Saturday, June 29, 2024 10:11 PM IST
അനന്തപുരി /ദ്വിജൻ
1970കളിൽ ഭാരതത്തിലെ കത്തോലിക്കാ സഭാ വൃത്തങ്ങളിൽ നിറഞ്ഞുനിന്ന ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ ഒരു ആഹ്വാനമുണ്ടായിരുന്നു. “ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളിൽ...”
ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റ കേരളത്തിലെ ഇടതു മുന്നണിക്കും അതാണ് ഏറ്റവും മികച്ച വഴി. നിങ്ങൾ നന്നായാൽ നിങ്ങൾക്കു രക്ഷപ്പെടാം. തിരുത്താൻ തങ്ങൾക്കൊന്നും ഇല്ലെന്ന് ആരും കരുതരുത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റും നേടിയ ജനാധിപത്യ മുന്നണിക്ക് 2021ൽ നിയമസഭയിൽ ഭൂരിപക്ഷം പിടിക്കാനായില്ലെന്ന് ഓർക്കണം.
പാർട്ടി തിരുത്തണം
ലോക്സഭാ തെരഞ്ഞെടുപ്പു ഫലങ്ങളെ ഇടതുമുന്നണിക്കു നേതൃത്വം കൊടുക്കുന്ന സിപിഎം എങ്ങനെ കാണുന്നുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജൂണ് 27ന് പാർട്ടി പത്രത്തിൽ എഴുതി. ഇതിൽ രണ്ടു തരം സമീപനമുണ്ട്. തെരഞ്ഞെടുപ്പിൽ കനത്ത പരാജയമുണ്ടായി.
എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘മിക്കവാറും’ സംഭവിക്കുന്നതുപോലെ യുഡിഎഫ് കൂടുതൽ സീറ്റ് നേടി എന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ ഒരു ലാഘവത്വം കാണാം. എങ്കിലും സിപിഎം അപകടം തിരിച്ചറിഞ്ഞ മട്ടുണ്ട്. കാരണം, ജൂണ് മൂന്നാം വാരത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും അഞ്ചു ദിവസം സമ്മേളിച്ചു. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും യോഗത്തിൽ സംബന്ധിച്ചു. തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റുകളും ജില്ലാ കമ്മിറ്റിയും ചേർന്നു വിലയിരുത്തി.
ജൂണ് 28 മുതൽ 30 വരെ ഡൽഹിയിൽ കേന്ദ്ര കമ്മിറ്റി ചേരും. ജൂലൈ രണ്ടു മുതൽ നാലു വരെ കേരളത്തിൽ നാലു മേഖലാ യോഗങ്ങൾ നടത്തും. ഈ യോഗങ്ങളിൽ യെച്ചൂരിയും കാരാട്ടും പങ്കെടുക്കും. തുടർന്നു ജില്ലാ കേന്ദ്രങ്ങളിൽ വിവിധ മേഖലകളായി തിരിച്ചു കാര്യങ്ങൾ വിശദീകരിക്കും. ലോക്കൽ തലത്തിൽ ജനകീയ കൂട്ടായ്മകളും ബൂത്തുതല പരിശോധനയുമുണ്ടാകും. അതായത്, തെരഞ്ഞെടുപ്പുഫലത്തെ പാർട്ടി പേടിക്കുന്നുവെന്നു ചുരുക്കം.
നായകനെ മാറ്റിയാൽ
നായകനെ മാറ്റുന്നതല്ല, ശൈലി മാറ്റുന്നതാണു പ്രധാനം. നായകനെ മാറ്റിയാലും ജനങ്ങളുടെ മനസിൽ വലിയ ചലനം ഉണ്ടാകാനിടയില്ലെന്നു തെളിയിച്ച ഒരു സംഭവം കേരളചരിത്രത്തിലുണ്ട്. 1995ൽ കോണ്ഗ്രസ് അവരുടെ മുഖ്യമന്ത്രി കരുണാകരന്റെ ശൈലിയിൽ മനസുമടുത്ത് അദ്ദേഹത്തെ മാറ്റി പകരം എ.കെ. ആന്റണിയെ കൊണ്ടുവന്നു. ലാളിത്യത്തിന്റെയും സംശുദ്ധിയുടെയും പ്രതീകമായി വാഴ്ത്തപ്പെടുന്ന ആന്റണി ചാരായനിരോധനം പോലുള്ള അതിവിപ്ലവകരമായ ഭരണപരിഷ്കാരവും കൊണ്ടുവന്നു. പക്ഷേ, 1996ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റു. ഭരണവിരുദ്ധ വികാരം മുഖ്യമന്ത്രിയെ മാറ്റിയതുകൊണ്ടോ ചില പൊടിക്കൈകൾ കാണിച്ചതുകൊണ്ടോ മാറില്ലെന്നർഥം.
മുഖ്യമന്ത്രിയുടെ പിടിയിൽ
ലോക്സഭാ തെരഞ്ഞടുപ്പിലൂടെ ജനങ്ങൾ മുഖ്യമന്ത്രിയോട് എന്നതിനേക്കാൾ ഇടതുമുന്നണിയോടും മുന്നണിയിലെ ഒന്നാം കക്ഷി എന്ന നിലയിൽ സിപിഎമ്മിനോടുമാണ് തിരുത്താൻ ആവശ്യപ്പെടുന്നതെന്നു കരുതുന്നതാണ് കൂടുതൽ ന്യായം. ഇടതുമുന്നണി അധികാരത്തിൽ വരുന്പോഴെങ്കിലും ജനം അധികാരം ഏൽപ്പിക്കുന്നത് വ്യക്തികളെയല്ല പാർട്ടിയെയാണെന്നാണ് വിശ്വാസം. ഇഎംഎസ് മുതൽ വിഎസ് വരെയുള്ള എല്ലാ മുഖ്യമന്ത്രിമാരുടെയും കാലത്ത് അങ്ങനെയാണ് നടന്നതും. എന്നാൽ, പിണറായി വന്നതോടെ പാർട്ടിയേക്കാൾ ശക്തനായി മുഖ്യമന്ത്രി. അവിടെ തുടങ്ങുന്നു അപചയം. സാക്ഷാൽ വിഎസിന്റെ എത്ര പ്രൈവറ്റ് സെക്രട്ടറിമാരെയാണ് അക്കാലത്തു പാർട്ടി വെട്ടിനിരത്തിയത്. ഇപ്പോൾ അത്തരത്തിലൊന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ചെയ്യാൻ പാർട്ടിക്കു സാധിക്കുമോ?
സിപിഐ ഒഴികെയുള്ള ഘടകക്ഷി മന്ത്രിമാരുടെ ഓഫീസുകളിൽ പോലും താക്കോൽ സ്ഥാനത്ത് ഇരിക്കുന്നത് മുഖ്യമന്ത്രിയുടെ ആൾക്കാരല്ലേ? മുഖ്യമന്ത്രിയുടെ ദയകൊണ്ട് കിട്ടിയതാണ് തങ്ങളുടെ മന്ത്രിസ്ഥാനമെന്നു കരുതുന്ന പാവങ്ങൾക്ക് അതിനപ്പുറം വിധേയത്വം കാണിക്കാനാവുമായിരുന്നില്ല. മുഖ്യമന്ത്രിയോടു ചേർന്നുനിന്നാൽ അനർഹമായതു പലതും നേടാമെന്നു ചിന്തയുള്ള ഘടകക്ഷിനേതാക്കളും തിരുത്തണം. പാലായിലെ നവകേരള സദസിലെ അപമാനം തോമസ് ചാഴികാടൻ കോട്ടയത്തെ പരാജയകാരണങ്ങളിൽ ഒന്നായി പാർട്ടി ഉന്നതാധികാര സമിതി മുന്പാകെ പറഞ്ഞതായി പത്രങ്ങളിൽ വന്നു. ചാഴികാടനോട് മുഖ്യമന്ത്രി അപമര്യാദയായി പെരുമാറിയ അന്ന് ജോസ് കെ. മാണി എന്തുകൊണ്ടോ അതു പാടില്ലെന്നു പരസ്യമായി പറഞ്ഞില്ല. പരസ്യമായി പറയുന്നതിനു പരസ്യമായ മറുപടിയും വേണം. അല്ലെങ്കിൽ ഇത്തരം തിരിച്ചടികളുണ്ടാവും.
പാർട്ടിക്കും മൗനം
മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതി മോടി പിടിപ്പിക്കുന്നതിലും അവിടെ നീന്തൽക്കുളം ഉണ്ടാക്കുന്നതിലും ഒന്നും പാർട്ടിക്ക് ഒന്നു പറയാനില്ലായിരുന്നല്ലോ? ഘടകകക്ഷികൾ എന്തേ നിശബ്ദരായി? 40 വാഹനങ്ങളുടെ അകന്പടിയോടെ നടത്തുന്ന യാത്രയിലും ജനങ്ങളേക്കാൾ ആകുലരാകേണ്ടത് പാർട്ടി ആയിരുന്നില്ലേ? ഇതാണോ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയിൽനിന്നു പ്രതീക്ഷിക്കുന്നത്? മുഖ്യമന്ത്രിയെക്കുറിച്ചും മകളെക്കുറിച്ചും വന്ന ആക്ഷേപങ്ങൾ എത്ര?, മന്ത്രി കെ.ടി. ജലിലിന്റെ കാലത്ത് എന്തെല്ലാം നടന്നു? മാസപ്പടി വിവാദത്തിൽ സർക്കാരിന്റെ സമർഥനായ അഭിഭാഷകൻ കേരളത്തിൽ ഉണ്ടായിട്ടും ഡൽഹിയിൽനിന്നു ലക്ഷങ്ങൾ മുടക്കി അഭിഭാഷകരെ കൊണ്ടുവന്നത് പാർട്ടിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ലേ?
കൊല്ലം ലോക്സഭാ സീറ്റിലെ തെരഞ്ഞെടുപ്പുഫലം വിലയിരുത്താൻ ചേർന്ന ജില്ലാ സമിതിയിൽ മുകേഷിനെ സ്ഥാനാർഥിയാക്കിയതിനെ സാക്ഷാൽ ഗുരുദാസൻതന്നെ രൂക്ഷമായി വിമർശിച്ചതായി വായിച്ചു. സ്ഥാനാർഥിനിർണയത്തിൽ മുഖ്യമന്ത്രിയുടെ മാത്രം ഇഷ്ടം പാലിക്കപ്പെടുകയായിരുന്നോ?
ഗുരുദാസനെപ്പോലെ ഒരു നേതാവിനെ മാറ്റി മുകേഷിനെപ്പോലെ ഒരു സിനിമ നടനെ നിയമസഭയിലേക്കു മത്സരിപ്പിച്ചതുതന്നെ എന്തിനാണ്? പാർട്ടിയുടെ ഷുവർ സീറ്റ് ഇങ്ങനെ കൊടുത്തതിന് എന്തിനു പാർട്ടി കൂട്ടു നിന്നു?
ഏകാധിപതിയോ?
തുടർഭരണം കിട്ടിയതോടെ പിണറായി ഏകാധിപതിയാവുകയായിരുന്നെന്നു പറയാം? വിഎസ് യുഗം അസ്തമിച്ചതും ദുരന്തമായി. മന്ത്രിസഭയിലെ അംഗങ്ങളെ തീരുമാനിച്ചപ്പോൾ പ്രഗല്ഭരായവരെ ഒഴിവാക്കി. കെ.കെ. ഷൈലജയ്ക്കു പോലും മന്ത്രിസ്ഥാനം കൊടുത്തില്ല. ഷൈലജ കേരളത്തിന്റെ മുഖ്യമന്ത്രി ആകണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്ന് ഇപ്പോൾ പി. ജയരാജൻ പറയുന്നത് സൂചനയാണോ? പിണറായിയുടെ മകളുടെ ഭർത്താവ് റിയാസിനു മന്ത്രിസ്ഥാനം കൊടുത്തു. അദ്ദേഹത്തിന് ഉണ്ടെന്നു പറയുന്ന യോഗ്യതകളേക്കൾ അധികമുള്ളവർ സിപിഎമ്മിൽ ഉണ്ടായിരുന്നില്ലേ? ഇതെല്ലാം പാർട്ടിയുടെ വീഴ്ചയല്ലേ?
നവകേരള സദസിനെതിരേ പ്രതിഷേധം സംഘടിപ്പിച്ച കെഎസ്യുക്കാരെ ഹെൽമറ്റുകൊണ്ടും പൂച്ചെട്ടികൊണ്ടുമെല്ലാം ഡിവൈഎഫഐക്കാർ നേരിട്ടതും അതിനെ രക്ഷാപ്രവർത്തനമായി മുഖ്യമന്ത്രി ചിത്രീകരിച്ചതും കെഎസ്യു സമരത്തോടു യോജിപ്പില്ലാത്തവരുമുൾപ്പെടുന്ന ജനങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കിയെന്നു പാർട്ടി മനസിലാക്കിയോ ആവോ? അഴുക്ക് അലങ്കാരം എന്ന മട്ടിലല്ലേ ഘടകകക്ഷികൾ പോലും പെരുമാറിയത്.?
മനു ഒരു അടയാളം
പാർട്ടിയുടെ നട്ടെല്ലായ ഈഴവസമുദായത്തിൽ മാത്രമല്ല, ക്രൈസ്തവസമൂഹത്തിൽനിന്നും ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള സിപിഎം കേന്ദ്രങ്ങളിൽനിന്നും വരുന്ന വാർത്തകളിൽ അപായസൂചനകളുണ്ട്. ആലപ്പുഴയിലെ ജി. സുധാകരൻ സിപിഎമ്മിൽ തനിക്കെതിരേ പൊളിറ്റിക്കൽ ക്രിമിനലിസമാണ് നടക്കുന്നതെന്നു കുറ്റപ്പെടുത്തുന്നു. അദ്ദേഹം വിമർശിച്ച അന്പലപ്പുഴ എംഎൽഎ സലാം സുധാകരനെതിരേ രൂക്ഷമായി ആരോപണങ്ങളുമായി രംഗത്തു വരുന്നു. കണ്ണൂരിൽ പിണറായി മാത്രമല്ല, ജയരാജന്മാർ മൂവരും കടുത്ത വിമർശനം നേരിടുന്നു. ഇടതുമുന്നണി കണ്വീനറുടെ വൈദേകം റിസോർട്ടാണ് ഒരു വിഷയം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ലോക്സഭയിലേക്കു തോറ്റു നിൽക്കുന്നു. പി. ജയരാജനുമായി കൊന്പുകോർത്ത മനു തോമസ് പാർട്ടി വിട്ടു.
മനുവും ഒരു അടയാളമാണ്. ഡിവൈഎഫ്ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്ന മനു തളിപ്പറന്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. പാർട്ടി നേതാക്കൾക്ക് ആർഎസ്എസുമായും കള്ളക്കടത്തുകാരുമായും ക്വട്ടേഷൻ സംഘങ്ങളുമായും ബന്ധമുണ്ടെന്നാണ് മനുവിന്റെ ആക്ഷേപം. സംസ്ഥാന യൂത്ത് കമ്മീഷൻ ചെയർമാൻ ഷാജറിനു കുപ്രസിദ്ധരായ ആകാശ് തില്ലങ്കേരിയുമായും അർജുൻ ആയങ്കിയുമായും രഹസ്യബന്ധമുണ്ടെന്നു മനു കോടിയേരിക്കും എം.വി. ഗോവിന്ദനും പരാതി കൊടുത്തിരുന്നു. നടപടിയില്ലെന്നു മാത്രമല്ല, ഇപ്പോൾ മനുവിന്റെ ജീവനുതന്നെ ഭീഷണിയും ഉയർന്നിരിക്കുന്നു.
മനു പി. ജയരാജനെ തുറന്ന സംവാദത്തിനു ക്ഷണിച്ചു. എന്നാൽ, അതിനു മറുപടി വന്നത് ക്വട്ടേഷൻ സംഘങ്ങളിൽനിന്നാണെന്ന് ആരോപിക്കുന്നു. ടി.പി. ചന്ദ്രശേഖരന്റെയും ഷുഹൈബിന്റെയും കൊലപാതകങ്ങൾ വിപ്ലവങ്ങളല്ലെന്നും അപചയങ്ങളാണെന്നും മനു ഓർമിപ്പിക്കുന്നു. മനു-ജയരാജൻ ഏറ്റുമുട്ടൽ ഏതു മാനം കൈവരിക്കുമെന്നാണ് നിരീക്ഷകർ നോക്കിയിരിക്കുന്നത്. പണ്ട് എം.എൻ. വിജയൻ പറഞ്ഞത് മറക്കരുത്. ഒരു മരവും അവസാനത്തെ വെട്ടിനല്ല വീഴുന്നത്.
മനു കൂടി പടിയിറങ്ങുന്നതോടെ ഈഴവർ മാത്രമല്ല പാർട്ടിയിൽ കയറിയ ക്രൈസ്തവരും പുറത്താകുന്നുവെന്നു തോന്നിപ്പോകും. മനു തോമസിനു മുന്പ് മുതിർന്ന നേതാക്കളായ ജയിംസ് മാത്യുവും ജോർജ് തോമസും പുറത്തായി. ജയിംസ് മാത്യുവും ജോർജ് തോമസും സംസ്ഥാന കമ്മിറ്റി അംഗങ്ങളും രണ്ടുവട്ടം എംഎൽഎമാരും ആയിരുന്നു. എസ്എഫ്ഐയുടെ ദേശീയ നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ജയിംസ് മാത്യു 2022 ഏപ്രിൽ 27ന് പാർട്ടിപ്രവർത്തനം നിർത്തി. ചൈൽഡ് കെയർ സെന്റർ നടത്തുന്നു.
വരേണ്ട മാറ്റങ്ങൾ
സർക്കാർ കൂടുതൽ മാനുഷിക മുഖം കൈവരിക്കണം. പിണങ്ങി മാറിയവരെ തിരിച്ചുകൊണ്ടുവരണം, ഒന്നാം മന്ത്രിസഭയിലെപോലെ ഭരിക്കാൻ അറിയാവുന്നവരെ കൊണ്ടുവരണം, പെൻഷനുകൾ കെടുക്കണം, എല്ലാ സമുദായങ്ങൾക്കും നീതി കൊടുക്കണം, ഈഴവ വോട്ടുകൾ പോകുന്നുണ്ടോ എന്നു പരിശോധിക്കണം, ബോംബ് നിർമാണം ഇല്ലാതാകണം. അക്രമികളെ മുഖ്യമന്ത്രി ന്യായീകരിക്കുന്ന രീതി മാറണം. കാരുണ്യപദ്ധതി പുനർജീവിച്ചാൽ നല്ലത്. കെ.എം. മാണി ചെയ്തതുപോലെ കാരുണ്യ ലോട്ടറി അതിനുവേണ്ടി മാത്രമാക്കുക. ധൂർത്ത് എന്നു ജനങ്ങൾ കരുതന്ന ചെലവുകൾ ഇല്ലാതാക്കണം. 40 വണ്ടിയുടെ അകന്പടിയോടെ മുഖ്യമന്ത്രി യാത്ര ചെയ്യരുത്. സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് ഈയിടെ മൂന്നു മാസത്തെ വാടകയായി കൊടുത്തത് 2.24 കോടി രൂപ.
അഡീഷണൽ ചെലവ് ഇല്ലാതെ ഗവർണർ നോക്കുന്ന ചാൻസലർ സ്ഥാനത്തേക്കു വിദഗ്ധരെ കൊണ്ടുവന്നു കോടികൾ പാഴാക്കുന്നു. കലാമണ്ഡലം ചാൻസലറായി വന്ന മല്ലിക സാരാഭായിക്കു പ്രതിമാസവേതനം 1.75 ലക്ഷം രൂപ, ഓഫീസ് ചെലവിന് 25,000 രൂപ വേറെയും, ഫലത്തിൽ രണ്ടു ലക്ഷം രൂപ. വേണ്ടതുണ്ടോ ഇത്തരം ധൂർത്തുകൾ? കുത്തിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കപ്പെടണം. പെൻഷൻ വിതരണത്തിന് പ്രത്യേക കന്പനി എന്തിന്? തുക വീട്ടിൽ കൊണ്ടു കൊടുക്കുന്നത് എന്തിന്? കേന്ദ്രസർക്കാരിന്റെ എല്ലാ പെൻഷനും കൃത്യമായി ബാങ്കിൽ എത്തുന്നു. മുസ്ലിം ലീഗിന്റെ മുഖം മാറുന്നുണ്ടെന്നത് സത്യമാണ്. അതു ചൂണ്ടിക്കാണിക്കുന്പോൾ പിണറായിയുടെ മുഖത്തും അഴുക്കുണ്ടാകരുത്.