Thursday, June 20, 2024 12:07 AM IST
റവ.ഡോ. ജോസഫ് കൊല്ലാറ
ഭാരതത്തിലെ മാർത്തോമ്മാ നസ്രാണി സഭാചരിത്രത്തിലും കേരള നവോത്ഥാന ചരിത്രത്തിലും നിർണായക സ്വാധീനം ചെലുത്തിയ ഉദയംപേരൂർ സൂനഹദോസ് നടന്നിട്ട് 425 വർഷം പിന്നിടുന്നു. സൂനഹദോസിനെക്കുറിച്ചും അതിന്റെ നടപടിക്രമങ്ങളെക്കുറിച്ചും വ്യത്യസ്തങ്ങളായ വിലയിരുത്തലുകളാണുള്ളത്. സൂനഹദോസ് സാധുവാണെന്നും അസാധുവാണെന്നും പ്രസ്താവിക്കുന്ന പ്രബന്ധങ്ങളുണ്ട്. ഉദയംപേരൂർ സൂനഹദോസ് ഭാരതത്തിലെ മാർത്തോമ്മാ നസ്രാണി സഭയെ എങ്ങനെ സ്വാധീനിച്ചെന്നും കേരള നവോത്ഥാന ചരിത്രത്തിന് എങ്ങനെ വഴികാട്ടിയെന്നും സംക്ഷിപ്തമായി പ്രതിപാദിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
ഗോവയിലെ പോർച്ചുഗീസ് മെത്രാപ്പോലീത്തയായിരുന്ന അലക്സിസ് ഡോം മെനേസിസിന്റെ അധ്യക്ഷതയിൽ 1599 ജൂൺ 20 മുതൽ 26 വരെയായിരുന്നു ഉദയംപേരൂർ സൂനഹദോസ്. 153 വൈദികരും 660 ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സൂനഹദോസിന്റെ ലക്ഷ്യം ആദ്യദിവസംതന്നെ മെനേസിസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. കത്തോലിക്കരായിരുന്നിട്ടും കൽദായസഭയെയും മാർത്തോമ്മാ നസ്രാണി സഭയെയും നെസ്തോറിയൻ പാഷണ്ഡതക്കാരായാണ് മെനേസിസ് കണ്ടിരുന്നത്. കേരള നസ്രാണികളിൽ അദ്ദേഹം ആരോപിച്ച തെറ്റുകൾ നീക്കുന്നതിനും അവരെ കൽദായ സഭയുമായുള്ള ബന്ധത്തിൽനിന്നു വിച്ഛേദിച്ച് പാശ്ചാത്യ സഭയുടെ കീഴിൽ കൊണ്ടുവരുന്നതിനുമായിട്ടായിരുന്നു സൂനഹദോസ്.
ഏഴു ദിവസം
ഏഴു ദിവസങ്ങൾ നീണ്ട സിനഡിൽ മാർത്തോമ്മാ നസ്രാണികളുടെ മതവിശ്വാസത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, കൂദാശകൾ, ജാതിവ്യത്യാസം, സാമൂഹ്യജീവിതം, വിശുദ്ധ വസ്തുക്കളുടെ കൈമാറ്റം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ഈ സൂനഹദോസിൽ പാസാക്കിയ കാനോനകളെക്കുറിച്ചും സൂനഹദോസിന്റെ നടപടിക്രമങ്ങളെക്കുറിച്ചും വ്യത്യസ്തങ്ങളായ വിലയരുത്തലുകളാണുള്ളത്. പരിമിതമായ സമയത്തിനുള്ളിൽ അനേകം ഡിക്രികൾ പാസാക്കിയതിനാൽ വേണ്ടത്ര ചർച്ചകൾ നടന്നില്ല എന്ന് ഊഹിക്കാവുന്നതാണ്. പരിമിതമായി ലഭിച്ച അവസരത്തിൽതന്നെ മെനേസിസ് മെത്രാപ്പോലീത്തയുടെ പാർശ്വവർത്തികൾ തന്നെയാണ് കൂടുതൽ സംസാരിച്ചതെന്ന് ബ്രൗണിനെപ്പോലുള്ള എഴുത്തുകാർ അഭിപ്രായപ്പെടുന്നു. സൂനഹദോസ് നടപടിക്രമങ്ങൾ ജനങ്ങൾക്കു മനസിലാക്കാൻ കഴിഞ്ഞില്ല എന്ന ആരോപണമുണ്ടായത്, പോർച്ചുഗീസ് ഭാഷയിലാണ് സൂനഹദോസ് നടത്തിയത് എന്ന ചില ഗ്രന്ഥകാരന്മാരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ, ദുർഗ്രഹത ഭാഷാപരമായിരുന്നുവെന്ന് കരുതേണ്ടതില്ല. ഡിക്രികൾ വായിച്ച വേഗവും ഡിക്രികളുടെ വിഷയപരമായ നൂതനത്വവും ദുർഗ്രഹതയുണ്ടാക്കാൻ സാധ്യതയുണ്ടല്ലോ.
സൂനഹദോസിൽ പങ്കെടുത്തുവർ ഡിക്രികളിൽ ഒപ്പുവച്ചത് സമ്മർദംകൊണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. സൂനഹദോസിൽ മെനേസിസിന്റെ കിങ്കരനായി വർത്തിച്ച ഫ്രാൻസിസ് റോസ് എന്ന ഈശോസഭാ വൈദികനെ ഒരു മാപ്പുസാക്ഷിയായി അംഗീകരിച്ചാൽ, ഒപ്പുവയ്ക്കൽ സമ്മർദംകൊണ്ടാണെന്നു വരുന്നു. സൂനഹദോസിനുശേഷം മാർത്തോമ്മാ നസ്രാണികൾ പ്രകടിപ്പിച്ച സാർവത്രികമായ എതിർപ്പുകൾ പരിഗണിക്കുന്പോൾ ഒപ്പുശേഖരണം നടന്നത് നിർബന്ധംകൊണ്ടാണെന്നു കരുതാവുന്നതാണ്. സൂനഹദോസിനുശേഷം മെനേസിസ് മെത്രാപ്പോലിത്ത കൃത്രിമമായി അനേകം കാനോനകൾ എഴുതിച്ചേർത്തു എന്ന ആരോപണവും കണക്കിലെടുക്കേണ്ടതാണ്. ഈ സത്യം മനസിലാക്കുന്നതിനുള്ള എളുപ്പമാർഗം പോർച്ചുഗീസ് ഭാഷയിൽ ഗുവയാ എന്ന എഴുത്തുകാരൻ പ്രസിദ്ധീകരിച്ച കാനോനകളും മലയാളത്തിലുള്ള കാനോകളും താരതമ്യം ചെയ്യുകയാണ്. മലയാളത്തിൽ ഇല്ലാത്ത നിരവധി കാനോനകൾ പോർച്ചുഗീസ് ഭാഷയിൽ കാണുന്നു. ഉദയംപേരൂർ സൂനഹദോസിൽ വായിക്കുകപോലും ചെയ്തിട്ടില്ലാത്ത നിരവധി നിയമങ്ങൾ ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ എന്ന പേരിൽ ലോകമെന്പാടും പ്രചരിപ്പിക്കപ്പെട്ടു. ഇന്ന് ലഭ്യമാകുന്ന മലയാളം കാനോനകൾ സൂനഹദോസിൽ പങ്കെടുത്തവർ ഒപ്പുകുത്തിയ കാനോനകളുടെ സത്യസന്ധമായ പകർപ്പുകളല്ലെന്നും അത് മാർത്തോമ്മാ നസ്രാണികളുടെ ആദ്യത്തെ ലത്തീൻ മെത്രാപ്പോലീത്തയായിരുന്ന ഫ്രാൻസിസ് റോസ് കൂട്ടിച്ചേർത്തതാണെന്നും ചില ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു.
ഫലങ്ങൾ
ഉദയംപേരൂർ സൂനഹദോസ് ഭാരതത്തിലെ മാർത്തോമ്മാ നസ്രാണിസഭയിൽ ദൂരവ്യാപകമായ ഫലമുളവാക്കി. മാർത്തോമ്മാ നസ്രാണി സഭയുടെ കൽദായ സഭയുമായുള്ള ബന്ധം വിച്ഛേദിച്ചു. മാർത്തോമ്മാ നസ്രാണികളുടെ മെത്രാനെ പോർച്ചുഗീസ് രാജാവിന്റെ അനുമതിയോടെ മാർപാപ്പ നിയമിക്കണമെന്ന വ്യവസ്ഥയുണ്ടായി. പശ്ചാത്യ സാമ്രാജ്യശക്തികളുടെ പ്രതിനിധികളെന്ന നിലയിൽ അവർ സഭയിൽ പടിഞ്ഞാറൻ പ്രേമം വളർത്തിയെടുക്കാൻ ശ്രമിച്ചു. ലത്തീൻ രീതികളും ആചാരങ്ങളും മാത്രമാണ് യഥാർഥ കത്തോലിക്കാ വിശ്വാസത്തിന്റെ കാതലെന്നു ധരിച്ച പോർച്ചുഗീസ് മിഷനറിമാർ മാർത്തോമ്മാ നസ്രാണികളുടെ തനിമയ്ക്ക് കോട്ടം വരുത്തി.
ലത്തീൻ മെത്രാന്മാർ ഇവിടെ നടത്തിയ പശ്ചാത്യവത്കരണത്തിനു കളമൊരുക്കിയത് ഉദയംപേരൂർ സൂനഹദോസാണ്. പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും ഒരു പുരാതന സഭയുടെ ആദിമ പരിശുദ്ധിയും വ്യക്തിത്വവും വികലമാക്കി. അർഥശൂന്യമായ ഒട്ടേറെ മാറ്റങ്ങൾക്ക് സഭയെ വിധേയമാക്കി. പൗരസ്ത്യ റീത്തുകളെ സംബന്ധിച്ചുള്ള അജ്ഞതയാകും ഇങ്ങനെയൊക്കെ മാറ്റം വരുത്താൻ അവരെ പ്രേരിപ്പിച്ചത്. ലത്തീൻ റീത്തിനോട് അനുരൂപപ്പെടാത്തതെല്ലാം പാഷണ്ഡതയായി പാശ്ചാത്യ മിഷനറിമാർ വിലയിരുത്തി.
മാർത്തോമ്മാ നസ്രാണി സഭാ പാരന്പര്യങ്ങൾ ഉദയംപേരൂർ സൂനഹദോസ് അടിമുടി മാറ്റി. ശ്ലൈഹികസഭയുടെ സവിശേഷതകളായ ആരാധനക്രമം, ആധ്യാത്മികത, ദൈവശാസ്ത്രം, ശിക്ഷണക്രമം, ഭരണക്രമങ്ങൾ, പാരന്പര്യങ്ങൾ, നോന്പ്, ഉപവാസം എന്നിവയിലെല്ലാം സൂനഹദോസ് രൂപഭേദങ്ങൾ വരുത്തി. അവയിൽ പലതും ഇന്നും നിലനിൽക്കുന്നു. സഭയുടെ ശിക്ഷണക്രമങ്ങൾക്ക് ചില നിശ്ചിത രൂപങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സഭാ ചൈതന്യത്തിന് ഈ കൗൺസിൽ ദോഷകരമായിരുന്നുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
സുറിയാനി ഭാഷയോട് മാർത്തോമ്മാ നസ്രാണികൾക്കുണ്ടായിരുന്ന വൈകാരിക ബന്ധം ദൃഢതരമാണെന്നു മനസിലാക്കിയ ലത്തീൻ മെത്രാന്മാർ ലത്തീൻ ആരാധനക്രമം സുറിയാനിയിലാക്കി പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഏകദേശം അര നൂറ്റാണ്ടുകാലം (1653ലെ കൂനൻകുരിശ് സത്യം വരെ) ഭാരതത്തിലെ മാർത്തോമ്മാ നസ്രാണികളെ ഭരിക്കാൻ ലത്തീൻ മെത്രാന്മാർക്ക് കഴിഞ്ഞു.
അതിനുശേഷം ഒരു വിഭാഗം ആളുകൾ അന്നത്തെ അർക്കദിയാക്കോനെ മെത്രാനായി വാഴിക്കുകയും കത്തോലിക്കാ സഭയിൽനിന്ന് ഭിന്നിച്ചു പോവുകയും ചെയ്തു. ലത്തീൻ സഭയോടു ചേർന്നുനിന്ന മാർത്തോമ്മാ നസ്രാണീസഭയ്ക്ക് 1896ലാണ് നാട്ടുമെത്രാന്മാരെ ലഭിച്ചത്. മാർത്തോമ്മാ നസ്രാണിസഭയിൽ ഭിന്നിപ്പുണ്ടായതിന് മൗലിക കാരണം ഉദയംപേരൂർ സൂനഹദോസാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. സൂനഹദോസിനു മുന്പ് സഭയുടെ ഭരണത്തിന് നേതൃത്വം വഹിച്ചിരുന്നത് അർക്കദിയാക്കോനായിരുന്നു. സഭാ ഭരണത്തിൽ വൈദികർക്കും അല്മായർക്കും നല്ല പങ്കുണ്ടായിരുന്നു. സൂനഹദോസിനുശേഷം അധികാരം മെത്രാന്മാരിൽ ഒതുങ്ങി. ഇടവക പ്രതിപുരുഷ യോഗത്തിന്റെ നിലയും വിലയും കെട്ടു.
രൂപതയെ ഇടവകകളാക്കി
അജപാലനത്തിനും ഭരണസൗകര്യത്തിനുമായി മാർത്തോമ്മാ നസ്രാണികളുടെ രൂപതയെ ഇടവകകളായി തിരിച്ചത് സൂനഹദോസാണ്. ജനന-മരണ കണക്കുകൾ സൂക്ഷിക്കുന്ന രജിസ്റ്ററും വിവാഹ രജിസ്റ്ററും ഇടവകയിൽ സൂക്ഷിക്കണമെന്നു കാനോനകളിലൂടെ ആവശ്യപ്പെട്ടു. പള്ളികളോട് ചേർന്നു സെമിത്തേരികൾ പണിയണമെന്നും മൃതസംസ്കാര ശുശ്രൂഷകൾക്ക് വൈദികർ ഊറാറ ധരിച്ച് അനുഗമിക്കണമെന്നും സൂനഹദോസ് കല്പിച്ചു. ഉദയംപേരൂർ സൂനഹദോസ് അസാധുവാണെന്നു സമർഥിക്കുന്നവർ നല്കുന്ന കാരണങ്ങൾ പലതാണ്. സൂനഹദോസ് വിളിച്ചുകൂട്ടാൻ മെനേസിസ് മെത്രാപ്പോലീത്തയ്ക്ക് അധികാരമില്ലായിരുന്നു, സൂനഹദോസ് നടത്തിയ രീതിയിൽ കാതലായ ക്രമക്കേടുകൾ ഉണ്ടായി, കൗൺസിൽ തീരുമാനങ്ങളിൽതന്നെ കാതലായ വ്യത്യാസങ്ങൾ ഉണ്ടായി തുടങ്ങിയ കാരണങ്ങളാൽ കൗൺസിൽ അസാധുവാണെന്ന് അവർ വാദിക്കുന്നു. സാധുവാണെന്ന് വാദിക്കുന്നവരുടെ ന്യായം കൗൺസിൽ വിളിച്ചുകൂട്ടാൻ ക്ലെമന്റ് എട്ടാമൻ മാർപാപ്പ മെനേസിസിനെ ചുമതലപ്പെടുത്തിയെന്നതാണ്.
എന്നാൽ, മാർപാപ്പയുടെ തിരുവെഴുത്തുകൾ മലബാറിൽ ഒരു വികാരി അപ്പസ്തോലിക്കയെ നിയമിക്കാൻ മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. സൂനഹദോസ് വിളിച്ചുകൂട്ടാൻ ആവശ്യപ്പെടുന്നില്ല. ഉദയംപേരൂർ സൂനഹദോസ് മാർത്തോമ്മാ നസ്രാണികളുടെ പൈതൃകത്തിനും തനിമയ്ക്കും കോട്ടം വരുത്തിയിട്ടുണ്ടെങ്കിൽ ശരിയായ പൈതൃകം പുനരുദ്ധരിക്കാനും സ്വത്വാവബോധം വീണ്ടെടുക്കാനുമുള്ള നീക്കങ്ങൾ സഭയിൽ ശക്തിപ്പെടുത്തണം.
കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ല്
കേരള നവോത്ഥാന ചരിത്രത്തിലേക്കു തുറന്ന ഒരു വാതിലായിരുന്നു ഉദയംപേരൂർ സൂനഹദോസ്. കേരള സമുദായത്തിന്റെ സാമൂഹിക-സാംസ്കാരിക പരിവർത്തനത്തിനു സൂനഹദോസ് നിരവധി സംഭാവനകൾ നൽകി. വ്യാപാര- സാന്പത്തിക മേഖലയിൽ വരുത്തിയ മാറ്റങ്ങളും വിലപ്പെട്ടതാണ്. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും തലങ്ങളിൽ സൂനഹദോസ് നിർണായക സ്വാധീനം ചെലുത്തി.
സൂനഹദോസിന്റെ വേരുകൾ മതപരമായിരുന്നെങ്കിലും അതിൽ വിരിഞ്ഞ ഇലകളും പൂക്കളും അന്നത്തെ സാമൂഹ്യജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. ഉച്ചനീചത്വങ്ങൾ നിറഞ്ഞ അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയെ സൂനഹദോസ് മാറ്റിമറിച്ചു. ഏഴാം ദിവസത്തെ രണ്ടാമത്തെ കൂടിവിചാരത്തിലെ രണ്ടാം കാനോനയിൽ പറയുന്നു: “തന്പുരാന്റെ തിരുമുന്പിൽ നല്ല കൊലം എന്നും തണ്യ കൊലം എന്നും അച്ചനും ചെറുക്കനും എന്നും എളിയവനും പെരിയവനും എന്നും ഇല്ല.” സാർവലൗകിക സമത്വത്തിന്റെയും സാർവ മാനവിക സാഹോദര്യത്തിന്റെയും ഒരു വലിയ സമത്വ പ്രഖ്യാപനമാണിത്. ചതുർജാതി സിദ്ധാന്തങ്ങൾ ഉണ്ടായിരുന്ന നാട്ടിൽ ഇതൊരു വിപ്ലവകരമായ പ്രഖ്യാപനമായിരുന്നു.
അനാചാരങ്ങൾക്കെതിരേ
ഒരു പരിഷ്കൃത സമൂഹത്തിന്റെയും വികസിത സമൂഹത്തിന്റെയും സൃഷ്ടി ഉദയംപേരൂർ സൂനഹദോസ് വിഭാവനംചെയ്തുവെന്നത് ഒരു വസ്തുതയാണ്. സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും പ്രാകൃത അംശങ്ങളെയും നീക്കിക്കളയാൻ സൂനഹദോസ് ശ്രമിച്ചിട്ടുണ്ട്. സാമൂഹ്യ വ്യവസ്ഥിതിയിൽനിന്ന് എന്തൊക്കെ ഒഴിവാക്കണമെന്ന് സൂനഹദോസ് ആവശ്യപ്പെട്ടുവോ അതൊക്കെ ഒഴിവാക്കിയപ്പോഴാണ് ഇവിടെ നവോത്ഥാനം ഉണ്ടായത്. സമൂഹത്തിലെ എല്ലാ അനാചാരങ്ങളെയും സൂനഹദോസ് വിമർശിച്ചു. തീണ്ടലും തീണ്ടിയാൽ കുളിക്കുന്നതും അനാചാരമാണ്. അത് ഒഴിവാക്കണമെന്നും കുളവും കിണറും കമ്മാളർ തൊട്ട് അശുദ്ധമാക്കിയാൽ ശുദ്ധീകരിക്കാൻ കർമങ്ങൾ ചെയ്യുന്നവരെ പള്ളിക്കു പുറത്താക്കണമെന്നും ഉപദേശിച്ചു. തുള്ളിക്കലും പാടിക്കലും കോഴിയെ അറത്ത് ബലികൊടുക്കലും പാടില്ല. കണ്ണേറും നാവേറും ഒഴിവാക്കാൻ പുള്ളുവന്മാരെക്കൊണ്ട് തുള്ളിക്കലും പാടിക്കലും വീട്ടുമുറ്റത്ത് അന്നു നടത്തിയിരുന്നു. ദേവപ്രീതിക്കുവേണ്ടി കോഴി അറത്തു ബലി കൊടുക്കുന്ന പതിവും ഉണ്ടായിരുന്നു. ഭൂതപ്രേത പിശാചിന്റെ ബാധയുണ്ടായാൽ മനുഷ്യനും മൃഗങ്ങളും മന്ത്രം എഴുതിക്കെട്ടുന്ന പതിവുണ്ടായിരുന്നു. ഈ രീതിയെയും സൂനഹദോസ് വിലക്കി.
പ്രാകൃത രീതികൾ പാടില്ല
വാണിജ്യരംഗത്ത് അമിതപലിശ വാങ്ങുന്നവരെ വൈദികർ ഉപദേശിക്കണമെന്നും അനുസരിക്കാത്തവരെ മഹറോൻ ശിക്ഷയിൽ പെടുത്തണമെന്നും സൂനഹദോസ് കല്പന നൽകി. കുറ്റം തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈ മുക്കുക, ചുട്ടുപഴുത്ത ഇരുന്പിൽ പിടിപ്പിക്കുക, ചീങ്കണ്ണികളും മുതലകളുമുള്ള ആറ്റിൽ നീന്തിക്കുക തുടങ്ങിയ പ്രാകൃത രീതികൾ പാടില്ലെന്ന് സൂനഹദോസ് പ്രസ്താവിച്ചു. പുരുഷന്മാർ കാതു കുത്തുന്നതും കുടുമ വയ്ക്കുന്നതും കാതിൽ പൊന്നിടുന്നതും സൂനഹദോസ് വിലക്കി. വാങ്ങാനും വിൽക്കാനും രണ്ടു തരം അളവും തൂക്കവും പാടില്ല. പുലകുളിയും ബന്ധുക്കളുടെ ശുദ്ധിക്കുളിയും ഒഴിവാക്കണം.
സ്ത്രീ-പുരുഷ സമത്വം സൂനഹദോസ് വിഭാവനം ചെയ്തു. പിതാവിന്റെ കടവും ധനവും ആണ്മക്കൾക്കും പെണ്മക്കൾക്കും തുല്യമായി നല്കണം. കുടുംബജീവിതത്തിന്റെ പവിത്രതയ്ക്കും സൂനഹദോസ് ഉൗന്നൽ നൽകി. ബഹുഭാര്യാത്വം നിലനിന്നിരുന്ന സമൂഹത്തിൽ ഒരു പുരുഷന് ഒരു സ്ത്രീയും ഒരു സ്ത്രീക്ക് ഒരു പുരുഷനുമേ പാടുള്ളൂവെന്നും വിവാഹബന്ധം ആജീവനാന്ത ബന്ധമായിരിക്കണമെന്നും വിവാഹകർമം ദേവാലയത്തിൽ നടത്തണമെന്നും അതിന് ഒരു രജിസ്റ്റർ സൂക്ഷിക്കണമെന്നും സൂനഹദോസ് നിഷ്കർഷിച്ചു. വിവാഹം ഒരു രഹസ്യ ഏർപ്പാടല്ലാത്തതുകൊണ്ട് പള്ളിയിൽ മൂന്നു പ്രാവശ്യം വിളിച്ചുചൊല്ലണമെന്നും സൂനഹദോസിൽ തീരുമാനമുണ്ടായി. രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹവും വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു താമസിക്കുന്നതും സൂനഹദോസ് വിലക്കി. ഉത്തരവാദിത്വപൂർണമായ മാതൃ-പിതൃത്വത്തിനു സൂനഹദോസ് ഉൗന്നൽ നൽകി.
ഭാഷയ്ക്കും സംഭാവന
മലയാളഭാഷയ്ക്കും സാഹിത്യത്തിനും സൂനഹദോസ് വിലപ്പെട്ട സംഭാവനകൾ നൽകി. മലയാള സാഹിത്യത്തിൽ ഗദ്യശാഖയുടെ ഉദയം ഉണ്ടാകുന്നത് ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകളിലാണ് എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരുണ്ട്. മലയാളഭാഷയുടെ വികാസ പരിണാമത്തിലെ നാഴികക്കല്ലാണ് കാനോനകൾ. കാനോനകളിൽ ദൃശ്യമാകുന്ന "ഭാഷാക്രമ കണക്ക്' ഇന്നത്തെ ഉൗർജിത ഗദ്യശൈലിയുടെ തോതിലുള്ളതുതന്നെ. മിഷണറി മലയാളത്തിന്റെ ആദ്യമാതൃകകളാണ് ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ. അതുണ്ടായ കാലത്തെ മലയാളഭാഷയിലെ ഏറ്റവും വലിയ ഗദ്യകൃതി.
കാനോനകളിൽ കൂടുതലും ദ്രാവിഡ സ്വാധീനമാണുള്ളത്. വ്യവഹാര ഭാഷയുടെ ശക്തി നിറഞ്ഞുനിൽക്കുന്ന ഹ്രസ്വവാക്യങ്ങളാണ് അവയിലേറെയും. കാനോനകളുടെ ഭാഷയ്ക്കു വ്യത്യസ്തത നൽകുന്ന ഒരു ഘടകം അതിലെ പരകീയ പദങ്ങളാണ്. സംസ്കൃതത്തിനു പുറമേ സുറിയാനി, പോർച്ചുഗീസ്, ലത്തീൻ, അറബി ഭാഷകളിൽനിന്നുള്ള വാക്കുകൾ കാനോനകളിൽ കാണാം. മാർത്തോമ്മാ നസ്രാണികളുടെ വ്യവഹാര ഭാഷയിൽ സവിശേഷാർഥത്തോടുകൂടി നിലനിൽക്കുന്ന ചില പദങ്ങളും കാനോനകളിൽ കാണുന്നുണ്ട്.