Tuesday, June 18, 2024 11:51 PM IST
ഡോ. കുര്യാസ് കുന്പളക്കുഴി
കേരളത്തിൽ ആധുനിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചുകൊണ്ട് ആദ്യമുണ്ടായത് ഒരു കത്തോലിക്കാ പള്ളിക്കൂടമാണ്. 1793ൽ കോഴിക്കോട് ബീച്ചിലുള്ള ദേവമാതാ പള്ളിയുടെ പള്ളിമേടയിൽ, അന്നവിടെ വികാരിയായിരുന്ന കർമലീത്ത മിഷനറി ഫാ. ഗബ്രിയേൽ ഗോൺസാൽവസ് ഒരു ഇരട്ടപള്ളി ക്കൂടംആരംഭിച്ചു. പോർച്ചുഗീസ് കന്പനി ഉദ്യോഗസ്ഥരുടെ മക്കൾക്കുവേണ്ടി പോർച്ചുഗീസ് സ്കൂളും നാട്ടുകാർക്കുവേണ്ടി യൂറോപ്യൻ സ്കൂളും. കേരള ചരിത്രത്തിൽ പള്ളിയോടു ചേർന്നുണ്ടായ ആദ്യ പള്ളിക്കൂടവും ഇതുതന്നെ. അന്ന് കൊടുങ്ങല്ലൂർ വികാരിയാത്തിനു കീഴിലായിരുന്നു ഈ പള്ളി. ഇന്നതു കോഴിക്കോട് രൂപതയുടെ കത്തീഡ്രലാണ്.
ഈ പള്ളിയുടെ ചരിത്രം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു സംശയമാണ്. 2009ൽ പുതുക്കിപ്പണിത പള്ളിയുടെ ഭിത്തിയിലെ ലിഖിതമനുസരിച്ച് 1599ൽ കോഴിക്കോട് സാമൂതിരിയാണ് ഈ പള്ളി നിർമിച്ചുനൽകിയത്. ഈശോസഭാ വൈദികരായ ഫ്രാൻസിസ് അക്കോസ്റ്റായും അന്റോണിയോ സ്കിപ്പാനിയും നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചു. വീണ്ടും 1724ൽ അന്നത്തെ സാമൂതിരി പള്ളി പുതുക്കിപ്പണിതു നൽകി. അന്ന് ഫാ. ബർണാർദോ സാസായാണ് മേൽനോട്ടം വഹിച്ചത്.
എന്നാൽ, മറ്റൊരു ലിഖിതത്തിൽ, 1498 മേയ് 20ന്, പോർച്ചുഗീസ് വൈദികനായ ഫാ. പെദ്രോ ദെ കോവില്ല അവിടെ എത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു. വാസ്കോഡ ഗാമ കോഴിക്കോട് കപ്പാട് കടപ്പുറത്തു കപ്പലിറങ്ങിയ ദിവസമാണത്.
വാസ്കോഡ ഗാമയും സംഘവും
1497 ജൂലൈ ഏഴിന് വാസ്കോഡ ഗാമയുടെ നേതൃത്വത്തിൽ ഇന്ത്യയിലേക്കു പുറപ്പെട്ട പര്യവേക്ഷണസംഘത്തിൽ രണ്ടു വൈദികരുണ്ടായിരുന്നു. ഫാ. പെട്രോഡ കാവെല്ലയും ഫാ. ജോൺ ഫിഗ്രരോയും. സംഘത്തിലെ അംഗങ്ങൾക്കു കുർബാന കാണാനും കുന്പസാരിക്കാനുമൊക്കെ വൈദികരുടെ സാന്നിധ്യം ആവശ്യമാണല്ലോ. മാത്രവുമല്ല, മാസങ്ങളും വർഷങ്ങളുംവരെ നീണ്ടേക്കാവുന്ന യാത്രയ്ക്കിടെ മരണവും സാധാരണം. അവർക്ക് അന്ത്യകൂദാശ നൽകാനും മരണാനന്തര കർമങ്ങൾ നടത്താനും പുരോഹിതർ ഉണ്ടായല്ലേ മതിയാവൂ.
കരയ്ക്കിറങ്ങിയ ശേഷം ഗാമയും കൂട്ടരും സാമൂതിരിയെ കാണാനാണു പുറപ്പെട്ടത്. ആ ദൗത്യത്തിൽ വൈദികരെ കൂട്ടേണ്ട കാര്യമില്ല. അതുകൊണ്ടു മാത്രമല്ല, കരയ്ക്കിറങ്ങിക്കഴിഞ്ഞപ്പോൾ എവിടെ കുർബാനയർപ്പിക്കും എന്ന പ്രശ്നവുമുണ്ടായിട്ടുണ്ടാവാം. അതിനുള്ള സൗകര്യം അന്വേഷിച്ച ഫാ. കോവില്ല എത്തിച്ചേർന്നത് ഇന്നു കത്തീഡ്രൽ പള്ളിയും പള്ളിക്കൂടവും സ്ഥിതിചെയ്യുന്ന സ്ഥലത്താണ്. ഇതിനർഥം, അക്കാലത്തുതന്നെ അവിടെ ക്രൈസ്തവരുടെ കൂട്ടായ്മ ഉണ്ടായിരുന്നിരിക്കാമെന്നും സാധാരണ രീതിയിലുള്ള പള്ളി ഇല്ലായിരുന്നെങ്കിൽത്തന്നെ, ആരാധനയും പ്രാർഥനകളും നടത്താനുള്ള സൗകര്യം അവിടെ ഉണ്ടായിരുന്നിരിക്കാമെന്നുമാണ്.
പോർച്ചുഗീസുകാർ വന്നതു വ്യാപാരാവശ്യത്തിനുവേണ്ടി മാത്രമല്ല. പൗരസ്ത്യ ദേശത്തുണ്ടെന്നു കേട്ടിരുന്ന ക്രിസ്ത്യാനികളെ കാണാനുംകൂടിയാണ്. ഇക്കാര്യം അവർ ആഗമനോദ്ദേശ്യം അറിയിച്ചുകൊണ്ട് സാമൂതിരിക്കു നൽകിയ സന്ദേശത്തിൽ പറയുന്നുമുണ്ട്. അങ്ങനെ ഇവിടത്തെ ക്രൈസ്തവരെ കണ്ടുമുട്ടാനും അക്രൈസ്തവരെ സുവിശേഷം അറിയിക്കാനും ആദ്യം എത്തിച്ചേർന്ന പാശ്ചാത്യ മിഷനറി ഫാ. പെട്രോ ദെ കോവില്ല ആണെന്നു നമുക്കുറപ്പിക്കാം. പൊതുവേ കരുതിപ്പോന്നതും ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നതും പെഡ്രോ അൽവാരിസ് കബ്രാളിന്റെ നേതൃത്വത്തിൽ 1500ൽ എത്തിയ രണ്ടാമത്തെ വ്യാപാരസംഘത്തോടൊപ്പം ഉണ്ടായിരുന്ന എട്ടു ഫ്രാൻസിസ്കൻ വൈദികരാണു കേരളത്തിലെ ആദ്യ പാശ്ചാത്യ മിഷനറിമാർ എന്നാണ്. എന്നാൽ, ആ സ്ഥാനം ഇനിയെങ്കിലും പെട്രോ ദെ കോവില്ലയ്ക്കു കൊടുക്കേണ്ടിയിരിക്കുന്നു.
ഫാ. പെട്രോ ദെ കോവില്ലയ്ക്കു പോർച്ചുഗലിലേക്കു മടങ്ങിപ്പോകാൻ കഴിഞ്ഞില്ല. 1498 ജൂലൈ ഏഴിന് അദ്ദേഹം കോഴിക്കോട്ട് അന്തരിച്ചു. ഗാമയും സംഘവും അപ്പോൾ കോഴിക്കോട്ടുണ്ടായിരുന്നു. അവരെല്ലാവരും ചേർന്ന് കോവില്ലയുടെ അന്ത്യകർമങ്ങൾ നടത്തിയിരിക്കാം. മൃതദേഹം സംസ്കരിച്ചിടത്ത് ഒരു സ്മാരകശില സ്ഥാപിക്കുകയും ചെയ്തു.
കോവില്ലയുടെ ശ്രമഫലമായി അവിടത്തെ ക്രൈസ്തവസമൂഹം കുറേക്കൂടി വിപുലമായിട്ടുണ്ടാകും. ഒപ്പം, മതപരിവർത്തനവും നടന്നിരിക്കണം. 1513ൽ പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ ഒരു വാണിജ്യ ഉടന്പടി ഒപ്പുവയ്ക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ട് ഒരു ഫാക്ടറിയും ഒരു പള്ളിയും സ്ഥാപിക്കാൻ സാമൂതിരി പോർച്ചുഗീസുകാരെ അനുവദിച്ചു. അങ്ങനെയാണ് ഇന്നത്തെ കത്തീഡ്രൽ ദേവാലയത്തിന്റെ ആദ്യരൂപം നിലവിൽ വന്നതെന്നു കരുതാം.
1599ൽ ഗോവ മെത്രാപ്പോലീത്ത അലക്സിസ് ഡോം മെനേസിസ് കേരളത്തിലെ പള്ളികൾ സന്ദർശിക്കുന്നതിനിടെ കോഴിക്കോട്ട് വരികയും സാമൂതിരിയെ സന്ദർശിച്ചു സംഭാഷണം നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായിട്ടാവാം ആ വർഷംതന്നെ സാമൂതിരി പള്ളി നിർമിച്ചു നൽകിയത്. 1513ൽ ഉണ്ടായ പള്ളിയുടെ പുനർനിർമാണമായിരിക്കാം സാമൂതിരി നടത്തിയത്. 1724ൽ അന്നത്തെ സാമൂതിരി വീണ്ടും പള്ളി പുതുക്കിപ്പണിതു.
കേരളത്തിന്റെ അഭിമാനം
1923 ജൂൺ 12നു കോഴിക്കോട് രൂപത നിലവിൽ വന്നപ്പോൾ ദേവമാതാ പള്ളി കത്തീഡ്രലായി മാറി. അതിനുശേഷം 2008-2009ൽ പുനർനിർമിച്ചതാണ് ഇന്നു കാണുന്ന പള്ളി.
ഈ പള്ളിയുടെ പള്ളിമേടയിലാണ് 1793ൽ ഫാ. ഗബ്രിയേൽ ഗോൺസാൽവസ് ഇരട്ട പള്ളിക്കൂടം ആരംഭിച്ചത്. കാലക്രമത്തിൽ പോർച്ചുഗീസ് സ്കൂൾ നിന്നുപോയി. നാട്ടുകാർക്കുവേണ്ടിയുള്ള യൂറോപ്യൻ സ്കൂൾ നിലനിന്നു. യൂറോപ്പിൽ നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസരീതി പിന്തുടർന്നതുകൊണ്ടാണ് യൂറോപ്യൻ സ്കൂൾ എന്നു പേരു വന്നത്. ഗബ്രിയേൽ ഗോൺസാൽവസ് കർമലീത്ത മിഷനറിയായിരുന്നു.
അക്കാലത്ത് ഈശോസഭ നിരോധിക്കപ്പെട്ടിരുന്നതുകൊണ്ടാണ്, അവരുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നെങ്കിലും സ്കൂളുകൾ ആരംഭിക്കാൻ അവർക്കു കഴിയാതെപോയത്. എന്നാൽ 1879ൽ ഈശോസഭ മലബാറിൽ മിഷൻ പ്രവർത്തനം പുനരാരംഭിച്ച അക്കാലത്തുതന്നെ അവർ യൂറോപ്യൻ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സഹകരിച്ചുതുടങ്ങി. 1884ൽ സ്കൂൾ ഔപചാരികമായി അവർ ഏറ്റെടുക്കുകയും ചെയ്തു. ഇന്നും ഈശോസഭയുടെ മാനേജ്മെന്റിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
സെന്റ് ജോസഫ്സ് യൂറോപ്യൻ ബോയ്സ് സ്കൂൾ എന്ന പേര് പിൽക്കാലത്ത് സെന്റ് ജോസഫ്സ് ബോയ്സ് സ്കൂൾ ആയി ചുരുങ്ങുകയും ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിച്ചപ്പോൾ സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി എന്നാകുകയും ചെയ്തു. കേരള ചരിത്രത്തിലെ ആദ്യ സ്കൂൾ എന്ന ബഹുമതിക്കർഹമായ കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കേരള കത്തോലിക്കാ സഭയുടെ മാത്രമല്ല, കേരളീയരുടെയാകെ അഭിമാനസ്ഥാപനമാണ്.