Saturday, June 29, 2024 1:46 AM IST
ഡൽഹിഡയറി / ജോര്ജ് കള്ളിവയലില്
“ഉത്തർപ്രദേശിൽ ബിജെപിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവരും. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇന്ത്യ മുന്നണിയും അഖിലേഷ് യാദവും ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തു. യുപിയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്.”- കഴിഞ്ഞ മേയ് 10ന് യുപിയിലെ കനൗജിൽ അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പു റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞ ഈ വാക്കുകൾ അച്ചട്ടായി. പ്രധാനമന്ത്രി സ്ഥാനത്തുനിന്നു മോദിയെ താഴെയിറക്കാമെന്ന മോഹം സഫലീകരിക്കാൻ രാഹുലിനും പ്രതിപക്ഷത്തിനും ഇനിയും കാത്തിരിക്കേണ്ടിവരും.
രാഷ്ട്രീയത്തിലും ജീവിതത്തിലും ഏക സ്ഥിരത മാറ്റമാണ്. മാറ്റത്തിനു മാത്രമാണു മാറ്റമില്ലാത്തത്. രാഷ്ട്രീയവും ജീവിതവും മാറ്റങ്ങൾ നിറഞ്ഞതാണ്. പലതും അപ്രതീക്ഷിതവും ചിലതൊക്കെ പ്രതീക്ഷിച്ചതുമാകും. ഇന്ത്യൻ രാഷ്ട്രീയവും കേരള രാഷ്ട്രീയവും പുതിയ പല മാറ്റങ്ങളുടെയും പാതയിലാണ്. ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങളാണു കൂടുതൽ ശ്രദ്ധേയം. അജയ്യനെന്നു പ്രചരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷീണവും പലരും എഴുതിത്തള്ളിയ രാഹുൽ ഗാന്ധിക്ക് കുതിപ്പുമാണ്.
മോദി-രാഹുൽ നേർക്കുനേർ
ഒരു പതിറ്റാണ്ടിനു ശേഷം ആദ്യമായി ലോക്സഭയിൽ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായി. മോദിയും രാഹുലും തമ്മിൽ നേരിട്ടുള്ള പോരാട്ടമായി ദേശീയ രാഷ്ട്രീയം മാറി. പാർലമെന്റിലും പുറത്തും മോദിക്കെതിരേ പടനയിക്കുന്ന രാഹുൽ ആദ്യമായി ഭരണഘടനാ പദവിയിൽ ആണെന്നതാണു വ്യത്യാസം. ലോക്സഭയിൽ പ്രധാനമന്ത്രി കഴിഞ്ഞാൽ രണ്ടാമനാണു പ്രതിപക്ഷ നേതാവ്. പാർലമെന്റേറിയൻ എന്ന നിലയിലും പ്രതിപക്ഷത്തെ പ്രധാന രാഷ്ട്രീയ നേതാവ് എന്ന നിലയിലും കഴിവു തെളിയിക്കാൻ രാഹുലിനു കിട്ടിയ അവസരമാണിത്. അതുപോലെ, പ്രതിപക്ഷ നേതൃസ്ഥാനം വലിയ വെല്ലുവിളിയുമാണ്.
അധികാരത്തിലിരിക്കുന്ന സർക്കാർ പരാജയപ്പെട്ടാൽ ‘ഷാഡോ പ്രധാനമന്ത്രി’ ചുമതലയേൽക്കാൻ തയാറാണ് എന്നാണ് 2012ലെ പാർലമെന്റ് ലഘുലേഖയിൽ പ്രതിപക്ഷ നേതാവിനെ വിശേഷിപ്പിക്കുന്നത്. ബ്രിട്ടീഷ് പാരന്പര്യം അനുസരിച്ച് ഭാവി പ്രധാനമന്ത്രി (പ്രൈം മിനിസ്റ്റർ ഇൻ വെയിറ്റിംഗ്) ആയാണ് പ്രതിപക്ഷ നേതാവിനെ കാണുന്നത്. എന്നാൽ, 2014 മുതൽ 10 വർഷം ലോക്സഭയിൽ പ്രതിപക്ഷ നേതാവുണ്ടായില്ല. 2004 മാർച്ചിൽ രാഷ്ട്രീയത്തിലിറങ്ങി രണ്ടു മാസത്തിനു ശേഷം അമേഠിയിൽനിന്നു ലോക്സഭയിലേക്കു ജയിച്ച ശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള പദവി രാഹുൽ ഏറ്റെടുക്കുന്നത്.
അവഗണിക്കൽ എളുപ്പമാകില്ല
പാർലമെന്റിലെ പ്രതിപക്ഷ നേതാക്കളുടെ ശന്പളവും അലവൻസുകളും സംബന്ധിച്ച 1977ലെ നിയമപ്രകാരം കാബിനറ്റ് മന്ത്രിയുടെ പദവിയും സ്റ്റാഫും ആനുകൂല്യങ്ങളുമുള്ള നിയമാനുസൃത ഓഫീസാണ് പ്രതിപക്ഷ നേതാവിന്റേത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ, തെരഞ്ഞെടുപ്പു കമ്മീഷണർമാർ, ലോക്പാൽ, കേന്ദ്ര വിജിലൻസ് കമ്മീഷൻ, കേന്ദ്ര വിവരാവകാശ കമ്മീഷൻ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ, സിബിഐ ഡയറക്ടർ അടക്കം വിവിധ കേന്ദ്ര ഏജൻസികളുടെ തലവന്മാരെ തെരഞ്ഞെടുക്കുന്ന സമിതികളിൽ പ്രധാനമന്ത്രിക്കൊപ്പം പ്രതിപക്ഷനേതാവും അംഗമായിരിക്കും. രാഹുലുമായി ആലോചിക്കാതെ മോദിക്ക് ഇനി രാജ്യത്തെ സുപ്രധാന പദവികളിൽ നിയമനം നടത്താൻ കഴിയില്ല.
സർക്കാർ പദ്ധതികളും സാന്പത്തിക ചെലവുകളും ഓഡിറ്റ് ചെയ്യുന്ന സിഎജി റിപ്പോർട്ടുകൾ പരിശോധിക്കുന്ന നിർണായക പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അടക്കം നിർണായക പാർലമെന്ററി സമിതികളിലും പ്രതിപക്ഷ നേതാവിന് പങ്കാളിയാകാം. മോദി സർക്കാരിന്റെ കഴിഞ്ഞ പത്തു വർഷക്കാലവും മൃഗീയ ഭൂരിപക്ഷമുണ്ടായതിന്റെ പേരിൽ പ്രതിപക്ഷത്തെ മാനിക്കാനോ ഭിന്നാഭിപ്രായങ്ങൾ ഉൾക്കൊള്ളാനോയുള്ള താത്പര്യവും സന്നദ്ധതയും എൻഡിഎ കാണിച്ചില്ല. എന്നാൽ 236 എംപിമാരുള്ള പ്രതിപക്ഷത്തെ അവഗണിക്കുക അത്ര എളുപ്പമല്ല.
ശുഭസൂചകമായ ഹസ്തദാനം
പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുലിന്റെ തുടക്കം നന്നായി. എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം അധ്യക്ഷനു മാത്രമല്ല, അദ്ദേഹത്തിന്റെ സഹായിക്കുകൂടി കൈ കൊടുത്തത് രാഹുലിന്റെ ലാളിത്യം പ്രകടമാക്കി. ലോക്സഭാ സ്പീക്കറായ ഓം ബിർലയെ വേദിയിലേക്ക് ആനയിക്കുന്നതിനു മുന്പായി പ്രധാനമന്ത്രി മോദിക്ക് ഹൃദ്യമായ ഹസ്തദാനം നൽകാനും രാഹുൽ മടിച്ചില്ല. സ്പീക്കറുടെ കസേരയിലെത്തി മിനിറ്റുകൾക്കകം അജൻഡയിലില്ലാതെ അടിയന്തരാവസ്ഥയ്ക്കും ഇന്ദിരാഗാന്ധിക്കുമെതിരേ സ്പീക്കർ അസാധാരണമായ പ്രമേയം വായിച്ചപ്പോൾ രാഹുൽ അക്ഷോഭ്യനായിരുന്നു.
രാഷ്ട്രീയ വിഷയങ്ങൾ മാറ്റിവച്ച്, ദശലക്ഷക്കണക്കിന് യുവാക്കളുടെയും രാജ്യത്തിന്റെയും ഭാവിയെ ബാധിക്കുന്ന നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെ പാർലമെന്റിൽ മുഖ്യവിഷയമായി എടുക്കുന്നതിലും രാഹുലിന്റെ മികവും വ്യത്യസ്തതയും പ്രകടമായി.
നീറ്റലായി നീറ്റ് ദുരന്തം
നീറ്റ് പരീക്ഷാ ക്രമക്കേടിൽ യുവജനങ്ങൾ ആശങ്കാകുലരാണ്. എന്താണു സംഭവിക്കാൻ പോകുന്നതെന്ന് അവർക്കറിയില്ല. 24 ലക്ഷം വിദ്യാർഥികളുടെ ആശങ്കകൾ ഉന്നയിക്കുന്നതിൽ ഇന്ത്യയുടെ സർക്കാരും പ്രതിപക്ഷവും ഒരുമിച്ചാണെന്ന സന്ദേശവും ഉറപ്പും പാർലമെന്റിൽനിന്നു യുവജനങ്ങൾക്ക് നൽകണം. യുവാക്കളെ സംബന്ധിക്കുന്ന വിഷയത്തിൽ മാന്യമായ നല്ല ചർച്ച നടക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു. ഇന്ത്യയുടെ ഭാവി യുവാക്കളാണ്. അതിനാൽ യുവാക്കളുടെ പ്രശ്നമാണ് ഏറ്റവും പ്രധാനമെന്ന് ഇന്ത്യ ബ്ലോക്കിലെ എല്ലാവരും കരുതുന്നു- രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവന രാജ്യത്തിനാകെ പ്രതീക്ഷ നൽകുന്നു.
എന്നാൽ, ദുരന്തമായി മാറിയ നീറ്റ് തട്ടിപ്പിനെക്കുറിച്ചു ചർച്ച വേണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കിയ നടപടി ജനാധിപത്യത്തിൽ തീർത്തും തെറ്റായി. മൈക്ക് ഓഫാക്കിയാൽ രാഹുലിനെ നിശബ്ദനാക്കാനാകില്ലെന്ന് അറിയണം. പ്രതിപക്ഷത്തെ നിശബ്ദമാക്കി തോന്നിയപടി മുന്നോട്ടു പോകാനുള്ള കേന്ദ്രസർക്കാരിന്റെ ഏകപക്ഷീയ, ധിക്കാര നിലപാട് തുടരുന്നത് ആപത്താണ്. ഏകപക്ഷീയമായി സ്പീക്കറെ നിയമിച്ചപ്പോഴും കീഴ്വഴക്കം പാലിച്ച് ഡെപ്യൂട്ടി സ്പീക്കർ പദവിയിൽ ചർച്ച പോലും നടത്താൻ ബിജെപി തയാറായില്ലെന്നതും ഓർക്കേണ്ടതുണ്ട്. ബിജെപിക്കു തനിയെ കേവല ഭൂരിപക്ഷമില്ലെന്നും പ്രതിപക്ഷശബ്ദം ശക്തമായി ഉയർത്താനുള്ള ജനവിധിയാണെന്നതും അംഗീകരിച്ചേ മതിയാകൂ.
അവസരവും വെല്ലുവിളിയും
ചരിത്രംകുറിച്ച രണ്ടു ഭാരത് ജോഡോ യാത്രകളിലൂടെയും പൊതുതെരഞ്ഞെടുപ്പിലെ കോണ്ഗ്രസിന്റെ പുനരുജ്ജീവനത്തിലൂടെയും കഴിവുള്ള ബഹുജന നേതാവായി രാഹുൽ മാറിക്കഴിഞ്ഞു. കോണ്ഗ്രസിന്റെയും പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെയും പ്രധാന നേതാവെന്ന നിലയിൽ പ്രതിപക്ഷ നേതാവിന് ഭാരിച്ച ഉത്തരവാദിത്വങ്ങളാണുള്ളത്. ശക്തമായ സർക്കാരും ശക്തമായ പ്രതിപക്ഷവുമാണു ജനാധിപത്യത്തിന്റെ ശക്തി. കേന്ദ്രസർക്കാരിന്റെ പിഴവുകളും കുറ്റങ്ങളും കുറവുകളും അതിക്രമങ്ങളും തുറന്നുകാട്ടി ഭരിക്കുന്നവരെ പ്രതിക്കൂട്ടിൽ നിർത്താനും ക്രിയാത്മക വിമർശനം നടത്താനും പ്രതിപക്ഷ നേതാവിനു കഴിയണം.
തുടർച്ചയായി അഞ്ചാം തവണയാണ് രാഹുൽ ലോക്സഭാംഗമാകുന്നത്. പാർലമെന്റിൽ മുഴുവൻ സമയവും ചെലവഴിക്കാൻ രാഹുൽ നേരത്തേ ശ്രദ്ധിച്ചിരുന്നില്ല. പാർലമെന്റ് സമ്മേളനകാലത്തു വിദേശയാത്ര പോയതു വിവാദമായിരുന്നു. പാർലമെന്റ് മന്ദിരത്തിലെത്തിയ ശേഷവും സഭയിലേക്കു മിക്കപ്പോഴും ചെല്ലാതിരിക്കുന്ന പ്രധാനമന്ത്രി മോദിയുടെ പാത പ്രതിപക്ഷത്തിനു ചേർന്നതാകില്ല. എന്നാൽ, മോദിയെ നേരിട്ട് ആക്രമിച്ച ഉശിരൻ പ്രസംഗങ്ങളുമായി രാഹുൽ തിളങ്ങിയിട്ടുമുണ്ട്.
സർക്കാരിനെയും പ്രധാനമന്ത്രിയെയും കണ്ണടച്ചെതിർക്കുന്ന പ്രതിപക്ഷ നേതാവാകില്ലെന്ന സൂചനയാണ് രാഹുലിന്റെ ആദ്യദിവസങ്ങളിലെ പ്രകടനം. സർക്കാർ സഹകരിച്ചാൽ ക്രിയാത്മക പ്രതിപക്ഷമാകുക എന്നതാണ് രാഹുലിന്റെ നയമെന്ന് എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറയുന്നു. വളരെ നല്ല കാര്യമാണിത്. സർക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുകയും തെറ്റായ നയങ്ങളെ എതിർക്കുകയും ചെയ്യുക മാത്രമല്ല പ്രതിപക്ഷത്തിന്റെ റോൾ. വിമർശനങ്ങൾ ക്രിയാത്മകമായാലേ രാജ്യത്തിനും പാർലമെന്ററി ജനാധിപത്യത്തിനും മുതൽക്കൂട്ടാകൂ.
പ്രതീക്ഷയാണ് രാഹുൽ
പാർലമെന്റിലെ ചർച്ചകളുടെ ഗുണനിലവാരം ഉയർത്താൻ സ്പീക്കറും സർക്കാരും സഹകരിക്കുകയും പ്രതിപക്ഷത്തിനു ന്യായമായ അവസരവും സമയവും നൽകുകയും വേണമെന്നത് പ്രധാനമാണ്. പാർലമെന്റ് നടപടികൾ സുഗമമായി നടത്തുന്നതിനുള്ള മുഖ്യ ഉത്തരവാദിത്വം സർക്കാരിനും സഭാധ്യക്ഷനുമാണ്. പ്രതിപക്ഷ സഹകരണം ഉറപ്പാക്കണമെങ്കിൽ കീഴ്വഴക്കങ്ങളും മര്യാദകളും പാലിക്കാൻ സർക്കാർ തയാറാകണം.
പ്രതിപക്ഷ എംപിമാരുടെ ശബ്ദവും രാജ്യത്തെ ജനങ്ങളുടേതാണ്. ജനപ്രതിനിധികൾക്കു തുല്യാവകാശവും തുല്യാവസരവും തുല്യനീതിയും എന്നതാണ് ജനാധിപത്യത്തിന്റെ കാതൽ. ഭരണം മെച്ചപ്പെടുത്താനും തെറ്റുകൾ തിരുത്താനും സർക്കാരിനെ പ്രേരിപ്പിക്കുന്നതും നിർബന്ധിക്കുന്നതുമാകണം പ്രതിപക്ഷ നേതാവിന്റെ ഇടപെടലുകൾ. അക്കാര്യത്തിൽ രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രതീക്ഷയാണ്.