Monday, July 1, 2024 3:37 AM IST
റവ. ഡോ. ബിനു കുന്നത്ത്
ആരോഗ്യസംരക്ഷണ മേഖലയിൽ നിലനിൽക്കുന്ന വെല്ലുവിളികൾക്കും പ്രതീക്ഷകൾക്കും ഏറെ വൈവിധ്യമുണ്ട്. സമഗ്രമായ പരിചരണം, സാമ്പത്തിക പ്രതിബന്ധങ്ങൾ, രാഷ്ട്രീയ ഇടപെടലുകൾ എന്നിവയെല്ലാം ഈ മേഖലയെ വളരെയധികം സ്വാധീനിക്കുന്നു. ആരോഗ്യസംരക്ഷണമേഖലയിലെ ചെലവുകൾ ഇന്ന് വികസിത രാജ്യങ്ങൾക്കുപോലും ഭാരമേറിയതായിത്തീർന്നിരിക്കുന്നു.
അടുത്ത ദശകത്തിൽ കേരളത്തിൽ ജനസംഖ്യയിലെ 20 ശതമാനം സ്ത്രീകളുടെ ശരാശരി ആയുർദൈർഘ്യം 78ഉം പുരുഷന്മാരുടേത് 74ഉം ആയി മാറുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് ശരാശരി ആയുർദൈർഘ്യം 70 എന്ന തോതിലാണ്.
ആയുർദൈർഘ്യവും ആരോഗ്യകരമായ ആയുസും തമ്മിലുള്ള അന്തരം ശാരീരികമായും വൈകാരികമായും സാമ്പത്തികമായും മനുഷ്യർക്ക് വെല്ലുവിളി ഉയർത്തുന്ന കാലഘട്ടത്തിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഓർമക്കുറവ് ഉൾപ്പെടെ വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങൾ സമൂഹത്തെ കീഴടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ആരോഗ്യവിദഗ്ധരുടെ പങ്ക് പ്രധാനമാണ്. നാം ഇന്ന് ആചരിക്കുന്ന ഡോക്ടേഴ്സ് ഡേ ആരോഗ്യരംഗത്തെ ഇത്തരം സങ്കീർണതകളെ കൂടി ഓർമപ്പെടുത്തുന്നു. ഡോക്ടർമാരുടെ മഹത്തായ സേവനങ്ങളെ സ്മരിക്കാനായി ആചരിക്കുന്ന ഈ ദിവസം, അവരുടെ പ്രയത്നങ്ങൾക്കും സമർപ്പണത്തിനുമുള്ള ആദരവിന്റെ പര്യായം കൂടിയാണ്.
വാർധക്യസഹജമായ രോഗങ്ങൾ, ജീവിതശൈലീ രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ വളർച്ചയോടൊപ്പം, ഈ ആരോഗ്യപരമായ വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ഡോക്ടർമാരുടെ പങ്ക് അനിവാര്യമാണ്. ഇന്ത്യയിൽ പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കൊപ്പം സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവരും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ നിർണായക പങ്കാണ് വഹിക്കുന്നത്.
ജനങ്ങളുടെ ആരോഗ്യാവസ്ഥ മെച്ചപ്പെടുത്താൻ നാം വിവിധ മാർഗങ്ങൾ അവലോകനം ചെയ്യുന്നു. പൊതുജനാരോഗ്യ മേഖലയിൽ നിക്ഷേപം വർധിപ്പിച്ച്, ഡോക്ടർമാരുടെ പരിശീലനം മെച്ചപ്പെടുത്തുകയും അവരുടെ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയും വേണം. ജനങ്ങളുടെ ആരോഗ്യ അവബോധം വർധിപ്പിക്കാനും നിത്യജീവിതത്തിൽ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും പ്രോത്സാഹിപ്പിക്കാം. ഡോക്ടർമാരുടെ സേവനവും അവരുടെ പ്രതിബദ്ധതയും സാമൂഹ്യാരോഗ്യത്തിന്റെ ആധാരം എന്ന നിലയിൽ എല്ലാവരും ആദരവോടെ വിലമതിക്കേണ്ടതാണ്.
അന്തസും സമർപ്പണവും നിറഞ്ഞ ഡോക്ടർമാരുടെ സേവനം സമൂഹത്തിൽ എത്രമാത്രം നിർണായകമാണെന്ന് ഡോക്ടേഴ്സ് ഡേ നമ്മെ ഓർമപ്പെടുത്തുന്നു. ഈ ദിനത്തിൽ ഡോക്ടർമാരുടെ സേവനങ്ങളെ ആദരിച്ച്, അവർക്കുള്ള നമ്മുടെ നന്ദി പ്രകടിപ്പിക്കാം. അവരുടെ അതുല്യസേവനം നമ്മുടെ ജീവൻ രക്ഷിക്കാനായി, നമ്മുടെ ആരോഗ്യസംരക്ഷണത്തിനായി എന്നും ഉണ്ടാകും.
ആരോഗ്യസംരക്ഷണം ലോകത്താകമാനം വർധിച്ച സാമ്പത്തികനിക്ഷേപം ആവശ്യമുള്ള മേഖലയായി മാറിക്കഴിഞ്ഞു. ആരോഗ്യസംരക്ഷണ ചെലവുകൾ വർധിക്കുന്നത് മിക്ക രാജ്യങ്ങൾക്കും താങ്ങാനാകാത്ത ഭാരമാണ് ഇപ്പോൾ നൽകുന്നത്. കൂടാതെ, ഡോക്ടർമാരുടെയും നഴ്സുമാരുടെയും ലഭ്യത കുറയുന്നത് മിക്ക പ്രദേശങ്ങളിലും പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.
ഈ സാഹചര്യത്തിലും ആരോഗ്യരംഗത്തിന് ഉണർവ് നൽകുന്ന നിരവധി പ്രതീക്ഷകളുണ്ട്. നവീന സാങ്കേതിക വിദ്യകൾ അതായത് ടെലിമെഡിസിൻ, നിർമിത ബുദ്ധി അധിഷ്ഠിത ആരോഗ്യപരിശോധനകൾ, നൂതന മരുന്നുകൾ എന്നിവ ആരോഗ്യ പരിചരണത്തെ മെച്ചപ്പെടുത്തുകയും രോഗ നിർണയം, പരിചരണം , ചികിൽസ എന്നിവയെ കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യുന്നുണ്ട്. കിടമത്സരങ്ങളുടെ ഇടം കൂടിയാണ് ഇന്ന് നമ്മുടെ ആരോഗ്യരംഗം. ലാഭേച്ഛ കൂടാതെ മാനവികതയുടെ മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് ആരോഗ്യരംഗം ആരോഗ്യപൂർണമാകുന്നത്. നമുക്ക് പ്രതീക്ഷയും ശക്തിയും നൽകുന്ന കർമമേഖലയായി ഡോക്ടർമാരുടെ സേവനത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചതും ഇതുകൊണ്ടുതന്നെയാണ്. കർമപഥത്തിലേക്ക് പ്രവേശിക്കുന്ന ഓരോ ഡോക്ടർക്കും ഈ പ്രതീക്ഷ സഫലീകരികാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
(ഡയറക്ടർ, കാരിത്താസ് ഹോസ്പിറ്റൽ കോട്ടയം)