Monday, June 17, 2024 12:17 AM IST
ജോബി ബേബി
ഏവരെയും ഏറെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു കുവൈറ്റിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ ലേബർ ക്യാമ്പിലെ തീപിടിത്തം. കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായിരുന്ന സെക്യൂരിറ്റി കാബിനിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അല്ലെങ്കിൽ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന്റെ പ്രാഥമിക കാരണമായി കരുതപ്പെടുന്നത്. ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഫ്ലാറ്റുകളിൽ താമസിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഇത്തരത്തിലുള്ള അപകടങ്ങളുടെ കാരണങ്ങളെപ്പറ്റി, അവയിൽനിന്നു രക്ഷപ്പെടാനുള്ള സുരക്ഷാനിർദേശങ്ങളെപ്പറ്റി അറിഞ്ഞിരിക്കേണ്ടതുണ്ട്.
അശാസ്ത്രീയമായ കെട്ടിട നിർമാണം
പ്രവാസലോകത്ത് ദിനംപ്രതി നിരവധി കെട്ടിടങ്ങളാണ് ഉയർന്നുവരുന്നത്. എന്നാൽ മിക്കവയിലും ആവശ്യത്തിന് സൗകര്യങ്ങൾ കുറവാണ്. വലിയ സൗകര്യങ്ങൾ ഉള്ള ഫ്ലാറ്റുകൾക്ക് വലിയ വാടകയാണ് കൊടുക്കേണ്ടിവരിക. അത്തരത്തിലുള്ള വലിയ ഫ്ലാറ്റുകൾ ഉയർന്ന ശമ്പളം ഉള്ളവർക്കു മാത്രമേ പ്രാപ്യമാകൂ. എന്നാൽ ലേബർ ക്യാമ്പുകളുടെ സ്ഥിതി വ്യത്യസ്തമാണ്. വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമേ ലേബർ ക്യാമ്പുകളിൽ ഉള്ളൂ. ഒരു മുറിയിൽത്തന്നെ അഞ്ചു മുതൽ ആറു വരെ ആളുകൾ കാണും. നിന്നുതിരിയാൻ പോലും ഇടം കിട്ടാത്ത അവസ്ഥകളുമുണ്ട്. ഇത്തരത്തിൽ ഒരു ഫ്ലോറിൽ ആറു മുറികൾ വരെ ഉണ്ടാകാറുണ്ട്. ഈ മുറികളിൽ പലതും വലിയ കാർഡ്ബോർഡുകൾ കൊണ്ട് വിഭജിച്ചിരിക്കും.
ഒരു ഫ്ലോറിൽ ഒരു ടോയ്ലറ്റ് മാത്രമേ ഉണ്ടാകുകയുള്ളൂ. എന്തെങ്കിലും പകർച്ചവ്യാധികൾ ഒരാൾക്കു വന്നാൽ ആ മുറിയിലുള്ള മുഴുവൻ ആളുകൾക്കും അത് പടരുന്നതിന് ഇടയാക്കും. ചില ഫ്ലോറുകളിൽ അടുക്കള സൗകര്യങ്ങൾ ഉണ്ടാകും. ഇത്തരത്തിൽ വലിയ കാർഡ്ബോർഡുകൾ ഉപയോഗിച്ചു റൂമുകൾ വേർതിരിക്കുന്നത് തീ പോലെയുള്ള അപകടം ഉണ്ടാകുമ്പോൾ വേഗത്തിൽ കത്തുന്നതിന് ഇടയാക്കും.
വിദേശരാജ്യങ്ങളിലെ മിക്ക കെട്ടിടങ്ങളുടെയും ഏറ്റവും താഴത്തെ നില വലിയ അടുക്കളയും മെസ് ഹാളുകളും ആയിരിക്കും. അവിടെ ഗ്യാസ്, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം ശരിയായ രീതിയിലുള്ളതല്ലെങ്കിൽ തീ പടരുന്നതിനും പൊട്ടിത്തെറിക്കും ഇടയാക്കും. ഈ ഏറ്റവും താഴത്തെ നിലയിലേക്കു പോകാനായി ഒട്ടുമിക്ക കെട്ടിടങ്ങൾക്കും ഒരു വാതിൽ മാത്രമേ കാണാറുള്ളൂ. അതുകൊണ്ടുതന്നെ എന്തെങ്കിലും സംഭവിച്ചാൽ വേഗത്തിലുള്ള രക്ഷാപ്രവർത്തനങ്ങളെ ഇതു സാരമായി ബാധിക്കും. പതിവായി കാണുന്ന മറ്റൊരു കാര്യം മിക്ക കെട്ടിടങ്ങളുടെയുംഏറ്റവും താഴത്തെ നില വേറെ പല കാര്യങ്ങൾക്കും നൽകിയിരിക്കുന്നതായിരിക്കും. ഉദാഹരണത്തിന് പാർട്ടി ഹാൾ, പ്രാർഥനാഹാൾ, ഹോട്ടൽ ഹാൾ, ജിം തുടങ്ങിയവ. എന്നാൽ ഇവയിൽ പലതും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണു പ്രവർത്തിക്കുന്നത്. ഇതും അപകടത്തിന് വഴിവയ്ക്കും.
മറ്റൊരു പ്രധാന പ്രശ്നം പല കെട്ടിടങ്ങൾക്കും അസംബ്ലി പോയിന്റ് ഇല്ല എന്നുള്ളതാണ്. ഇതുമൂലം എന്തെങ്കിലും അടിയന്തരഘട്ടത്തിൽ ആളുകൾക്ക് ഒരുമിച്ച് കൂടുന്നതിന് സാധിക്കാതെ വരികയും ചിതറിപ്പോയി സുരക്ഷാ ഏകോപനത്തെ അതു ബാധിക്കുകയും ചെയ്യുന്നു. അഥവാ അസംബ്ലി പോയിന്റ് ഉണ്ടെങ്കിൽത്തന്നെ കെട്ടിടത്തിലെ താമസക്കാർക്ക് അതിനെപ്പറ്റി അറിവുണ്ടാകില്ല. ഇതും ഒരു പ്രശ്നമായി കാണാറുണ്ട്.
എമർജൻസി സാധനങ്ങളുടെ കുറവ്
ക്യാമ്പുകളിലും ഫ്ലാറ്റുകളിലും സാധാരണയായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് അടിയന്തര സുരക്ഷാ ഉപകരണങ്ങളുടെ കുറവ്. ഉദാഹരണത്തിന് തീ ഉണ്ടാകുമ്പോൾ അണയ്ക്കുന്നതിനുള്ള ഫയർ എക്സ്റ്റിംഗ്വിഷർ, പ്രാഥമിക ശുശ്രൂഷ നൽകുന്നതിനുള്ള ഫസ്റ്റ്എയ്ഡ് കിറ്റ്, തീ അല്ലെങ്കിൽ പുക അധികമാകുമ്പോൾ ആവശ്യമാകുന്ന ഫയർ അലാറം, അവശ്യകാര്യങ്ങൾ വിളിച്ചുപറയുന്നതിനുള്ള മൈക്രോ ഫോൺ, എമർജൻസി കോൺടാക്ട് നമ്പർ, തീ അണയ്ക്കുന്നതിനുള്ള വാട്ടർ സ്പ്രിംഗ്ളർ തുടങ്ങിയവ. പിന്നീട് സർവസാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണു കെട്ടിടങ്ങളുടെ അല്ലെങ്കിൽ ക്യാമ്പുകളുടെ പടികളിൽ തുണി ഉണക്കുന്ന സ്റ്റാൻഡുകൾ നിരത്തിയിരിക്കുന്നത്. ഇത്തരത്തിൽ തുണി നിരത്തിയ സ്റ്റാൻഡുകൾ അത്യാവശ്യഘട്ടങ്ങളിൽ ആളുകളുടെ രക്ഷപ്പെടലിനെ തടസപ്പെടുത്തും.
വേണ്ടതു ജാഗ്രത
താമസിക്കുന്ന ലേബർ ക്യാന്പിലും ഫ്ലാറ്റിലും അഗ്നിരക്ഷാസംവിധാനങ്ങൾ സുസജ്ജമാണെന്ന് ഉറപ്പുവരുത്തുകയെന്നതാണു പ്രധാനം. അടിയന്തരസാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട എമർജൻസി നന്പർ ഓർമയിലുണ്ടാകണം. ബന്ധപ്പെട്ട കന്പനിയും അധികൃതരും യഥാസമയം നിർദേശിക്കുന്ന സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കുകയും വേണം. പൊതുവായ കാന്റീൻസൗകര്യമുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്തി രഹസ്യമായി മുറികളിൽ നടത്തുന്ന പാചകം ഒഴിവാക്കുന്നതും ഉചിതമായിരിക്കും.