Saturday, June 22, 2024 12:35 AM IST
അരുൾ ജോർജ് സ്കറിയ
കഴിഞ്ഞ 14-ാം തീയതി ജി-7 സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പ നടത്തിയ പ്രസംഗം പല കാരണങ്ങളാൽ ശ്രദ്ധേയമാണ്. അത് ഒരു യഥാർഥ ആഗോള നേതാവിന്റെ ശബ്ദം പ്രതിഫലിപ്പിച്ചു. നിർമിതബുദ്ധിയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ കടുത്ത നിലപാടുകൾ ഒഴിവാക്കി സന്തുലിതമായ സമീപനം കാംക്ഷിക്കുന്ന ഒരു ശബ്ദമായിരുന്നു അത്. അതിലുപരിയായി, ആഗോള നീതിക്കായി നിരന്തരമായി ഉയരുന്ന ഒരു ആത്മീയസ്വരം.
കുറച്ചുകാലമായി കൃത്രിമബുദ്ധി നിലവിലുണ്ടെങ്കിലും ഈ മേഖലയിലെ പുതുമകളുടെയും പുതുമകളിലേക്കുള്ള പ്രവേശനത്തിന്റെയും കാര്യത്തിൽ കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങൾ തികച്ചും ആവേശകരമായിരുന്നു. ഉദാഹരണത്തിന്, 2022ൽ ചാറ്റ് ജിപിറ്റി 3.5 പുറത്തിറക്കിയത് വിപുലമായ ഭാഷാ മാതൃകകളെ അടിസ്ഥാനമാക്കിയുള്ളതും പുതുവഴികൾ തുറക്കുന്നതുമായ കൃത്രിമബുദ്ധിയുടെ സാധ്യതകളും വെല്ലുവിളികളും നിരീക്ഷിക്കാൻ പൊതുസമൂഹത്തിന് അമൂല്യമായ അവസരം നൽകി.
ഒരു വശത്ത് ആ മേഖലകളിൽ പരിമിതമായ സിദ്ധികളുള്ളവർക്കുപോലും പുതിയ ഗദ്യരചനകളും ചിത്രങ്ങളും പാട്ടുകളും രചിക്കുന്നതിനുള്ള പരിധിയില്ലാത്ത സാധ്യതകൾ ഇതു കാണിച്ചുതന്നു. ഉദാഹരണമായി, സംഗീതമേഖലയിൽ കുറച്ചൊക്കെ കഴിവുകളുള്ള ഒരാൾക്കുപോലും സമർഥമായ പ്രോംപ്റ്റിങ്ങിലൂടെ ഇന്ന് ന്യായമായ ഒരു സംഗീതരചന നിർവഹിക്കാൻ കഴിയും. അതുപോലെ വൈദ്യശാസ്ത്രം, ഗവേഷണം തുടങ്ങി നിരവധി മേഖലകളിൽ കൃത്രിമബുദ്ധിയുടെ വലിയ സാധ്യതകളും നമുക്കു കാണാൻ കഴിയും.
അതേസമയം, തെറ്റായ വിവരങ്ങളും തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വിവരങ്ങളും എളുപ്പത്തിൽ സൃഷ്ടിക്കുന്നതും അവയുടെ വിപുലമായ പ്രചാരണവും ഉൾപ്പെടെ നിരവധി വെല്ലുവിളികളും ഇത് ഉയർത്തിയിട്ടുണ്ട്. ലോകമെന്പാടും നടന്ന സമീപകാല തെരഞ്ഞെടുപ്പുകൾ പലതും സൂചിപ്പിക്കുന്നതുപോലെ ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കാനും ആളുകളെ തീവ്രരാഷ്ട്രീയ നിലപാടുകളിലേക്കു നയിക്കാനും ഇതിനു കഴിയും.
ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ, നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യത്യസ്ത തീരുമാനങ്ങൾ എടുക്കുന്നതിൽ കൃത്രിമബുദ്ധിക്ക് വലിയ പങ്കുണ്ട്. ഉദാഹരണത്തിന്, ഒരു വായ്പ അനുവദിക്കണമോ വേണ്ടയോ എന്നത് കൃത്രിമബുദ്ധിയുടെ ടൂളുകൾ വിശകലനം ചെയ്യുന്ന ക്രെഡിറ്റ് സ്കോറുകളെ വളരെയധികം ആശ്രയിച്ചിരിക്കുന്നു.
ചില രാജ്യങ്ങളിൽ, ഒരു പ്രതിക്ക് ജാമ്യം നൽകണമോ വേണ്ടയോ, തടവുകാലം എത്രയായിരിക്കണം മുതലായ കാര്യങ്ങളിൽപോലും നിർമിതബുദ്ധി വലിയ സ്വാധീനം ചെലുത്തുന്നു. ജനങ്ങളുടെ ജീവിതത്തെപ്പറ്റി അന്തിമ തീരുമാനമെടുക്കാൻ കഴിവുള്ള പല മാരകായുധങ്ങളും എപ്പോഴാണ് പ്രവർത്തനക്ഷമമാകേണ്ടതെന്ന് സ്വയമാണ് നിശ്ചയിക്കുന്നത്. അവയുടെ ഉപയോഗത്തിന്റെ അപകടസാധ്യതയും ലോകം കൂടുതലായി മനസിലാക്കി വരികയാണ്. അത്തരമൊരു സാഹചര്യത്തിൽ, മനുഷ്യരാശിയുടെ ഭാവിക്ക് നിർമിതബുദ്ധി ഹാനികരമാകുന്നില്ലെന്ന് ഉറപ്പാക്കാൻ മതിയായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കേണ്ടതു പ്രധാനമാണ്.
ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള തന്റെ പൊതുസമീപനത്തിന് അനുസൃതമായി, നിർമിതബുദ്ധിയുടെ വികസനത്തിന്റെ നിലവിലെ പാത, വികസിത-വികസ്വര ലോകങ്ങളും മേധാവിത്ത-അധീനവർഗങ്ങളും തമ്മിലുള്ള അന്തരം വർധിപ്പിക്കുമെന്ന വെല്ലുവിളി ഫ്രാൻസിസ് മാർപാപ്പ ശരിയായി ഉയർത്തിക്കാട്ടി. നിർമിതബുദ്ധി കൈകാര്യം ചെയ്യുന്ന പല സ്ഥാപനങ്ങളും എത്രമാത്രം ചൂഷകാത്മകമാണെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിച്ചതിനാൽ ഇതു വളരെ പ്രധാനമാണ്. പല തൊഴിൽ മേഖലകളിലും ഇതു ചെലുത്തിയേക്കാവുന്ന ആഘാതം നിരവധി പണ്ഡിതന്മാർ ഇതിനകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാത്രമല്ല, തൊഴിൽ സംബന്ധമായ സ്ഥാനചലനങ്ങളുടെ വെല്ലുവിളി നേരിടാൻ ആഗോളസമൂഹം തയാറാണോ എന്നതും സംശയമാണ്.
പല രാജ്യങ്ങളുടെയും നിയമവാഴ്ചയുടെ ഭാവിയിൽ അതു ചെലുത്തിയേക്കാവുന്ന ആഘാതം ആർക്കും അവഗണിക്കാനാവില്ല. നിർമിതബുദ്ധി കൈകാര്യം ചെയ്യുന്ന പല സ്ഥാപനങ്ങളും ഉപയോഗിക്കുന്ന ചൂഷണരീതികൾ തുറന്നുകാട്ടേണ്ടതും അവ എത്രയും വേഗം പരിഹരിക്കേണ്ടതും പ്രധാനമാണ്. ഉദാഹരണമായി, നിർമിതബുദ്ധി സംബന്ധമായ ഡാറ്റാ പരിശീലനത്തിന്റെ വലിയൊരു ഭാഗം വികസ്വര ലോകത്തിലെ ഉയർന്ന ചൂഷണാത്മക തൊഴിൽരീതികൾ ഉപയോഗിച്ചാണു ചെയ്യുന്നത്.
ആ തൊഴിലാളികൾക്ക് നിർമിതബുദ്ധിയുടെ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. അവരുടെ ജോലി നിർമിതബുദ്ധി സംബന്ധമായ പരിശീലന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നുപോലും പലപ്പോഴും അവരോടു പറയാറില്ല. നിർമിതിബുദ്ധിയുടെ നിലവിലെ ടൂളുകൾ പലതും വികസിതലോകം കേന്ദ്രീകരിച്ചുള്ളതാണ് എന്നതും ഒരു വസ്തുതയാണ്. ഇത് വികസിതലോകത്തിന്റെ മുൻഗണനകളാൽ സ്വാധീനിക്കപ്പെടുന്ന കൂടുതൽ കേന്ദ്രീകൃതമായ ഒരു ലോകത്തിലേക്കു നയിച്ചേക്കാം.
വെല്ലുവിളികൾ നിറഞ്ഞ അത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഏറ്റവും അനുയോജ്യമായ നിയന്ത്രണ ചട്ടക്കൂടുകൾ തിരിച്ചറിയേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ, നിർമിതബുദ്ധിയോട് മനുഷ്യകേന്ദ്രീകൃതമായ സമീപനം വികസിപ്പിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശം കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
ഏറ്റവും അനുയോജ്യമായ പ്രവർത്തനചട്ടക്കൂടിനായി നാം തിരയുന്പോൾ മനുഷ്യ മാഹാത്മ്യത്തിനും മൂല്യത്തിനുമായിരിക്കണം പരമപ്രാധാന്യം. അദ്ദേഹം ശരിയായി ചൂണ്ടിക്കാണിച്ചതുപോലെ, ഈ മേഖലയിലെ നവീകരണങ്ങൾ ഓരോ മനുഷ്യന്റെയും നന്മ ലക്ഷ്യംവയ്ക്കണം. ഫ്രാൻസിസ് മാർപാപ്പ മുന്നോട്ടുവച്ച ‘അൽഗോർ-നൈതികത’ ഇക്കാര്യത്തിൽ ആഗോള സമൂഹത്തിനു വഴികാട്ടിയാണ്.
(ബംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ അസോസിയറ്റ് പ്രഫസറാണ് ലേഖകൻ)