Sunday, June 16, 2024 12:34 AM IST
അനന്തപുരി /ദ്വിജൻ
സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ അസാധാരണമായ ഭാഗ്യം അനുഭവിക്കുന്നവരാണ് കേന്ദ്രമന്ത്രി ജോർജ് കുര്യനും രാജ്യസഭയിലേക്കു മത്സരിക്കുന്നതിന് ഇടതുമുന്നണി ടിക്കറ്റ് കൊടുത്ത ജോസ് കെ. മാണിയും. പ്രതീക്ഷിക്കാതിരുന്ന അംഗീകാരം രണ്ടു പേർക്കും കൊടുക്കുന്നതിലൂടെ ബിജെപിയും സിപിഎമ്മും പറയാതെ പറയുന്നത് രണ്ടു കാര്യങ്ങൾ.
ഒന്ന്, കേരളത്തിലെ ക്രൈസ്തവസമൂഹത്തെ കൂടെ നിർത്താൻ ആഗ്രഹിക്കുന്നു. രണ്ട്, കാറ്റത്താടുന്ന ഞാങ്ങണ പോലെ ചായാതെ ഉറച്ചുനിൽക്കുന്ന നിങ്ങളുടെ കൂറിനെ ഞങ്ങൾ ആദരിക്കുന്നു. ആറു പതിറ്റാണ്ടായി സംഘപരിവാറിനോട് കൂറു പുലർത്തിയ വിസ്മയമാണ് ജോർജ് കുര്യൻ. നന്പ്യാകുളത്തെ ഈ ശുദ്ധമാന സുറിയാനി കത്തോലിക്കൻ എങ്ങനെ സംഘപരിവാറിലെത്തിയെന്നും ആറു പതിറ്റാണ്ടായിട്ടും തരിപോലും ഇളക്കമില്ലാതെ അവിടെത്തന്നെ നിന്നുവെന്നതും ഇന്നും അന്പരപ്പിക്കുന്ന അദ്ഭുതമാണ്.
1960ൽ മധ്യതിരുവിതാകൂറിലെ കോണ്ഗ്രസിനെ ബാധിച്ച കേരള കോണ്ഗ്രസ് നന്പ്യാകുളത്തും പരിസരത്തുമുള്ളവരെ മിക്കവാറും കേരള കോണ്ഗ്രസ് ആക്കിയ കാലം. സ്വന്തം വീട്ടുകാർ പോലും അതിൽ പെട്ടപ്പോഴും ഈ യുവാവ് സംഘപരിവാർ ആശയങ്ങളുമായി അവർക്കൊപ്പം കഴിഞ്ഞു. ഇടതുമുന്നണിയിൽ അത്രയും കൂറ് പ്രകടിപ്പിക്കാനുള്ള സമയം ജോസിനു കിട്ടിയിട്ടില്ലെങ്കിലും മൂന്നു വർഷമായി പല കാര്യങ്ങളിലും പ്രകടിപ്പിച്ച സമീപനം ജോസിനെ ഉറച്ചുവിശ്വസിക്കാമെന്ന ബോധ്യം സിപിഎമ്മിനു നൽകിയിട്ടുണ്ട്. ഏതു പ്രതിസന്ധി വന്നാലും ജോസ് ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് വിശ്വസിക്കാവുന്ന സൂചനകൾ.
കാത്തിരിക്കുന്ന ഭാഗ്യങ്ങൾ
ഇതിലൂടെ ഇവർക്ക് ഉണ്ടാകാവുന്ന വ്യക്തിപരമായ നേട്ടങ്ങൾ എന്തെല്ലാമെന്ന് ഇപ്പോൾ പറയാനാവില്ല. കേന്ദ്രത്തിൽ സർക്കാർ ഉണ്ടാക്കാനുള്ള ഇന്ത്യ മുന്നണിയുടെ അതിവിദൂരസ്വപ്നം ഏതെങ്കിലും തരത്തിൽ നിറവേറിയാൽ ജോർജ് കുര്യന്റെ പദവിയെങ്കിലും ജോസ് കെ. മാണിക്കും കിട്ടാം. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചിട്ടുള്ളതു പോലെ 2025ൽ മാർപാപ്പയുടെ ഭാരത സന്ദർശനം ഉണ്ടായാൽ കേന്ദ്രത്തിലെ കത്തോലിക്കാ മന്ത്രിയായ ജോർജ് കുര്യന് അതു ജീവിതത്തിലെ മഹാഭാഗ്യമാവും. മാർപാപ്പയോടൊപ്പം ഇന്ത്യാ സർക്കാരിന്റെ പ്രതിനിധിയായി ഭാരതത്തിലാകെ സഞ്ചരിക്കാൻ പോലും ഒരുപക്ഷേ, അവസരം കിട്ടിക്കൂടായ്കയില്ല.
ബിജെപി ഭരണം
കൂട്ടുകക്ഷി ഭരണമെങ്കിലും ഏകകക്ഷി ഭരണം പോലെ തോന്നിപ്പിക്കുന്നതാണ് ഈ ബിജെപി സർക്കാർ. പ്രധാന വകുപ്പുകളെല്ലാം ബിജെപിക്കുതന്നെ. മന്ത്രിമാർക്കു പോലും മാറ്റമില്ല. ഘടകകക്ഷികൾക്കു മന്ത്രിമാർ ഉണ്ടെങ്കിലും അവർ പ്രഗല്ഭരോ അവർക്കു പ്രധാന വകുപ്പുകളോ ഇല്ല.
ന്യൂനപക്ഷമായ സിക്കുകാർക്കു പ്രതിനിധ്യം ഉറപ്പാക്കാൻ ലുധിയാനയിൽനിന്നു ലോക്സഭയിലേക്കു മത്സരിച്ചു തോറ്റ പഴയ കോണ്ഗ്രസ് നേതാവ് രണ്വിത് സിംഗ് ബിട്ടുവിനെയും ക്രൈസ്തവ പ്രതിനിധ്യം ഉറപ്പിക്കാൻ ജോർജ് കുര്യനെയും നിയോഗിച്ച മോദി പക്ഷേ, മുസ്ലിം സമൂഹത്തിൽനിന്ന് ആരെയും മന്തിസഭയിൽ കൂട്ടിയില്ല. അതേസമയം, എംപിമാർ അല്ലാതിരുന്നിട്ടും രണ്വിത് സിംഗ് ബിട്ടുവിനെയും ജോർജ് കുര്യനെയും മന്ത്രിമാരാക്കി. ഒരു സമുദായത്തിന് ഇത്രയും അവഗണന തോന്നിക്കുന്നത് ശരിയോയെന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്.
മന്ത്രിസ്ഥാനം ഒരു സന്ദേശം
ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം ഒരു സന്ദേശമാണ്. ക്രൈസ്തവരുമായി അനുരഞ്ജനപ്പെടാൻ ബിജെപി ആഗ്രഹിക്കുന്നു. സ്നേഹത്തിൽ പോകാൻ ആഗ്രഹിക്കുന്നു. തൃശൂരിൽ സുരേഷ് ഗോപിക്കു കിട്ടിയ പിന്തുണ കൂടുതൽ വ്യാപകമാക്കാൻ ആഗ്രഹിക്കുന്നു. അന്ധമായ ബിജെപി വിരോധം വിടാൻ ക്രൈസ്തവർക്കു കാലമായില്ലേയെന്ന ചിന്ത ശക്തമാക്കുകയാണ് ലക്ഷ്യം. വടക്കേ ഇന്ത്യയിൽ സഭയ്ക്കു നേരേ നടക്കുന്ന തീവ്ര ഹിന്ദുത്വശക്തികളുടെ ആക്രമണങ്ങളെല്ലാം ഇല്ലാതായിട്ടു മതി ഒരു അനുരഞ്ജനമെന്നു ചിന്തിക്കുന്നവരുടെ പോലും മനസിളകുമോയെന്നു പരീക്ഷിച്ചു നോക്കുന്ന കാലം. വടക്കേ ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങൾ മതപരം മാത്രമല്ല, സാമൂഹികപരവുമാണ്. ക്രൈസ്തവർക്കു ബിജെപിയുടെ ദേശീയ നേതൃത്വവുമായി നല്ല ബന്ധം ഉണ്ടാക്കാനായാൽ അവർ വഴി ഇതര സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളിലും ഇടപെടാൻ കഴിയില്ലേയെന്നാണ് ചിലർ ഉയർത്തുന്ന ചോദ്യം.
കേരളത്തിൽനിന്ന് ഒരു സീറ്റ് എന്ന ചരിത്രനേട്ടം കുറിച്ച സുരേഷ് ഗോപിയെ മന്ത്രിയാക്കിയെങ്കിലും കാബിനറ്റ് റാങ്ക് കൊടുക്കാത്തത് കേരളത്തിന്റെ നഷ്ടമാണ്. ആരും ജയിക്കാത്ത തമിഴ്നാടിന് രണ്ടു കാബിനറ്റ് മന്ത്രിമാർ ഉണ്ട്. ഭരണപരിചയം തീരെയില്ലാത്ത സുരേഷ് ഗോപിയെ ആദ്യംതന്നെ കാബിനറ്റ് മന്ത്രി ആക്കിയാൽ മികവുണ്ടാക്കാനാകുമോയെന്ന സംശയമാവും ഒരു കാരണം. ചിലപ്പോൾ വൈകാതെ കാബിനറ്റ് പദവിയിലേക്ക് ഉയർത്താനും മതി.
സിപിഎമ്മും പ്രീണനവും
കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം സർക്കാരിനെതിരായ ജനവിധിയാണോയെന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന് ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ പ്രതികരണം കൗതുകകരമായി. "നിങ്ങൾ ഈ നാട്ടിൽ ജിവിക്കുന്നവരല്ലേ?'. ഞാൻ പറയേണ്ടതുണ്ടോ എന്നാവാം അദ്ദേഹം ചോദിച്ചതിനർഥം.
മുസ്ലിം പ്രീണനത്തിനായി പാർട്ടി നടത്തിയ നയവ്യതിയാനങ്ങൾ ആപത്താണുണ്ടാക്കിയതെന്നു വായിച്ചെടുക്കേണ്ടിവരുന്നു. ഇസ്ലാം-ഇടതു ബന്ധം വല്ലാത്ത മാനം കൈവരിക്കുന്നു. ഭൂരിപക്ഷ സമുദായത്തിന്റെ നന്മകളൊന്നും കാണാനാവാതെ വരുന്നുവോ സിപിഎമ്മിന്. ഭൂരിപക്ഷ സമുദായക്കാരൻ ജാതി പറഞ്ഞാൽ അതു മതേതരത്വത്തിനെതിര്! ഇസ്ലാമോ ഈഴവനോ ജാതി പറയുന്നതു മതേതരം.
ഇഎംഎസിനെപ്പോലുള്ള ആദ്യകാല നേതാക്കൾ ശക്തമായി ആവശ്യപ്പെട്ട സാന്പത്തിക സംവരണം ജാതി സംവരണമാക്കാൻ കൂട്ടുനിന്നപ്പോൾ വർഗസിദ്ധാന്തം സഖാക്കളുടെ മനസിൽ വർഗീയ സിദ്ധാന്തമായി. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഈഴവ വോട്ടുകൾ വലിയ അളവിൽ ബിഡിജെഎസിനും ബിജെപിക്കും പോയി എന്ന വിലയിരുത്തൽ ആ പ്രവണതയുടെ ഒരു തുടക്കം ആയിരിക്കുമോ? പൊതു പൗരത്വനിയമത്തിനുവേണ്ടി ഭാരതത്തിൽ ആദ്യം ശബ്ദം ഉയർത്തിയത് ഇഎംഎസ് ആണെന്നു സിപിഎം മറന്നു.
ഭൂരിപക്ഷ വർഗീയത തടയാൻ ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കരുതെന്നു പറഞ്ഞതും ഇഎംഎസ് തന്നെ. പക്ഷേ, വോട്ട് ലക്ഷ്യമാക്കി ഇത്തരം നയങ്ങളിൽ പാർട്ടി വല്ലാതെ വെള്ളം ചേർത്ത കാഴ്ചയാണ് കുറേക്കാലമായി കാണുന്നത്. ഉപദേഷ്ടാവായി ജലീൽ ഉണ്ടായിരുന്നു.
പൊതു ഇടങ്ങളിൽ മതപരമായ വസ്ത്രം പാടില്ലെന്നായിരുന്നു ഇടതുനയം. അതുപ്രകാരം വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി ജൻട്രൽ ന്യൂട്രൽ വസ്ത്രം കൊണ്ടുവരാൻ തീരുമാനിച്ചു. എന്നാൽ, മുസ്ലിം പണ്ഡിതന്മാർ എതിർത്തു, കൈയോടെ തീരുമാനം പിൻവലിച്ചു. സ്ത്രീവിരുദ്ധ നടപടികളെ എതിർക്കും; പക്ഷേ, താലിബാനെയും ഇറാനെയും കുറിച്ച് മിണ്ടാൻ ധൈര്യമില്ല. മതസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കും; പക്ഷേ, പള്ളി മോസ്ക് ആക്കിയാൽ കണ്ടില്ലെന്നു നടിക്കും.
ഹമാസ് തീവ്രവാദികൾക്കായി പ്രചാരണവും പ്രകടനവും നടത്തും; പക്ഷേ, നൈജീരിയയിലും തുർക്കിയിലും അസർബൈജാനിലും നടക്കുന്ന ക്രൈസതവ പീഡനത്തെക്കുറിച്ച് ഒരക്ഷരം മിണ്ടില്ല. ഇത്തരം കപട സമീപനങ്ങളെല്ലാം പൊതുസമൂഹം കണ്ടുകൊണ്ടിരിക്കുകയാണെന്ന കാര്യം സിപിഎം മറന്നുപോയെന്നു തോന്നുന്നു. സിഎഎ മാത്രം വിഷയമാക്കി മുസ്ലിം വോട്ടുകൾക്കായി വല്ലാതെ പരിശ്രമിച്ചിട്ടും മുഖ്യമന്തി തോറ്റുപോയിരിക്കുന്നു. ജലീലിനെപ്പോലുള്ളവരുടെ ഉപദേശങ്ങൾ സിപിഎമ്മിനു ബാധ്യതയാവുകയാണ്.
മുസ്ലിം സമുദായത്തെ ഇടതുപക്ഷത്ത് എത്തിക്കാൻ ഇവരെല്ലാം ചേർന്നു സൃഷ്ടിച്ച സമസ്ത-ലീഗ് ഭിന്നത തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ പഴയതുപോലായി. ലീഗിനെതിരേ ഒരു സമസ്തക്കാരനും ഒരക്ഷരം മിണ്ടരുതെന്ന മുത്തുക്കോയ തങ്ങൾ വിലക്കി. മുസ്ലിംകൾ കൂട്ടത്തോടെ കോണ്ഗ്രസ് കൂടാരത്തിൽ അഭയം തേടുന്നു. കോണ്ഗ്രസുകാരുടെ മുസ്ലിം പ്രീണനം കണ്ട് ഇടത്തേക്കെത്തിയവർ ബിജെപിയല്ലേ ഭേദമെന്നു ചിന്തിക്കുന്നു. ഇടതുപക്ഷം പ്രീണനം നിർത്തി ഇടതുപക്ഷമാവണം. കണ്ണൂരിൽ സുധാകരന് ഒരു ലക്ഷത്തിലേറെ വോട്ട് എങ്ങനെ ഭൂരിപക്ഷം കിട്ടിയെന്ന് ചിന്തിക്കേണ്ടേ?
രാജ്യസഭാ സീറ്റ്
കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിൽ ഓരോന്ന് സിപിഐക്കും കേരള കോണ്ഗ്രസ്-എമ്മിനും വിട്ടുകൊടുത്തുകൊണ്ടുള്ള സിപിഎം ത്യാഗം ഇടതുമുന്നണി ശക്തമായി നിലനിർത്താനുള്ള അവരുടെ ആഗ്രഹത്തെ സൂചിപ്പിക്കുന്നു. സിപിഎമ്മിനും പിണറായിയുടെ നേതൃത്വത്തിനും മാത്രം സാധിക്കുന്ന തീരുമാനമാണിത്. മൂന്നു പാർട്ടിക്കും തങ്ങളുടെ സീറ്റ് എന്നു പറയാവുന്ന അവസരമാണിത്. രാജ്യസഭയിലേക്കു നേരത്തേ ഒഴിവു വന്ന ഒരു സീറ്റ് കിട്ടിയ പാർട്ടിയാണ് സിപിഐ. അതുകൊണ്ട് ഇക്കുറി രണ്ടാമത്തെ സീറ്റിനുള്ള അവകാശം കേരള കോണ്ഗ്രസിനു കൂടുതലുണ്ട്. മൂന്നാമത്തെ കക്ഷി എന്ന നിലയിലും സീറ്റ് ചെയർമാനുവേണ്ടിയാണെന്നതും മുന്നണി മര്യാദ അനുസരിച്ചു കൂടുതൽ ന്യായം.
കോട്ടയം ലോക്സഭാ സീറ്റ് തോൽക്കുകയും ജോസഫ് ഗ്രൂപ്പ് അവിടെ ജയിക്കുകയും ചെയ്ത സാഹചര്യത്തിൽ രാജ്യസഭ കിട്ടിയില്ലെങ്കിൽ ജോസിനും ബുദ്ധിമുട്ടാവുമെന്ന് മുഖ്യമന്ത്രിക്കറിയാം. ഇരുനേതാക്കളെയും അവരുടെ പാർട്ടയിൽ കരുത്തരാക്കേണ്ടത് ഇടതുമുന്നണിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അത്യാവശ്യമാണെന്നു പിണറായിക്ക് അറിയാം.
ആർജെഡി ഒരു പാഠം
ആർജെഡിക്ക് രാജ്യസഭാ സീറ്റിന് ആവശ്യം ഉന്നയിക്കാമെങ്കിലും സിപിഐയെപ്പോലെയോ കേരള കോണ്ഗ്രസിനെപ്പോലെയോ അവകാശം പറയാനാവില്ല. നിയമസഭാ കക്ഷിയിലെ അവരുടെ ബലംതന്നെയാണ് അതിനു കാരണം. ഒരംഗം മാത്രമാണുള്ളത്. അഞ്ചംഗങ്ങളുള്ള കേരള കോണ്ഗ്രസിന്റേതിനേക്കാൾ ഏറെ ദുർബലമാണ് അവരുടെ വിലപേശൽ ശക്തി.
പാർട്ടിക്ക് എന്നതിനേക്കാൾ എം.പി. വീരേന്ദ്രകുമാറിന് ഇടതു -വലതു മുന്നണികൾ കൊടുത്ത സീറ്റിനാണ് ഇപ്പോൾ ആർജെഡി അവകാശവാദം ഉന്നയിക്കുന്നത്. വീരേന്ദ്രകുമാറിനുള്ള പരിഗണന ശ്രേയാംസ് കുമാറിന് ഇപ്പോൾ കിട്ടില്ല. ജോസിന്റെ പാർട്ടി നിയമസഭയിൽ ആർജെഡി പോലെയായാൽ ഭാവിയിൽ ഇതേ അനുഭവം വരും. അതിനാൽ ആർക്കും വിശ്രമിക്കാൻ സമയമില്ല.