും.
(അവസാനിച്ചു)
(ലേഖകൻ കുട്ടിക്കാനം മരിയൻ കോളജിലെ, മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെയും
സുസ്ഥിര വികസന കേന്ദ്രത്തിന്റെയും ഡയറക്ടറാണ്.)