Wednesday, June 19, 2024 12:00 AM IST
ജോഷ്വാ മാർ ഇഗ്നാത്തിയോസ് (ചെയർമാൻ, കേരള മദ്യ
ഭരണഘടനയുടെ 47-ാം അനുഛേദമനുസരിച്ച്, മദ്യം ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണപാനീയങ്ങൾ നിയന്ത്രിക്കാനും അവയുടെ ഉപഭോഗം കുറച്ചുകൊണ്ടുവരാനുമുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്തമാണ്. എന്നാൽ, കണക്കുകൾ പ്രകാരം നികുതിയിൽനിന്ന് കേരളത്തിന് നേരിട്ടു ലഭിക്കുന്ന വരുമാനത്തിൽ മുപ്പത് ശതമാനമോ അതിലേറെയോ മദ്യത്തിൽനിന്നാണ്. ആ വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾ മാറിവരുന്ന സർക്കാരുകൾ മദ്യനയത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിവരുന്നു.
മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജനങ്ങൾക്ക് ഉറച്ച വാഗ്ദാനം നൽകിയ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ മദ്യവരുമാനം കൂടാതെ മുന്നോട്ടു പോകാൻ കഴിയില്ല എന്ന നിലപാടിലെ വൈരുധ്യം വളരെ വലുതാണ്. ലോകത്ത് മറ്റൊരു സർക്കാരും ഇത്തരത്തിൽ മദ്യവിൽപനയെ നിലനില്പിനുള്ള മാർഗമായി കാണുന്നുണ്ടാവില്ല എന്നു തീർച്ച.
കാർഷികമേഖലയിലും വിനോദസഞ്ചാര രംഗത്തും ഐടി, വ്യവസായം തുടങ്ങിയ മേഖലകളിലുമുള്ള കേരളത്തിന്റെ സാധ്യതകളെ ഒരുകാലത്തും വേണ്ടവിധത്തിൽ ഉപയോഗിക്കാനായിട്ടില്ല. ഉപഭോഗ സംസ്ഥാനം മാത്രമായി മാറിക്കഴിഞ്ഞിരിക്കുന്ന കേരളത്തിന്റെ ഇന്നത്തെ അവസ്ഥയിൽ ശമ്പളം, പെൻഷൻ തുടങ്ങിയ അടിസ്ഥാന ചെലവുകൾക്കായി മാത്രം ഒരു വർഷം വേണ്ടത് എഴുപത്തയ്യായിരം കോടിയിലധികം രൂപയാണ്. പ്രാഥമിക ചെലവുകൾക്കുള്ള ധനം കണ്ടെത്താൻ പോലും ബുദ്ധിമുട്ടുന്ന ദയനീയമായ ഒരു സാമ്പത്തികാവസ്ഥയാണ് ഇന്നത്തെ കേരളത്തിന്റേത്.
മദ്യത്തിൽനിന്നും ലോട്ടറിയിൽനിന്നും പെട്രോളിയം ഉത്പന്നങ്ങളിൽനിന്നുമുള്ള നികുതിവരുമാനത്തെ അമിതമായി ആശ്രയിക്കേണ്ടതായി വരുന്നത് അതുകൊണ്ടാണ്. ഐടി പ്രഫഷണലുകൾക്ക് ഉല്ലസിക്കാൻ അവസരമൊരുക്കുക എന്ന വാദമുയർത്തി ഐടി പാർക്കുകളിൽ മദ്യശാലകൾ ആരംഭിക്കാനുള്ള തീരുമാനം അപഹാസ്യമാണ്.
കാർഷികമേഖലയെ ശക്തിപ്പെടുത്താൻ എന്ന പേരിൽ കാർഷികോത്പന്നങ്ങളിൽനിന്ന് വീര്യം കുറഞ്ഞ മദ്യം എന്ന ലേബലിൽ മദ്യം ഉത്പാദിപ്പിക്കാനുള്ള പദ്ധതികളും അപ്രകാരം തന്നെ. ഇത്തരം മേഖലകളിലുള്ള സർക്കാർ ഇടപെടലുകൾ പല രീതികളിലും ഉണ്ടാകേണ്ടതുണ്ട്. പ്രധാനമായി വിവിധ സംരംഭങ്ങൾക്ക് സർക്കാർ കൈത്താങ്ങാകേണ്ടത് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കിയും പശ്ചാത്തല സൗകര്യങ്ങൾ ക്രമീകരിച്ചുകൊണ്ടുമാണ്. പണിമുടക്കുകളും രാഷ്ട്രീയ ഇടപെടലുകളും അഴിമതിയും കൂടാതെ തൊഴിൽ ചെയ്തു ജീവിക്കാനുള്ള സൗകര്യമാണ് സർക്കാർ ഇവിടെ ഉറപ്പുവരുത്തേണ്ടത്.
ദിവസവേതന തൊഴിലാളികളും പാവപ്പെട്ടവരുമാണ് കേരളത്തിൽ സ്ഥിരമായി മദ്യപിക്കുന്നവരിൽ ബഹുഭൂരിപക്ഷവും. കേരളത്തിലെ ചെറിയൊരു ശതമാനം വരുന്ന, നിത്യവൃത്തിക്കായി കൂടുതൽ കഷ്ടപ്പെടേണ്ടിവരുന്ന ഒരു വിഭാഗമാണ്, ഇത്രമാത്രം മദ്യം കുടിച്ചുതീർക്കുന്നത് എന്ന യാഥാർഥ്യത്തെ നാം കൂടുതൽ ഗൗരവമായി കാണേണ്ടതുണ്ട്. അമിത മദ്യപാനത്തിന്റെ ഇരകളാണ് ഏറെയും. മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും സാമ്പത്തികതകർച്ചയും കുടുംബബന്ധങ്ങളിലെ തകർച്ചയും സാമൂഹിക പ്രശ്നങ്ങളും ഏറ്റവും കൂടുതൽ കേരളത്തിലാണ് എന്നുള്ളതിൽ തർക്കമില്ല. കേരളത്തിന്റെ ക്രൈം റേറ്റ് എല്ലായ്പോഴും ഉയർന്നുനിൽക്കുന്നതിൽ മദ്യത്തിനുള്ള പങ്ക് വളരെ വലുതാണ്. ഏറിയപങ്ക് ആത്മഹത്യകൾക്കും കൊലപാതകങ്ങൾക്കും റോഡപകടങ്ങൾക്കും പിന്നിൽ മദ്യത്തിന് പ്രധാന സ്ഥാനമുണ്ട്.
കൂടുതൽ ഉദാരവത്കരിക്കപ്പെട്ട പുതിയ മദ്യനയവും അതിനു പിന്നിലെ സാമ്പത്തികലക്ഷ്യങ്ങളും സംബന്ധിച്ച് ആഴമുള്ള ചർച്ചകൾ നടത്താനും നിലപാടുകളിൽ മാറ്റം വരുത്താൻ ഭരണ നേതൃത്വത്തിൽ സമ്മർദം ചെലുത്താനും പ്രബുദ്ധരായ മലയാളികൾ തയാറാകണം. ബൗദ്ധിക, സാഹിത്യ, കലാരംഗങ്ങളിലെ പ്രമുഖരും സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവർത്തകരും ഭരണകൂട നിലപാടുകളെ സ്വാധീനിക്കാൻ കഴിവുള്ളവരും നിശബ്ദത വെടിഞ്ഞ് ഈ വിഷയം ഗൗരവമായെടുക്കുകയും ഇടപെടലുകൾക്ക് തയാറാവുകയും വേണം.
പാവപ്പെട്ടവരുടെ ദൗർബല്യങ്ങളെ മുതലെടുത്ത് മദ്യവില്പന നടത്തി അധാർമികമായ കൊള്ളലാഭം നികുതിയുടെ രൂപത്തിൽ നേടിയെടുക്കുന്ന പ്രവണതയുടെ പ്രത്യാഘാതം വിവരണാതീതമാണ്. മദ്യത്തോടൊപ്പം മറ്റു ലഹരികളും കേരളത്തെ പിടിമുറുക്കിക്കഴിഞ്ഞു. പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ സംസ്ഥാനത്തുണ്ടായിരുന്നത് കേവലം 29 ബാറുകൾ മാത്രമായിരുന്നു. അതിപ്പോൾ 920 കവിഞ്ഞിരിക്കുന്നു. ബെവ്കോയുടെയും കൺസ്യുമർ ഫെഡിന്റെയും 306 ഔട്ട്ലെറ്റുകൾക്കു പുറമെയാണിത്.
മദ്യവിപത്തിൽനിന്നു ജനങ്ങളെ രക്ഷിക്കാൻ അനിവാര്യമായിട്ടുള്ളത് മദ്യ ലഭ്യതയും പ്രാപ്യതയും കുറച്ചുകൊണ്ടുവരികയാണെന്ന ലോകാരോഗ്യ സംഘടനയുടെ അടിസ്ഥാന നിർദേശങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ടാണ് സർക്കാരിന്റെ ഈ മദ്യവ്യാപനനയവും അതിന്റെ തുടർച്ചയും. മദ്യവും മയക്കുമരുന്നും ഉൾപ്പെടെ ലഹരിയുടെ ആപത്കരമായിട്ടുള്ള വ്യാപനത്തിന്റെ ഫലമായി കേരളം ഒരു വലിയ സാമൂഹിക ദുരന്തത്തിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോഴാണ് നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങൾക്കു നല്കിയ ഉറപ്പ് ലംഘിച്ചുകൊണ്ട് പുതിയ നടപടികളുമായി സർക്കാർ മുന്നോട്ടു വരുന്നത്. ജനവഞ്ചകരാൽ നയിക്കപ്പെട്ട മന്ത്രിസഭ എന്ന ലേബലിലായിരിക്കും ഈ സർക്കാർ ഭാവിയിൽ അറിയപ്പെടുക. നിലവിലുള്ള ‘ഡ്രൈ ഡേ’ പിൻവലിക്കാനുള്ള അജൻഡയാണ് മറ്റൊരു നയംമാറ്റം. ഇതിന്റെ തയാറെടുപ്പിനുവേണ്ടി ചീഫ് സെക്രട്ടറി തലത്തിലുള്ള ചർച്ചയും ടൂറിസം വകുപ്പ് മേധാവിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ബാറുടമകളുടെ സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ചർച്ചകളുടെ വിവരങ്ങളും അതിന്റെ ഭാഗമായി വന്ന കോഴയുമായി ബന്ധപ്പെട്ട ശബ്ദരേഖാ റിപ്പോർട്ടുകളുമെല്ലാം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് മദ്യനയം സംബന്ധിച്ച് പ്രാരംഭ ചർച്ചപോലും നടന്നിട്ടില്ലെന്ന് വിശദീകരിച്ചുകൊണ്ട് എക്സൈസ്, ടൂറിസം മന്ത്രിമാരുടെ പ്രസ്താവനകൾ വന്നിട്ടുള്ളത്.
സത്യവുമായി പുലബന്ധം പോലുമില്ലാത്ത ഇമ്മാതിരി പ്രസ്താവനകൾ നടത്തിയ ഈ മന്ത്രിമാരുടെ നടപടി തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണ്. സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള വിഫലശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാം. വസ്തുത ഇപ്രകാരമായിരിക്കെ ഇതേക്കുറിച്ച് എക്സൈസ് മന്ത്രിതന്നെ നൽകിയ പരാതിയിലുള്ള അന്വേഷണത്തിന് യാതൊരു വിശ്വാസ്യതയുമില്ല. സത്യം പുറത്തുവരണം. അതിന് സിബിഐ അന്വേഷണംതന്നെയാണ് അനിവാര്യമായിട്ടുള്ളത്. അതോടൊപ്പം ജുഡീഷൽ അന്വേഷണവും നടത്തുന്നത് സർക്കാരിന്റെ അകത്തളങ്ങളിൽ നടന്ന കള്ളക്കളികൾ സമഗ്രമായി പുറത്തുകൊണ്ടുവരുന്നതിന് പ്രയോജനപ്പെടും.
യുവതലമുറയുടെ വിലപ്പെട്ട ഭാവി വച്ച് ഇത്തരക്കാർ അഴിഞ്ഞാടുന്നു. സ്ത്രീകളുടെ ജീവനും അന്തസും പൊതുസമൂഹത്തിൽ വിലപേശപ്പെടുന്നു. തൊഴിലാളിവർഗത്തിന്റെ അധ്വാനഫലം മദ്യശാലകളിൽ ചെലവഴിക്കുമ്പോൾ കുടുംബ ബജറ്റ് അവതാളത്തിലാകുന്നു. വിശാലമായ മനുഷ്യനന്മയും സാമൂഹ്യസുരക്ഷയും മുൻനിർത്തി അടിയന്തരമായി പുതിയ മദ്യനയ കൂടിയാലോചനകൾ അവസാനിപ്പിക്കണം.
മദ്യനയത്തിനെതിരായ പ്രതിഷേധങ്ങള്‍ വ്യാപകമായി ഉയരുമ്പോള്‍ അതൊന്നും കണ്ടില്ലെന്നു നടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ജനങ്ങള്‍ തെരഞ്ഞെടുത്ത സർക്കാർ ഇത്തരം സമീപനം തുടരുന്നത് നല്ലതല്ല. ജനക്ഷേമത്തെക്കാളും മദ്യമുതലാളിമാരുടെ താത്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയതുകൊണ്ടാണ് ഇങ്ങനെയൊരു നയം രൂപപ്പെട്ടതെന്നാണ് ഇതു സംബന്ധിച്ച വിലയിരുത്തലുകള്‍.
മദ്യലോബിയുടെ താത്പര്യത്തെ സംരക്ഷിക്കുന്ന പിണറായി സർക്കാരിന്റെ നയത്തിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ സുമനസുകൾ മുന്നോട്ടു വരണം. മദ്യം ഏറ്റവും വലിയ സാമൂഹ്യവിപത്താണെന്ന് ബോധ്യമുള്ള സർക്കാർ ഇനിയും മദ്യനയം ഉദാരവത്കരിക്കരുത്. “മദ്യത്തിൽനിന്നുള്ള വരുമാനം പാപത്തിന്റെ കൂലിയാണ്” എന്നു പ്രസ്താവിച്ച മഹാത്മാ ഗാന്ധിജി നമ്മുടെ ധാർമിക നിലപാടുകൾക്ക് പ്രകാശം വീശട്ടെ.