Thursday, June 27, 2024 1:54 AM IST
ഫാ. ജോഷി മയ്യാറ്റിൽ
ഇക്കഴിഞ്ഞ ഏപ്രിൽ നാലിന് മുൻ ഇൻഫോസിസ് സിഎഫ്ഒയും ആരിൻ കാപ്പിറ്റലിന്റെ ചെയർമാനുമായ മോഹൻദാസ് പൈ എക്സിൽ എഴുതി: “ഇതാണ് കേരളത്തിന്റെ ഏറ്റവും വലിയ ദുരന്തം. വിദ്യാസമ്പന്നരായ യുവാക്കൾ കേരളം വിട്ടുപോകുന്നു. സർക്കാർ വിഡ്ഢിത്തം കാട്ടുകയും മോശം നയങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. യുവത്വം നഷ്ടപ്പെട്ടാൽ ഏതു സംസ്ഥാനത്തിനും എങ്ങനെയാണ് വികസിക്കാനാകുന്നത്? കേരളത്തിനു വൻ പരിഷ്കരണങ്ങളുടെ ആവശ്യമുണ്ട്. വ്യവസായവും സേവനങ്ങളും സ്വാഗതം ചെയ്യുക, ബിസിനസ് എളുപ്പമുള്ളതാക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക”
കേരളത്തിന് എന്തു പറ്റി?
"കേരളം നമ്പർ വൺ' എന്ന രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും ചതിപ്രയോഗത്തിൽ കുടുങ്ങി കാലിനടിയിൽനിന്നു മണ്ണൊലിച്ചുപോയതു തിരിച്ചറിയാൻ കഴിയാതെപോയ ഒരു ജനതതി - ഇതാണ് മലയാളികൾ! പതിനാറാം നൂറ്റാണ്ടു മുതൽ ക്രൈസ്തവ മിഷണറിമാർ നല്കിയ വിദ്യാഭ്യാസ-ആരോഗ്യപരിപാലന മേഖലകളിലെ സംഭാവനകളായിരുന്നു സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ മേൽപ്പറഞ്ഞ മേഖലകളിൽ അസൂയാവഹമായ അവസ്ഥയിലേക്കു കേരളീയരെ എത്തിച്ചത്.
സംസ്ഥാന രൂപീകരണം മുതലിങ്ങോട്ട് വിവിധങ്ങളായ മേഖലകളിൽ കാര്യമായ പുരോഗതി കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞതും ആ അടിത്തറ ഉണ്ടായിരുന്നതുകൊണ്ടാണ്. എന്നാൽ, രാഷ്ട്രീയ മേഖലയിൽ പിന്തിരിപ്പൻ പ്രത്യയശാസ്ത്രങ്ങളും അഴിമതിക്കാരും വർഗീയക്കോമരങ്ങളും പിടിമുറുക്കുകയും വിദ്യാഭ്യാസ മേഖലയിലെ കസേരകളിൽ കഴിവില്ലാത്തവർ രാഷ്ട്രീയ പരിരക്ഷയോടെ വേരുറപ്പിക്കുകയും സർവകലാശാലകൾ കക്ഷിരാഷട്രീയത്തിൻ കീഴിലാവുകയും വ്യവസായവും വ്യാപാരവും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാത്തവർ മന്ത്രിമാരാവുകയും ചെയ്തതോടെ കേരളത്തിന്റെ പടിയിറക്കം ആരംഭിച്ചു. ഇപ്പോൾ പരമദയനീയമായ അവസ്ഥയിൽ നാം എത്തിച്ചേരുകയും ചെയ്തു!
ഇന്നത്തെ കേരളം!
2017ലെ നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ (എൻഎസ്എസ്ഒ) കണക്കനുസരിച്ച് തൊഴിലില്ലായ്മയുടെ ഏറ്റവും ഉയർന്ന അവസ്ഥയുള്ളത് കേരളത്തിലാണ്. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ 2013ലെ കണക്കുകൾ പ്രകാരം കേരളത്തിന്റെ തൊഴിലില്ലായ്മാ നിരക്ക് 7.4 ശതമാനമാണ്. ഇതു ദേശീയ ശരാശരിയെ (2.3%) അപേക്ഷിച്ച് വളരെ കൂടുതലാണ്. 15-25 പ്രായപരിധിയിലുള്ള യുവാക്കളും 15-30 പ്രായപരിധിയിലുള്ള യുവതികളും കേരളത്തിൽ രൂക്ഷമായ തൊഴിലില്ലായ്മ അനുഭവിക്കുന്നവരാണ്.
2024 ജനുവരി-മാർച്ച് പാദത്തിൽ കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ Periodic Labour Force Surveyയുടെ (PLFS) സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നത് നഗരപ്രദേശങ്ങളിലെ 15-29 വയസുകാർക്കിടയിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്ക് കേരളത്തിലാണെന്നാണ്. പുരുഷന്മാരുടെ തൊഴിലില്ലായ്മാ നിരക്കിൽ ഏറ്റവും മുന്നിൽ കേരളവും (24.3) ഏറ്റവും പിന്നിൽ ഡൽഹിയും (2.5) ആണ്. സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്കിൽ മുന്നിൽ നില്ക്കുന്നത് ജമ്മു-കാഷ്മീരും (48.6) കേരളവും (46.6) പിന്നിൽ നില്ക്കുന്നത് ഡൽഹിയും (5.7) ആണ്.
ദേശാടനപ്പക്ഷികൾ
2018ൽ കേരളത്തിൽനിന്നുള്ള മൊത്തം വിദേശ കുടിയേറ്റക്കാരുടെ എണ്ണം 21 ലക്ഷം ആയിരുന്നു. കഴിഞ്ഞയാഴ്ച ലോക കേരള സഭയിൽ അവതരിപ്പിക്കപ്പെട്ട കേരള മൈഗ്രേഷൻ സർവേ (KMS 2023) പ്രകാരം അത് ഇരുപത്തിരണ്ടു ലക്ഷം ആയി ഉയർന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം, കേരളത്തിലേക്കു തിരിച്ചുവരുന്ന കുടിയേറ്റക്കാരുടെ എണ്ണം 2018ൽ പന്ത്രണ്ടു ലക്ഷം ആയിരുന്നെങ്കിൽ 2023ൽ അത് പതിനെട്ടു ലക്ഷമായി ഉയർന്നിട്ടുണ്ട് എന്നതാണ്.
സംസ്ഥാനത്തുനിന്നു നേരത്തേ കുടിയേറിയവർ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കു കുടിയേറി ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങൾ നിർമിച്ച അവിദഗ്ധ തൊഴിലാളികളായിരുന്നു. ഗൾഫ് രാജ്യങ്ങളുടെ സാധ്യത അടുത്തിടെ ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്തുനിന്നുള്ള കുടിയേറ്റക്കാരിൽ 89.1% പേരും ആറു ജിസിസി (Gulf Co-operation Council) രാജ്യങ്ങളിലാണ് താമസിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ കണക്കുപ്രകാരം 2019ൽ കേരളത്തിൽനിന്ന് 30,948 പേർ വിദേശത്ത് ഉന്നതവിദ്യാഭ്യാസത്തിനായി പോയിട്ടുണ്ട്. 2016ൽ ഇത് 18,428 ആയിരുന്നു. കെഎംഎസ്-2023 പ്രകാരം കേരളത്തിൽനിന്നുള്ള കുടിയേറ്റ ജനസംഖ്യയിൽ 11.3 ശതമാനവും വിദ്യാർഥികളാണ്. 2018ൽ 1,29,763 ആയിരുന്നു അവരുടെ എണ്ണമെങ്കിൽ 2023ൽ അത് ഇരട്ടിയായി ഉയർന്നു (2,50,000).
ഇന്നു കേരളത്തിൽനിന്നു കുടിയേറുന്ന യുവാക്കൾ ലക്ഷ്യമിടുന്നത് പടിഞ്ഞാറൻ രാജ്യങ്ങളെയാണ്. വിദ്യാഭ്യാസമില്ലാത്തവരും വൈദഗ്ധ്യമില്ലാത്തവരുമായ യുവാക്കൾ തങ്ങളുടെ രാജ്യങ്ങളിലേക്കു കുടിയേറുന്നത് പാശ്ചാത്യലോകം ആഗ്രഹിക്കാത്തതിനാൽ, കേരളത്തിലെ യുവാക്കൾ ഇപ്പോൾ വിദ്യാഭ്യാസമാർഗം അവലംബിക്കുന്നു.
കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിലെ വിദേശ സർവകലാശാലകളിൽ പഠിക്കാൻ പ്രവേശനം, താമസം, പാർട്ട് ടൈം ജോലി എന്നിവ ക്രമീകരിക്കുന്ന വിദ്യാഭ്യാസ കൺസൾട്ടൻസികൾ കേരളത്തിലെ പല ചെറുപട്ടണങ്ങളിലും സജീവ മാണ്. ഈ വിഭാഗത്തിന്റെ റീ-പേയ്മെന്റ് നിരക്ക് ഏകദേശം 100 ശതമാനം ആയതിനാൽ വിദേശത്തേക്കു പോകാൻ ആഗ്രഹിക്കുന്ന ആളുകൾക്കു പഠനവായ്പ നൽകാൻ കേരളത്തിലെ ബാങ്കുകൾ മത്സരിക്കുന്നു. എട്ടു ലക്ഷം മുതൽ 35–45 ലക്ഷം രൂപ വരെയാണ് മിക്കവരും വിദ്യാഭ്യാസ വായ്പ എടുക്കുന്നത്.
2022 സെപ്റ്റംബർ ഏഴിന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, സംസ്ഥാനതല ബാങ്കേഴ്സ് കോൺഫറൻസ് (SLBC) പ്രകാരം കേരളത്തിലെ വിദ്യാഭ്യാസ വായ്പകളിൽ വർധനയുണ്ടായിട്ടുണ്ടെന്നും മൊത്തം കുടിശികത്തുക 2019 മാർച്ചിൽ 9,841 കോടി രൂപയിൽനിന്ന് 11,061 കോടി രൂപയായി ഉയർന്നുവെന്നും റിപ്പോർട്ട് ചെയ്തു. വിദേശത്തേക്കു പോകുന്ന വിദ്യാർഥികൾക്കുള്ള ഭാഷാപഠന കേന്ദ്രങ്ങളും കൂണുപോലെ മുളയ്ക്കുകയാണ്. നിലവിൽ ഐഇഎൽടിഎസ് കേന്ദ്രങ്ങളിൽ രണ്ടു ലക്ഷത്തോളം ചെറുപ്പക്കാർ പേരു രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യുകെ, യുഎസ്എ, കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ പരമ്പരാഗത വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കു മാത്രമല്ല, മെക്സിക്കോ, ഐസ്ലാൻഡ്, വിയറ്റ്നാം, കിർഗിസ്ഥാൻ, കരീബിയൻ ദ്വീപുകളിലെ ബാർബഡോസ്, സ്ലോവേനിയ, സ്ലൊവാക്യ എന്നിവിടങ്ങളിലേക്കും വിദ്യാർഥികൾ കുടിയേറ്റം നടത്തുന്നു. ബാൾക്കൻ രാജ്യങ്ങളിലും മുൻ സോവിയറ്റ് യൂണിയൻ രാജ്യങ്ങളിലും ഫീസ് വളരെ കുറവായതിനാൽ, നല്ലൊരു വിഭാഗം വിദ്യാർഥി കുടിയേറ്റക്കാരും ആ വഴിയാണ് സ്വീകരിക്കുന്നത്.
കുടിയേറുന്ന വിദ്യാർഥികൾക്കു ഫലപ്രദമായ രജിസ്ട്രേഷൻ സംവിധാനം പോലും ഇല്ലാത്തതിനാൽ, സംസ്ഥാന സർക്കാർ ചിലപ്പോൾ വൻതോതിലുള്ള അത്തരം വിദ്യാർഥി കുടിയേറ്റ യാഥാർഥ്യത്തെക്കുറിച്ച് അറിയാതെ പോയെന്നും വരാം. അടുത്തിടെ വുഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് കേരളത്തിൽനിന്ന് 244 വിദ്യാർഥികൾ അവിടെ പഠിക്കുന്നതായി സർക്കാർ കണ്ടെത്തി. അതുപോലെ, യുക്രെയ്ൻ-റഷ്യ യുദ്ധസമയത്ത്, യുക്രെയ്നിൽ പഠിക്കുന്ന 322 വിദ്യാർഥികളെ സർക്കാർ കണ്ടെത്തി. ഈ തിരിച്ചറിവ് സാധ്യമായത്, ഐഡി കാർഡുകൾക്കായുള്ള അപേക്ഷകൾ കേരളം ആസ്ഥാനമായുള്ള സഹായ സംഘടനയായ നോർക്ക വിശകലനം ചെയ്തപ്പോഴാണ്.
അഗ്നിപരീക്ഷകൾ!
പത്തൊമ്പതും ഇരുപതും വയസുള്ള ചെറുപ്പക്കാർ കൃത്യമായ ലക്ഷ്യബോധമില്ലാതെ, വൻ സാമ്പത്തികബാധ്യത തലയിലേറ്റി യൂറോപ്പിലേക്കും മറ്റും കുടിയേറുമ്പോൾ അതു ഭാവിയിൽ അവർക്കുതന്നെയും അവരുടെ കുടുംബങ്ങൾക്കും വരുത്തിവയ്ക്കാവുന്ന വിനകളെക്കുറിച്ചു ഗൗരവമായ വിചിന്തനങ്ങൾ ഉണ്ടാകുന്നുണ്ടോ? വിദേശരാജ്യങ്ങൾ അവയുടെ കുടിയേറ്റ നയങ്ങളിലും നിയമങ്ങളിലും വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ നമുക്കു പരിഗണിക്കാതിരിക്കാനാവില്ല. മണ്ണിന്റെ മക്കൾ വാദം പലേടത്തും പ്രബലപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രതികൂലമായ കാലാവസ്ഥയും സാമൂഹികാന്തരീക്ഷവും ഒറ്റപ്പെടലും സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. കൗമാരപ്രായം കഴിയാത്ത പ്രവാസികൾക്ക് ഉണ്ടാകാവുന്ന "കൾച്ചറൽ ഷോക്ക്' എന്ന അതിഗുരുതരമായ ഒരു വിഷയവും അവഗണിക്കാനാകില്ല.
തിരിച്ചുവരാത്ത ദേശാടനം
1970കളിൽ ആരംഭിച്ച ഗൾഫ് കുടിയേറ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ, യൂറോപ്പിലേക്കും വടക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കുമുള്ള ഇപ്പോഴത്തെ കുടിയേറ്റത്തിന് ഒരു വ്യത്യാസമുണ്ട്. സമ്പാദിക്കുക എന്നതിനേക്കാൾ മെച്ചപ്പെട്ട ജീവിതനിലവാരവും സാമൂഹിക സാഹചര്യവും കണ്ടെത്തുക എന്നതാണ് പുതുതലമുറയുടെ ലക്ഷ്യം! ഒരു നിശ്ചിത സമയത്തിനു ശേഷം കേരളത്തിൽനിന്നു ഗൾഫിലേക്കു കുടിയേറിയ യുവാക്കൾ തിരിച്ചെത്തി.
എന്നാൽ, ഇന്നത്തെ കുടിയേറ്റത്തിന്റെ സ്വാഭാവികമായ പരിണതി ആ രാജ്യങ്ങളിലെ സ്ഥിരതാമസം ആയിരിക്കും. അതിനു പല കാരണങ്ങളുണ്ട് - ജീവിത സൗകര്യങ്ങൾ, ഉയർന്ന വരുമാനം, സാമൂഹികസുരക്ഷാ ആനുകൂല്യങ്ങൾ, സ്ത്രീ-പുരുഷസമത്വം, വ്യക്തിസ്വാതന്ത്ര്യം, ആരോഗ്യകരമായ രാഷ്ട്രീയാവസ്ഥ, സമാധാനമുള്ള ജീവിതം എന്നിങ്ങനെ പലതും.
നമുക്ക് എന്തു ചെയ്യാനാകും?
ഓക്സ്ഫഡ് മാർട്ടിൻ സ്കൂൾ അടുത്തിടെ "നൈപുണ്യത്തിന്റെ ഭാവി: 2030കളിലെ തൊഴിൽ’ എന്ന തലക്കെട്ടിൽ നടത്തിയ ഒരു പഠനം പറയുന്നത് 2030ഓടെ ലഭ്യമാകുന്ന തൊഴിലുകളുടെ മുപ്പത് ശതമാനവും ഇന്നു നിലവിലില്ലാത്തവയായിരിക്കുമെന്നാണ്.
പരിമിതമായ പരിഹാര സാധ്യതകൾ
1. വിദ്യാഭ്യാസ മേഖലയുടെയും തൊഴിൽ മേഖലയുടെയും അനന്ത സാധ്യതകൾ ആഗോളവൽക്കരണം തുറന്നിടുന്നുണ്ട്. അവ സർഗാത്മകമായും കാലികമായും പ്രയോജനപ്പെടുത്താൻ ഉതകാത്ത വിദ്യാഭ്യാസ സമ്പ്രദായത്തെയും തൊഴിൽ സംസ്കാരത്തെയും പൊളിച്ചെഴുതണം. ഏറ്റവും അത്യാവശ്യം വേണ്ടത് ഈ മേഖലകളെ രാഷ്ട്രീയക്കാരുടെ കൈയിൽനിന്നു മോചിപ്പിച്ച് അന്തർദേശീയ പഠനനിലവാരവും ലോകപരിചയവും ഉള്ളവരും പ്രഗല്ഭരും അടങ്ങുന്ന സ്വതന്ത്ര സംവിധാനത്തിനു കീഴിലാക്കുകയെന്നതാണ്.
2. ചെറുപ്പക്കാരെ ആകർഷിക്കാനാകുന്ന കോഴ്സുകളോ തൊഴിൽ സംരംഭങ്ങളോ ഉടൻ ഏർപ്പെടുത്തണം.
3. വിദ്യാഭ്യാസ കേന്ദ്രങ്ങൾ നടത്തിക്കൊണ്ടുപോകാനുള്ള തത്രപ്പാടിനപ്പുറത്ത് വിദ്യാഭ്യാസത്തിനു നൂതന മുഖം നല്കാനുള്ള ഗൗരവ വിചിന്തനങ്ങളിലും ചർച്ചകളിലും പദ്ധതികളിലും കത്തോലിക്കാ സഭ മുഴുകണം.
4. ചെറുപ്രായത്തിൽതന്നെ തൊഴിൽപരമായ ലക്ഷ്യബോധം വളർത്തിയെടുക്കാൻ മതസ്ഥാപനങ്ങൾ മുൻകൈയെടുക്കണം. കരിയർ ഓപ്ഷനുകളെക്കുറിച്ചു വ്യക്തമായ ധാരണ കുട്ടികൾക്കു ലഭിക്കാനുള്ള അവസരം പള്ളികളടക്കം ഒരുക്കണം.
5. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കു ശ്രദ്ധ തിരിച്ചുവിടാം.
6. ഇൻഡസ്ട്രിയും അക്കാദമിയും തമ്മിലുള്ള വിടവ് നികത്താൻ അഥവാ, തൊഴിൽക്ഷമത (employability) വളർത്താൻ ഉതകുന്നതാകണം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കരിക്കുലം.
7. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് “പഠനത്തോടൊപ്പം സന്പാദ്യവും’’ (Earn while you learn) എന്ന സമ്പ്രദായം അനുഷ്ഠിക്കാൻ കൂടുതൽ അവസരം ഒരുക്കണം.