Friday, June 28, 2024 2:01 AM IST
റവ.ഡോ. ജോണ്സണ് ഒറോപ്ലാക്കൽ / ഡോ. കുര്യൻ ചെറുശേരി
2017, 2021 വർഷങ്ങളിലെ നാഷണൽ അച്ചീവ്മെന്റ് സർവേയിലെ കണ്ടത്തലുകളിൽ വെറുതെയൊന്നു കണ്ണോടിച്ചാൽ മതി കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ നിലവാരം എങ്ങോട്ടാണ് നിങ്ങുന്നതെന്നു മനസിലാക്കാൻ. 3, 5, 8, 10 ക്ലാസുകളിലെ വിവിധ വിഷയങ്ങളിൽ നടത്തിയ ടെസ്റ്റുകളിൽ ലഭിച്ച സ്കോറുകളെ അടിസ്ഥാനമാക്കിയായിരുന്നു അവരുടെ പഠനങ്ങൾ.
ഭാഷാപഠനത്തിൽ അഞ്ചാം ക്ലാസ് കുട്ടികൾ 2017ൽ 500ൽ 349 സ്കോർ നേടിയിരുന്നു. അത് 2021 ആയപ്പോൾ 342 ആയി കുറഞ്ഞു. അതുപോലെ ഗണിതപഠനത്തിൽ 340ൽനിന്ന് 313 ആയി. പരിസ്ഥിതി പഠനത്തിന് 346 എന്ന സ്കോർ 318 ആയും കുറഞ്ഞു. ദേശീയതലത്തിൽ സ്കൂൾ വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിൽ കേരളത്തിനുണ്ടായിരുന്ന ഉയർന്ന സ്ഥാനവും താഴേക്കു പോയി.
യാഥാർഥ്യം തിരിച്ചറിയണം
സ്കൂൾ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടണമെങ്കിൽ ആദ്യം ചെയ്യേണ്ടത് നിലവാരം കുറയുന്നുവെന്നതു യഥാർഥ്യമാണെന്ന് അംഗീകരിക്കുകയാണ്. അവിടെനിന്നാണ് തിരുത്തൽ നടപടികൾ തുടങ്ങാനാവൂ. പകരം ചില സൂചകങ്ങൾ ഉയർത്തിക്കാട്ടി നമ്മുടെ സ്കൂൾ വിദ്യാഭ്യാസ നിലവാരം ഏറെ മികച്ചതാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് പലപ്പോഴും കാണുന്നത്. ഒരു സൂചകം എസ്എസ്എൽസി പരീക്ഷയിലെ ഉയർന്ന വിജയശതമാനവും ഗ്രേഡ് നിലയുമാണ്. ഈ ഗ്രേഡും വിജയശതമാനവും ഉയരത്തിലേക്ക് എത്തുന്നത് എങ്ങനെയാണെന്ന് എല്ലാവർക്കും അറിവുള്ളതാണ്.
മറ്റൊരു സൂചകം, പൊതുവിദ്യാലയങ്ങളിൽ കൂടുതൽ കുട്ടികൾ ചേരുന്നു എന്നതാണ്. മികച്ച നിലവാരം ഉള്ളതുകൊണ്ടല്ല, അണ് എയ്ഡഡ് വിദ്യാലയങ്ങളിൽ കുട്ടികളെ പഠിപ്പിക്കാനുള്ള സാന്പത്തിക ബുദ്ധിമുട്ട് മൂലമാണ് പലരും കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കുന്നത്. രക്ഷിതാക്കളുടെ സാന്പത്തികനില മെച്ചമായിരിക്കുന്പോൾ അണ് എയ്ഡഡ് വിദ്യാലയങ്ങളിൽ മക്കളെ ചേർക്കും. സാന്പത്തികനില മോശമായാൽ പൊതുവിദ്യാലയങ്ങളിലേക്കു പോരും. കോവിഡ് കഴിഞ്ഞപ്പോൾ ഈ പ്രവണത വളരെ ശക്തമായിരുന്നു. കുറച്ചു വർഷങ്ങളായി കേരളത്തിലെ സാന്പത്തികനില മോശമായിരുന്നു എന്നതും ഇതിനോടു ചേർത്തുവായിക്കണം.
തുറന്നുപറഞ്ഞ സത്യം
ഇതിനിടെ, പൊതുവിദ്യാഭ്യാസ ഡയറക്ടർ സത്യം തുറന്നുപറഞ്ഞു. എ പ്ലസ് നേടി പത്താം ക്ലാസ് ജയിക്കുന്നവരിൽ പലർക്കും മാതൃഭാഷയിൽ അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പോലും അറിയില്ല. അദ്ദേഹത്തിന്റെ തുറന്നുപറച്ചിലിനെത്തുടർന്ന് പലരും ഇതു പറയാൻ മുന്നോട്ടു വന്നു. നിലവാരം മെച്ചപ്പെടുത്താൻ എടുക്കുന്ന നടപടികളോടു സഹകരിക്കണമെന്നു വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും നിർദേശിക്കുകയും ചെയ്തത് ഈ രംഗത്ത് പ്രതീക്ഷ ഉണർത്തുന്നു.
പഠിപ്പിക്കാൻ അനുവദിക്കുക
എല്ലാ അധ്യാപകരും നന്നായി പഠിപ്പിക്കുകയെന്നതാണ് നിലവാരം ഉയരാൻ ചെയ്യേണ്ട ഒരു പ്രധാന കാര്യം. എന്നാൽ, നന്നായി പഠിപ്പിക്കണമെന്ന് ആഗ്രഹമുള്ള അധ്യാപകർക്കുപോലും അതിനു കഴിയാത്ത അവസ്ഥയാണ് വന്നുചേർന്നിരിക്കുന്നതെന്ന് അധ്യാപകർ പറയുന്നു. അധ്യാപനരീതികളിൽ വന്നിട്ടുള്ള പുതിയ സമീപനങ്ങളാണ് പ്രധാന പ്രശ്നം. പഠിപ്പിക്കുക എന്ന പദം ഉപയോഗിക്കാനേ പാടില്ലെന്നാണ് ഒരു നിർദേശം. അത് അറുപഴഞ്ചൻ രീതിയാണത്രേ. പഠിപ്പിക്കേണ്ടതില്ല, പഠിക്കാൻ സഹായിക്കാൻ മാത്രമേ പാടുള്ളുവെന്നു പറയുന്നു. കുട്ടികൾ സ്വയം അറിവുകൾ നിർമിച്ചുകൊള്ളും പോലും. ഈ തത്വങ്ങൾ എല്ലാം ശരിയല്ലേ എന്ന് പലരും ചിന്തിച്ചേക്കാം. എന്നാൽ, അവ നടപ്പാക്കാൻ അധ്യാപകർ ക്ലേശിക്കുകയാണെന്നതാണ് യാഥാർഥ്യം.
പുതിയ രീതികളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ധാരാളം പ്രവർത്തനങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. അവയുടെ ബാഹുല്യവും അവ്യക്തതയും അപ്രായോഗികതയും മൂലം തൃപ്തികരമായി ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഏറെ ക്ലേശിച്ചു കുറെ കാര്യങ്ങൾ ചെയ്താൽത്തന്നെ കുട്ടികൾ പ്രതീക്ഷിക്കുന്ന പഠനനേട്ടങ്ങളുടെ അടുത്തുപോലും എത്തുന്നില്ല! ഇത്തരം അവ്യക്തതകൾ ഒഴിവാക്കി അധ്യാപകർക്കു കുട്ടികളെ നന്നായി പഠിപ്പിക്കാൻ സാഹചര്യമൊരുക്കിയാൽ പഠനനിലവാരം താനേ മെച്ചപ്പെട്ടുതുടങ്ങും.
പഠിക്കാൻ അനുവദിക്കുക
അധ്യാപകർ പഠിപ്പിക്കുന്നതിനൊപ്പം കുട്ടികളും നന്നായി പഠിക്കണം. അങ്ങനെയുള്ള അധ്വാനശീലത്തിലേക്കും പ്രവർത്തനശൈലികളിലേക്കുംകൂടി കുട്ടികളെ നയിക്കുന്ന വിധത്തിലുള്ളതാവണം അധ്യാപനം. എന്നാൽ, കാര്യങ്ങൾ ശരിക്കും മനസിലാകാതെ വെറുതെ കാണാപ്പാഠം പഠിക്കാൻ പ്രേരിപ്പിക്കും വിധമാകാനും പാടില്ല.
പഠിക്കുന്ന എല്ലാ കാര്യങ്ങളും ഒാർത്തിരിക്കാൻ കഴിയില്ലെങ്കിലും ചില അത്യാവശ്യ കാര്യങ്ങൾ ഒാർമയിലുണ്ടാകണം. ഉദാഹരണമായി, ഭാഷയിൽ പഠിച്ച അക്ഷരങ്ങൾ, വാക്കുകൾ, പ്രയോഗങ്ങൾ, ശ്രേഷ്ഠമായ കവിതാഭാഗങ്ങൾ, ഗണിതത്തിലെ അക്കങ്ങൾ, സങ്കലന-ഗുണന വസ്തുതകൾ (പട്ടികകൾ), സൂത്രവാക്യങ്ങൾ, ശാസ്ത്രത്തിലെ ചില ആശയങ്ങൾ, തത്വങ്ങൾ, ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ, വിവരങ്ങൾ തുടങ്ങിയവ.
ഓർമപുതുക്കൽ, ആവർത്തനം, ഗൃഹപാഠം, ഉരുവിട്ടും എഴുതിയും ഉള്ള പഠനം, ഗ്രഹിച്ച കാര്യങ്ങൾ മനഃപാഠമാക്കൽ, മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഇത് ആർജിച്ചെടുക്കാൻ അധ്യാപകർ പ്രേരിപ്പിക്കണം. അറിവ് കൂട്ടാൻ മാത്രമല്ല അച്ചടക്കം, അധ്വാനശീലം, കൃത്യനിഷ്ഠ, ക്ഷമ, ഉത്തരവാദിത്വബോധം, ആത്മവിശ്വാസം തുടങ്ങിയ വിവിധ ഗുണങ്ങൾ വളരാനും ഇതു സഹായിക്കും. അതിനാൽ, ഇതൊക്കെ പഴയരീതികളാണെന്നു പറഞ്ഞു തള്ളിക്കളയുന്നത് ഉചിതമാണെന്നു തോന്നുന്നില്ല.
ഓർമശക്തിയുടെ പ്രാധാന്യം
പുതിയ സമീപനങ്ങളും അധ്യാപന രീതികളും സ്കൂൾ വിദ്യാഭ്യാസരംഗത്തേക്കു കൂടുതലായി കടന്നുവന്നതോടെ ഓർമശക്തിയുടെ പ്രാധാന്യം ഏറെ കുറഞ്ഞുപോയി അഥവാ കുറച്ചുകളഞ്ഞു. പരീക്ഷകളിൽ ഓർമശക്തിക്ക് അമിത പ്രാധാന്യം നൽകുന്നുവെന്ന വിമർശനമുണ്ട്. അതു ശരിയും ആയിരിക്കാം. അതിനു പരീക്ഷാ രീതികളിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുകയാണു വേണ്ടത്. അല്ലാതെ, പഠനകാര്യങ്ങളിൽ ഓർമശക്തിക്കു പ്രസക്തി ഇല്ല എന്നു പറയുന്നത് വലിയ അബദ്ധമായിരിക്കും. സർഗാത്മകത, യുക്തിചിന്ത, അപഗ്രഥനശേഷി, പരീക്ഷണ-നിരീക്ഷണ പാടവം, ആശയവിനിമയ ശേഷി തുടങ്ങിയവയൊക്കെ പരമാവധി പരിപോഷിപ്പിക്കാൻ ശ്രമിക്കണം. അതോടൊപ്പം ഫലപ്രദമായ പഠനത്തിനും ജീവിതവിജയത്തിനും ഓർമശക്തിക്കു വലിയ സ്ഥാനമുണ്ടെന്നുള്ള കാര്യം മറക്കുകയുമരുത്.
(സിബിഎസ്ഇ സ്കൂൾ അധ്യാപകനും പ്രിൻസിപ്പലുമായിരുന്ന റവ.ഡോ. ജോണ്സണ് ഒറോപ്ലാക്കൽ ഇപ്പോൾ തൊടുപുഴ- മൈലക്കൊന്പിൽ ഉള്ള സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ
എഡ്യുക്കേഷന്റെ പ്രിൻസിപ്പൽ ആണ്. അവിടെ അസോസിയേറ്റ് പ്രഫസർ ആയ ഡോ. കുര്യൻ ചെറുശേരി സ്കൂളിലും ഡയറ്റിലും അധ്യാപകനായും എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.)