Tuesday, July 2, 2024 12:10 AM IST
ഡോ. ടി.വി. മുരളീവല്ലഭൻ
2023ൽ ലോകത്തിലെ 84.4 ശതമാനം ജനങ്ങളും ഏതെങ്കിലും തരത്തിലുള്ള മതവിശ്വാസം വച്ചുപുലർത്തുന്നവരാണെന്നാണ് കണക്കുകൾ. രാഷ്ട്രീയ തത്വസംഹിതകൾക്കോ ശാസ്ത്രത്തിനോ നൽകാൻ സാധിക്കാത്ത ആശ്വാസം കിട്ടുന്നതുകൊണ്ടാണല്ലോ ബഹുഭൂരിപക്ഷം ജനങ്ങളും മതവിശ്വാസം കൊണ്ടുനടക്കുന്നത്. ഇന്നു ലോകത്തു ലഭ്യമായിട്ടുള്ള ഏറ്റവും പ്രബലമായ ആധ്യാത്മിക സാമൂഹ്യമൂലധനമാണ് (Spiritual & Social Capital) മതവിശ്വാസം. ഒട്ടേറെ പിഴവുകളും അപഭ്രംശങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിൽകൂടിയും ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞാൽ, ലോകം ഇന്നു നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തിൽനിന്നും യുദ്ധങ്ങളിൽനിന്നും മതതീവ്രവാദത്തിൽനിന്നു പോലും രക്ഷിക്കാൻ മതത്തിനു സാധിക്കുമെന്നത് ചിലപ്പോൾ വിരോധാഭാസമായി തോന്നിയേക്കാം. അപാരമായ ഈ ആധ്യാത്മിക സാമൂഹ്യ മൂലധനത്തിന്റെ ക്രിയാത്മകമായ വിനിയോഗം, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രത്യേക സാഹചര്യത്തിൽ, പണ്ടെന്നതിനേക്കാൾ പ്രസക്തവും പ്രധാനവുമാണ്. ഈ വാദഗതിയുടെ സാധ്യത അന്വേഷിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.
ലോകം വഴിത്തിരിവിൽ
ലോകചരിത്രത്തിൽ 2024 വർഷത്തിന് ഒരു പ്രത്യേകതയുണ്ട്. ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന (49%) യൂറോപ്യൻ യൂണിയനിലെയും കൂടാതെ 64 രാജ്യങ്ങളിലെയും ജനങ്ങൾ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചുകൊണ്ടിരിക്കുന്ന വർഷമാണിത്! മനുഷ്യരാശിയുടെ പകുതിയോളം ഭാഗം ഏതു തരത്തിലുള്ള ഭരണകർത്താക്കളെയാണ് തെരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ലോകത്തിന്റെ ഭാവി നിലനിൽക്കുന്നത്.
1990കളിൽ സോഷ്യലിസം കാലഹരണപ്പെട്ടപ്പോൾ ചൈനയും റഷ്യയും ഉൾപ്പെടെയുള്ള ലോകത്തിലെ എല്ലാ രാജ്യങ്ങളുംതന്നെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള മുതലാളിത്ത വ്യവസ്ഥിതിയാണ് പിന്തുടരുന്നത്. ലോകരാജ്യങ്ങളിലെ രാഷ്ട്രീയ നയങ്ങളാണ് പരിസ്ഥിതിയെയും വികസനത്തെയും നിർണയിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 1972 തൊട്ട് ഐക്യരാഷ്ട്രസഭയും രാഷ്ട്രീയ നേതൃത്വങ്ങളും ശാസ്ത്രജ്ഞരും നിരന്തരം പ്രവർത്തിച്ചിട്ടും പരിസ്ഥിതിപ്രശ്നം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. 1945 മുതൽ യുഎന്നിന്റെ നേതൃത്വത്തിൽ യുദ്ധങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചിട്ടും ഇതുവരെ വിജയിച്ചിട്ടില്ല. 1990കളിൽ തുടങ്ങിയ മതതീവ്രവാദം, അതിതീവ്രവാദമായി ഇന്നും തുടരുന്നു.
നാം ജീവിക്കുന്ന ലോകം
ഈ ലോകത്തിൽ വെളിച്ചവും ഇരുട്ടുമുണ്ട്, ചൂടും തണുപ്പുമുണ്ട്, കയറ്റവും ഇറക്കവുമുണ്ട്. ഇവയിൽ ഏതെങ്കിലും ഒന്നു മാത്രമായി നിലനിൽക്കില്ല. ഈ വൈരുധ്യങ്ങൾ വേണ്ട അനുപാതത്തിൽ ചേരുമ്പോഴാണ് ലോകം നിലനിൽക്കുന്നത്. ഇവയെല്ലാമുള്ളതുകൊണ്ടാണ് ലോകം വൈരുധ്യ വൈവിധ്യങ്ങളാൽ നിറഞ്ഞിരിക്കുന്നുവെന്നു നാം പറയുന്നത്.
സൂര്യനിൽനിന്നുള്ള ചൂടും വെളിച്ചവും (അഗ്നി) ഇപ്പോൾ കിട്ടുന്നതിനേക്കാൾ വളരെ കൂടുതലായോ കുറഞ്ഞോ വന്നാൽ, ജീവനോടൊപ്പം മറ്റു പല വസ്തുക്കളും അപ്രത്യക്ഷമാകും. ഉയർന്ന പർവതങ്ങൾ മാത്രമുള്ളിടത്തും അഗാധമായ താഴ്വാരങ്ങളിലും മനുഷ്യജീവിതം ദുസ്സഹമാണ്. വെള്ളം അധികമായാൽ വെള്ളപ്പൊക്കം, തീരെ കുറഞ്ഞാൽ വരൾച്ച. രണ്ടവസ്ഥയും ജീവന് അപകടകരം. വായുവിൽ കാർബൺ ഡൈ ഒാക്സൈഡ് അധികമായാലും കുറഞ്ഞാലും പ്രശ്നം.
മണ്ണിലെ പോഷകങ്ങൾ കൂടിയാലും കുറഞ്ഞാലും ദോഷം. അതുകൊണ്ടു ജീവൻ ഈ ഭൂമുഖത്തു നിലനിൽക്കുന്നത് വൈവിധ്യങ്ങളും വൈരുധ്യങ്ങളുമായ അനേകം ഘടകങ്ങളുടെ ഒരു ആനുപാതിക സന്തുലിതാവസ്ഥയിലാണ് (Proportional equilibrium). ഈ ആനുപാതിക സന്തുലിതാവസ്ഥയെയാണ് നിലനിൽപ്പിന്റെ, വൈവിധ്യത്തിലെ ഏകത്വമെന്നു (Unity in Diversity) പറയുന്നത്.
അതേപോലെ, നമ്മുടെയെല്ലാം ജീവിതത്തിൽ സ്നേഹമുണ്ട്, ദ്വേഷമുണ്ട്, അനുകമ്പയുണ്ട്, ആർദ്രതയുണ്ട്, ശാന്തതയുണ്ട്, കോപമുണ്ട്, സഹിഷ്ണുതയുണ്ട്, അസഹിഷ്ണുതയുണ്ട്, ഹിംസയുണ്ട്, അഹിംസയുണ്ട്. ഇതിലേതു ഭാവമാണ് ഒരാളുടെ സ്വഭാവത്തിൽ കൂടുതൽ പ്രകടമാകുന്നത് എന്നതിനെ ആശ്രയിച്ചാണ് അയാളുടെയും ബാക്കിയുള്ളവരുടെയും സുഖവും സമാധാനവും അഭിവൃദ്ധിയും സമൂഹത്തിലെ സന്തുലിതാവസ്ഥയും നിലകൊള്ളുന്നത്.
അക്രമവും അഴിമതിയും അഹങ്കാരവും പണമോഹവുമൊക്കെ നിറഞ്ഞ മനഃസ്ഥിതിയാണ് കൂടുതൽ മനുഷ്യർക്കുള്ളതെങ്കിൽ, ആ സമൂഹത്തിൽ സുസ്ഥിര പുരോഗതിയും സമാധാനവും നിലനിർത്താൻ ബുദ്ധിമുട്ടാണ്. ഈവക സ്വഭാവദൂഷ്യങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കുന്ന ഭരണകൂടങ്ങളുംകൂടി ഒപ്പമുണ്ടെങ്കിൽ, ഏതു പ്രശ്നവും വഷളാക്കി പ്രതിസന്ധികളാക്കിത്തീർക്കും. പരിഹാരം കണ്ടെത്താൻ പ്രയാസമാകുമ്പോൾ പ്രശ്നം പ്രതിസന്ധിയാകുന്നു.
പ്രശ്നം പ്രതിസന്ധികളിലേക്ക്
മനുഷ്യവർഗത്തെ മാത്രം കണക്കിലെടുത്തുകൊണ്ടുള്ള വികസനപ്രവർത്തനങ്ങളാണ് പ്രശ്നങ്ങളെ പ്രതിസന്ധികളാക്കുന്നത്. എന്നാൽ, മറ്റു ജീവിവർഗങ്ങളുണ്ടെങ്കിൽ മാത്രമേ മനുഷ്യൻ ജീവിക്കൂ. ഉദാഹരണത്തിന്, തേനീച്ചയില്ലെങ്കിൽ മൂന്നു വർഷംകൊണ്ട് സസ്യലോകത്തെ കായ്കനികൾ ഇല്ലാതെയാകും. ഫലമോ വലിയ ഭക്ഷ്യക്ഷാമവും. കാലാവസ്ഥാ വ്യതിയാനം തൊട്ടു മതതീവ്രവാദം വരെയുള്ള എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ, മനുഷ്യരുടെ അസന്തുലിതമായ ദുഷിച്ച മനസുകളാണ്.
പരിസ്ഥിതിയുടെയും വ്യവസ്ഥിതിയുടെയും (സമൂഹത്തിന്റെയും) സന്തുലിതമായ നിലനിൽപ്പും പുരോഗതിയും ആത്യന്തികമായി മനുഷ്യന്റെ മനഃസ്ഥിതിയെ ആശ്രയിച്ചാണിരിക്കുന്നത്.
അനേകം ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്, അമിത ജനസംഖ്യയും അമിത ഉത്പാദനവും അമിത ഉപഭോഗവും ഭൂമിക്കുമേൽ ഏൽപ്പിക്കുന്ന സമ്മർദം മൂലം, കാലാവസ്ഥാ വ്യതിയാനവും ഭൗമ താപനവും മലിനീകരണവും വനനാശവും മരുഭൂമിവത്കരണവും ഒക്കെക്കൂടി ജീവനുതന്നെ ഭീഷണിയാകുന്നുവെന്നാണ്. ഒരു വെള്ളപ്പൊക്കം, ഒരു വരൾച്ച, ഒരു ഭൂകമ്പം, ഒരു കൊടുങ്കാറ്റ്... മനുഷ്യൻ കെട്ടിപ്പൊക്കിയതൊക്കെ നിമിഷങ്ങൾകൊണ്ട് ചീട്ടുകൊട്ടാരം പോലെ തകരുന്നതു നോക്കി നെടുവീർപ്പിടാൻ വിധിക്കപ്പെട്ടവരാകുന്നു നാം.
അനുഭവങ്ങൾ പാളിച്ചകൾ
2050 ആകുമ്പോഴേക്കും ആഗോള കാലാവസ്ഥാ വ്യതിയാനം മൂലം ലോകം നേരിടുന്ന സാമ്പത്തിക നഷ്ടം 3.1 ട്രില്ല്യൻ ഡോളർ (3,10,000 കോടി ഡോളർ) വരെ ഉയരാൻ സാധ്യതയുണ്ടെന്നു ലോക സാമ്പത്തിക ഫോറത്തിന്റെ 2024ലെ പഠനം പറയുന്നു. ഒരു മണിക്കൂറിൽ കാലാവസ്ഥാ വ്യതിയാനം വരുത്തിവയ്ക്കുന്നത് 16 ദശലക്ഷം ഡോളറിന്റെ (12,800 കോടിരൂപ) നഷ്ടമാണെന്നു മറ്റൊരു പഠനം പറയുന്നു. ഒരു ശതമാനം അന്തരീക്ഷ താപനില ഉയർന്നാൽ, 12 ശതമാനം ലോക വരുമാനത്തിൽ കുറവുണ്ടാകുന്ന അപകടകരമായ പ്രതിഭാസമാണ് ഭൗമതാപനം. അങ്ങനെ സംഭവിക്കുമ്പോൾ, സമ്പാദ്യവും നിക്ഷേപവും കുറയും, തൊഴിലില്ലായ്മ വർധിക്കും, വികസനം മുരടിക്കും, പട്ടിണിയും ദാരിദ്ര്യവും അസ്വസ്ഥതകളും സമൂഹത്തിൽ വർധിക്കും. അതുകൊണ്ടു വികസനത്തെ മാത്രം മുറുകെപ്പിടിച്ചുകൊണ്ട് ഇനിയുള്ള കാലം ഒരു രാജ്യത്തിനും മുൻപോട്ടു പോകാൻ സാധ്യമല്ല.
195 രാജ്യങ്ങളിൽനിന്നുള്ള 234 ശാസ്ത്രജ്ഞന്മാർ, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു വിലയിരുത്തിക്കൊണ്ടുള്ള റിപ്പോർട്ട്, 2021ൽ പ്രസിദ്ധീകരിച്ചു. അതിൽ യുഎൻ പ്രസിഡന്റ് അന്റോണിയോ ഗുട്ടെറസ് പറയുന്നു, "കൽക്കരിയും പെട്രോളും ഗ്യാസും ഭൂമിയുടെ മരണത്തിന്റെ മണിമുഴക്കമാണ്. 1.5 ഡിഗ്രി സെൽഷസ് കൂടുതൽ ചൂടിലേക്കു ലോകം ഒരു തിരിച്ചുപോക്കില്ലാത്ത വിധം പാഞ്ഞടുത്തുകൊണ്ടിരിക്കുന്നു. ഇത് ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കി, സമുദ്രവിതാനം ഉയർത്തി, കടലോര പ്രദേശങ്ങളെ മുഴുവൻ കവർന്നെടുക്കും.
(തുടരും).
(ലേഖകൻ കുട്ടിക്കാനം മരിയൻ കോളജിലെ മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെയും സുസ്ഥിര വികസന കേന്ദ്രത്തിന്റെയും ഡയറക്ടറാണ്).