Wednesday, July 3, 2024 1:55 AM IST
മതം മരുന്നാണ്, മയക്കുമരുന്നല്ല-2 / ഡോ. ടി.വി. മുരളീവല്ലഭൻ
ഷിക്കാഗോ യൂണിവേഴ്സിറ്റിയുടെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട്, ഭാരതത്തിലെ 58,000 ഫാക്ടറികളിൽ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന ചില കാര്യങ്ങൾ കണ്ടെത്തി. ഒരു ശതമാനം താപനില വർധിച്ചാൽ വ്യവസായങ്ങളുടെ വരുമാനത്തിൽ രണ്ടു ശതമാനം ഇടിവുണ്ടായേക്കും.
2030ൽ അത്യുഷ്ണം മൂലം തൊഴിലാളികളുടെ ഉത്പാദനക്ഷമതയിൽ കുറവുണ്ടാകുന്നതുകൊണ്ട്, ദേശീയ വരുമാനത്തിൽ നാലര ശതമാനം വരെ ഇടിവുണ്ടാകാം. എന്ന് പറഞ്ഞാൽ, പതിനായിരക്കണക്കിനു കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുക. മാത്രമല്ല, നല്ലൊരു ശതമാനം ആളുകളുടെയും ശാരീരിക, മാനസിക ആരോഗ്യവും ചൂടു കൂടുമ്പോൾ ക്ഷയിച്ചുപോകുന്നതുകൊണ്ട് വൻ സാമ്പത്തികനഷ്ടം രാജ്യം നേരിടേണ്ടി വരും.
രാഷ്ട്രീയക്കാർ മറന്നു
ഏറ്റവും കൂടിയ ചൂടാണ് ഈ വർഷം ലോകം കണ്ടത്. കേരളത്തെയും വല്ലാതെ ബാധിച്ചു. ഏലം, കുരുമുളക്, നെല്ല് എന്നിവ കരിഞ്ഞുണങ്ങി. കന്നുകാലികൾ പലേടത്തും ചത്തു വീണു. അതീവ ഗൗരവ വിഷയമായിട്ടും പ്രകടനപത്രികകളിൽ അപ്രധാന വിഷയങ്ങളുടെ കൂട്ടത്തിലായിരുന്നു പരിസ്ഥിതിക്ക് ഇടം. രാഷ്ട്രീയക്കാർക്കു പ്രധാനം അടുത്ത തെരഞ്ഞെടുപ്പ് മാത്രമാണ്, അടുത്ത തലമുറയുടെ ഭാവിയല്ല.
മലിനീകരണം, വരൾച്ച, വെള്ളപ്പൊക്കം, ചുഴലിക്കൊടുങ്കാറ്റ്, കാട്ടുതീ എന്നിങ്ങനെ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ, രാഷ്ട്രീയം, രാജ്യം, മതം ഇവ പറഞ്ഞു പരസ്പരം കൊല്ലാൻ ഒരുന്പെട്ടുനിൽക്കുന്ന മനുഷ്യന്റെ അവസ്ഥ മൃഗങ്ങളേക്കാൾ ദയനീയം. മൃഗങ്ങൾ കുറഞ്ഞപക്ഷം വനങ്ങൾ വെട്ടിത്തെളിക്കുന്നില്ല, വിഷവായു പുറത്തുവിടുന്നില്ല, ആവശ്യത്തിൽ കവിഞ്ഞു ഭക്ഷിക്കുന്നില്ല, പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നില്ല, ആയുധങ്ങൾ കണ്ടുപിടിക്കുന്നില്ല, മതവിശ്വാസത്തിന്റെ പേരിൽ മറ്റുള്ളവരെ കൊല്ലുന്നില്ല. അവ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കി, മനുഷ്യൻ നേടിയ പുരോഗതി (?) തകർക്കുന്നുമില്ല.
ആഗോള തീവ്രവാദം
2023ലെ ലോക സൈനികച്ചെലവ്, തലേ വർഷത്തേക്കാൾ 6.8 ശതമാനം കൂടി 2,443 ബില്യൺ ഡോളറായി. കഴിഞ്ഞ ഒൻപതു വർഷങ്ങളായി അഞ്ചു ഭൂഖണ്ഡങ്ങളിലും സൈനികച്ചെലവ് കൂടുകയാണെന്നതു ജനങ്ങൾക്കു നല്ല വാർത്തയല്ല. ഈ വർഷം, ഇപ്പോൾത്തന്നെ ലോകത്തിൽ ചെറുതും വലുതുമായിട്ടുള്ള 13 യുദ്ധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
യൂറോപ്പിന്റെ ഭക്ഷ്യകലവറയായ യുക്രെയ്നിൽ, രാസായുധങ്ങൾ പ്രയോഗിച്ചതോടെ ഭക്ഷ്യോത്പാദനം മൂന്നിലൊന്നായി ചുരുങ്ങിയെന്നാണ് ബിബിസിയുടെ ഒരു സർവേയിൽ കണ്ടെത്തിയത്. യൂറോപ്പിനെ മാത്രമല്ല, ലോകത്തെത്തന്നെ ഒരു ഭക്ഷ്യ പ്രതിസന്ധിയിലേക്കു തള്ളിവിടാൻ ഈ യുദ്ധം കാരണമാകും. ദരിദ്രരാജ്യങ്ങളിലെ പൗരൻ ഒരു ദിവസം ശരാശരി 1.95 ഡോളർ ഭക്ഷണത്തിനു ചെലവിടുമ്പോൾ, യുദ്ധത്തിനുവേണ്ടി ഒരാൾ അഞ്ചു ഡോളറാണ് ചെലവിടുന്നത്. ആഗോളതലത്തിലെ ആകെ സൈനികച്ചെലവിന്റെ വെറും ഏഴു ശതമാനംകൊണ്ട് ലോകത്തിലെ മുഴുവൻ പട്ടിണിയും തുടച്ചുനീക്കാനാകും. എന്നിട്ടും രാഷ്ട്രീയ നേതൃത്വങ്ങൾക്കു സമാധാനത്തിൽ താത്പര്യമില്ല. പിന്നെങ്ങനെ ഇവർ സുസ്ഥിര വികസനം സാധ്യമാക്കും? ഇതാണോ പുരോഗതി?
ആഗോള തീവ്രവാദ സൂചികയനുസരിച്ചു, 2024ൽ തീവ്രവാദംകൊണ്ടുണ്ടായ മരണം 22 ശതമാനം പെരുകി. 2015 മുതലുണ്ടായ തീവ്രവാദ ആക്രമണങ്ങളിൽ 75 ശതമാനം മരണങ്ങൾക്കും കാരണം,എട്ടു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ നാലു കുപ്രസിദ്ധ ഇസ്ലാമിക ഭീകരസംഘടനകളാണ്. ഇന്ന് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ മുതലായ രാജ്യങ്ങളിലേക്കും ഭീകരവാദം വ്യാപിച്ചതിനാൽ, ലോകത്തിന്റെ പുരോഗതിയെ പിറകോട്ടടിക്കുന്ന സാമൂഹ്യ ശാപമായി തീവ്രവാദം മാറിയിരിക്കുന്നു.
അനങ്ങാപ്പാറ നേതൃത്വം
ഭരണകർത്താക്കളിൽ എത്ര പേർക്കു മനുഷ്യരാശി നേരിടുന്ന പൊതു പ്രതിസന്ധികളെക്കുറിച്ച് ധാരണയുണ്ട്? ലോകത്തെ രക്ഷിക്കാൻ ആത്മാർഥ ശ്രമങ്ങളുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഐക്യരാഷ്ട്രസഭയുടെ പ്രസിഡന്റ് മുതൽ നമ്മുടെ നാട്ടിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും വരെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
രാഷ്ട്രീയക്കാരുടെ കാലുമാറ്റവും ചെളിവാരിയേറുമൊന്നും പ്രകൃതിയുടെ അടുത്തു വിലപ്പോകില്ല. ഏതെങ്കിലും നേതാവ് വിചാരിച്ചാൽ പ്രകൃതിക്ഷോഭങ്ങളെ തടയാൻ കഴിയില്ല. മതതീവ്രവാദികൾ എത്ര ഭീകരപ്രവർത്തനങ്ങൾ നടത്തി "മദ'ത്തെ വളർത്തിയാലും ഒരു മഹാമാരി വന്നാൽ, വിശ്വാസികളും കാഫിറുകളും ഒരേ മണ്ണിൽ ലയിച്ചുതീരും. ഇതൊക്കെയാണ് സുസ്ഥിര ജീവിതത്തിലെ പ്രകൃതി സത്യങ്ങൾ. ഇതു പരിഗണിക്കാതെയുള്ള ഭരണത്തിനും ഗവേഷണത്തിനും വികസനത്തിനും അല്പായുസ് മാത്രമേ കാണൂ.
എന്താണ് പരിഹാരം?
പാരിസ്ഥിതിക ആധ്യാത്മികതയാണ് ഒരു പ്രധാന പരിഹാരം. 2024ലെ പരിസ്ഥിതിദിന മുദ്രാവാക്യം "നമ്മുടെ ഭൂമി നമ്മുടെ ഭാവി'എന്നതായിരുന്നു. പരിസ്ഥിതിദിനത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ച സിനിമയുടെ പേര് "മണ്ണിനൊരുമ്മ'എന്നതും. യുഎൻ പരിസ്ഥിതി വിഭാഗം പറയുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ വിവിധ മതങ്ങളിൽ മനുഷ്യനും മണ്ണും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പറയുന്നുണ്ട്.
സുസ്ഥിര ലോകത്തിനും ജീവിതത്തിനും ഉതകുന്ന അനേകം മൂല്യങ്ങൾ എല്ലാ മതങ്ങളിലും കാണാം. ഇവയെ മതങ്ങളിലെ ഹരിത സുസ്ഥിര മൂല്യങ്ങൾ എന്നു വിളിക്കാം. മണ്ണിനെയും ഭൂമിയെയും കുറിച്ചുള്ള ലോകത്തിലെ മൂന്നു മതങ്ങളിലെ പ്രതിപാദ്യം മാത്രമെടുത്തു പാരിസ്ഥിതിക ആധ്യാത്മികതയുടെ പ്രസക്തിയെന്തെന്നു നോക്കാം.
മതങ്ങളിലെ പൃഥ്വീ ദർശനം
ഉല്പത്തി പുസ്തകം:
3.19 : "മനുഷ്യാ നീ മണ്ണാകുന്നു; മണ്ണിലേക്കു തന്നെ നീ മടങ്ങുന്നു'.
9 .20 : "നോഹ മണ്ണിന്റെ മകനാകുകയും ഒരു മുന്തിരിവള്ളി നടുകയും ചെയ്തു'.
മതങ്ങളിലെ മണ്ണിന്റെ പ്രാധാന്യം, ആധുനിക ശാസ്ത്രവും സമ്മതിക്കുന്നുണ്ട്. മണ്ണിലുള്ള മഗ്നീഷ്യം, കാൽസ്യം, പൊട്ടാസിയം, ഫോസ്ഫറസ്, ഇരുമ്പ് മുതലായ ഘടകങ്ങൾ മണ്ണിലുണ്ടാകുന്ന ആഹാരപദാർഥങ്ങളിലൂടെ മനുഷ്യശരീരമായിത്തീരുന്നു. മരണത്തോടെ ഈ ശരീരം മണ്ണിലേക്കുതന്നെ മടങ്ങുന്നു.
മനുഷ്യൻ ആത്യന്തികമായി മണ്ണിൽനിന്നു വരികയും മണ്ണിൽ നിലനിൽക്കുകയും മണ്ണിലേക്കു തിരിച്ചുപോവുകയും ചെയ്യുന്നതിനാൽ, ഈശ്വരസൃഷ്ടിയായ മണ്ണിനെയും അതിലെ വിഭവങ്ങളെയും ഒരമ്മയെ പോലെ കരുതണമെന്നതാണ് ആധ്യാത്മിക മൂലധനം. അതനുസരിച്ചു ജീവിക്കുന്നതാണ് സാമൂഹ്യ മൂലധനം. ഇതു രണ്ടും മതത്തിൽനിന്ന് ആർജിക്കുമ്പോൾ അത് പാരിസ്ഥിതികാധ്യാത്മികത.
ഈ വക മൂല്യങ്ങൾ ആർജിക്കുന്നതിൽ മനുഷ്യർ തമ്മിൽ മത്സരിച്ചാലും കുഴപ്പമില്ല. കാരണം, ഈ മത്സരത്തിലൂടെ ഭൂമിമാതാവ് കുറേക്കൂടി ആരോഗ്യവതിയാകും. നോഹയെപ്പോലെ മണ്ണിന്റെ മകനായി ജീവിക്കുമ്പോൾ മത്സരം കുറയുന്നു. പ്രകൃതിയുമായി രമ്യതയിൽ കഴിയണമെന്നതാണ് ഈ മഹത് വചനത്തിന്റെ ആന്തരികാർഥം. അല്ലാതെ വികസനവും വ്യവസായവും പാടേ ഉപേക്ഷിക്കണമെന്നല്ല.
ലോകത്തിൽ ക്രൈസ്തവ സഭകൾ പരിസ്ഥിതി സംരക്ഷണത്തിന് ഇപ്പോൾ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. യൂറോപ്പിൽ പലേടത്തും ഹരിത പള്ളികൾ (Green Churches) രൂപപ്പെട്ടുകഴിഞ്ഞു. ആധ്യാത്മികതയും വിദ്യാഭ്യാസവും ആരാധനാ രീതികളും വികസന പരിപാടികളും പ്രകൃതി സൗഹൃദമാക്കി ഭാവിതലമുറകൾക്കായി വിഭവങ്ങൾ സംരക്ഷിക്കുന്നു.
ഭാരതത്തിലും ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ട്. മുംബൈയിലെ മാഹിം ക്രിസ്ത്യൻ പള്ളി കാർബൺ ബഹിർഗമനം കുറച്ചുകൊണ്ടു ഭൗമതാപനത്തിനു തടയിടുന്നത് അനുകരണീയ മാതൃകയാണ്. കേരള കത്തോലിക്കാ ബിഷപ്സ് കൗൺസിൽ, 2012ൽ തന്നെ "പ്രകൃതി സംരക്ഷണം ദൈവവിശ്വാസത്തിന്റെ പ്രതീക' മാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സഭകളിലും ഇതേ ആശയം ശക്തിപ്പെട്ടുകഴിഞ്ഞു.
(തുടരും)