Wednesday, July 3, 2024 2:12 AM IST
റവ. ഡോ. ജയിംസ് പുലിയുറന്പിൽ
ആധുനിക "ഇന്ത്യയുടെ കവാടം' മുംബൈ ആണെങ്കിൽ, പ്രാചീന ഇന്ത്യയുടെ കവാടം ഗുജറാത്തിലെ ബറൂച്ച് ആയിരുന്നു. ക്രിസ്തബ്ദം ആദ്യനൂറ്റാണ്ടിൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും സന്പന്നവുമായ പട്ടണവും ഇന്ത്യയിലേക്കുള്ള പ്രവേശനകവാടവുമായിരുന്നു ബറൂച്ച് എന്ന് ആ നൂറ്റാണ്ടിന്റെ തന്നെ മധ്യത്തിൽ എഴുതപ്പെട്ട "പെരിപ്ലസ് ഓഫ് ദ എരിത്രയൻ സീ’ എന്ന ഗ്രീക്ക് കൃതി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറെ തീരം കേരളം മുതൽ ഗുജറാത്ത് വരെ പഴയകാലത്ത് അറിയപ്പെട്ടിരുന്നത് "മലബാർ തീരം' എന്നാണ്. പടിഞ്ഞാറെ തീരപ്രദേശങ്ങളിൽ വടക്ക് ബറൂച്ചും തെക്ക് മുസീറിസും ആയിരുന്നു ഏറ്റവും പ്രധാനപ്പെട്ടവ.
ഇന്ത്യയിലേക്കുള്ള അന്നത്തെ പ്രവേശന കവാടമായിരുന്ന ബറൂച്ചിലൂടെയാണ് ഇവിടുത്തെ മതങ്ങളെക്കുറിച്ചും തത്വശാസ്ത്രങ്ങളെക്കുറിച്ചും ആശയാദർശങ്ങളെക്കുറിച്ചുമുള്ള അറിവ് റോം, ഗ്രീസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇവിടെ വന്നു പൊയ്ക്കൊണ്ടിരുന്ന കച്ചവടക്കാർ, യാത്രികർ, വിജ്ഞാനികൾ എന്നിവരിലൂടെ ലഭിക്കുന്നത്. ബറൂച്ചിലൂടെയാണ് ക്രിസ്തുമതവും ആദ്യമായി ഇന്ത്യയിൽ എത്തുന്നത്. അലക്സാണ്ട്രിയായിൽനിന്നു കപ്പൽ മാർഗം എഡി 42ൽ ബറൂച്ചിലെത്തിയ ക്രിസ്തു ശിഷ്യനായ തോമാശ്ലീഹായുടെ ആദ്യ പ്രേഷിതയാത്ര എഡി 42-49 കാലയളവിൽ വടക്കേ ഇന്ത്യയിൽ (Indo-Parthia) ആയിരുന്നു.
പെരിപ്ലസ് ഓഫ് ദ എരിത്രിയൻ സീ
ബറൂച്ചിനെക്കുറിച്ചു പഠിക്കാൻ ഏറ്റവും സഹായകമായ ഗ്രന്ഥമാണ് "പെരിപ്ലസ് ഓഫ് ദ എരിത്രയൻ സീ’. "എരിത്രിയൻ സീ' വാച്യാർഥത്തിൽ ചെങ്കടൽ ആണെങ്കിലും ചെങ്കടലും അറബിക്കടലും ഉൾപ്പെടുന്ന സമുദ്രതീരം മുഴുവനാണ് "എരിത്രയൻ സീ' കൊണ്ട് അർഥമാക്കുന്നത്. ചെങ്കടലിലൂടെ ഇന്ത്യയിലേക്കുള്ള സമുദ്രയാത്രയുടെയും ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളുടെയും പട്ടണങ്ങളുടെയും ഒരു ദൃക്സാക്ഷി വിവരണമാണ് ഇതിലുള്ളത്. അലക്സാണ്ട്രിയയിൽനിന്ന് ധാരാളം കപ്പലുകൾ വാണിജ്യാർഥം ഇന്ത്യയിൽ എത്തിയിരുന്നു. ഈ ഗ്രന്ഥത്തിൽ പറയുന്ന പാതയിൽക്കൂടി മാത്രമേ അക്കാലത്ത് ഏതൊരാൾക്കും സമുദ്രമാർഗം ഇന്ത്യയിൽ എത്താൻ സാധിക്കുമായിരുന്നുള്ളൂ.
ബറൂച്ച്, മുസീറിസ് തുടങ്ങിയ ഇന്ത്യയുടെ തീരപ്രദേശത്തെ നഗരങ്ങളെക്കുറിച്ച് ആദ്യമായി സവിസ്തരം വിവരിക്കുന്ന ഗ്രന്ഥമാണിത്. ഈജിപ്തിൽനിന്ന് പുറപ്പെട്ട് ആഫ്രിക്കയുടെ വടക്കു കിഴക്കൻ തീരങ്ങൾ പിന്നിട്ട് പേർഷ്യൻ ഉൾക്കടലിൽക്കൂടി സഞ്ചരിച്ച് സിന്ധുനദീമുഖം തൊട്ട് ഇന്ത്യയുടെ പടിഞ്ഞാറെ തീരം വഴി കേരളതീരം ചുറ്റി കന്യാകുമാരി മുനന്പ് കടന്ന് കിഴക്ക് തീരത്തുകൂടി ഗംഗാനദീമുഖം വരെ എത്തുന്ന കപ്പൽ യാത്രയുടെ വിവരണം ഉൾക്കൊള്ളുന്ന ഒരു വിശിഷ്ട കൃതിയാണ്
"പെരിപ്ലസ്'. ഇതിൽ വിവരിക്കപ്പെടുന്ന പ്രധാന ഇന്ത്യൻ നഗരങ്ങൾ ബർബെരിക്കും, ബറാക്കാ, ബയോണസ്, ബറിഗാസ, ഉജ്ജയിൻ, സൊപാറ, കല്യാണ്, മന്ദഗോറ, ദാബോൽ, ജയിഗട്ട്, നൗറ, ടിണ്ടിസ്, മുസീരിസ്, നെൽസി, ബക്കാരെ, ബിലീറ്റ്, കൊമാരി, കൊല്ച്ചി, പൊഡുക്ക, ഒസാലിയ, ദൊസരെൻ എന്നിവയാണ്. അലക്സാണ്ട്രിയയിൽനിന്ന് പുറപ്പെടുന്ന ഒരു കപ്പലിന്, ക്രിസ്തുവർഷം ആദ്യനൂറ്റാണ്ടിൽ ഇന്ത്യയുടെ തീരത്ത് മൂന്നു നഗരങ്ങളിലാണ് നങ്കൂരമിടാൻ സാധിച്ചിരുന്നത്. അത്, സിന്ധുനദീ തീരത്തുള്ള ബർബരിക്കും (പാക്കിസ്ഥാനിലെ കറാച്ചി) നർമദ നദിമുഖത്തുള്ള ബറിഗാസയും (ഗുജറാത്തിലെ ബറൂച്ച്) പെരിയാർ നദി മുഖത്തുള്ള മുസീരിറിസും (കേരളത്തിലെ കൊടുങ്ങല്ലൂർ) ആണ്.
ബറൂച്ച് - ബറിഗാസ - ബറുക്കച്ച - ബ്രോച്ച്
"പെരിപ്ലസിൽ' കാണുന്നതനുസരിച്ച് ഗ്രീക്കുകാർ ഈ പട്ടണത്തെ ബറിഗാസ എന്നു വിളിച്ചു. "സന്പത്തിന്റെ പട്ടണം' എന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അന്നത്തെ ഇന്ത്യൻ ഭാഷയിൽ (Prakrit) ഇതിന്റെ പേര് ബറുക്കച്ച എന്നായിരുന്നു. സംസ്കൃതത്തിൽ ഭ്രുഗ്ക്കച്ച, ഭ്രുഗ്ക്ഷേത്ര എന്നൊക്കെയാണ് ഈ പട്ടണം അറിയപ്പെട്ടിരുന്നത്. ഭ്രുഗു എന്ന രാജാവിനാൽ സ്ഥാപിതമായതിനാലാണ് "ഭ്രുഗുവിന്റെ പട്ടണം' എന്ന അർത്ഥത്തിൽ ഭ്രുഗ്ക്കച്ച, ഭ്രുഗ്ക്ഷേത്ര എന്നീ പേരുകൾ ലഭിച്ചത്. ആദ്യ നൂറ്റാണ്ടിലെ എഴുത്തുകാരായ പ്ലീനി, സ്ട്രാബോ എന്നിവർ ബറിഗാസ, ബറുഗാസ എന്നിങ്ങനെയാണ് അവരുടെ കൃതികളിൽ ഈ പട്ടണത്തെ വിളിച്ചത്. ബറുക്കച്ച ലോപിച്ചാണ് ബറൂച്ച് ആയത്. അത് പിന്നീട് ഇംഗ്ലീഷിൽ ബ്രോച്ച് ആയി. ആധുനിക കാലത്തിന്റെ ആരംഭത്തിൽ പോർച്ചുഗീസുകാർ ഇന്ത്യയിൽ വന്നപ്പോൾ (1500) ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തെ പ്രധാന പട്ടണങ്ങൾ വടക്ക് സൂറത്തും തെക്ക് കോഴിക്കോടുമായിരുന്നു എന്ന് അവർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് കാലത്ത് സൂററ്റിന്റെയും പ്രാധാന്യം കുറയുകയും 150 മൈൽ തെക്കുള്ള ബോംബെ ഒരു ഇംഗ്ലീഷ് പട്ടണമായി ഉയർന്നു വരികയും ആധുനിക ഇന്ത്യയുടെ പ്രവേശന കവാടമായിത്തീരുകയും ചെയ്തു.
ആന്ധ്രപോളിസ് - ബറൂച്ച്
"Periplus of the Erythrean Sea' എഴുതുന്ന കാലത്ത് (ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ) ബറൂച്ച് ഇന്ത്യയിലെ ഏറ്റവും പ്രധാന തുറമുഖപട്ടണമായിരുന്നുഎന്നും പടിഞ്ഞാറൻ നാടുകളിൽനിന്നും വരുന്ന കപ്പലുകൾ ഇവിടെയാണ് നങ്കൂരമിട്ടിരുന്നതെന്നും വ്യക്തമാണ്. പടിഞ്ഞാറുനിന്ന് ഇന്ത്യയിലേക്കുള്ള സമുദ്രയാത്രയുടെ നാല് ഘട്ടങ്ങളെക്കുറിച്ച് പ്ലീനിയുടെ (Natural History) വിവരണങ്ങളുടെ വെളിച്ചത്തിൽ വാമിങ്ടണ് എഴുതുന്നുണ്ട്. അതിൻപ്രകാരം, മൂന്നാമത്തെ ഘട്ടത്തിൽ - എഡി 40നും 50നും ഇടയ്ക്ക് - എല്ലാ കപ്പലുകളും ഗുജറാത്തിലെ ബറിഗാസയിലാണ് എത്തിയിരുന്നത്. എഡി 50ന് ശേഷമുള്ള നാലാം ഘട്ടത്തിലാണ് മുസീരിസിന് പ്രാധാന്യമുണ്ടാകുന്നത്. എങ്കിൽ തോമാശ്ലീഹാ മൂന്നാംഘട്ടത്തിൽ വടക്കേ ഇന്ത്യയിലെ ഒന്നാമത്തെ പ്രേഷിത യാത്രയ്ക്കായി എഡി 42ൽ ബറുച്ചിലും നാലാം ഘട്ടത്തിൽ തെക്കേ ഇന്ത്യയിലെ രണ്ടാമത്തെ പ്രേഷിതയാത്രയ്ക്കായി കേരളത്തിലെ മുസീരിസിൽ എഡി 52ലും എത്തി എന്ന് പറയുന്നതിൽ സംശയത്തിന് സ്ഥാനമില്ല. "ടൂർസിലെ വി. ഗ്രിഗറിയുടെ `De Miraculis Beati Thomae' എന്ന ഗ്രന്ഥത്തിൽ "അവർ പ്രവേശിച്ച ആദ്യപട്ടണത്തിൽ രാജാവിന്റെ മകളുടെ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ പോയി' എന്ന് വായിക്കുന്നു. എങ്കിൽ തോമാശ്ലീഹാ ഇന്ത്യയിൽ ആദ്യം കപ്പലിറങ്ങുന്നത് ഇന്ത്യയിലെ "പ്രവേശന കവാടമായ' ഗുജറാത്തിലെ ബറൂച്ചിലാണ്, എഡി 42ൽ.
ബറൂച്ചിന്റെ മറ്റു രണ്ടു പേരുകളാണ് ആന്ധ്രപോളിസ്, സാന്ദ്രുക് മഹോസ എന്നിവ. ഈ പേരുകൾ ഉപയോഗിച്ചിരിക്കുന്നത് മൂന്നാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ എഴുതപ്പെട്ട "യൂദാ തോമായുടെ നടപടികൾ' എന്ന ഗ്രന്ഥത്തിലാണ്. സുറിയാനിയിൽ എദേസയിൽ വച്ച് എഴുതപ്പെട്ട ഈ ഗ്രന്ഥത്തിൽ തോമാശ്ലീഹാ ഹാബാനുമൊത്ത് സാന്ദ്രുക് മഹോസ എന്ന പട്ടണത്തിൽ എത്തി എന്നാണ് കുറിച്ചിരിക്കുന്നത്. പിന്നീട് അവിടെനിന്നു തക്ഷശിലയിലേക്കു പോയി എന്നും വായിക്കുന്നു.
"തോമായുടെ നടപടികൾ' എഴുതുന്നകാലത്ത് ഇവർ തന്നെ ആയിരുന്നു പടിഞ്ഞാറിന്റെ രാജാക്കന്മാർ. അതുകൊണ്ടാണ് "തോമായുടെ നടപടികളു'ടെ കർത്താവ് തോമസ് ആദ്യം വന്നിറങ്ങിയ പട്ടണത്തിന് ആന്ധ്രക്കാരുടെ പട്ടണം എന്ന അർത്ഥത്തിൽ ആന്ധ്രപോളിസ് എന്ന പേര് കൊടുത്തത്. ആന്ധ്രാസ് എന്ന വിഭാഗത്തിന്റെ രാജാക്കന്മാർ അറിയപ്പെട്ടിരുന്നത് സതകർണികൾ എന്നാണ്. ഗൗതമിപുത്ര സതകർണിയായിരുന്നു ഇവരിൽ ഏറ്റവും പ്രധാനി. "തോമായുടെ നടപടികളി'ലെ സുറിയാനി പതിപ്പിൽ കാണുന്ന സാന്ദ്രോക് എന്ന വാക്ക് സതകർണി എന്ന പേരിൽനിന്നു വന്നതാണ്. രാജാക്കന്മാരുടെയോ രാജവംശത്തിന്റെ പേരിനെ ആസ്പദമാക്കി സ്ഥലങ്ങൾക്ക് പേര് കൊടുക്കുക പഴയ കാലത്ത് സാധാരണമായിരുന്നല്ലോ.
ബറൂച്ച് - തക്ഷശില ബന്ധം
"തോമായുടെ നടപടികൾ' സാക്ഷ്യപ്പെടുത്തുന്നത് തോമാശ്ലീഹാ ബറൂച്ചിൽനിന്നു പോയത് ഇന്ത്യയുടെ രാജാവായ തക്ഷശിലയിലെ ഗുണ്ടഫറസിന്റെ അടുത്തേക്കാണ് എന്നാണ്. ഇന്ത്യയുടെ കവാടമായ ബറൂച്ചും പാർത്ഥ്യൻ രാജാവായ ഗുണ്ടഫറസിന്റെ തലസ്ഥാനമായ തക്ഷശിലയും തമ്മിൽ വാണിജ്യ-സാംസ്കാരിക ബന്ധമുണ്ടായിരുന്നു. ഗുണ്ടഫറസിന്റെ ഇന്തോ - പാർത്ഥ്യൻ വംശവുമായി ആന്ധ്ര രാജാക്കന്മാർക്ക് വംശപരമായ ബന്ധവുമുണ്ടായിരുന്നു. എഡി 49ൽ ഗുണ്ടഫറസ് കുഷാന്മാർക്ക് കീഴടങ്ങിയപ്പോൾ ആന്ധ്രാ രാജാക്കന്മാരും അവരുടെ കീഴിലായി.
"തോമായുടെ നടപടികളും' തോമാശ്ലീഹായുടെ പ്രേഷിത പ്രവർത്തനകാലത്ത് - എഡി ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ - വിരചിതമായ "പെരിപ്ലസ് ഓഫ് ദ എരിത്രയൻ സീ'യും ചേർത്തു വായിക്കുന്പോഴാണ് തോമാശ്ലീഹാ ഇന്ത്യയിൽ ആദ്യം കപ്പലിറങ്ങിയ ബറൂച്ചിന്റെ പ്രാധാന്യവും ഇന്ത്യയിലെ, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലെ (ഇന്തോ-പാർത്ഥ്യൻ രാജ്യത്തെ) ആദ്യ പ്രേഷിത പ്രവർത്തനത്തിന്റെ സാധ്യതയും സാംഗത്യവും വ്യക്തമാകുന്നതും.
ബറൂച്ചിന്റെ വാണിജ്യ ബന്ധം
"പെരിപ്ലസിൽ' ബറിഗാസയെക്കുറിച്ച് എഴുതുന്നത് "ബറാക്ക ഗൾഫിന് അപ്പുറത്തായി ബറിഗാസ സ്ഥിതിചെയ്യുന്നു" എന്നാണ്. ബറാക്ക ഗൾഫ് എന്നത് ഇപ്പോഴത്തെ കച്ച് പ്രദേശമാണ് (കച്ച് ഗുജറാത്തിലെ ഒരു ജില്ലയാണ്). "നന്പാനുസ് എന്ന രാജാവിന്റെ രാജ്യത്തിന്റെയും ഇന്ത്യ മുഴുവന്റെയും ആരംഭമാണ് ഈ പട്ടണം'. അന്നത്തെ ആന്ധ്ര രാജാവായിരിക്കണം നന്പാനൂസ്. കാരണം ഈ പ്രദേശം അന്ന് ആന്ധ്രാരാജാവിന്റെ അധീനതയിലായിരുന്നു. പ്രവേശന കവാടമായ ഈ പട്ടണത്തിലുള്ള മത്സ്യബന്ധന ജോലിക്കാർ ബോട്ടുകളിൽ സിറാസ്തിയേൻ വരെ പോയി കപ്പലുകളെ ബറിഗാസയിലേക്ക് ആനയിച്ചിരുന്നു എന്ന് "പെരിപ്ലസ്' അധ്യായം നാലിൽ കാണാം.
ബറൂച്ചിനെ ഇന്ത്യയിലെ എല്ലാപ്രധാന പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്ന വാണിജ്യ പാതകളുണ്ടായിരുന്നു. ബറൂച്ചിനെ വാണിജ്യത്തിന് സഹായിച്ചിരുന്നത് ആറു പ്രധാന പട്ടണങ്ങളായിരുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് തക്ഷശിലയായിരുന്നു. കഷഗാറിൽനിന്ന് ആരംഭിച്ച് കാ ണ്ഡഹാർ വഴി തക്ഷശിലയിൽ എത്തുന്ന പാതയുണ്ടായിരുന്നു. തക്ഷശിലയെ മഥുരയും പാടലീപുത്രവുമായി ബന്ധിപ്പിച്ചിരുന്ന വാണിജ്യപാതയെക്കുറിച്ച് മെഗസ്തനസ് പറയുന്നുണ്ട്.
ബറിഗാസയിൽനിന്നു നർമദ വഴി ഉജ്ജയിനിലേക്കും അവിടെനിന്ന് മഥുര വഴി പാടലീപുത്രയിലേക്കും തക്ഷശിലയിലേക്കും തിരക്കേറിയ വാണിജ്യ പാതകൾ ഉണ്ടായിരുന്നു. ദക്ഷിണഭാഗത്തേക്കുള്ള പാതകളും മഥുരയിൽനിന്ന് ആരംഭിച്ച് ആന്ധ്രയുടെയും തമിഴ്നാടിന്റെയും പല ഭാഗങ്ങളുമായും ബന്ധിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ പട്ടണങ്ങളിൽനിന്നുള്ളവ കരമാർഗമായും നർമദ നദിയിലൂടെയും ഇന്ത്യയിലെ അന്നത്തെ പ്രമുഖ പട്ടണമായ ബറൂച്ചിൽ എത്തിയിരുന്നു.