Monday, June 17, 2024 12:20 AM IST
ജെറി ജോർജ്, ബോൺ
ഇക്കഴിഞ്ഞ 6-9 തീയതികളിലായി യൂറോപ്യൻ പാർലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പ് യൂറോപ്പിൽ വളർന്നുവരുന്ന തീവ്ര വലതുപക്ഷത്തിന്റെ സൂചനകളാണു നൽകുന്നത്. 27 രാജ്യങ്ങളിൽനിന്ന് 720 സീറ്റുകളിലേക്ക് ഒരേസമയം നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനോ മധ്യപക്ഷത്തിനോ വലതുപക്ഷത്തിനോ മാത്രമായി ഭൂരിപക്ഷം ലഭിച്ചില്ല. തീവ്ര വലതുപക്ഷ വിഭാഗവും ദേശീയവാദികളും വലിയ മുന്നേറ്റമുണ്ടാക്കിയ ഈ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിനും വലിയ തിരിച്ചടി നൽകി. ഫ്രാൻസിലാണ് അതേറ്റവും രൂക്ഷമായി പ്രകടമായത്; ഇടതുപക്ഷക്കാരനല്ലെന്നാണ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അവകാശപ്പെടുന്നതെങ്കിലും. പാർട്ടിയുടെ പരാജയത്തിന്റെ ഫലമായി മക്രോൺ ഫ്രാൻസിൽ പുതിയ തെരഞ്ഞെടുപ്പുതന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ അഞ്ചു വർഷമായി യൂറോപ്യൻ പാർലമെന്റ് ഭരിച്ചിരുന്നത് മധ്യ-വലതുപക്ഷവും മധ്യ-ഇടതുപക്ഷവും സമാന ചിന്താഗതിക്കാരായ ചെറു പാർട്ടികളും ചേർന്നാണ്. യൂറോപ്യൻ യൂണിയന്റെ നയരൂപീകരണത്തിൽ ഭരണപക്ഷത്തിനുള്ള പങ്ക് അവിതർക്കിതമാണ്. പരിസ്ഥിതിപ്രശ്നം, റഷ്യൻ-യുക്രെയ്ൻ യുദ്ധം, കുടിയേറ്റം മുതലായ വിഷയങ്ങളിലെ യൂറോപ്യൻ നിലപാടുകൾ പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ നിലപാടുകളാണ്. ഇതേസഖ്യംതന്നെ അടുത്ത പാർലമെന്റിലും ഭൂരിപക്ഷം നേടുമെന്നാണ് നിരീക്ഷകർ കരുതുന്നത്.
കഴിഞ്ഞതവണത്തെ ഭൂരിപക്ഷം ഇപ്പോഴില്ലെങ്കിലും അവർക്ക് ചെറിയ മേൽക്കൈ ലഭിച്ചേക്കാം. എന്നാൽ, മധ്യ-വലതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന യൂറോപ്യൻ പീപ്പിൾസ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇടതുപക്ഷ പാർട്ടികളോടൊപ്പം ഗ്രീൻ പാർട്ടിക്കും നഷ്ടമാണു സംഭവിച്ചത്. ജൂലൈ 16ന് പുതിയ പാർലമെന്റ് സമ്മേളിക്കുന്പോൾ മാത്രമേ ചിത്രം തെളിയുകയുള്ളൂ.
പുതിയ കുടിയേറ്റ നിയമങ്ങൾ
2015 മുതൽ നിലവിലുണ്ടായിരുന്ന കുടിയേറ്റനിയമങ്ങൾ ഇക്കഴിഞ്ഞ ഏപ്രിലിൽ യൂറോപ്യൻ പാർലമെന്റ് പാസാക്കി. കുടിയേറ്റവും അഭയം നൽകലും സംബന്ധിച്ച പുതിയ നിയമത്തിലെ വ്യവസ്ഥകൾ കൂടുതൽ കർക്കശവും കഠിനവുമാണ്. അഭയാർഥികളെ സംബന്ധിച്ച് തീരുമാനമെടുക്കൽ വേഗത്തിലാകും. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾക്ക് അഭയാർഥികളെ സംബന്ധിച്ച് കൂട്ടായ ഉത്തരവാദിത്വമായിരിക്കും ഉണ്ടാകുക. 2016നുശേഷം ഏറ്റവുമധികം അഭയാർഥികൾ നിയമപരമല്ലാതെ യൂറോപ്പിൽ എത്തിയ വർഷമാണ് 2023, അതായത് നാലു ലക്ഷത്തോളം പേർ.
പുതിയ നിയമമനുസരിച്ച് അഭയാർഥികൾക്ക് യൂറോപ്പിലേക്കു പ്രവേശനാനുമതി നൽകാനോ നിരസിക്കാനോ ഉള്ള തീരുമാനം വേഗത്തിലുണ്ടാകും. അഭയാർഥി ക്യാന്പുകളിൽ മാസങ്ങളോ വർഷങ്ങളോ നീളുന്ന കാത്തിരിപ്പിനുശേഷമായിരുന്നു ഇതുവരെ തീരുമാനം ഉണ്ടായിരുന്നത്. ഇനിമുതൽ അഭയാർഥികൾ യൂറോപ്യൻ അതിർത്തിയിൽ എത്തിച്ചേരുന്പോൾതന്നെ അയാളുടെ ബയോമെട്രിക് അടയാളങ്ങളും ചിത്രങ്ങളും ശേഖരിക്കും. അഭയം അർഹിക്കുന്ന രാജ്യങ്ങളിൽനിന്നല്ലെങ്കിലോ പൊതു സുരക്ഷിതത്വത്തിന് അപകടകാരികളോ ആണെങ്കിൽ അവരെ പ്രത്യേക ക്യാന്പുകളിലാക്കും. 12 ആഴ്ചയ്ക്കകം അവരുടെ കാര്യത്തിൽ തീരുമാനമെടുക്കും. അഭയം നൽകുകയില്ലെങ്കിൽ ഏറ്റവും വേഗം തിരിച്ചയയ്ക്കും.
യൂറോപ്പിലേക്കുള്ള അഭയാർഥികൾ ഏറ്റവുമധികം എത്തിച്ചേരുന്നത് ഇറ്റലിയിലും ഗ്രീസിലുമാണ്. അവരിൽ 30,000 പേരെ പ്രതിവർഷം മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ എത്തിക്കും. അവരെ സ്വീകരിക്കാൻ തയാറല്ലാത്ത രാജ്യങ്ങൾ അവരുടെ സംരക്ഷണച്ചെലവിനായി ഒരു തുക നൽകേണ്ടിവരും. അഭയം നിഷേധിക്കപ്പെടുന്നവരെ അവരുടെ മാതൃരാജ്യത്തേക്കോ അല്ലെങ്കിൽ സുരക്ഷിതമെന്ന് യൂറോപ്യൻ യൂണിയൻ വിലയിരുത്തിയിട്ടുള്ള ഒരു രാജ്യത്തേക്കോ നാടുകടത്തും. കൊച്ചുകുട്ടികളുള്ള കുടുംബത്തിനും ഈ നടപടിയിൽനിന്ന് ഒഴിവില്ല. ക്യാന്പുകളിലെ അവസ്ഥ തടവറകളിലെപ്പോലെയായിരിക്കും എന്നാണു സൂചന.
രണ്ടു വർഷത്തിനകം ഈ വ്യവസ്ഥകൾ പൂർണമായി നടപ്പാക്കാമെന്നാണ് യൂറോപ്യൻ യൂണിയൻ കരുതുന്നത്. എവിടെയൊക്കെയാണ് അഭയാർഥി ക്യാന്പുകൾ നിർമിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇറ്റലി സ്വന്തംനിലയിൽ അൽബേനിയയിൽ രണ്ട് അഭയാർഥിക്യാന്പുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. അൽബേനിയയും ഇക്കാര്യത്തിൽ സമ്മതംമൂളിയിട്ടുണ്ട്. ഇക്കൊല്ലം ഇതുവരെ ഒന്നരലക്ഷത്തോളം പേരാണ് അനധികൃതമായി ഇറ്റലിയിൽ എത്തിയിട്ടുള്ളത്.
കുടിയേറ്റവും അഭയാർഥി പ്രവാഹവും നിയന്ത്രിക്കുമെന്ന പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കടുത്ത നടപടികളെടുക്കാൻ ഇറ്റലിയെ നിർബന്ധിക്കുന്നു. രാജ്യത്ത് എത്തിച്ചേരുന്ന അഭയാർഥികളെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ എത്തിക്കാനുള്ള പദ്ധതി ബ്രിട്ടൻ ആവിഷ്കരിച്ചുവരികയാണ്. സുരക്ഷിതമായ മൂന്നാം രാജ്യങ്ങളായി യൂറോപ്യൻ യൂണിയൻ കാണുന്ന ടുണീഷ്യ, ഈജിപ്ത്, മൗറിത്താനിയ മുതലായ രാജ്യങ്ങളുമായി ചർച്ചകൾ നടന്നുവരികയാണ്.
യൂറോപ്യൻ പാർലമെന്റ് പാസാക്കിയ പുതിയ നിയമങ്ങൾ തൃപ്തികരമല്ലെന്ന് പല രാജ്യങ്ങളും അഭിപ്രായപ്പെട്ടിട്ടുണ്ട്. അഭയാർഥികളെ സ്വീകരിക്കുകയില്ലെന്ന് ഹംഗറിയും പോളണ്ടും വ്യക്തമാക്കി. വ്യവസ്ഥകൾ കൂടുതൽ കർശനമാക്കണമെന്ന അഭിപ്രായമാണ് ഡെന്മാർക്ക്, ഫിൻലൻഡ്, ഇറ്റലി, നെതർലൻഡ്, ഓസ്ട്രിയ എന്നീ രാജ്യങ്ങൾക്കുള്ളത്. കടലിൽവച്ചുതന്നെ അഭയാർഥികളെ പിടികൂടി യൂറോപ്യൻ യൂണിയനു പുറത്തുള്ള രാജ്യത്ത് എത്തിക്കണമെന്നാണ് അവരുടെ ആവശ്യം. അത്തരമൊരു മൂന്നാംരാജ്യത്ത് അഭയാർഥികളെ എത്തിക്കാനായി വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന് ബൾഗേറിയ, ചെക്ക് റിപ്പബ്ലിക്, ഡെന്മാർക്ക്, ഫിൻലൻഡ്, എസ്തോണിയ, ഗ്രീസ്, ഇറ്റലി, സൈപ്രസ്, ലാത്വിയ, ലിത്വാനിയ, മാൾട്ട, നെതർലൻഡ്, ഓസ്ട്രിയ, പോളണ്ട്, റുമേനിയ എന്നീ രാജ്യങ്ങളും ആവശ്യപ്പെടുന്നു. അവിടെവച്ച് അഭയം നൽകണോ എന്ന കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കാനും കഴിയും.
അഭയാർഥികൾ അക്രമികളാകുന്പോൾ
യൂറോപ്യൻ പാർലമെന്റിൽ പുതിയ കുടിയേറ്റ നിയമങ്ങൾ പാസാക്കി ഒരു മാസത്തിനകമാണ് ജർമനിയിലെ മാൻഹൈം പട്ടണത്തിൽ ഒരു അഫ്ഗാൻ അഭയാർഥി പോലീസുകാരനെ കുത്തിക്കൊന്നതും അഞ്ചുപേരെ മാരകമായി മുറിവേൽപ്പിച്ചതും. ഈ സംഭവത്തിനുശേഷം ഒരാഴ്ചക്കകം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ പാർട്ടിയായ എഎഫ്ഡി, ഭരണകക്ഷിയായ സോഷ്യലിസ്റ്റുകളെ മറികടന്നതു ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പിനു രണ്ടാഴ്ച മുന്പ് ഹാംബർഗിൽ നടന്ന ഒരു ഇസ്ലാമിക പ്രകടനത്തിൽ ജർമനിയിൽ കാലിഫേറ്റ് സ്ഥാപിക്കണമെന്ന മുദ്രാവാക്യം ഉയർന്നത് ഞെട്ടലോടെയാണ് ജർമനി ശ്രവിച്ചത്. മുൻ ചാൻസലർ ആഞ്ചല മെർക്കലിന്റെ ഉദാരമായ അഭയാർഥി-കുടിയേറ്റ നയങ്ങൾ തെറ്റിപ്പോയി എന്നു ചിന്തിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. താലിബാന്റെയും ഐഎസിന്റെയും ഭീകരതകളിൽനിന്നു രക്ഷപ്പെടുന്നവർ അതേ നിയമങ്ങൾ നടപ്പാക്കണമെന്നു പറയുന്നതിന്റെ യുക്തി ജനാധിപത്യ വിശ്വാസികൾക്കു മനസിലാകുന്നില്ലെന്ന് ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റിയിലെ ഇസ്ലാം പഠനകേന്ദ്രത്തിന്റെ മേധാവിയായ പ്രഫ. സൂസൻ ഷ്റോട്ടർ ഒരു അഭിമുഖത്തിൽ പറഞ്ഞു. ജർമൻ ഭരണഘടനയ്ക്കു വിരുദ്ധമായ ഒരു കാഴ്ചപ്പാടാണ് കാലിഫേറ്റിന്റേത് എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
മാൻഹൈമിലെ കൊലപാതകത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുകയും അമുസ്ലിംകളെ കൊല്ലാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഒരു വീഡിയോ ജർമനിയിൽ പ്രചരിക്കുകയുണ്ടായി. എല്ലാ എക്സ് മുസ്ലിംകളെയും ഇസ്ലാം വിമർശകരെയും കൂടി വധിക്കണമെന്നാണ് വീഡിയോയിലെ താത്പര്യം. ജർമൻ വാരികയായ ഷ്പീഗൽ റിപ്പോർട്ട് ചെയ്തതനുസരിച്ച് പത്തു കൊല്ലം ജർമനിയിൽ താമസിച്ചിട്ടുള്ള ഒരു സെർബിയൻ മുസ്ലിം ചെറുപ്പക്കാരനാണ് ഈ വീഡിയോ നിർമിച്ചത്. മറ്റു കുറ്റകൃത്യങ്ങളുടെ പേരിൽ നാടുവിടേണ്ടിവന്ന ഇയാൾ യഹൂദവിദ്വേഷവും ഇതര മതവിദ്വേഷവും പ്രകടിപ്പിക്കുന്ന മറ്റു വീഡിയോകളും നിർമിച്ചിട്ടുണ്ട്.
മാൻഹൈമിലെ അക്രമിയെപ്പോലുള്ള അഭയാർഥികളെ ഒട്ടും വൈകാതെ നാടുകടത്തണമെന്ന് ജർമനിയിൽ ഒരു പൊതുബോധം രൂപപ്പെട്ടിട്ടുണ്ട്. അവരുടെ സാന്നിധ്യം ജർമൻ ജനതയുടെ സുരക്ഷിതത്വത്തിനു ഭീഷണിയാണ് എന്ന കാര്യം പലവട്ടം വ്യക്തമായിക്കഴിഞ്ഞു. അവരുടെ മാതൃരാജ്യത്തെ സ്ഥിതി എന്തായാലും അഭയമേകിയ നാടിന് അവർ അപകടകാരികളാണ്. തീവ്രവാദികളെ തിരിച്ചയച്ചാൽ അഫ്ഗാനിസ്ഥാനിൽ അവർക്കു വീരപരിവേഷമായിരിക്കും കിട്ടുക എന്ന് ഗ്രീൻപാർട്ടിക്കാർ ചൂണ്ടിക്കാട്ടുകയുണ്ടായി. അവരെ നാടുകടത്തണം എന്ന കാര്യത്തിൽ ഉടൻ വ്യക്തത വരുത്തുമെന്ന് ആഭ്യന്തരമന്ത്രി നാൻസി ഫേസർ വ്യക്തമാക്കി.
യൂറോപ്പ് മാറുകയാണ്. ജനാധിപത്യത്തിന്റെയും ഉന്നതമായ മാനവികമൂല്യങ്ങളുടെയും പേരിൽ കുടിയേറ്റക്കാരെയും അഭയാർഥികളെയും കൈനീട്ടി സ്വീകരിച്ച നാടുകൾ ഇപ്പോൾ മാറിച്ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. അഭയാർഥികളെല്ലാം അഭയാർഥികളല്ലെന്നും വൻതുകകൾ ഇടനിലക്കാർക്കു കൊടുത്തിട്ടാണ് അവർ വന്നിരിക്കുന്നതെന്നും അഭയമേകിയ നാടിനെ അവർ വളർത്തുകയോ സ്നേഹിക്കുകയോ ഇല്ലെന്നും തെളിഞ്ഞിരിക്കുന്നു. ജർമൻ ഭരണഘടനയേക്കാൾ മതഗ്രന്ഥമാണ് രാഷ്ട്രനിയമമാകേണ്ടതെന്നു വിശ്വസിക്കുന്നവരുടെ എണ്ണം അത്ര നിസാരമല്ലെന്നു സർവകലാശാലാ വിദ്യാർഥികളുടെ ഇടയിൽ നടത്തിയ സർവേകൾ പറയുന്നു. അഭയത്തിനുള്ള അപേക്ഷ നിരസിക്കപ്പെട്ടയാളാണ് മാൻഹൈമിൽ പോലീസുകാരനെ കുത്തിക്കൊന്നത്.
അയാളെ യഥാസമയം നാടുകടത്തിയിരുന്നെങ്കിൽ ഈ കൊലപാതകം ഒഴിവാക്കാമായിരുന്നുവെന്ന് തുർക്കി വംശജയായ രാഷ്ട്രീയ പ്രവർത്തക ഡെനിസ് യൂസെലിനെപ്പോലെ ചിന്തിക്കുന്നവരാണ് ഇന്ന് ഏറെയും. മുൻനിര ജർമൻ മാധ്യമങ്ങളെല്ലാംതന്നെ ഇസ്ലാമിക തീവ്രവാദത്തിനുനേരേ കണ്ണടയ്ക്കുന്ന ജർമൻ രാഷ്ട്രീയ നേതാക്കളെ കുറ്റപ്പെടുത്തിയാണു സംസാരിച്ചതെന്നതു ശ്രദ്ധേയമാണ്.