Wednesday, July 3, 2024 2:08 AM IST
റവ. ഡോ. പയസ് മലേക്കണ്ടത്തിൽ
ലോകത്തിൽ അവശേഷിക്കുന്ന ഏറ്റവും ശുദ്ധമായ പ്രാചീന ക്രൈസ്തവ വിഭാഗങ്ങളായി മാർട്ടിൻ ലൂഥർ പതിനാറാം നൂറ്റാണ്ടിൽ കണ്ടിരുന്നത് എത്യോപ്യയിലെ ക്രൈസ്തവരും ഇന്ത്യയിലെ മാർത്തോമ്മാ ക്രൈസ്തവരുമായിരുന്നു. ഇന്ന് 50 ലക്ഷം വരുന്ന മാർത്തോമ്മാ ക്രൈസ്തവർ തങ്ങളുടെ വിശ്വാസത്തിന്റെ തുടക്കം വിശുദ്ധ തോമാശ്ലീഹായോട് ബന്ധപ്പെടുത്തിയാണ് പറയുക. തോമാശ്ലീഹായിൽനിന്നു മാമോദീസ സ്വീകരിച്ചവരുടെ പിൻതലമുറക്കാർ എന്ന നിലയിൽ അവർ എന്നും "മാർത്തോമ്മാ ക്രൈസ്തവർ' എന്ന പേരിലാണ് തങ്ങളെതന്നെ വിളിച്ചിരുന്നത്.
പോർച്ചുഗീസുകാർ ഈ ക്രൈസ്തവ വിഭാഗത്തെ വിളിച്ചിരുന്നത് "ക്രിസ്താവൂസ് ദ് സാവൂ തൊമേ' എന്നായിരുന്നു. ഡച്ചുകാര്‍ ആകട്ടെ അവരെ "തോമസ് ക്രിസ്റ്റേനന്' എന്നായിരുന്നു വിളിച്ചിരുന്നത്. ഈ രണ്ടു പേരുകളും അതത് ഭാഷകളിൽ "മാർത്തോമ്മാ ക്രൈസ്തവർ' എന്നതിന്റെ തർജമയായി ഉപയോഗിച്ചിരുന്ന പദങ്ങളാണ്.
ഈ 50 ലക്ഷം പേരും തോമാശ്ലീഹായെ അല്ലാതെ, യാക്കോബിന്റെയോ പൗലോസിന്റെയോ മറ്റേതെങ്കിലും ഒരു അപ്പസ്തോലന്റെയോ പേരിനോടു ബന്ധപ്പെടുത്തി തങ്ങളുടെ വിശ്വാസത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല എന്നതിൽതന്നെ ഇതിൽ സത്യത്തിന്റെ ഒരംശം ഉണ്ടെന്ന സൂചനയാണ് ചരിത്രകാരന്മാർ കാണുക. ഇതിൽ സത്യമില്ലെങ്കിൽ 50 ലക്ഷം ക്രൈസ്തവരും തങ്ങളുടെ വിശ്വാസം തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തിന്റെ ഫലമായി ആരംഭിച്ചതാണെന്ന് ഒരേ സ്വരത്തിൽ പറയാൻ ഇടയില്ല.
ആളുകളെത്തന്നെ പ്രാഥമിക ചരിത്ര ഉറവിടങ്ങളായി ഉപയോഗിച്ചുകൊണ്ട് ഇന്നലെകളെക്കുറിച്ച് പഠിച്ച ഇന്ത്യയിലെ മാർക്സിസ്റ്റ് ചരിത്രകാരൻ ഡി.ഡി. കൊസാംബിയും ഫ്രാന്‍സിലെ അനല്‍സ് ചരിത്രകാരന് മാര്‍ക്ക് ബ്ലോക്കും ഉപയോഗിച്ച പഠനരീതികളെയും സങ്കേതങ്ങളെയും അവലംബിച്ച് തോമാശ്ലീഹായുടെ ഭാരതയാത്രകളും സുവിശേഷപ്രഘോഷണ ചാലുകളും ഇന്ന് ചരിത്രകാരന്മാർ പഠനവിധേയമാക്കിക്കൊണ്ടിരിക്കുന്നു.
ഇതുവരെ നടന്ന ചരിത്ര ഗവേഷണ പരിശ്രമങ്ങളുടെ ഫലമായി ഭാരതത്തിൽ തോമാശ്ലീഹാ രണ്ട് പ്രേഷിത യാത്രകൾ നടത്തിയെന്നാണ് ചരിത്രകാരന്മാർ കണ്ടെത്തിയിരിക്കുന്നത്. എഡി 44 മുതൽ 50 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ നടത്തിയ പ്രേഷിതപ്രവർത്തനങ്ങളാണ് ഒന്നാമത്തെ യാത്രയിൽ നടന്നതെങ്കിൽ, എഡി 52 മുതൽ 72 വരെയുള്ള 20 വർഷക്കാലം കേരളത്തിലും തമിഴ്നാട്ടിലുമായി നടത്തിയ സുവിശേഷപ്രഘോഷണമാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ യാത്രയിൽ നടന്നതെന്ന് ചരിത്രകാരന്മാർ വിശദീകരിക്കുന്നു.
ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ പ്രേഷിതയാത്ര (എഡി 44-50)
എഡി 240നു മുൻപ് എഴുതപ്പെട്ട "തോമായുടെ നടപടികൾ' എന്ന കൃതിയിൽ തോമാശ്ലീഹാ ഗൊണ്ടോഫാറെസിന്റെ രാജ്യത്തിലാണ് സുവിശേഷം പ്രഘോഷിക്കാൻ എത്തിയതെന്ന വിവരമാണ് തോമാശ്ലീഹയുടെ സമകാലികനായ ഗൊണ്ടോഫാറെസ് എവിടെയാണ് ജീവിച്ചിരുന്നത് എന്ന അന്വേഷണത്തിന് വഴിയൊരുക്കിയത്.
1934ൽ ഗൊണ്ടോഫാറെസ് / ഉണ്ടോഫാറസ് എന്ന ഗ്രീക്ക് ലിഖിതങ്ങളിലുള്ള 30 നാണയങ്ങൾ അഫ്ഗാനിസ്ഥാനിലെ കാബൂളിൽനിന്നും പിന്നീട് കാണ്ഡഹാർ സെയ്സ്താൻ, സിന്ധുനദിയുടെ കറാച്ചി തുറമുഖത്തിനടുത്തുള്ള പ്രദേശങ്ങൾ, വടക്കേ ഇന്ത്യയിലെ മഥുര എന്നീ പ്രദേശങ്ങളിൽനിന്നും കണ്ടെത്തിയതോടെ കിഴക്കൻ പാർത്ഥ്യ മുതൽ ഗംഗാനദീതടം വരെയുള്ള പ്രദേശങ്ങളുടെമേൽ ഭരണം നടത്തിയിരുന്ന ഇന്തോ-പാർത്ഥ്യൻ രാജാവാണ് ഗൊണ്ടോഫാറെസ് എന്ന് ചരിത്രകാരന്മാർ കണ്ടെത്തുകയുണ്ടായി.
1872ൽ പാക്കിസ്ഥാനിലെ പെഷ്വാറിനടുത്തുള്ള തക്ത്ഇബഹിയിൽനിന്നു ഗൊണ്ടോഫാറെസിന്റെ പേര് ആലേഖനം ചെയ്ത ഒരു ശിലാലിഖിതം കണ്ടെടുക്കുകയുണ്ടായി. രാജാവിന്റെ 26-ാം ഭരണവർഷം 103-ാം സംവാട് വർഷം, വൈശാഖ് മാസം നാലാം ദിവസം സ്ഥാപിക്കപ്പെട്ട ഈ ലിഖിതം ഗൊണ്ടോഫാറെസിന്റെ ജീവിതകാലം എന്നായിരുന്നു എന്നതിലേക്ക് വെളിച്ചം വീശുന്ന തെളിവാണ്. വിക്രം സംവാട് വർഷം ബിസി 57ൽ ആരംഭിച്ചതുകൊണ്ട് 103-ാം വർഷം എഡി കാലഗണനക്രമമനുസരിച്ച് എഡി 46 ആണ്. ആ വർഷം ഗൊണ്ടോഫാറെസിന്റെ 26-ാം ഭരണവർഷം കൂടിയായിരുന്നു. ഇതു സൂചിപ്പിക്കുന്നത് എഡി 20ൽ ഭരണമാരംഭിച്ച് എഡി 50ൽ മരിച്ച ഗൊണ്ടോഫാറെസിന്റെ കൊട്ടാരത്തിലേക്കാണ് തോമാശ്ലീഹാ എഡി 44ൽ വന്ന് പ്രഘോഷണം ആരംഭിച്ചതെന്നും എഡി 50ൽ "കുഷാണന്മാർ' ഗൊണ്ടോഫാറെസിന്റെ രാജ്യം ആക്രമിക്കും മുൻപ് വിശുദ്ധൻ "ജറുസലേം' കൗൺസിലിൽ പങ്കെടുക്കാൻ വേണ്ടി ഇസ്രയേലിലേക്ക് തിരിച്ചുപോയെന്നുമാണ്. ഈ പ്രേഷിത യാത്രയിൽ തോമാശ്ലീഹാ ഗൊണ്ടോഫാറെസ് ഭരിച്ചിരുന്ന കിഴക്കൻ പാർത്ഥ്യ മുതൽ ഗംഗാനദീതടത്തിലുള്ള മഥുരവരെയുള്ള ഭൂപ്രദേശങ്ങളിൽ സുവിശേഷ പ്രഘോഷണം നടത്തിയെന്നുമാണ് ഇപ്പോൾ ചരിത്രകാരന്മാർ വാദിക്കുന്നത്. കറാച്ചി വഴിയോ ബാറൂച്ച് വഴിയോ ആണ് കടൽ വഴി വരുന്ന യാത്രികർക്ക് ഗൊണ്ടോഫാറെസിന്റെ കൊട്ടാരത്തിലും ഭരണപ്രദേശങ്ങളിലും എത്താൻ പറ്റുമായിരുന്നുള്ളൂ എന്നതിനാൽ ഈ വലിയ ഭൂപ്രദേശങ്ങൾ തോമാശ്ലീഹായുടെ ആദ്യ പ്രേഷിത യാത്രയുമായി ബന്ധപ്പെടുത്തി ചരിത്രകാരന്മാർ ഇന്ന് വിശകലനം ചെയ്യുന്നുണ്ട്.
ഗൊണ്ടോഫാറെസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന കറാച്ചി തുറമുഖവും ശാകാവംശജനായ നഹപാന രാജാവ് ഭരിച്ചിരുന്ന ബാറൂച്ച് തുറമുഖവും (സിൽക്ക് റൂട്ടിന്റെ തെക്കൻ കൈവഴി തക്ഷശിലയിൽനിന്ന് ഉജ്ജയിൻ കൂടി ബാറൂച്ചിൽ എത്തിച്ചേരുന്നതിനാൽ ഈ തുറമുഖം ഏറെ ശ്രദ്ധയമായിരുന്നു) തോമാശ്ലീഹയുടെ ആദ്യ സഞ്ചാര പാതയിൽപ്പെട്ട സ്ഥലങ്ങളായി ചരിത്രകാരൻമാർ വിലയിരുത്തുന്നു.
തോമാശ്ലീഹയുടെ രണ്ടാം പ്രേഷിതയാത്ര (എഡി 52-72)
മലയാളത്തിലെ ഏറ്റവും പ്രാചീന പാട്ടുകളിലൊന്നായ റമ്പാൻ പാട്ടിലാണ് തോമാശ്ലീഹ കേരളത്തിൽ ഏഴു സ്ഥലങ്ങളിൽ എഡി 52നും 72നും ഇടയിൽ ക്രൈസ്തവ കൂട്ടായ്മകള്‍ സ്ഥാപിച്ചു എന്നും പിന്നീട് മൈലാപ്പൂരിൽ എത്തിയ വിശുദ്ധൻ എഡി 72ൽ അവിടെവച്ച് രക്തസാക്ഷിത്വം വരിച്ചു എന്നും രേഖപ്പെടുത്തിയിരിക്കുന്നത്. എഡി 52ല്‍ കൊടുങ്ങല്ലൂരിനടുത്തുള്ള മാല്യങ്കരയിൽ എത്തിയ അപ്പസ്തോലൻ പിന്നീട് പാലയൂർ, പറവൂർ, കോക്കമംഗലം, നിലയ്ക്കൽ, നിരണം, കൊല്ലം എന്നിവിടങ്ങളിലും ക്രൈസ്തവ കൂട്ടായ്മയ്ക്ക് തുടക്കമിട്ടു എന്ന് ഈ പ്രാചീന കൃതി പറയുന്നു. അഞ്ചുതിണകളാൽ ഘടന ചെയ്യപ്പെട്ട പ്രദേശമായിരുന്നു അന്നത്തെ തെക്കേ ഇന്ത്യ.
ഈ അഞ്ചു തിണകളിൽ കൊടുങ്ങല്ലൂരും പാലയൂരും പറവൂരും കോക്കമംഗലവും കൊല്ലവും നെയ്താള് തിണയിലോ മരുതം തിണയിലോ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളായിരുന്നു. നിരണം മരുതം തിണയിലും നിലയ്ക്കൽ പാലാ കുറിഞ്ചി തിണയിലും കിടന്നിരുന്ന സ്ഥലങ്ങളാണ്. തോമാശ്ലീഹാ ക്രൈസ്തവ കൂട്ടായ്മകൾ ആരംഭിച്ച ഈ സ്ഥലങ്ങൾ അത്രയും അന്നത്തെ പ്രധാനപ്പെട്ട റോമൻ കച്ചവട കേന്ദ്രങ്ങളുടെ തൊട്ടു സമീപത്ത് സ്ഥിതി ചെയ്തിരുന്ന പ്രദേശങ്ങളുമായിരുന്നു.
ഏകദേശം 120 കപ്പലുകൾ ആണ് റോമൻ കച്ചവടത്തിനായി ഓരോ വർഷവും ഇന്ത്യയിലേക്കു വന്നിരുന്നത് എന്നും അതിൽ പകുതിയും കേരളത്തിലേക്കാണ് ഒന്നാം നൂറ്റാണ്ടിൽ എത്തിയിരുന്നത് എന്നുമാണ് സ്ട്രാബോ പറയുന്നത്. ഇങ്ങനെ എത്തിയ കപ്പലുകളിൽ ഒന്നിലാകാം തോമാശ്ലീഹ കേരളത്തിൽ എത്തിയത്. ഒന്നാം നൂറ്റാണ്ടിൽ റോമിൽനിന്നു ചേരന്മാരുടെ നാട്ടിലേക്ക് കച്ചവടത്തിനായി 50 മില്യൻ സെസ്റ്റേഴ്സസ് ഒഴുക്കിയിരുന്നു എന്നാണ് പ്ലീനി (എഡി 23-79) രേഖപ്പെടുത്തുന്നത്. ഈ തുക അഞ്ചുലക്ഷം സ്വർണ നാണയങ്ങളായ ഔറേയിക്ക് തുല്യമായിരുന്നു. ഇത് അന്നത്തെ റോമാ സാമ്രാജ്യത്തിലെ മൊത്തം ജിഡിപിയുടെ 0.5 ശതമാനം വരുന്ന തുകയാണെന്നാണ് റോമൻ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വൻ റോമൻ ധനമൊഴുക്ക് സത്യം തന്നെയായിരുന്നു എന്ന് വ്യക്തമാക്കുന്ന വിധത്തിൽ റോമൻ നാണയങ്ങളുടെ സാന്നിധ്യം പൂഞ്ഞാര്‍, ഇടുക്കി വള്ളുവള്ളി, ഈയല്, കോട്ടയം, പൊള്ളാച്ചി, കരൂർ എന്നിവിടങ്ങളിൽനിന്ന് കണ്ടുകിട്ടിയിട്ടുണ്ട്.
തോമാശ്ലീഹാ വന്ന പാലയൂർ ഒന്നാം നൂറ്റാണ്ടിൽ റോമൻ കച്ചവടം ഏറ്റവും ശക്തമായി നടന്നിരുന്ന തിണ്ടീസ് എന്ന പേരിൽ റോമൻ രേഖകളിൽ അറിയപ്പെട്ടിരുന്ന പൊന്നാനി അടുത്തുള്ള പ്രധാനപ്പെട്ട കച്ചവട സ്ഥലമായിരുന്നു. മുസീരിസ് എന്ന ഏഷ്യയിലെ ഏറ്റവും വലിയ റോമൻ വാണിജ്യ കേന്ദ്രത്തിന് തൊട്ടടുത്തുള്ള സ്ഥലമാണ് തോമാശ്ലീഹ വന്നതായി രേഖപ്പെടുത്തിയിട്ടുള്ള മാല്യങ്കര അഥവാ കൊടുങ്ങല്ലൂർ. ധാരാളം റോമൻ കച്ചവടാവശിഷ്ടങ്ങളും ചേരനാണയങ്ങളും ഉൾപ്പെടെ കണ്ടെടുക്കപ്പെട്ട പട്ടണം എന്ന പ്രാചീന റോമൻ കച്ചവട കേന്ദ്രത്തിന് അടുത്തുതന്നെയുള്ള സ്ഥലമാണ് തോമാശ്ലീഹാ സ്ഥാപിച്ച മൂന്നാമത്തെ ക്രൈസ്തവ കൂട്ടായ്മയായ പറവൂര്‍. പമ്പാനദിയുടെ തീരത്തോട് ചേർന്ന് സ്ഥലങ്ങളിൽ ബക്കാരെ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പുറക്കാടും നെൽക്കിണ്ട എന്ന പേരിൽ അറിയപ്പെട്ടിരുന്ന നിരണവും റോമൻ കച്ചവട കേന്ദ്രങ്ങളായിരുന്നു. കൊട്ടനാറ എന്നറിയപ്പെട്ടിരുന്ന കുട്ടനാട് എന്ന പ്രദേശമായിരുന്നു അന്ന് ഏറ്റവും കൂടുതൽ കുരുമുളക് റോമൻ കച്ചവടക്കാർക്കായി ഉത്പാദിപ്പിച്ചിരുന്ന ഭൂപ്രദേശം എന്ന് പ്ലീനിയും ടോളമിയും "പെരി പ്ലസ് ഓഫ് എരിത്രേയൻ സീ'യും സാക്ഷ്യപ്പെടുത്തുന്നു. ഈ റോമൻ കച്ചവടകേന്ദ്രങ്ങളുടെയും കുരുമുളക് ഉത്പാദന കേന്ദ്രങ്ങളുടെയും സമീപപ്രദേശങ്ങളിൽ തന്നെയാണ് തോമാശ്ലീഹ സ്ഥാപിച്ച മറ്റു പ്രധാന ക്രൈസ്തവ കൂട്ടായ്മകളായ നിരണവും നിലയ്ക്കലും പിന്നെ, കടൽ തീരത്തോട് ചേർന്നുകിടന്നിരുന്ന കോക്കമംഗലവും കൊല്ലവും.
കേരളത്തിലെ പ്രധാന കുരുമുളക് ഉത്പാദന പ്രദേശങ്ങളോടനുബന്ധിച്ച് താമസിച്ചിരുന്ന ക്രൈസ്തവർ ക്രമേണ പ്രധാനപ്പെട്ട കുരുമുളക് കൃഷിക്കാരായി പരിണമിച്ചു എന്നത് കേരള സാമ്പത്തിക ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട ദിശമാറ്റമായിരുന്നു. തോമാശ്ലീഹയുടെ കേരളത്തിലെ സുവിശേഷ പ്രഘോഷണവും മൈലാപ്പൂരിൽ വച്ച് അദ്ദേഹം പുൽകിയ രക്തസാക്ഷിത്വവും തുടങ്ങിയുള്ള വിവരങ്ങൾ തെക്കേ ഇന്ത്യയുടെ അതിർവരമ്പുകൾ കടന്ന് ചരക്കുകൾ നീങ്ങുന്ന ചാലുകളിലൂടെ പുറം ലോകത്തേക്ക് ക്രമേണ നീങ്ങാൻ തുടങ്ങി. അങ്ങനെ വിദേശരാജ്യങ്ങളിലേക്ക് കച്ചവടത്തിനായി ഒഴുകിയിരുന്ന കുരുമുളകിനോടൊപ്പം എദേസായിലേക്കും ഫ്രാൻസിലേക്കും സിറിയയിലേക്കും റോമിലേക്കും ഭാരതത്തിലെ തോമാശ്ലീഹായുടെ പ്രേഷിത പ്രവർത്തനത്തെയും രക്തസാക്ഷിത്വത്തെയും കുറിച്ചുള്ള വിവരങ്ങൾ സഞ്ചരിക്കാൻ തുടങ്ങി. ഫ്രാൻസിലെ മെരോവിഞ്ചിയന് രാജവംശത്തെക്കുറിച്ച് ഏറ്റവും ആധികാരികകൃതി എഴുതിയ ടൂറിലെ വിശുദ്ധ ഗ്രിഗറി (538-594) മൈലാപ്പുരിലെ വിശുദ്ധ തോമാശ്ലീഹയുടെ കബറിടത്തെക്കുറിച്ചും കബറിടത്തിനടുത്തുള്ള ആശ്രമത്തെക്കുറിച്ചും ഉള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്, ഇങ്ങനെ വന്ന അറിവുകൾ വച്ചാണ്. കച്ചവടക്കാരുടെയും മിഷനറിമാരുടെയും സഞ്ചാര ചാലുകളിലൂടെ തന്നെ ഭാരതത്തിലെ തോമാശ്ലീഹായുടെ പ്രേഷിത പ്രവർത്തനത്തെക്കുറിച്ചുള്ള കൂടുതൽ കൂടുതൽ വാർത്തകളും വിവരങ്ങളും ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പ്രചരിക്കാനും അവിടെയൊക്കെ രചിതമായ കൃതികളിൽ രേഖപ്പെടുത്തപ്പെടാനും തുടങ്ങി.
883ല്‍ ആംഗ്ലോ സാക്സൺ രാജാവായ മഹാനായ ആൽഫ്രഡ് രാജാവ് ലണ്ടൻ നഗരത്തെയും തന്റെ കൊട്ടാരത്തെയും വൈക്കിംഗുകളുടെ ആക്രമണത്തിൽനിന്നു വിശുദ്ധ തോമാശ്ലീഹായുടെ മാധ്യസ്ഥതയിൽ സംരക്ഷിച്ചതിന് നന്ദി സൂചകമായി സിഗേഹേൽമ്, എതേല്സ്റ്റാൻ എന്നീ രണ്ടു പേരുടെ കൈവശം സംഭാവനകളുമായി ഇന്ത്യയിലെ തോമാശ്ലീഹയുടെ കബറിടത്തിലേക്ക് അയയ്ക്കുന്നതായി ആംഗ്ലോസാക്സൺ ക്രോണിക്കളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മാർക്കോ പോളോയും ജോൺ മരിഞ്ഞോളിയും 13, 14 നൂറ്റാണ്ടുകളിൽ തോമാശ്ലീഹയുടെ മൈലാപ്പൂരിലെ കബറിടത്തിൽനിന്നു തീർത്ഥാടകർ മണ്ണ് എടുത്തുകൊണ്ടുപോയിരുന്നതായും അത് വെള്ളത്തിൽ ചാലിച്ച് രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിച്ചിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും വിശ്വസനീയമായ അടുത്തകാലത്ത് കണ്ടെടുക്കപ്പെട്ട തെളിവുകളും ചരിത്ര മേഖലയിൽ പുതുതായി രൂപപ്പെട്ടുവന്ന പഠനരീതികളും സങ്കേതങ്ങളും വിശുദ്ധ തോമാശ്ലീഹയുടെ ഭാരത യാത്രകളിലെ ശ്രദ്ധേയ മാനങ്ങൾ കൃത്യതയോടെ വിശകലനം ചെയ്യാൻ ചരിത്രകാരന്മാരെ സഹായിക്കുന്നുണ്ട്.
തെളിവുകൾ കോർത്തിണക്കി വിവിധ അടരുകളിൽനിന്നും പിന്നീട് കൂട്ടിച്ചേർക്കപ്പെട്ട ഭാഗങ്ങളിൽനിന്നും എല്ലാം അരിച്ച് മാറ്റിയെടുക്കുന്ന ചരിത്രഅംശങ്ങളെ ശാസ്ത്രീയമായി പുനർവിശകലനത്തിനു വിധേയമാക്കിയാണ് ഇന്ന് ചരിത്രകാരന്മാർ തോമാശ്ലീഹായുടെ പ്രേഷിത യാത്രയുടെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രനിർമിതി സാധിക്കുന്നത്.
മാർത്തോമ്മാ ക്രൈസ്തവ സമൂഹത്തിന്റെ ചരിത്ര അവബോധത്തിന്റെയും സ്വത്വനിർമിതിയുടെയും സമുദായബോധ നിർമിതിയുടെയും അടിത്തറയായി നിലകൊള്ളുന്നത് തോമാശ്ലീഹയോട് ബന്ധപ്പെട്ട് അവർ ഇന്നലകളെ മനസിലാക്കുന്ന വിധത്തെ ആശ്രയിച്ചാണ്. ആ ഇന്നലെകൾ കൊണ്ടുകൂടിയാണ് ഇന്ന് കാണുന്ന കേരളത്തിന്റെ അടിത്തറയും നിർമിക്കപ്പെട്ടിരിക്കുന്നതും.
(ലേഖകൻ ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം മുന്‍ പ്രഫസറും കോതമംഗലം രൂപത വികാരി ജനറാളുമാണ്)